ഇപ്പോൾ ചാണകത്തല ആരുടെ?
കേന്ദ്രം തീവ്രവാദികളെ ഒതുക്കുന്ന കൂട്ടത്തിൽ കടുപ്പിച്ചെഴുതുന്ന എഴുത്തുകാരന്റെ വിരൽ തല്ലിയൊടിക്കാനുള്ള നിയമവും പാസ്സാക്കിയിട്ട് ഇവിടെ ഒരു എഴുത്തുകാരന്റെയും വിരലനങ്ങിയിട്ടില്ല. സംഘി ചാണകസംഘി എന്നു എന്നുരുവിടാനല്ലാതെ നമ്മുടെ കുഴലൂത്തുകാരെക്കൊണ്ട്. എന്തിന് കൊള്ളാം! ഓർക്കുമ്പോൾ സഹതാപം തോന്നുന്നു
സ്വേഛാധിപത്യത്തിലേക്കു നാടുനീങ്ങുമ്പോൾ ജനനന്മയ്ക്കായി പത്രസ്വാതന്ത്ര്യം ഹനിക്കുന്ന കലാപരിപാടി എതു കാലത്തും ഏതു രാജ്യത്തും നടപ്പിലാക്കിയിരുന്നു. എന്തിന് സ്വതന്ത്ര തിരുവിതാംകൂർ രാജ്യം കെട്ടിപ്പടുക്കാനിറങ്ങിയ കാലത്ത് സി.പി. രാമസ്വാമി അയ്യരെക്കൊണ്ട് കവടിയാർ കൊട്ടാരം ചെയ്യിപ്പിച്ചതും അതല്ലേ. രാജാവിനെതിരെയുള്ള എതിർവാക്കുകളെയെല്ലാം പിടിച്ചകത്തിടുക. അതു ദിവാനെതിരായാലും ചെയ്തു.
രാജ്യദ്രോഹക്കുറ്റം. അങ്ങനെയല്ലേ വൈക്കം മുഹമ്മദ് ബഷീറും പൊൻകുന്നം വർക്കിയും പാവം ഡി.സി. കിഴക്കേമുറി പോലും ജയിലിലായത്. സ്വേച്ഛാധിപത്യത്തിനെതിരെ അഭിപ്രായം പറഞ്ഞതിന് അടിയും തൊഴിയും കൊണ്ട് കൽത്തുറുങ്കിലാകാത്ത ആരുണ്ടായിരുന്നു തിരുവിതാംകൂറിൽ? അവിടെ നിന്നല്ലേ ജനാധിപത്യത്തിലേക്കുള്ള ചരിത്രവഴി തുറക്കുന്നത്. പത്രമാരണനിയമം വന്നപ്പോഴല്ലേ അഴിമതിക്കെതിരെ ശബ്ദമുയർത്തിയിരുന്ന കേസരി ബാലകൃഷ്ണപിള്ളയുടെ സമദർശി പൂട്ടിയത്. സി.പി. യെ പിൻതാങ്ങാത്ത ഏത് പത്രത്തിനായിരുന്നു അന്ന് നിലനിൽപ്പ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാലത്തുതന്നെ തുടങ്ങിയതല്ലേ അഴിമതി ഭരണത്തിനും സ്വജനപക്ഷപാതത്തിനും എതിരെയുള്ള പത്രങ്ങളുടെ മുറവിളി. നാടുകടത്തിയും കരുതൽ തുക ഭീമമായി കൂട്ടി ലൈസൻസ് റദ്ദാക്കിയും തൊട്ടതിനും പിടിച്ചതിനും കള്ളക്കേസുണ്ടാക്കിയും തല്ലിച്ചതച്ചകത്താക്കുകയും ചെയ്തിരുന്ന ആ കാലം തിരിച്ചുവരികയാണോ? തിരുവായ്‌ക്കെതിർവായുരിയാടുന്നവരുടെ നാക്ക് പിഴുതെടുത്ത് വിരലുകളടിച്ചൊടിച്ച് സ്വതന്ത്ര ചിന്തയെ കരിമ്പടം പുതപ്പിക്കുന്ന അവസ്ഥയിലേക്ക് കേരളം നീങ്ങുകയാണോ?
എന്തൊക്കെ ബഹളങ്ങളാണിപ്പോൾ. സത്യം അറിയാനുള്ള ജനത്തിന്റെ അവകാശത്തിനു മേലാണിപ്പോൾ ഭരണകൂടം കൈവച്ചു കൊണ്ടിരിക്കുന്നത്. കാര്യങ്ങൾ പന്തിയല്ലെന്നു കാണുമ്പോൾ മുഖം ചീത്തയായതിന് കണ്ണാടിയെ തല്ലിപ്പൊട്ടിക്കുന്ന പണിയിലേയ്ക്കല്ലേ ഭരണകൂടം നീങ്ങുന്നത്.?
ഒന്നിനു പിന്നാലെ ഒന്നായി അശനിപാതം പോലെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയും ചെയ്യുന്നു. ഭരിക്കുന്നവർ എപ്പോഴും അങ്ങനെയാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഗത്യന്തരമില്ലാതെ വന്നപ്പോൾ തുടങ്ങിയതാണ്. മുമ്പ് ഭേദഗതികൊണ്ടു വന്നതല്ലേ. മീൻകണ്ടം വേണ്ടാത്ത പൂച്ചയുണ്ടോ? അവരും ഒരു കൈ നോക്കിയിരുന്നു. എന്നാൽ വാലു പൊക്കിയപ്പോഴേ അത് പ്രതിപക്ഷം മണത്തറിഞ്ഞു. അന്നത് നടന്നില്ല.
പിന്നീട് ഇടതുപക്ഷം അധികാരത്തിൽ കയറിയപ്പോഴും തങ്ങൾ പണ്ട് എതിർത്ത ബില്ല് ആരോരുമറിയാതെ നടപ്പിലാക്കാൻ ശ്രമിച്ചു. മന്ത്രിസഭ തീരുമാനിച്ചെങ്കിലും പരിപാടി നടന്നില്ല. നാടകം തീരും മുമ്പ് കർട്ടൻ വീണു. സാമൂഹ്യമാദ്ധ്യമങ്ങളുടെ വാമൂടിക്കെട്ടാൻ ശ്രമിച്ചാൽ നടക്കുന്ന കാര്യമാണോ? സൈബർ ആക്രമണം നടത്തിത്തളർന്ന് മുനയൊടിഞ്ഞപ്പോൾ, അതിനെ ചെറുത്തുനിൽക്കാൻ കെല്പില്ലാതെ ഒരു അടവങ്ങു പ്രയോഗിച്ചു. പോലീസിനെക്കൊണ്ട് സൈബർ ആക്രമണത്തിനെതിരെ എന്നു വെളുക്കെ പറഞ്ഞിട്ടു അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിയമഭേദഗതിക്കു ഓർഡിനൻസ് ഇറക്കി. എന്നിട്ടെന്തായി.
മുത്തില്ലാതെ ചിപ്പിക്കു വിലവല്ലതുമുണ്ടോ? ഓർഡിനൻസുകൾ ചിപ്പികളായി രാജ്ഭവനിലേ ഫയൽ കുളത്തിൽകിടപ്പുണ്ട്. നിയമങ്ങൾ പല പേരിൽ വന്നതെല്ലാം മാദ്ധ്യമസ്വാതന്ത്ര്യത്തിനെതിരായിരുന്നു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് എതിരെന്നാൽ യഥാർത്ഥ എഴുത്തിനെതിര്… കേരളത്തിലൊരുങ്ങിയ ബില്ല് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയുള്ളതാണ്.
ചങ്കുറപ്പോടെ എഴുതുന്ന സാഹിത്യകാരന്മാരുടെ ചങ്കു കലക്കാനുള്ള പുറപ്പാടാണെന്നറിയുന്ന എത്ര എഴുത്തുകാർ മലയാളത്തിലുണ്ട്? എല്ലാം വാലും ചുരുട്ടി ശിങ്കിടി പാടിക്കൊണ്ട് പുനത്തിനകത്തല്ലേ, വീരശൂര പരാക്രമികൾ.! കമാന്നൊരക്ഷരം പോലും ഭരണകൂട ഭീകരതയ്‌ക്കെതിരെ ലവന്മാരൊക്കെ ശബ്ദിക്കുമോ!
കേന്ദ്രത്തിലും കേരളത്തിലും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറുന്ന അണലിപ്പാമ്പുകളെ ആരും ഇവിടെ കാണുന്നില്ലേ?
ഭരണത്തിനെ അഹിതമായ രീതിയിൽ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന ഉള്ളടക്കമോ ചിത്രമോ ജനങ്ങൾ കാണുന്ന തരത്തിൽ നൽകിയാൽ രണ്ടുവർഷം പിടിച്ച് ജയിലിലിടുന്ന പുതിയ നിയമഭേദഗതി എല്ലുറപ്പുള്ള എഴുത്തുകാർക്കും ബാധകമാകും. സാമൂഹ്യമാദ്ധ്യമങ്ങളിൽ സ്ഥിരമായി വിമർശനം ഉന്നയിക്കുന്ന കലണ്ടറിനേയും കീറിയെന്നിരിക്കും. ഇപ്പോൾ തന്നെ ഈ സ്ഥിരം പംക്തി ശ്രദ്ധിച്ചാലറിയാം. അഭിപ്രായം എഴുതുന്ന കൂട്ടത്തിൽ ഭരണകൂടഭീകരതയെപ്പറ്റി പറയുമ്പോഴൊക്കെ അതുവരെയുണ്ടായിരുന്ന സമചിത്തത വെടിഞ്ഞ് ചിലർ ഭ്രാന്തിളകി ചാടിവീഴുന്നത്. ഒരു നാടകകലാകാരൻ സ്ഥിരമായി ഓശാനപാടി വന്നു ഊളമ്പാറയ്ക്കു കൊണ്ടു പോകണമോ എന്ന് സന്ദേഹിക്കുമാറ് ചാണകം, സംഘി എന്നൊക്കെപ്പറഞ്ഞ് ഉറഞ്ഞു തുള്ളുന്നതും കലിയടുങ്ങുമ്പോൾ ഞാനങ്ങനയല്ല ഇങ്ങനെയാണ് എന്ന് ഞഞ്ഞാ പിഞ്ഞാ പറഞ്ഞ് ശാന്തനാകുന്നതും രസകരമായി നിരീക്ഷിക്കാറുണ്ട്. മുനയൊടിഞ്ഞ ഇത്തരം സൈബറാക്രമണങ്ങൾ കൊണ്ടും ഫലമില്ലെന്നു കണ്ടപ്പോഴല്ലേ നിയമം കൊണ്ടു വന്ന് അമർച്ച ചെയ്യാൻ നോക്കുന്നത്.
സബർബൻ ട്രയിനിൽ കയറുന്നതും ഇറങ്ങുന്നതും പോലെയാണ് ഭരണത്തിനൊപ്പം കയറിപ്പറ്റുന്നവരുടെ ഗതിയും. മുംബൈയിലെ സബർബൻ ട്രയിനിൽ കയറാൻ വലിയ അഭ്യാസമൊക്കെ വേണമെന്ന് ആദ്യം തോന്നും. ബുദ്ധിയുള്ളവർ തഞ്ചത്തിലങ്ങ് കയറും. ഇറങ്ങാനും കയറാനും ഒരു കൂട്ടം ഉണ്ടാവും. പത്തു സെക്കന്റിനകത്ത് കയറുകയും ഇറങ്ങുകയും ചെയ്യണം എങ്ങനെ സാദ്ധ്യമാവും? ആദ്യം ട്രെയിനിൽ നിന്ന് പുറത്തേയ്ക്കുള്ള തള്ളലാണ്. നമ്മൾ ഇടയിൽ വെറുതെ നിന്നു കൊടുത്താൽ മതി. തള്ളി ഇറക്കിക്കൊള്ളും. ഇറക്കം കഴിഞ്ഞാൽ ഒരു കയറ്റമാണ്. അപ്പോഴും നമ്മൾ ഇടയിൽ അങ്ങ് നിന്നുകൊടുത്താൽ മതി തള്ളിക്കയറ്റിക്കൊള്ളും. എന്നാൽ ഇടയിൽ നിൽക്കാത്തവന്റെ അവസ്ഥയോ? അവൻ ഒരു സ്‌റ്റോപ്പിലും ഇറങ്ങാൻ പോകുന്നില്ല. കയറാനും പോകുന്നില്ല. ഇതാണ് ഭരണത്തിന്റെ കാര്യത്തിലും. കൂടെ ഒന്നും മിണ്ടാതെ ഒന്നു നിന്നു കൊടുത്താൽ മതി. പത്രങ്ങൾക്കും അങ്ങനെ നിന്നുകൂടേ എന്നാണ് ഭരണകൂടം ചോദിക്കാതെ ചോദിക്കുന്നത്. അതുതന്നെ നട്ടെല്ലുള്ള എഴുത്തുകാരുടേയും ഗതി.
കൂടുതൽ വ്യക്തതയും പഴുതടച്ചുള്ളതുമായ ഭേദഗതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസെക്രട്ടറി എല്ലാം ശരിയാക്കിക്കഴിഞ്ഞു. മുകളിൽ ചെന്നിട്ട് അണ്ടത്തിൽ തൊടാതിറങ്ങി വരുമോ സർക്കാർ? കരി തേയ്ക്കുന്നവനെയൊക്കെ ഒരു പാഠം പഠിപ്പിച്ചിട്ടേ ഇനിയുള്ളൂ എന്ന മട്ടാണ്. ഒരു മരത്തിന്റെ മുകൾ ഭാഗം വരെപ്പോയിട്ട് ഫലം ഗ്രഹിക്കാതെ ഇറങ്ങുക. ഫലം കിട്ടുമെന്നാകുമ്പോൾ പ്രവൃത്തി നിർത്തി വയ്ക്കുക. ഫലം കിട്ടിയെന്ന നില വരെ പ്രവർത്തിച്ചിട്ട് പിന്നീട് അതു കിട്ടുന്നതിനു മുമ്പ് പ്രയത്‌നം ഉപേക്ഷിക്കുക. അതിന് ഏതൊരു ഭരണകൂടമാണ് തുനിയുന്നത്?
മാണിക്യകല്ലുകൊണ്ട് മാങ്ങയെറിയുന്നവരല്ല ഇടതുപക്ഷം. മനോങ്കാണികളുമല്ല. അങ്ങനെയൊന്നും ഇടതുപക്ഷ സർക്കാരിനേയും ബിജെപിയെയും ഇറക്കിവിടാൻ പറ്റില്ല. ജനങ്ങളാണ് അധികാരത്തിലേറ്റിയത്. “മാപ്പിള തൊട്ടുതിന്നും മാക്രി കുടിച്ചു ചത്തും” കേട്ടിട്ടുണ്ടോ! ഏത് ജാതിക്കാരേയും തൊട്ടു മാപ്പിളമാർ ഭക്ഷിക്കുമെന്നൊരു ഫ്യൂഡൽ ശൈലിയുണ്ട്. മാപ്പിളമാർ എന്നാൽ ക്രിസ്ത്യാനികൾ. അവർക്ക് തൊട്ടുതീണ്ടലില്ല. മറ്റു ജാതിക്കാർക്കെല്ലാം തീണ്ടലുള്ള കാലത്തും ഏത് ക്ഷേത്രപരിസരത്തിലൂടെയും ക്രിസ്ത്യാനിക്ക് പോകാമായിരുന്നു. ഇംഗ്ലീഷുകാരോട് ചാർച്ചയുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ ദൈവവുമായി നിത്യസമ്പർക്കമുള്ളജാതിക്കാർക്ക് ഒരു നാശവും വരികയില്ലെന്നാണർത്ഥം! കാര്യത്തിന്റെ ധ്വനി പിടികിട്ടിക്കാണുമല്ലോ. അയിത്തം കൊണ്ട് മാപ്പിളയും വെള്ളം കുടിച്ച് തവളയും ചത്തിട്ടുണ്ടോന്നാണ് ശൈലിയുടെ ആന്തരാർത്ഥം.
തന്ത്രപരമായ നീക്കമായിരുന്നു. അങ്ങനെയാണ് ഹിന്ദുമതത്തിൽ നിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് അവശ വിഭാഗത്തിന്റെ ഒഴുക്കുണ്ടായതും അതിണ് ബദലായി ബുദ്ധനെക്കൊണ്ടുവന്ന് കുമാരനാശനെപ്പോലുള്ളവർ തടയിട്ട് കവിത എഴുതിയതും. ഒ.വി. വിജയന്റെ അപ്പൂപ്പൻ ക്രിസ്ത്യാനിയായി അയിത്തത്തെ മറികടന്നതും. അത് കഥ വേറെ.
ബ്ലാക്ക് മെയിലിങ്ങും, ഓൺ ലൈൻ അധിക്ഷേപവും നിയന്ത്രിക്കാനെന്ന പേരിലാണ് ഇന്ത്യൻ പീനൽകോഡ് ഭേദഗതി ചെയ്തത്. 202 എ എന്ന പുതിയ വകുപ്പിന്റെ കരട് തയ്യാറാക്കിയത്. നേരത്തെ പോലീസ് നിയമത്തിലെ 118 എ യുടെ ഭേദഗതിയാണ് ഓർഡിനൻസായി കൊണ്ടുവന്ന നിയമം. അത് മറ്റൊരു ഓർഡിനൻസിലൂടെ അഞ്ച് ദിവസം കഴിഞ്ഞില്ല പിൻവലിക്കുകയും ചെയ്തു.
കേരള ജനത ബുദ്ധിയില്ലാത്തവരല്ല. സി.പി.യെ നന്നായിട്ടറിയാം. ചരിത്ര ബോദ്ധ്യമുള്ളവരുമാണ്. 1939 മുതൽ 1947 വരെയുള്ള തിരുവിതാംകൂർ ചരിത്രം ഒന്നു വായിച്ചു നോക്കിയാൽ മതി. എങ്ങനെ ജനങ്ങളെ പാഠം പഠിപ്പിക്കാൻ ഒരു ഭരണാധിപൻ പഠിച്ച പണിപ്പതിനെട്ടും നോക്കി ഒടുവിൽ മൂക്കും മോണയും മുറിഞ്ഞ് കേരളത്തിൽ നിന്ന് കെട്ടുകെട്ടിയതെന്ന് കേരള ചരിത്രം പറഞ്ഞു തരും.
ഇത് കേരളം കണ്ടെത്തിയ പുതിയ നിയമശൈലിയല്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം കൽപ്പിച്ചിരുന്ന ഇടതു സർക്കാർ ചെയ്യാനൊരുമ്പെടുമ്പോഴേ സ്വതന്ത്രേ്ഛുക്കൾക്ക് പ്രതിഷേധമുണ്ടാകൂ! കേന്ദ്രം തീവ്രവാദികളെ ഒതുക്കുന്ന കൂട്ടത്തിൽ കടുപ്പിച്ചെഴുതുന്ന എഴുത്തുകാരന്റെ വിരൽ തല്ലിയൊടിക്കാനുള്ള നിയമവും പാസ്സാക്കിയിട്ട് ഇവിടെ ഒരു എഴുത്തുകാരന്റെയും വിരലനങ്ങിയിട്ടില്ല. സംഘി ചാണകസംഘി എന്നു എന്നുരുവിടാനല്ലാതെ നമ്മുടെ കുഴലൂത്തുകാരെക്കൊണ്ട്. എന്തിന് കൊള്ളാം! ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.
തമിഴ്‌നാട് ഒഡീഷ സർക്കാർ ഇത്തരം നിയമം കൊണ്ടുവന്നിട്ടുണ്ടെന്ന ന്യായീകരണത്തോടെ ബില്ല് ശരിയായിക്കഴിഞ്ഞു. തത്ക്കാലം പുറത്തിറക്കേണ്ട എന്നുറച്ചെങ്കിലും ഇടതുപക്ഷം അത് ചെയ്തല്ലോ എന്നാണ് എന്റെ നിരാശ.
About The Author
No related posts.