LIMA WORLD LIBRARY

ശ്രീകുമാരി സന്തോഷ്‌ – കഥ – മായി

പതിവുപോലെ ശാന്താറാം പ്രഭാത സവാരിക്കിറങ്ങി
ഇയിടെയായി തടി അല്പം കൂടുന്നുണ്ട്
ഭക്ഷണം കൂടി നിയന്ത്രിച്ചാലേ ശരിയാകൂ അയാളോർത്തു
വാച്ചറായി ജോലി ചെയ്യുന്ന ശാന്തി നികേതൻ അനാഥാലയത്തിന് ചുറ്റുമുള്ള ചെമ്മൺ പാതയിലൂടെയാണ് മൂപ്പരുടെ നടത്തം
പ്രഭാതത്തിന്റെ ചാരുതയും, കുളിരുന്ന ഇളം മഞ്ഞും കിളികളുടെ ശബ്ദവുമൊക്കെ ഏറെ ഇഷ്ടമായിരുന്നു ശാന്താറാമിന്

ശാന്തി നികേതന്റെ
തെക്കുഭാഗത്തായി ഒരു ചെറിയ കുറ്റിക്കാടുണ്ട് അതൊന്നു വെട്ടി തെളിക്കണം എന്നയാൾ പലപ്പോഴുമോർക്കും, ഇതു വരെ കഴിഞ്ഞില്ല
ഇന്നത്തെ നടത്തത്തിനിടയിലും ശാന്താറാം ആ കുറ്റിക്കാട്ടിലേക്ക് നോക്കി ഈശ്വരാ
പൊടി പടർന്ന കുറ്റിച്ചെടികൾക്കിടയിൽ ഒരു ജീവന്റെ തുടിപ്പ്. ചെറിയ ഒരു ഞരക്കം മാത്രം. വലിയ കരച്ചിൽ പിന്നീട് ഞരക്കം ആയതാവം. ആ പിഞ്ചിനു അതിനെ കഴിയുമായിരുന്നുള്ളു. ശ്വാസഗതി മന്ദഗതിയിൽ ആയിക്കഴിഞ്ഞിരുന്നു. കൈ കാലുകളിൽ ഒരു ചെറിയ അനക്കം. ജീവനുവേണ്ടിയുള്ള പിടിവലി. ഏതു നേരത്തും മരിച്ചു പോകാവുന്ന അവസ്ഥ.
ജനിച്ച് ഒരു ദിവസത്തിൽ കൂടുതൽ ആയിട്ടില്ല. ആരോ ഉപേക്ഷിച്ച നിലയിൽ ചെറിയൊരു പഴന്തുണി കഷണത്തിൽ . കുഞ്ഞിനെ വാരിയെടുത്തു ഓർഫനേജിൽ ഏൽപ്പിക്കുമ്പോൾ കൈകളിൽ വിറയൽ അനുഭവപ്പെട്ടിരുന്നു. ആദ്യമായാണ് ഒരു കുഞ്ഞിനെ സ്വന്തം കൈ കൊണ്ട് അവിടെ എല്പ്പിക്കേണ്ടി വന്നത്. വർഷങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥൻ ആയിട്ടു ഈ അനാഥാലയത്തിൽ ജോലി ചെയ്യുകയാണ്. ഉപേക്ഷിക്കപ്പെട്ട കുട്ടികൾ അനവധി ഇവിടെ എത്തിപ്പെട്ടിട്ടുണ്ട്. തന്റെ കയ്യിലൂടെ കൈമാറിയ ആദ്യത്തെ കുട്ടി. ചാരിതാർത്ഥ്യത്തോടെ ശാന്താ റാം ഒരു നിമിഷം ആ കുഞ്ഞിനെ നോക്കി നിന്നു. ആരോടൊക്കെയോ ഉള്ള പ്രതിഷേധം പോലെ നിശബ്ദമായ്‌ വായുവിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു ആ കുട്ടി..

ശാന്താറാമിലൂടെ എത്തപ്പെട്ട ആ കുട്ടിയെ ശാന്ത എന്നു വിളിച്ചു, ഓർഫനേജിലെ മറ്റ് അന്തേവാസികളുടെ കൂടെ
അനാഥാലയത്തിന്റെ പരിമിതികൾക്കുള്ളിൽ നിറവും മണവുമില്ലാത്ത ബാല്യവും കൗമാരവും. ഏതറ്റം വരെയും പഠിക്കാൻ കഴിയുമെന്നുള്ളത് ഒരാശ്വാസമായിരുന്നു. ലക്ഷ്യബോധത്തിന്റെ ചിറകടികൾ ഉന്നത വിദ്യാഭ്യാസത്തിന്റെ കൊടിമുടികളിൽ ചെന്നെത്തി. സോഷ്യൽ വെൽഫയർ സയൻസിൽ ബിരുദാനന്തര ബിരുദം അതും കോളേജിൽ ഒന്നാമതായി.

യൗവ്വനത്തിന്റെ ആഗമനം ഉരുക്കുപോലെ ഉറച്ച മനസ്സിലും താള പിഴകൾ ഉണ്ടാക്കി. തന്റെ അനാഥത്വം തിരിച്ചറിഞ്ഞു തന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ച ചെറുപ്പക്കാരനെ വിവാഹം ചെയ്യാൻ എല്ലാ പിന്തുണകളും ലഭിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ അനാഥാലയം വിട്ടു പുതിയ ജീവിതത്തിലേക്ക് പതുക്കെ കാലെടുത്തു വെച്ചു. ശാന്തി നികേതൻ തന്റെ ആശ്രയമായിരുന്നു ജന്മം തന്നവരാൽ ഉപേക്ഷിക്ക പ്പെട്ട അനേകം പേർക്ക് അത്താണി. അവിടം വിട്ടു പോകുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

മായികമായ പ്രണയപ്രപഞ്ചത്തിൽ അതുവരെ അറിയാത്ത പലതും ബന്ധനത്തിന്റെ ചങ്ങലക്കെട്ടുകൾ ആയിരുന്നു എന്നു തിരിച്ചറിയുമ്പോളേക്കും ചവിട്ടു പടികളിൽ ഇളക്കം തട്ടിയിരുന്നു.
ആസ്വാതന്ത്ര്യത്തിന്റെ കരിനിഴൽ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാൻ അനുവദിച്ചില്ല അധിക നാൾ. തന്റെ വഴി ഇതല്ലെന്നു തിരിച്ചറിഞ്ഞ നിമിഷം പഴംതുണിയിൽ പൊതിഞ്ഞ ആ പിഞ്ചു കുഞ്ഞിന്റെ രൂപം മനസ്സിൽ തെളിഞ്ഞു. ഇതുപോലെ എത്ര പേർ. വിവാഹ മോചനം നേടിയെടുത്തു മഹാരാഷ്ട്ര യിലെ പ്രാന്തപ്രദേശങ്ങളിൽ സമൂഹത്തിലെ കഷ്ടപ്പെടുന്നവർക്കുവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചു. ശാന്താ തായി എന്നഅനാഥരുടെ മായി ആയി. വിടരും മുൻപ് കൊഴിഞ്ഞു പോയ പല പുഷ്‌പ്പങ്ങളും വാടാതെ ശേഖരിച്ചു ഒരു നൂലിൽ കോർത്തു വെച്ചു. അനവധി ജനങ്ങളുടെ യാചന നിറഞ്ഞ ദയനീയ മുഖങ്ങൾ സുരക്ഷയുടെ കെട്ടുറ പ്പിൽ ചാരിതാർത്ഥ്യ നിർഭരമായി. ശാന്താതായി എന്ന അമ്മക്ക് അനുഭവിക്കാത്ത പേറ്റുനോവിന്റെ വേദന ഒരു ലഹരിയായി . ഇനിയും എത്രയോ ചെയ്തു തീർക്കാനുണ്ട് ജന്മം എന്ന പുണ്യം പൂർത്തിയാക്കും വരെ ശാന്താതായി മായി ക്ക്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px