നേരം പുലർന്നു വരുന്നതേയുള്ളൂ.
പടി കടക്കുമ്പോൾ ചന്ദ്രനൊന്നു തിരിഞ്ഞു നോക്കി.
‘നാരായണീയം’എന്ന ഈ വീടും തന്റെ ഓർമ്മത്താളുകളിലൊരു നിഴലായ് മാറുന്നു.മുറ്റത്തിനരികിലായി നട്ടു വളർത്തിയ പൂച്ചെടികൾ കാറ്റിന്റെ തലോടലേറ്റിട്ടും തലയാട്ടാതെ നിശ്ശബ്ദരായി നിൽക്കുന്നു. എന്നും ഉച്ചക്ക് പന്ത്രണ്ടര മണിയാകുമ്പോൾ ചോറിന് വേണ്ടി അടുക്കളമുറ്റത്ത് ബഹളം കൂട്ടാറുള്ള ചക്കിപ്പൂച്ച മതിലിന് മുകളിലിരുന്ന്
‘എവിടെ പോകുന്നു’ എന്ന് ചോദിക്കുന്ന ഭാവത്തിൽ
നോക്കുന്നുണ്ട്.
ദേശാടനപ്പക്ഷിയെപ്പോലെ ഇനി മറ്റൊരിടത്തേക്ക്.
‘ചെല്ലുന്ന വീടും,വീട്ടുകാരുമായൊന്നും നിങ്ങൾആത്മബന്ധം
പുലർത്തരുത്.ആവശ്യമില്ലാത്ത സെന്റിമെൻറ്സ് ഒന്നും വേണ്ട.രോഗി മരിച്ചെന്നറിഞ്ഞാൽ ഏജൻസിയെയും ബന്ധുക്കളെയും അറിയിക്കുക.എത്രയുംപെട്ടെന്ന്അവിടെ നിന്നും മടങ്ങുക.അത്രയേ ആകാവൂ.’ഏജൻസിയിൽനിന്നുമുള്ള കർശനനിർദ്ദേശമാണ്.പാലിക്കാതെ വയ്യ.
ഇതുവരെ കണ്ടു മറന്നവരെപ്പോലെയായിരുന്നില്ല
നാരായണൻ മാഷ്.കലഹങ്ങളിലൂടെയും പരിഭവങ്ങളിലൂടെയും യാത്ര തുടങ്ങി രക്തബന്ധത്തിന്റെ മേൽമണ്ണിനും താഴേക്ക് ആഴത്തിൽ
വേരുറച്ചു പോയ പിതൃപുത്രബന്ധം.
ഇവിടെ ജോലിക്കു ചേർന്ന ആദ്യമാസം മുഴുവനുംതന്നോട്
എന്നും വഴക്കായിരുന്നു.പ്രത്യേകിച്ചു കാരണമൊന്നും വേണ്ട.വെറുതെ ഓരോരോ ശാഠ്യങ്ങൾ.
പുലർച്ചേ നാലു മണിക്ക് ഉണർന്ന് കുളിക്കണം.സമാധാനമായൊന്നുറങ്ങാൻ പോലും
സമ്മതിക്കില്ല.വെറുത്ത് പോയിട്ടുണ്ട്.
നഗരം കടൽ പോലെയൊഴുകുന്ന വൈകുന്നേരങ്ങളിൽ തന്നെ നടക്കാനിറങ്ങണമെന്ന് വല്ലാതെ വാശി പിടിക്കും.അടുത്തുള്ള അരയാലിൽനിന്നും ഒഴുകിയെത്തുന്ന കാറ്റുമേറ്റ് തിരുനക്കര ക്ഷേത്രനടയിൽ കുറച്ചു സമയം ഇരിക്കണം.പിന്നെഅവിടെ നിന്നും താഴേക്കിറങ്ങി പൂക്കടകളുടെ മുന്നിലൂടെ ഒരു വാരം നടക്കണം.
“ജഗദമ്മ ഉണ്ടായിരുന്നേൽ കുറച്ച് പൂവ് വാങ്ങിക്കൊടുക്കാമായിരുന്നു.”ചിലപ്പോൾ ആത്മഗതം ഉച്ചത്തിലായിരിക്കും.
ഭക്ഷണകാര്യത്തിലുമുണ്ട് ചിട്ടവട്ടങ്ങൾ.തൊടിയിൽ
നിന്നും പറിച്ചെടുക്കുന്ന ഇളവൻ,കായ്,മത്തൻ
തുടങ്ങിയവയുടെ കറികളാണു പഥ്യം.
വല്ലപ്പോഴും വായ്ക്ക് രുചിയായി ഇത്തിരി മീനോ
ഇറച്ചിയോ കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചുപോയിട്ടുണ്ട്.കിട്ടുന്ന ശമ്പളം നൂറാവശ്യങ്ങൾക്കായി ചേർത്തുവയ്ക്കുന്ന പ്രാരാബ്ദക്കാരന്
പതിവ് ചടങ്ങുകൾ ഒരാഴ്ചയായപ്പോഴേക്കുംമടുത്തു തുടങ്ങിയതിലും തെറ്റ് പറയാനാവില്ലല്ലോ.
ഇഷ്ടത്തിനെതിരായി എന്തെങ്കിലുംപറഞ്ഞുപോയാൽ മതി.ഉടനേ ബഹളം തുടങ്ങും..വൈകിട്ട് ഇംഗ്ലണ്ടിലുള്ള മകനെ
വിളിച്ച് കരയുവാൻ തുടങ്ങും.’എടാ മക്കളേ ഇവനെ
പറഞ്ഞങ്ങ് വിട്ടേര്.ഭക്ഷണമൊന്നും സമയത്തിന്
തരത്തില്ല.ഒള്ളത് മുഴുവൻ കട്ടുമുടിക്കുവാ.കഴിഞ്ഞമാസം വീട്ടിൽ പോയപ്പോൾ
ഏതാണ്ടൊക്കെ പൊതിഞ്ഞു കെട്ടി കൊണ്ടു പോകുന്നത് കണ്ടു..”
“അയാളുടെ കയ്യിലേക്ക് അച്ഛനാ ഫോണൊന്നു കൊടുത്തേ*
മാഷിന്റെ പരാതി തീരുന്നതിനു മുൻപേ ഫോണിന്റെ അങ്ങേത്തലക്കൽ നിന്ന് മകന്റെ അലർച്ച കേൾക്കാം.
തനിക്കു പറയാനുള്ളതു കേൾക്കാനുള്ള സാവകാശം പോലും തരുകയില്ല.
“എടോ ,പോലീസിൽ ഒരു പരാതി കൊടുത്താൽ പിന്നെയീ ജന്മത്ത് തനിക്ക് ഹോംനഴ്സ് ആയി വിലസാമെന്ന് കരുതണ്ട.തന്റെ ഏജൻസിയും ഞാനൊറ്റ ഫോൺ കാളിൽ പൂട്ടിക്കുന്നത് കാണണോ” കേൾക്കുമ്പോഴേ വായിലെ ഉമിനീര്
വറ്റിപ്പോകും.രണ്ടാമത്തെ പെങ്ങളെ കെട്ടിച്ചു വിട്ടതിന്റെ കടം തീർന്നിട്ടില്ല.മൂന്നു മാസമാണ് ഒരു
വീട്ടിലെ കാലാവധി.ഇടക്കുവച്ച് നിർത്തിപ്പോയാൽ അടുത്തയിടം കിട്ടുവാനുള്ള കാലതാമസം വരുത്തുന്നനഷ്ടം താങ്ങാനുള്ള
കെൽപ്പിപ്പോഴില്ല.
“അല്ല .സാറേ അച്ഛന് ഈയിടെയായി ഓർമ്മക്കേടും,വാശിയും ഇത്തിരി കൂടുതലാണ്.അടുത്ത മാസം ഡോക്ടറെ കാണാൻ
പോകുമ്പോൾ പറയട്ടെ.”ആകാവുന്നത്ര ഭവ്യത സ്വരത്തിൽ വരുത്താൻ ശ്രമിക്കും.
“ഇംഗ്ലണ്ടിൽ ഡോക്ടറായിട്ടുള്ള ഞാനറിയാത്ത അസുഖങ്ങളൊന്നും അച്ഛനില്ല .താനധികം വെളച്ചിലൊന്നും എടുക്കണ്ട.നിവൃത്തികേട്കൊണ്ട്തന്നെ
സഹിക്കുന്നു എന്ന വല്യഭാവമൊന്നുംവേണ്ട”
എന്തൊരു മനുഷ്യനാണയാൾ .അച്ഛനോട് അത്ര സ്നേഹമാണേൽ കൂട്ടത്തിൽക്കൊണ്ട് താമസിപ്പിക്കാമല്ലോ.അപ്പോളിതുപോലെ സുഖിച്ചു
വിലസാൻ പറ്റില്ലല്ലോ.പാവങ്ങളുടെനേരെ മെക്കിട്ട്
കയറാൻ വരുന്നു.
“എന്താടാ നീയിരുന്നു പിറുപിറുക്കുന്നത്.”
നാശം ഓർമ്മയും,ബോധവുമൊന്നുമില്ലേലും പാമ്പിന്റെ
ചെവിയാണ്.ഇവിടുന്നു പോകണം അയാളൊടുവിലൊരു തീരുമാനത്തിലെത്തി.
“അങ്ങനെ ചിന്തിക്കരുത് ചന്ദ്രാ .പ്രായമാകുന്നവർ
കൊച്ചു കുഞ്ഞുങ്ങളെപ്പോലെയാണ്. ഒരു കാര്യം
അരുതെന്ന്
പറയുമ്പോൾ കുഞ്ഞുങ്ങളുടെ വാശി കണ്ടിട്ടില്ലേ.അതു പോലെയാ .ഇഷ്ടത്തിനങ്ങ് നിന്നേക്കണം.മടുപ്പ് കാണിക്കരുത്. “ഏജൻസി മാനേജർ കമലാക്ഷിചേച്ചി ഉപദേശിച്ചു.എങ്കിലും എത്രയെന്ന് വച്ചാ സഹിക്കുന്നത്.
“അതു പിന്നെ നാരായണൻ സാർ ഒരു ഹൈസ്കൂൾ
മാഷല്ലായിരുന്നോ.അതിന്റെ ഗൗരവം പെരുമാറ്റത്തിലും കാണും ചന്ദ്രാ.മാവിലേക്ക് നോക്കി
സാർ ചക്കയാണ് കിടക്കുന്നത് എന്നു പറഞ്ഞാൽ
നീയങ്ങ് സമ്മതിച്ചു കൊടുത്തേക്കണം”
പിന്നേ മാങ്ങക്ക് പകരം ചക്കയാണെന്ന് പറയാൻ
പോകുവല്ലേ.കേട്ടതും അയാൾക്കന്ന് കലിയാണിളകിയത്.
രോഗീ പരിചരണത്തിന് പ്രത്യേകം പരിശീലനങ്ങളൊക്കെ നൽകിയാണ് ഏജൻസി അയക്കുന്നത്. എങ്കിലുംഇതുപോലുള്ള ബുദ്ധിമുട്ടുകൾ ആദ്യമായാണ് അനുഭവിക്കുന്നത്.ഗതികേട് കൊണ്ട് പൊരുത്തപ്പെട്ടു പോകുക.അല്ലാതെ എന്തു ചെയ്യാൻ.ഓരോ വിധി.
വൈകുന്നേരങ്ങളിൽ നഗരത്തിലൂടെ
ഒച്ചിനെപ്പോലെ വടിയുംകുത്തിഇഴഞ്ഞു നീങ്ങുന്ന
മാഷുമായിസായാഹ്‌ന സവാരിക്ക്
പോകുമ്പോൾ’എന്തൊരുശല്യം’എന്ന മട്ടിൽ
ക്രുദ്ധരായി ആളുകൾ നോക്കുന്മായിരുന്നു.ദേഷ്യവും,സങ്കടവും കലർന്ന നിസ്സഹായതയായിരുന്നു മനസ്സിലന്ന്.
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പടർപ്പുകളിലേക്ക് ആ ബന്ധം മാറിയത് എത്രവേഗമാണ്. ഉച്ചയൂണും കഴിഞ്ഞിരിക്കുന്ന മദ്ധ്യാഹ്നങ്ങളിൽ പഴയ ഓർമ്മകളൊക്കെ പങ്കു വയ്ക്കുവാൻ തുടങ്ങി.
“പാട്ടത്തിൽ കടവിൽ വെള്ളത്തിലേക്ക് ചാഞ്ഞൊരു
തെങ്ങ് നിൽപ്പുണ്ട്. ഞാനും,ബാലചന്ദ്രപ്പൈയ്യും അതിന്റെ മുകളിൽ കയറിയിട്ട് താഴേക്ക് ഒറ്റ ചാട്ടമാണ്.”
ചെറുപ്പകാലത്തെ വിശേഷങ്ങളും, അധ്യാപകജീവിതത്തിലെ ഓർമ്മകളുമെല്ലാം
കെട്ട് പിണഞ്ഞ പട്ടങ്ങളെപ്പോലെ പറന്നു വരുമായിരുന്നു.
“ആൾ സ്റ്റാൻറ് ..സിറ്റ്ഡൗൺ” അതു കേട്ടൊരിക്കൽ
പൊട്ടിച്ചിരിച്ചതിന് ചെവിക്ക് പിടിച്ച് നല്ല കിഴുക്കും തന്നു.
“ജഗദമ്മയും,ഞാനും കൂടി എത്ര കുറിച്ചിട്ടി കൂടിയാണെന്നോ ഈ വീടൊന്നു പൂർത്തിയാക്കിയത്.അന്നൊക്കെ പൈസക്ക് നല്ല ബുദ്ധിമുട്ടാണ്.കുട്ടികൾക്ക് ഹോസ്റ്റലുഫീസ് കൊടുക്കേണ്ടതിനാൽ ഒരു കറി മാത്രം വച്ചാ ഞങ്ങള് കഞ്ഞി കുടിച്ചോണ്ടിരുന്നത്.ഇന്നിപ്പം
പിള്ളേരെല്ലാം വലിയ പഠിത്തക്കാരുമായി.ഒന്നും
അനുഭവിക്കാനുള്ള യോഗം ജഗദമ്മക്കുണ്ടായില്ല.”
മരിച്ചു പോയ ഭാര്യയെക്കുറിച്ചു പറയുമ്പോളാ കണ്ണുകൾ നിറഞ്ഞൊഴുകുമായിരുന്നു.
പിന്നെ മാഷിന്റെ ജീവിത ചര്യകളായി തന്റെയും.
പഴുത്ത പ്ലാവിലയും,കുറുന്തോട്ടി വേരും ചതച്ചിട്ട
വെള്ളം തലേ ദിവസമേ തിളപ്പിച്ചിടും.
പിണ്ഡതൈലവും,മുറിവെണ്ണയും ദേഹത്ത് പുരട്ടി ,ഇളം ചൂടു വെള്ളത്തിൽ പുലർച്ചേ തന്നെ കുളിപ്പിക്കും.കുളി കഴിഞ്ഞാൽ ചുക്കും ,കരിപ്പട്ടിയുമിട്ടൊരു കാപ്പി നിർബന്ധമാണ്.
അപ്പോഴേക്കും പത്രവുമെത്തും.വരാന്തയിലെ ചാരുകസേരയിൽ ചാരിക്കിടന്ന് പത്രം വായിച്ചു
കൊടുക്കുമ്പോൾ ഓരോ വാർത്തകളെക്കുറിച്ചും
അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.ആ പ്രായത്തിലും മാഷിന്റെ
രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കണ്ട്
അത്ഭുതം തോന്നിയിട്ടുണ്ട്.
ഇടക്ക് പറയും.”മോനെ രാമായണമെടുത്ത് ലക്ഷ്മണോപദേശം ഒന്നു വായിക്കെടാ”വായിക്കുവാൻ തുടങ്ങുമ്പോൾ ആഭാഗമെല്ലാം മന:പാഠം പോലെ ചൊല്ലുന്നത് കേൾക്കാം. പണ്ട് സ്കൂളിൽ പഠിച്ചിട്ടുള്ള പദ്യശകലങ്ങളൊക്കെ ഓർമ്മയിലുള്ളത് ഇടക്ക് താനും ചൊല്ലിക്കേൾപ്പിക്കും.
“നല്ല ബുദ്ധിയുള്ള ചെറുക്കനായിരുന്നു. പഠിപ്പിച്ചിരുന്നേൽ നല്ല നിലയിൽ എത്തിയേനെ” തലയിൽ തലോടിക്കൊണ്ട് പറയും.
തന്റെപിതാവിന്റെ
മദ്യപാനം മൂലം കുടുംബം നോക്കാനായിപത്താം
ക്ലാസ്സിൽ വച്ച് പഠിത്തമുപേക്ഷിക്കേണ്ടി വന്ന കഥയൊക്ക കേൾക്കുമ്പോൾകണ്ണു നിറയുന്നത്
കണ്ടിട്ടുണ്ട്.
“പണിയെടുത്തു കിട്ടുന്ന കാശ് കള്ളു കുടിച്ച് കളയാതെ കുടുംബത്തെത്തിച്ചാൽ തന്നെയീ നാട്
നന്നാകും”.മദ്യപിക്കുന്നവരെ മാഷിന് ഇഷ്ടമേയല്ലായിരുന്നു. കള്ളുകുടിച്ചു പണിക്കു വനെന്നും പറഞ്ഞ് പറമ്പു വൃത്തിയാക്കുവാൻ വന്ന
ദാമോദരനെ ജോലി ചെയ്യിപ്പിക്കാതെ തന്നെ ഒരിക്കൽ പറഞ്ഞു വിട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിലുള്ള സാറിന്റെ മകൻ പറഞ്ഞത് നേരാണ്.
മാഷിനൊരു അസുഖവും ഇല്ല.ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലുകളായിരുന്നെല്ലാം.
‘ഈ വർഷം നാട്ടിലോട്ട് വരാൻ ശ്രമിക്കുന്നുണ്ട് അച്ഛാ’എന്നൊരിക്കൽ ഇളയമകൻ അമേരിക്കയിൽ നിന്നുംഫോൺ വിളിച്ചപ്പോൾ
പറഞ്ഞതിന് മറുപടികൊടുത്തത് ‘തിരക്ക് പിടിച്ച്
ഓടി വരികയൊന്നും വേണ്ടടാ കുഞ്ഞേ ഇവിടെ എന്റെ ചെറുക്കൻ പൊന്നു പോലെ എന്നെ നോക്കുന്നുണ്ട് എന്നാണ്. അതിൽ പിന്നെ മാഷിന്റെ മക്കളും സ്നേഹത്തോടെ കുശലങ്ങളന്വേഷിക്കുവാൻ തുടങ്ങി.
ഇന്നലെ വൈകിട്ട് ചായയും കൊടുത്ത് നടക്കാനിറങ്ങാനൊരുങ്ങിയതാണ്.
“വയ്യെടാ മോനെ,ഒന്നു കിടക്കണം”
കിടക്കയിലേക്ക് കിടത്തുന്നതിനിടയിലും സംസാരം
തുടരുന്നുണ്ടായിരുന്നു.
“കുഞ്ഞുമോൻ വിളിക്കുമ്പോൾ പറയണം,ഈ മാസം
കാശയക്കുമ്പോൾ നിനക്ക് കുറച്ച് കൂടുതലിടണമമെന്ന്.നൂറാവശ്യങ്ങളുള്ളതല്ലേടാ മോനെ നിനക്ക്”അപ്പോഴേക്കും നാക്കും,മുഖവും കുഴഞ്ഞ് കണ്ണുകൾ മിഴിച്ച് പോയിരുന്നു.
അടുത്തിരുന്ന ഗ്ലാസ്സിൽ നിന്നും വായിലേക്കിത്തിരി
വെള്ളമിറ്റിച്ചപ്പോൾ പൊട്ടിക്കരയുകയായിരുന്നു.
മുന്നറിയിപ്പൊന്നും ഇല്ലാതെ എത്തുന്ന അതിഥിയാണല്ലോ മരണം.ചന്ദ്രൻ നിറഞ്ഞൊഴുകിയ കണ്ണ് മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു.
വീട്ടിൽ നിന്നും സാറിന്റെ പെങ്ങളുടെ കരച്ചിൽ കേൾക്കുന്നുണ്ട്.മക്കളൊക്കെ വന്നിട്ട് നാളെ കഴിഞ്ഞാണ് അടക്കം. ഇടുക്കിയിലൊരു വീട്ടിൽ പ്രായമായ ഒരപ്പച്ചനെ നോക്കുവാൻ അത്യാവശ്യമായി ചെല്ലണമെന്ന് ഏജൻസിയിൽ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്.സാറിന്റെ അവസാന
യാത്ര കാണുവാനുള്ള സാവകാശം പോലുമില്ല.ഇത്രയും കാലം ഇവിടെ കഴിയുവാനായിരുന്നു തന്റെ ആയുസ്സിലെ നിയോഗം.കൂടൊഴിഞ്ഞുപോകുന്ന പക്ഷിക്ക്
ചേക്കാറാൻ ഇനി പുതിയ മരങ്ങളും, ചില്ലകളും.റോഡിലൂടെ ഇരച്ചു വന്ന ബസിന് അയാൾ കൈ കാണിച്ചു.ചന്ദനത്തിരിയുടെ നേർത്തൊരു ഗന്ധം കാറ്റിലൂടെ അടുത്തേക്ക് വരുന്നതായിഅയാൾക്കു തോന്നി.”ഞാനും കൂടെയുണ്ടെടാ മോനെ ‘ എന്ന്
മാഷ് പറയുന്നത് പോലെ .
About The Author
No related posts.