ആശാന്റെ മർമ്മവും ശിഷ്യന്റെ കർമ്മവും കഥ – (സാക്കിർ – സാക്കി നിലമ്പൂർ)

Facebook
Twitter
WhatsApp
Email
ഗഫൂറിന് ഭയങ്കര ആഗ്രഹമാണ്.
എന്ന് വെച്ചാൽ ഭീകരമായ ആഗ്രഹം.
ആ ആഗ്രഹത്തെ മലയോളമുള്ള ആഗ്രഹമെന്ന് വിശേഷിപ്പിച്ചാൽ മതിയാവില്ല. ഭൂമിയോളം എന്ന് വിശേഷിപ്പിച്ചാലോ .? അതും മതിയാവില്ല.
എന്തായാലും അവന് ഭയങ്കര ആഗ്രഹം തന്നെ..!!
അതിഭയങ്കരമായ ആഗ്രഹം .
എന്തിനാണീ ആഗ്രഹമെന്നല്ലേ…?
കളരിപ്പയറ്റ്…!
കളരിപ്പയറ്റ് പഠിക്കാൻ.
ഇതാണോ ഇത്ര വലിയ ആഗ്രഹമെന്ന് പുഛിക്കാൻ വരട്ടെ.
ഇതിനായി ഗഫൂർ സഹിച്ച ത്യാഗങ്ങൾ ചില്ലറയല്ല.
ഊണും ഉറക്കവും ഉപേക്ഷിച്ചു.
 വരുമാനത്തിന്റെ സിംഹഭാഗവും ചിലവഴിച്ചു.
അക്കഥ ഇങ്ങനെ.
നാട്ടിലെ അറിയപ്പെടുന്ന കളരി ഗുരുക്കളാണ് കുഞ്ഞാലിക്ക.
“കരാട്ടെ “എന്ന അഭ്യാസം,
 “കളരിപ്പയറ്റി ” ന്റെ അനുജനാണോ ജ്യേഷ്ഠനാണോ എന്നത് കാലങ്ങളായി ആയോധനകലകളുടെ ആരാധകരെ കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും കുഞ്ഞാലിക്കാക്കതിൽ ഒട്ടും അഭിപ്രായ വ്യത്യാസമില്ല…!
“യേട്ടനും
 അൻജനൊന്ന്വല്ല.
വല്ലിപ്പ…!
കരാട്ടന്റെ വല്ലിപ്പന്ന്യാണ് കളരി. !!
യേട്ടനെയ്… ഹും..!!”
കളരിപ്പയറ്റിനെ കൊച്ചാക്കുന്നവരുടെ മുഖത്ത് നോക്കി കുഞ്ഞാലിക്ക പുഛത്തിൽ ആട്ടും.
രാത്രിയായാൽ
നാട്ടിലെ കുറച്ച് ചെറുപ്പക്കാരെയെല്ലാം കളരിപ്പയറ്റ് പഠിപ്പിക്കുന്നുണ്ട് കുഞ്ഞാലിക്ക.
രാത്രി എന്നാൽ നാട്ടുനടപ്പനുസരിച്ചുള്ള സാധാരണരാത്രിയല്ല.
അർദ്ധരാത്രി കഴിഞ്ഞതിനു ശേഷമാണ് കളരിപഠനം.
അതായത് ജാതിമത വർഗവർണഭേദമന്യേഎല്ലാ ജീവജാലങ്ങളും ഉറങ്ങിയ ശേഷം .
അതിനൊരു കാരണമുണ്ട്. ഇത്
ആയോധനകലയാണ്.
പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അധികാരികളിൽ നിന്നും പ്രത്യേകം അനുവാദം വാങ്ങണം.
ഇതൊന്നും വാങ്ങാതെയാണ് കുഞ്ഞാലിക്കാന്റെ പരീശീലനമുറകൾ. അതുകൊണ്ട് തന്നെ അതീവരഹസ്യമായാണ് കളരി പരിശീലനം.
കളരിമുറകൾ
അതികഠിനമാണെന്ന് അത് പഠിക്കുന്നവർ പറഞ്ഞതിൽ നിന്നാണ് ഗഫൂർ മനസ്സിലാക്കിയത്.
എന്നാലും പ്രശ്നമില്ല.
എങ്ങനെയുമത് പഠിച്ചേ തീരൂ.
വടക്കൻപാട്ട് സിനിമകളിലെ നായകൻമാർ തങ്ങളുടെ ശത്രുക്കളെ അന്തരീക്ഷത്തിലൂടെ പറന്ന് പോയി ഇടിക്കുന്നതും നിഷ്പ്രയാസം കീഴ്പ്പെടുത്തുന്നതും ഈ കളരിപ്പയറ്റ് പഠിച്ചത് കൊണ്ടാണെന്ന് അവന് ഉറപ്പാണ്.
ആല്യാക്കാന്റെ ഹോട്ടലിൽ പാചകക്കാരനാണ് ഗഫൂർ.
“ഗഫൂറ്… ബെച്ച്ണ്ടാക്ക്യാ പെണ്ണ്ങ്ങള്
ഇണ്ടാക്ക്യേ മായ്ര്യാ . യെന്താ അയ്ന്റെ ഒര് ചാദ്.! “
ഇത് നാട്ടിലെ പ്രധാന ഭക്ഷണപ്രിയനായ ഹംസാക്കാന്റെ
 മാത്രം അഭിപ്രായമല്ല.
 ഗഫൂർ ഉണ്ടാക്കിയ പൊറോട്ടയും ബീഫും കഴിച്ച നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടെയും അഭിപ്രായമാണ്.
അത്രയ്ക്കും പ്രസിദ്ധമാണ് ഗഫൂറിന്റെ പൊറോട്ടയും ബീഫും .
അത് ആഗോള പ്രശസ്തമാണ്
എന്നതും ഒട്ടും അതിശയോക്തിയല്ല തന്നെ.
അറബ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഓഷ്യാന മേഖലയിലും ജോലി ചെയ്ത് വിയർപ്പൊഴുക്കുന്നവർക്കും എന്തിന് , ബഹിരാകാശത്തിൽ പോലും ഗവേഷണത്തിലേർപ്പെട്ടവർക്കും തീരെ വിയർപ്പൊഴുക്കാത്ത മറ്റ് നാനാജാതി ആളുകൾക്ക് പോലും ഗഫൂറിന്റെ പൊറോട്ടയും ബീഫും കഴിച്ചിട്ടുണ്ടെങ്കിൽ എതിരഭിപ്രായമുണ്ടാവാൻ യാതൊരു വഴിയുമില്ല.
ചെറിയ ഗ്രാമ പ്രദേശമാണെങ്കിലും നല്ല തിരക്കുള്ള ഒരു ഹോട്ടലാണത്.
ഒഴിവൊട്ടുമില്ല.
പുലർച്ചെ നാലു മണിക്ക് തുടങ്ങും ഗഫൂറിന്റെ തിരക്ക് .
വെള്ളപ്പം, പത്തിരി ,നൂൽപുട്ട്, .
പുട്ട്, കടലക്കറി. മുട്ടക്കറി . ചെറുപയർകറി , ചട്നി ഇത്രയും വിഭവങ്ങൾ
 ആറു മണിയാവുമ്പോഴേക്ക് റെഡിയാക്കണം. പിന്നീടാണ് ചരിത്ര പ്രസിദ്ധമായ പൊറോട്ടപ്പണി .
അതിനിടക്ക് പോത്തിന്റെ ലിവറ് കുരുമുളകിട്ട കറി.
മീൻ കുടമ്പുളിയിട്ട കറി. ബീഫ്കറി എന്നിവ തയ്യാറാക്കണം. എട്ടു മണിയാവുമ്പോഴേക്കും പൊറോട്ട റെഡിയാവണം.
കഷ്ണങ്ങൾ മാറ്റിയ ബീഫ്കറിയിലേക്ക് കുറെയധികം സവാള അരിഞ്ഞ് വേവിച്ച് ചേർക്കും.
ബീഫ് വരട്ട് വാങ്ങാൻ ശേഷിയില്ലാത്ത പാവം ബഹുജനങ്ങൾക്ക് പൊറോട്ടയിലേക്ക് “പെയിന്റ് ” എന്ന പേരിൽ കൊടുക്കുന്ന വെറുംകറിയാണത്.
അതിന് പ്രത്യേകം പണമൊന്നും ഈടാക്കാറില്ല
 ആല്യാക്ക.
 ബീഫ് വരട്ടിലാണ് ഗഫൂറിന്റെ കൈപ്പുണ്യം ചേർന്ന മാന്ത്രികത. അതുണ്ടാക്കുന്ന രീതിയാണ് കേമം.
സവാളയും തക്കാളിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും മസാലപ്പൊടികളും ഉലുവയും വെളിച്ചെണ്ണയും പിന്നെ പാകത്തിനുപ്പും പ്രത്യേക കൈപ്പുണ്യവും ധാരാളം ചേർത്ത, നാവിൽ
രുചിമേളങ്ങളുടെ പാണ്ടിയും പഞ്ചാരിയും കൊട്ടിക്കയറ്റം നടത്തുന്ന,
ഒരു പ്രാവശ്യം കഴിച്ചാൽ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത നല്ല
കിണ്ണംകാച്ചിയ
ബീഫ് വരട്ട്.
 രണ്ട് വിരൽ കൊണ്ട് നുള്ളിയെടുത്ത് അൽപ്പം ഉയർത്തിപ്പിടിച്ചാൽ പമ്പരത്തിൽ ചുറ്റിയ ചരട് പോരും പോലെ ഉതിർന്നുതിർന്ന് മാലപോലെ ചാടുന്ന നല്ല ചൂടുള്ള മൊരിഞ്ഞ പൊറോട്ട.
ഇത് കഴിക്കാനായി മാത്രം വിദൂരദേശത്ത് നിന്നും വരുന്ന ഒരുപാട് പേരുണ്ട് എന്ന് പറഞ്ഞാൽ അതിന്റെ രുചിയെത്രയുണ്ടാവും എന്നതിന് ഇനിയൊരു വിശദീകരണം വേണ്ടല്ലോ…?
അതാണ് അതിന്റെ ഒരിത്.
 അടുത്തതായി മീൻ പൊരിയാണ്. പ്രത്യേക മസാലക്കൂട്ട് തേച്ച് പിടിപ്പിച്ച് വലിയ ഇരുമ്പ് ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് പൊരിച്ചെടുക്കുന്ന നെയ്യുള്ള നല്ല നാടൻ മത്തിയും വലിയ നാടൻ അയലയും.
 ഇതിനിടയിൽ സ്പെഷ്യൽ ദം ബിരിയാണി റെഡിയായിട്ടുണ്ടാവും.
ചെമ്പിന്റെ അടിയിലും മുകളിലും തീക്കനലുകൾ നിറച്ച നല്ല നെയ്യൊലിക്കുന്ന ദം ബീഫ് ബിരിയാണി.
അതിന്റെ കൂടെ കൊടുക്കാനുള്ള സവാളയും പച്ചമുളകും അരിഞ്ഞ് ചേർത്ത കറിവേപ്പിലയിട്ട കട്ട തൈര് റെഡിയാക്കണം.
ഉടനെ ചോറിനുള്ള ചിട്ടവട്ടങ്ങളൊരു
ക്കണം.
സാമ്പാറ്.
 തേങ്ങ വറുത്തരച്ച മീൻകറി. ഏതെങ്കിലുമൊരു ഇലക്കറി.
രസം. കറിവേപ്പിലയും പച്ചമുളകും അരച്ച് ചേർത്ത പച്ചമോര് എന്നിവയും
പപ്പടവും കാച്ചണം.
ഇതെല്ലാം പന്ത്രണ്ടു മണിയാവുമ്പോഴേക്കും റെഡിയാവും.
ഇത് കഴിഞ്ഞാൽപ്പിന്നെ ഗഫൂറിന് സമ്പൂർണ വിശ്രമമാണ് എന്ന് തെറ്റിദ്ധരിക്കേണ്ട.
നാലു മണിക്ക് ചായ കിട്ടിയില്ലെങ്കിൽ ഹാലിളകുന്ന കുറച്ച് വയസ്സൻമാരില്ലാത്ത നാടുണ്ടോ..?
അവർക്ക് ചായയിലേക്ക് കടിച്ചുകൂട്ടാൻ പലഹാരങ്ങൾ വേണ്ടേ?
നെയ്യപ്പം, മുട്ടപ്പം, കേക്ക്,മടക്ക്,
 പാൽ കേക്ക്, പഴംപൊരി, മാൽപ്പൊരി ,
നെയ് വട, ഉള്ളി വട, പരിപ്പ് വട, കൊക്കവട എന്ന പക്കവട, തുടങ്ങിയ വൈവിധ്യമാർന്ന പലഹാരങ്ങൾ,
ചെന്ന് കയറുന്ന വലിയ ഹാളിന്റെ മൂലയിലായി സപ്ലയറും ചായക്കാരനും കാഷ്യറും സർവ്വോപരി ഹോട്ടലിന്റെ ഉടമസ്ഥനുമായ ആല്യാക്ക ഇരിക്കുന്ന കസേരക്ക് തൊട്ട് ചാരിയിട്ടിട്ടുള്ള മേശയുടെ അടുത്തായി വെച്ച കണ്ണാടി അലമാരിക്കുള്ളിൽ ചുട്ടു നിറക്കുന്ന ജോലിയാണ് അടുത്തതായി ഗഫൂറിന് .
ഒട്ടും മടുപ്പില്ലാതെ അതും ചുട്ടു കൂട്ടും ഗഫൂർ.
എല്ലാ പണിയും കഴിഞ്ഞ്
ഒരു കട്ടൻ ചായയും കുടിച്ചുള്ള വിശ്രമസമയത്താണ് ഗഫൂർ ആ രഹസ്യമറിയുന്നത്.
ചായ കുടിക്കാനായി വന്ന ഹംസാക്കയാണ് പറഞ്ഞത്.
” യെത്താ
 അംസാക്കാ
ഇങ്ങളെ
കജ്ജ്ലൊരു പൊതി.? “
ഹംസാക്കയുടെ കൈയിലെ പൊതി കണ്ട് ആല്യാക്കയാണ് ചോദിച്ചത്.
“അയ്ന്റെ വർത്താനൊന്നും പറ്യേണ്ട..ഞ്ചെ പൊന്നാര ആല്യേ…!!”
ഹംസാക്ക പറഞ്ഞ് തുടങ്ങി.
“യെന്ത്യേ സംബവം..?”
ആല്യാക്ക.
” ഇഞ്ചെ… ചെർക്കന്ണ്ടല്ലോ… കുഞ്ഞാപ്പു ! “
“യെന്തേപ്പോ കുഞ്ഞാപ്പൂന്?”
“ആ കുദര
 നട്ടപ്പാതിരക്ക് പോയി കജ്ജൊട്ച്ച്
 മന്ന്ക്ക്ണ് …!
 ഓൻ്റെ കജ്ജ്മ്മെ പൊരട്ടാന്ല്ലെ കൊയമ്പാ ഈ പൊദീല്.
 അപ്പുക്കുട്ടൻ ബൈദ്യേരെര്ത്ത്ന്ന് വെര്വാ ഞാന് ..
ഓരോരോ വണ്ടീം വലീം ഇണ്ടാക്ണദെയ് ..! “
ഹംസാക്ക വിശദീകരിച്ചു
”അദെങ്ങനേപ്പൊ
ഓന്റെ
കജ്ജൊട്ഞ്ഞത്..?”
ആല്യാക്ക അൽപം ജിജ്ഞാസയോടെ ചോദിച്ചു.
” ഇജ്ജാരോടും
 ഇഞ്ഞിപ്പദ് പറ്യാൻ നിക്കണ്ട. “
ഹംസാക്ക ഒന്ന് ശബ്ദം താഴ്ത്തി.
“രാത്തിര്യായാ
 ഞമ്മളെ കുഞ്ഞാലി കൊർച്ച് ചെർക്കൻമ്മാരെ പൊയമാട്ട്മ്മല് വെച്ച് പയറ്റ് പട്പ്പിച്ച്ണ് ണ്ട് .
അദ് പട്ച്ചാം പോയതാ
ഇഞ്ചെ ചെർക്കൻ.”
“എന്ത് പയറ്റ്..?”
ആല്യാക്കാക്കു മാത്രമല്ല. ഗഫൂറിനും കാര്യം മനസ്സിലായില്ല.
“കളര്യയ്… കളരിപ്പയറ്റെടാ….”
ഹംസാക്ക ശബ്ദം ഒന്നുകൂടി താഴ്ത്തി.
“ങാഹാ… ന്നെട്ട്.?”
ആല്യാക്കാക്ക് ആവേശമായി.
ഗഫൂറിന് അതിലേറെ ആവേശമായി.
”ഇന്നെട്ടെന്താ..? കുഞ്ഞാലി,
പരിസീലനത്തിൻ്റെ ബാഗായ്റ്റ്
 കൂട്ടത്തിലെ ആരോടേലും കുഞ്ഞാലിനെ തന്നെ
ഒരടി , അട്ച്ചാം പർഞ്ഞോലോ.
ആര്ക്കും അയ്ന് ദൈര്യം മന്ന്ല.”
ഹംസാക്ക ഒന്ന് നിർത്തി .എന്നിട്ട് തുടർന്നു.
” ഇഞ്ചെ ചെർക്കൻ പിന്നെ കരുംപൊട്ടനാണല്ലോ…!
ഓനൊന്നും
നോക്കീല .
മുന്ന്ക്ക് പാഞ്ഞ് ചെന്ന്
കുഞ്ഞാലിനെ ഒരൊറ്റ അട്യങ്ങട്ട് അട്ച്ചു.
കുഞ്ഞാലി നല്ല മർമ്മറീണോനല്ലേ…? ഓം തട്ത്തു. പക്കേങ്കി
തട്ക്കല് കൊർച്ച് ഏറിപ്പോയി.
ചെർക്കന്റെ കജ്ജ് ഇണ്ണിത്തണ്ട് ഒട്ഞ്ഞ മായ്രി അങ്ങട്ട് ഒട്ഞ്ഞു. അത്വന്നെ…!!”
ഹംസാക്ക നിരാശയോടെ പറഞ്ഞു.
“… ന്നെട്ട് “
ഗഫൂറിന് ബാക്കി കൂടി അറിയണം.
” ഇന്നെട്ട്..?
കുന്നട്ട്…!! ഇന്നെട്ടെന്താ…?
 ഒൽക്കെന്റെ മൂട്..!
ആ കജ്ജങ്ങട്ട് പൊട്ടി.
അയ്മ്മെ തേക്കാല്ലെ
 മര്ന്നാണ്ത്..
അനക്ക് തിരിഞ്ഞോ …? “
സ്വതവേ മുൻ ശുണ്ഠിക്കാരനായ ഹംസാക്കാക്ക് ഗഫൂറിന്റെ ഇടപെടൽ അത്ര രുചിച്ചില്ലെന്ന് തോന്നുന്നു.
ഗഫൂർ ജാള്യതയോടെ തിരിഞ്ഞിരുന്ന് കട്ടൻ ചായ അൽപാൽപം നുകർന്ന് കുടിച്ചു.
ചായയും കുടിച്ച് കഴിഞ്ഞ് അവൻ ഹോട്ടലിൽ നിന്നിറങ്ങി.
അന്നത്തെ അവന്റെ ജോലി തീർന്നു.
ഇനി നാളെ പുലർച്ചക്ക് വീണ്ടും തുടങ്ങും .
വീട്ടിലെത്തി തോർത്ത്മുണ്ടും സോപ്പുമെടുത്ത് പുഴയിലേക്ക് നടക്കുമ്പോഴും അവന്റെ മനസ്സിൽ കളരിപ്പയറ്റിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
താൻ എത്രത്തോളം ആഗ്രഹിച്ച ഒരു സംഗതിയാണത്.
ഹോട്ടലിന്റെ ചായ്പിൽ വെച്ച്
പൊറോട്ടക്ക് മാവ് കുഴക്കുമ്പോൾ കുഴച്ചു വെച്ച മാവിൽ മുഷ്ടിചുരുട്ടി ശക്തിയോടെ ഇടിക്കാറുള്ളത് ഗഫൂർ ഓർത്തു.
എപ്പോഴാണ് കളരിപ്പയറ്റെന്ന ആ ആഗ്രഹം മനസ്സിൽ കേറിയതെന്ന് ഗഫൂറിന്നോർമയില്ല.
ഒരുപക്ഷേ, താൻ കണ്ട സിനിമകളിൽ നിന്നായിരിക്കാം ആയോധനകല പഠിക്കണമെന്നൊരാഗ്രഹം ഉള്ളിൽ ഉടലെടുത്തത്.
ജയന്റെ കടുത്ത ആരാധകനായ ഗഫൂറിന് ജയനെപ്പോലെ അന്തരീക്ഷത്തിലൂടെ പറന്ന് ചെന്ന് ശത്രുക്കളെ ഇടിച്ചിടാൻ ഭയങ്കര ഹരമാണ്.
പക്ഷേ നിരാശാജനകമായ കാര്യം എന്താണെന്ന് വെച്ചാൽ അവന് കാര്യമായി ശത്രുക്കളൊന്നുമില്ല എന്നത് തന്നെ.
ഇങ്ങനെയൊരു കളരിപ്പയറ്റ് നാട്ടിൽ നടക്കുന്നത് താനറിഞ്ഞില്ലല്ലോ എന്നവൻ നിരാശയോടെ ചിന്തിച്ചു.
എങ്ങനെ അറിയാനാണ്.
 വീട്ടിൽ വന്നാൽ വീട്ടിലെ കുറെ ചുറ്റുപാടുകളൊക്കെയുണ്ടാവും.ഉമ്മ ഈയിടെ , ഒരാട്ടിൻ കുട്ടിയെ വാങ്ങിയിട്ടുണ്ട്. അതിനൽപ്പം വള്ളിയും പച്ചിലയും പറിച്ച് കൊടുക്കണം.
അത് കഴിഞ്ഞ് ഒന്ന് കുളിക്കാനായി പുഴയിലേക്ക് പോവും.
പിന്നെ അങ്ങാടിയിലൊന്ന് പോവും. കടുത്ത സിനിമാപ്രേമികളായ കൂട്ടുകാരോടൊപ്പം സിനിമാക്കഥകൾ പറഞ്ഞ് കുറച്ചു നേരം ഇരിക്കും.
പിന്നീട് വീട്ടിലെത്തും.
പുലർച്ചെ എണീറ്റ് ഹോട്ടൽ ജോലി തുടങ്ങാനുള്ളത് കൊണ്ട് നേരത്തെ കിടക്കും..! അങ്ങിനെയാണ്
അവന്റെ ഓരോ ദിവസവും.
“ജുമുഅ ” നിസ്ക്കാരവും അടുത്തുള്ള കൊട്ടകയിൽ സിനിമ മാറുന്നതുമാണ് “ഓ…ഇന്ന് വെള്ളിയാഴ്ചയാണല്ലോ ” എന്നവനെ ഓർമിപ്പിക്കാറ്.
ബാക്കിയെല്ലാ ദിവസങ്ങളും അവന് ഒരേപോലെ തന്നെ.
ഓരോന്നോർത്ത് ഗഫൂർ പുഴയിലെത്തിയതറിഞ്ഞില്ല.
അവിടെ കണ്ട കാഴ്ച അവനെ സന്തോഷഭരിതനാക്കി
പുഴക്കരയിൽ ഒരു പാറയിലതാ ഇരിക്കുന്നു
അവന്റെ ഹീറോയായ
കളരിയാശാൻ കുഞ്ഞാലിക്ക.
ഗഫൂർ മെല്ലെ കുഞ്ഞാലിക്കയുടെ അടുത്തെത്തി.
പുഴയിലങ്ങനെ കുളിക്കാരുടെ തിരക്കൊന്നുമില്ല.
ഗഫൂർ മെല്ലെ തിക്കും പൊക്കും നോക്കി.
” കുഞ്ഞാല്യാക്കാ….!”
ഉള്ള ബഹുമാനമെല്ലാം മുഖത്ത് വരുത്തി അതിൽ നിന്ന് അൽപ്പം ബഹുമാനമെടുത്ത് സ്വരത്തിൽ ചാലിച്ച് അവൻ വിളിച്ചു.
കുഞ്ഞാലിക്ക പക്ഷേ വിളി കേട്ടില്ല. എന്താണെന്ന ചോദ്യം അദ്ദേഹത്തിന്റെ നെറ്റിയിൽ ചുളിവുകളായി പ്രത്യക്ഷപ്പെട്ടു.
“ഞാനെയ്…. “
അവനാദ്യമൊന്ന് ശങ്കിച്ചു.
” ഇഞ്ഞീം
പടിപ്പിച്ച് തര്വോ
ഇങ്ങള് കളരിപ്പയ്റ്റ്..?”
ധൈര്യം സംഭരിച്ചാണവൻ ചോദിച്ചത്.
ആ ചോദ്യം കുഞ്ഞാലിക്കയെ ഒന്ന് ഞെട്ടിച്ചു. ഞെട്ടൽ പുറത്ത് കാണിക്കാതെ മൂപ്പർ ചോദിച്ചു.
”അയ്ന് ഞാം കളരി പടിപ്പിച്ച് കൊട്ക്ക്ണ് ഇണ്ട്ന്ന് അന്നോട് ആരാ പർഞ്ഞത് ?”
” അംസാക്ക…! ഞമ്മളെ അംസാക്ക ഇന്നലെ കൊയമ്പേറ്റ് ആല്യാക്കാന്റെ ഓട്ടൽല് മന്നീനു. ഇങ്ങള് മൂപ്പരെ ചെർക്കന്റെ കജ്ജ്
പുട്ച്ച് ഒട്ച്ചൂ…ന്ന് മൂപ്പര് പർഞ്ഞു. “
“ങാ…ഹാ.. !!
ഓനങ്ങനെ പർഞ്ഞോ..?
ഞാം പുട്ച്ച് ഒട്ച്ചതൊന്ന്വല്ല…!
അദാ… ചെർക്കം കണ്ണും മൂക്കൂല്ലാതെ മന്ന് തച്ചപ്പോ ഞാം തട്ത്തതാ..!
 പതിനെട്ടടവും പട്ച്ച ഈ കുഞ്ഞാലിഗുരുക്കളോടാ ഓന്റെ കളി. ! “
“കുഞ്ഞാല്യാക്കാ..
അത് പോട്ടെ.
ഓം അട്ച്ചു. ഇങ്ങള് തട്ത്തു. ഓന് ഐഡ്യല്ലാത്തോണ്ട് ഒാന്റെ കജ്ജങ്ങട്ട്
ഒട്ഞ്ഞു…!! “
സംഗതി സ്വാഭാവികം.
” ഇഞ്ഞ്യൊന്ന് പട്പ്പിച്ച് തെര്വോ ഇങ്ങള് കളരി?
ഞാനോന്റെ മായ്രി ഇത്തരീം തോനെ അടവ്കളറീണെ കുര്ക്കളെ അന്തല്ലാതെ ചാടി അട്ച്ചാൻ… നിക്കൂല്ല.!”
ഒരു വിധം അടവുകളിലൊന്നും വീഴാത്ത ഗുരുക്കളായ കുഞ്ഞാലിക്കയെ വീഴ്ത്താൻ
പ്രശംസയല്ലാതെ വേറൊരു വഴിയുമില്ലെന്ന് ഗഫൂറിന് തോന്നി.
“മോനേ ഗഫൂറേ …
ഈ കളരി എന്ന സങ്ങതി പട്ച്ചല്,
ഇജ്ജ് കെര്ത്യേ മായ്രി അത്തരെ എളുപ്പല്ല..!”
കുഞ്ഞാലി കാക്ക ഗഫൂർ തെളിച്ച വഴിയേ കയറുകയാണ്.
“ഇച്ചറ്യാ കുഞ്ഞാല്യാക്കാ.. മല്ല്ണ്ടാവുംന്ന്.
നല്ലോണറ്യാ .
ഇന്നാലും മാണ്ടില.
ഇച്ചദ് പട്ച്ചണം…!!”
ഗഫൂറിന്റെ തീവ്രമായ ആഗ്രഹം നിശ്ചയദാർഢ്യമുള്ള വാക്കുകളായി പുറത്ത് ചാടി.
“പിന്നെയ്.. ഗഫൂറേ.
കളരീന്ന് പർഞ്ഞാല് ഇജ്ജ് കെര്ത്യേ
മായ്രി…….. “
വീണ്ടും അതേ ഡയലോഗ് തുടങ്ങാനുള്ള പുറപ്പാടാണ്
 കുഞ്ഞാലിക്ക …!
“പൊന്നാരഞ്ചെ കുഞ്ഞാല്യാക്കാ…
ഞാം യെന്തിനും തെയ്യാറാ…!”
ഗഫൂറ് കൊതിച്ചതും കുഞ്ഞാലിക്ക ഇഛിച്ചതും കളരി തന്നെ.
“അദല്ല ഗഫൂറേ.. ഇതിന് കായി
ചെലവ്ണ്ടാകും…!
നല്ല ചെലവ്ണ്ടാകും…!!”
അവന്റെ
ആഗ്രഹത്തിന്റെ തീവ്രത മനസ്സിലാക്കിയ കുഞ്ഞാലിക്ക നല്ലൊരു കണ്ടീഷൻ മുന്നോട്ട് വെച്ചു.
”അയ്ക്കോട്ടെ . ചെലവ്ണ്ടയ്ക്കോട്ടെ .
ഇച്ച് യെങ്ങനേലും കളരി പട്ച്ചാ മതി.”
ഗഫൂറിന് ഒരു സങ്കോചവുമില്ല.
“യെങ്ങനേലും ഇദ് പട്ച്ച്ട്ട് കാര്യല്ല.
പട്ച്ച്വാണങ്കി
അയ്ന്റെ മട്ടത്തിന് പട്ച്ചണം..”
അതെ …!
കുഞ്ഞാലിക്ക പറഞ്ഞതാണതിന്റെ കാര്യം.
”ഇജ്ജൊര് കാര്യം ചിയ്യ് .
ഒര് പതിനൊന്നേകാല് ഉർപ്പീം ഒരടക്കീം കൊർച്ച് വെറ്റിലീം കൊണ്ട് നാളെ
രാത്ത്രി ഒര് പന്ത്രണ്ട് മണ്യാകുമ്പോ ,
പൊയ മാട്ട്മ്മക്ക് ബാ…!!”
പുഴമാട് എന്നാൽ പുഴയുടെ കരയിലുള്ള മൺതിട്ട.
“അല്ല… ഇങ്ങക്ക് നൂറും പൊഗലീം മാണ്ട്യേര്വോ…?”
അടക്കയും വെറ്റിലയും കൊണ്ട് വരുന്നവന് ചുണ്ണാമ്പും പുകയിലയും കൊണ്ടുവരുന്നത് വലിയ ഭാരമാവില്ലല്ലോ എന്നവനോർത്തു. .
”ഏയ്…
ഇദ്ച്ച് വെറ്റില തിന്നാനല്ലെടാ…!
ദച്ചിണേണ്.. ഗുരുദച്ചിണ.”
അത് ശരി. അങ്ങനെ വരട്ടെ. മൂപ്പർക്ക് വെറ്റില മുറുക്കാനുള്ളതല്ല.
ഗുരുദക്ഷിണയാണ്.
” ഞാം ലേസം
യെർച്ചീം പൊറാട്ടീം പൊയിഞ്ഞ് കൊട്ന്നാലോ…”
എങ്ങനെ ഇവനോടിത് ചോദിക്കും എന്ന് വിചാരിച്ച് നിന്ന കുഞ്ഞാലിക്കയെന്ന തീവണ്ടിക്ക് മുന്നിൽ ഗഫൂർ വളരെപ്പെട്ടെന്ന് തന്നെ തല വെച്ചു.
” പിന്നേ…
ഇണ്ടയ്ക്കോട്ടെ…
അങ്ങനത്തന്നേണ്
പയറ്റ് പട്ച്ചാം നല്ല റങ്ക്ല്ലോല് ചെയ്യല്..!”
ഗഫൂറിന്റെ കളരി പഠിക്കാനുള്ള മോഹത്തെ ചൂഷണം ചെയ്യാനുള്ള കുഞ്ഞാലിക്കയുടെ ആദ്യ ചുവടുവെപ്പ് തന്നെ വളരെ ഗംഭീരമായി.
“പിന്നെയ് ,
 ഇദ്ഞ്ഞി ഇജ്ജ് കൊട്ടിപ്പാടാനൊന്നും നിക്കണ്ട.”
കുഞ്ഞാലിക്ക ഗഫൂറിനെ ഓർമിപ്പിച്ചു.
ഗഫൂർ സമ്മതിച്ചു.
എന്നിട്ട് വളരെ സന്തോഷത്തോടെ
കുളിക്കാനായി പുഴയിലെ തെളിഞ്ഞ ചില്ല് പോലെയുള്ള തണുത്ത വെള്ളത്തിലേക്കിറങ്ങി.
പിറ്റേന്ന്
രാത്രി .
പന്ത്രണ്ട് മണിയായപ്പോഴേക്കും പറഞ്ഞ സാധനങ്ങളുമായി ഗഫൂർ ഹാജർ.
കുഞ്ഞാലിക്ക പിന്നെ മുമ്പേ തന്നെ ഹാജരാണ്.
പൊറോട്ടയും ബീഫും പൊതിഞ്ഞ കവർ കുഞ്ഞാലിക്ക വളരെ സൂക്ഷ്മതയോടെ വാങ്ങി ഭദ്രമായി ഒരിടത്ത് വെച്ചു.
എന്നിട്ട് ഷർട്ടഴിച്ചു.
ബനിയനുമഴിച്ചു.
ഉടുത്തിരുന്ന ലുങ്കിയുടെ രണ്ട് തലയും ഒരു പ്രത്യേക തരത്തിൽ കാലിനിടയിലൂടെ എടുത്ത് പിറകിലേക്ക് തിരുകി വെച്ചു.
ഉത്തരേന്ത്യക്കാരുടെ വേഷം പോലെ തറ്റുടുത്തൂ എന്ന് ചുരുക്കം.
ഗഫൂറിനോടും അതേപോലെ ലുങ്കി തറ്റുടുക്കാൻ പറഞ്ഞു. അവൻ അതേ പോലെ ചെയ്തു. രണ്ട് പേരും മുഖാമുഖം നിന്നു.
“ഞാം… കാട്ട്ണെ
മായ്രിത്തന്നെ കാട്ടണം ട്ടൊ..!”
അതിനാണല്ലോ താൻ വന്നിരിക്കുന്നത് എന്ന് ഓർത്തെങ്കിലും ഗഫൂർ ഒന്നും പറഞ്ഞില്ല.
“ഹല്ല.. വേറാരും ഇല്ലേ ഇന്ന് കളരി പടിച്ചാന്.?”
അഭ്യാസവുമായി ബന്ധമില്ലാത്ത ചോദ്യമാണോ എന്നൊന്നും ആലോചിക്കാതെ ഗഫൂർ ചോദിച്ചു.
“ശ് …ശ് ….” കീഴ്ചുണ്ടുകടിച്ച് കണ്ണ് വലുതാക്കി ചൂണ്ടുവിരൽ ഉയർത്തി വളരെ ഗൗരവത്തിൽ മിണ്ടരുതെന്ന് കുഞ്ഞാലിക്ക ആംഗ്യം കാണിച്ചു.
കളരിയിൽ ഇറങ്ങിയാൽ ഏറ്റവും കൂടുതൽ വേണ്ടത് ഏകാഗ്രതയാണെന്ന് ആ ഒറ്റ ആംഗ്യത്തിൽ നിന്ന് ഗഫൂർ മനസ്സിലാക്കിയില്ല.
” ഇജ്ജ് കൊണ്ടന്ന വെറ്റിലീം അടക്കീം ഇട്ക്ക്.”
ഗഫൂർ അച്ചടക്കമുള്ള ശിഷ്യനായി.
അവനതെടുത്തു.
” ഇഞ്ഞി…
അത് രണ്ട് കജ്ജ്ലും നീട്ടിപുട്ച്ച്
കണ്ണ് ചിമ്പി നിക്ക്.”
വീണ്ടും അച്ചടക്കം.
അവൻ രണ്ട് കയ്യിലുമായി അടയ്ക്കയും വെറ്റിലയും വെച്ച് കണ്ണ് ചിമ്മി ഏകാഗ്രതയോടെ നിന്നു.
” ഇഞ്ഞി , മൂന്ന് സലാത്ത് ചെല്ലി, ഇഞ്ചെ.. കജ്ജ്ക്ക്
ആദരവോടെ
 അദ് കൊണ്ടാ…!!”
മൂന്നാമതും ഉഷാർ അച്ചടക്കം.
 കുഞ്ഞാലിക്ക പറഞ്ഞ പോലെ അവൻ ചെയ്തു.
പൊറോട്ടയും ബീഫും കൈയ്യിൽ വാങ്ങിയ സൂക്ഷ്മതയൊന്നുമില്ലാതെ വെറ്റിലയും അടക്കയും അഴിച്ചു മാറ്റിവെച്ച തന്റെ ഷർട്ടിന്റെയും
ബനിയന്റെയും മുകളിലേക്ക് കുഞ്ഞാലിക്ക ഇട്ടു.
അപ്പോഴതാ കുറച്ചു ദൂരെ നിന്ന് ഇരുട്ടിലൂടെ കുറച്ചു പേർ അവരുടെ അടുത്തേക്ക് നടന്ന് വരുന്നു.
“ആരാണദ്.. ?”
ഗഫൂറിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ശ് …. ശ് ….”
കുഞ്ഞാലിക്ക നേരത്തെ കാണിച്ച ആംഗ്യത്തിന്റെ മാറ്റമില്ലാത്ത ആവർത്തനം കാണിച്ചു.
 അടുത്തെത്തിയപ്പോഴാണ് ഗഫൂറിന് മനസ്സിലായത്.
ഹമീദും ഹംസയും അഷ്റഫും നാസറുമാണത്.
കുഞ്ഞാലിക്കയുടെ കൂടെ നേരത്തെ തന്നെ
 കളരി പഠിത്തം തുടങ്ങിയ ശിഷ്യൻമാർ .
”യെവടേ…ഞമ്മളെ കുഞ്ഞാപ്പു..? “
കുഞ്ഞാലിക്കാക്ക് ചോദ്യമാവാം.
കാരണവർ അടുപ്പത്ത് ഇരുന്ന് “കാര്യം” സാധിക്കുന്നതിന്റെ ഒരു ചിത്രം ഗഫൂറിന്റെ മനസ്സിൽ തെളിഞ്ഞു.
”ഓന്റെ കജ്ജ്ന് നല്ല
പൊട്ടല്ണ്ടോലോ .
ഇന്നാലും
എമ്മായ്രി തട്ക്കലാ കുഞ്ഞാല്യാക്കാ
 ഇങ്ങള് തട്ത്തദ്..?”
അപ്പോൾ ഗഫൂറിന് മാത്രമല്ല. മറ്റുള്ളവർക്കുമറിയാംപുകഴ്ത്തൽ എന്നത് കുഞ്ഞാലിക്കയെ വീഴ്ത്താനുള്ള പത്തൊമ്പതാമത്തെ അടവാണെന്ന്.
കുഞ്ഞാലിക്ക,
 നെഞ്ച് വിരിച്ച് അഭിമാനത്തോടെ താനാണല്ലോ കുഞ്ഞാപ്പുവിന്റെ കൈയൊടിച്ചതിനു കാരണമായത് എന്ന ഭാവത്തോടെ നിന്നു.
“ങാ…
ഇന്നാലെയ് തുണീം കുപ്പായോം എല്ലാരും മാറ്റിക്കോളീം.. “
വേഷം മാറ്റാൻ കുഞ്ഞാലിക്ക എല്ലാവരോടുമായി പറഞ്ഞു.
എല്ലാവരും പെട്ടെന്ന് തന്നെ ഷർട്ടും ബനിയനും ഊരിവെച്ച് ലുങ്കി കൊണ്ട് മേൽപ്പറയപ്പെട്ട തറ്റുടുത്തു.
“ഇദാരാ
 ഗഫൂറോ…?”
അഷ്റഫാണ്.
കുഞ്ഞാലിക്കയുടെ നേരത്തെയുള്ള ശിഷ്യൻമാരായത് കൊണ്ട് അവർക്കും ചോദ്യമാവാമായിരിക്കും.
“ങാ…. കളരി പട്ച്ചാന് ഓന് വല്ല്യേ കമ്പം… ‘
കുഞ്ഞാലിക്ക,
പുതിയ ശിഷ്യനെന്ന നിലയിൽ ഗഫൂറിന് കളരിയുടെ ബാലപാഠങ്ങളായ ഒന്ന് രണ്ട് കൊച്ചുകൊച്ചു വ്യായാമ മുറകളൊക്കെ പറഞ്ഞ് കൊടുത്തു.
” ഇജ്ജ്…
മാറി നിന്ന് ഈ വ്യായാമമൊക്കെ ആദ്യം ഒന്ന് പട്ച്ച്.
ഓലൊക്കെ കൊറേ മുന്നെത്തന്നെ തൊടങ്ങ്യേതോണ്ട് ഓൽക്ക് കൊർച്ച്
അടീംതടീം ഒക്ക്യെന്ന് നോക്കണം.”
അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ. പഴയ ശിഷ്യരായത് കൊണ്ട് അവരെല്ലാം അത്യാവശ്യം അഭ്യാസമുറകൾ പഠിച്ചിട്ടുണ്ട്.
 താൻ ഇന്ന്
ചേർന്നതേയുള്ളൂ. അതുകൊണ്ട്
ബാലപാഠങ്ങളാണ്.
ആയ്ക്കോട്ടെ . പ്രശ്നമില്ല.
അവൻ മാറിനിന്ന് കുഞ്ഞാലിക്ക കാണിച്ച പ്രാഥമിക വ്യായാമമുറകൾ അനുകരിച്ചു.
കുറെ ദിവസങ്ങൾ അങ്ങിനെ കടന്നു പോയി.
പുലർച്ചെ തുടങ്ങുന്ന ഹോട്ടൽ ജോലിക്ക് ശേഷം പന്ത്രണ്ട് മണിക്കുള്ള കളരി പരിശീലനവും കഴിഞ്ഞ് ഗഫൂറിന് വളരെ കുറച്ച് സമയമേ ഉറങ്ങാൻ കിട്ടിയിരുന്നുള്ളു.
എന്നാലും എന്ത് ത്യാഗം സഹിച്ചും കളരിപ്പയറ്റ് പഠിക്കണമെന്ന വാശിയിൽ തന്നെ
ആയിരുന്നവൻ.
കുഞ്ഞാലിക്കയുടെ വീട്ടിൽ ഇപ്പോൾ പലഹാരങ്ങൾക്കൊന്നും ഒരു മുട്ടുമില്ല.
ആല്യാക്കാന്റെ ഹോട്ടലിൽ എന്താണോ പലഹാരം അത് തന്നെയായിരിക്കും അന്ന് കുഞ്ഞാലിക്കയുടെ വീട്ടിലും പലഹാരം.
ദിവസങ്ങൾ വീണ്ടും കുറെ ഇരുട്ടിവെളുത്തു.
ഗഫൂർ ഇപ്പോൾ അത്യാവശ്യം ചാടാനും മറിയാനുമൊക്കെ പഠിച്ചിരിക്കുന്നു.
എന്നാലും മുമ്പേ പഠിച്ച് തുടങ്ങിയവർക്ക് ഒപ്പം അവൻ എത്തിയിട്ടില്ല.
ഇടക്കിടക്ക് മറ്റുള്ളവർക്ക് കുഞ്ഞാലിക്ക കാണിച്ചു കൊടുക്കുന്ന അഭ്യാസമുറകളുടെ പരിശീലനത്തിലേക്ക് ഗഫൂർ ശ്രദ്ധിക്കും.
”ഇജ്ജ് , ഇങ്ങട്ട് നോക്കണ്ട.
അൻക്ക് കാണിച്ച് തന്നത് പട്ച്ചാ മതി…!”
അവന്റെ ശ്രദ്ധ പലയിടത്തേക്കും തിരിയുന്നത് കണ്ട കുഞ്ഞാലിക്ക അവനെ ഉപദേശിക്കും.
എന്നാലും ഇടക്കിടക്ക് അവൻ മറ്റുള്ളവരെ ശ്രദ്ധിക്കും.
ഒരു ദിവസം.
” ഇഞ്ഞെ,
ആരേലും ഒര്
അടി, അട്ച്ചാണീം…! “
ശിഷ്യന്മാരുടെ കഴിവ് പരീക്ഷിക്കാൻ ഗുരുവായ കുഞ്ഞാലിക്ക പറഞ്ഞു.
 എല്ലാവരുടെയും മനസ്സിൽ കൈയെല്ലു പൊട്ടി അലറിയാർത്ത് കരയുന്ന കുഞ്ഞാപ്പുവിന്റെ ദയനീയ മുഖം തെളിഞ്ഞു.
ആ സംഭവം നടക്കുന്ന സമയത്ത് കളരി പഠിക്കാൻ ചേർന്നിട്ടില്ലാത്തത് കൊണ്ട് ഗഫൂറിന്റെ മനസ്സിൽ കുഞ്ഞാപ്പുവിന്റെ ദയനീയമുഖം തെളിഞ്ഞില്ല.
“ആരേലും ഒരാള് ഇഞ്ഞെ അടിച്ചീം ..!!”
ആരുമാരും മുന്നോട്ട് വരുന്നില്ല.
വരില്ല.
കാരണം വീണു കിടക്കുന്ന കുഞ്ഞാപ്പുവിന്റെ ദൃശ്യം അത്രയ്ക്ക് ഭീകരമായിരുന്നു.
“ഞാനട്ച്ചാ ….! “
 ഗഫൂർ മുന്നോട്ടുവന്നു.
വലിയ ധൈര്യവാനായിട്ടോ അഭ്യാസങ്ങളിൽ അഗ്രഗണ്യനായിട്ടോ ആയിരുന്നില്ല അത്..!
കുഞ്ഞാപ്പു എന്ന ശിഷ്യൻ
ഒടിഞ്ഞ്മടങ്ങി
അലറിയാർത്ത്
കരഞ്ഞ്
വീണ് കിടക്കുന്ന ദയനീയ കാഴ്ച കണ്ടിട്ടില്ലാത്ത ഒരേ ഒരു കാരണത്താൽ മാത്രം, അവൻ മുന്നോട്ട് വന്നു..
എല്ലാവരും ഗഫൂറിനെ സങ്കടത്തോടെ നോക്കി.
അവന്റെ പൊറോട്ട ജോലിക്ക് രണ്ട് കൈകളും അത്യന്താപേക്ഷിതമാണല്ലോ… ?
പിന്നെ ഇവനിതെന്തിന്റെ കേടാണെന്ന് എല്ലാവരും ആലോചിച്ചു..
“ഗഫൂറേ… അന്റെ പെരീല് മൂട്ടന്റെ സല്യണ്ടോ…?”
കുഞ്ഞാലിക്കയെ അടിക്കാൻ തയ്യാറായി നിൽക്കുന്ന ഗഫൂറിനോട്
നാസറിന്റെ ചോദ്യമാണ്.
”ഇണ്ട്… !
എന്തേയ് …? “
 ആ ചോദ്യത്തിന്റെ പൊരുൾ അവന് മനസ്സിലായില്ല.
” അല്ല…. !
പ്ലാസ്റ്ററിന്റെ ഉള്ളില്
മൂട്ട കയ്ര്യാല് മാന്താന് ബയങ്കര എടങ്ങേറെയ്ക്കാരം.
അത്വോണ്ട് പർഞ്ഞതാ…'”
 നാസറിന്റെ
പരോക്ഷമായ ആ മുന്നറിയിപ്പ്
ഗഫൂറിന് മനസ്സിലാകാഞ്ഞിട്ടോ എന്തോ അവൻ
പിൻമാറുന്ന ലക്ഷണമൊന്നും കാണുന്നില്ല.
” ഇന്നാ, ഇഞ്ഞെ അടിച്ച്..!”
കുഞ്ഞാലിക്ക ഇടതുകാൽ മുന്നോട്ട് വെച്ച് വലതുകാൽ നിലത്തമർത്തി ഉറപ്പിച്ച് തയ്യാറായി നിന്നു.
ഗഫൂർ എല്ലാവരെയുമൊന്ന് നോക്കി.
തന്റെ കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരമാണ്.
അവൻ ,
 കുഞ്ഞാലിക്കയുടെ നേരെ മുന്നിൽ ചെന്നു നിന്നു. കുഞ്ഞാലിക്കയുടെ കണ്ണുകളിൽ തന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.
തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി അടിക്കാൻ തയ്യാറെടുത്ത് നിൽക്കുന്ന ഗഫൂറിനെ കണ്ടപ്പോൾ അവന്റെ കൈ , തന്റെ മുഖത്തിന് നേരെ വരുമെന്നും
 ആ കൈ കത്രികപ്പൂട്ടിട്ട് ഒടിച്ച് മടക്കി മലർത്തിയടിച്ച് അവനെ നന്നായി ഒന്ന് വേദനിപ്പിക്കണമെന്നും ഏകാഗ്രത കുറവായ അവനെ ഈ പൂട്ടോട് കൂടി തന്നെ ശരിയാക്കിയെടുക്കാമെന്നും കണക്ക് കൂട്ടി കുഞ്ഞാലിക്ക നിന്നു.
പെട്ടെന്നാണത് സംഭവിച്ചത്.
“പ്….ധോ…!!”
വളരെ നിശബ്ദമായി ഒഴുകുന്ന പുഴയുടെ അന്തരീക്ഷത്തിൽ വളരെ ശക്തമായി ഊക്കോടെ വീണ ആ തകർപ്പൻ അടിയുടെ ശബ്ദം ഉച്ചത്തിൽ പ്രതിധ്വനിച്ചു.
എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായതേയില്ല.
പക്ഷേ ,
അടിച്ച ഗഫൂറിന് അടിക്കുന്നതിന് മുമ്പേ സംഗതി മനസ്സിലായിരുന്നു.
കാരണം ,
അടിക്കുന്നത് അവനാണല്ലോ ..!
എന്നാൽ അടി കിട്ടിയ ശേഷമാണ് കുഞ്ഞാലിക്കാക്ക് സംഭവം മനസ്സിലായത്.
ഗഫൂർ അടിക്കാനൊരുങ്ങി
നോക്കിയത് കുഞ്ഞാലിക്കയുടെ മുഖത്തേക്കാണെങ്കിലും അവൻ കൈവീശിയടിച്ചത് കുഞ്ഞാലിക്കയുടെ കക്ഷത്തിന് തൊട്ട് താഴെ വാരിയെല്ലിന് മീതെയായിരുന്നു.
കളരിയുടെ ശാസ്ത്രമനുസരിച്ച് എതിരാളി എവിടേക്കാണോ നോക്കുന്നത്
 അവിടെ തന്നെയാവും അടിക്കുക എന്നത് കുഞ്ഞാലിക്കാക്കറിയാമെങ്കിലും ആ ശാസ്ത്രം പഠിപ്പിച്ച് കൊടുക്കാൻ ഗഫൂറിന്റെ പാഠഭാഗങ്ങൾ അത്രക്കങ്ങെത്തിയിരുന്നില്ല എന്ന കാര്യം പാവം കുഞ്ഞാലിക്ക മറന്ന് പോയിരുന്നു.
 തന്നെ അടിക്കാൻ മുഖത്തേക്ക് ഉയർന്ന് വരുന്നതായി
 സങ്കൽപ്പിച്ച് കുഞ്ഞാലിക്ക മുഖത്ത് കൈകൾ വെച്ച് അടി തടഞ്ഞതുമാണ്.
സംഗതി എന്തായാലും കുഞ്ഞാലിക്കയുടെ വാരിയെല്ലിന് പൊറോട്ടക്ക് മാവ് കുഴച്ച് തഴമ്പായ ഗഫൂറിന്റെ പരുക്കൻ കൈ കൊണ്ട് വളരെ ഊക്കനായ ഒരു അടി കിട്ടി എന്നുള്ളതിൽ യാതൊരു സംശയവുമില്ല..
മാത്രമല്ല..!
 ആ അടിയുടെ സ്മാരകമെന്നോണം ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചിഹ്നം പോലെ ഒരു കൈപ്പത്തി കുഞ്ഞാലിക്കയുടെ കക്ഷത്തിനു താഴെ വാരിയെല്ലകൾക്ക് മീതെ കുറെക്കാലം കല്ലിച്ചങ്ങിനെ കിടന്നു.
“മാനക്കേടാലോയ്ച്ചണ്ട . ഉയ്ഞ്ഞളീം
കുഞ്ഞാല്യാക്കാ.
ഇല്ലെങ്കി , അദ് കല്ലക്കും!”
എന്ന് പ്രിയശിഷ്യനായ അശ്റഫ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ അത്രത്തോളം കാലം ആ അടയാളം കല്ലിച്ച് കിടക്കുമായിരുന്നില്ല എന്നത് ശിഷ്യൻമാർക്കിടയിൽ തന്നെ കുറെക്കാലം ഒരു പറച്ചിലുണ്ടായിരുന്നു .
കാലം കുറച്ചുകൂടി മുന്നോട്ടു പോയി .
അത്രക്കൊന്നുമില്ല.
രണ്ട് മൂന്ന് മാസങ്ങൾ മാത്രം.
ചുമ വരുമ്പോൾ വാരിയെല്ലിന്റെ ഭാഗത്ത് ചെറിയൊരു വേദന വരുമെന്നല്ലാതെ കുഞ്ഞാലിക്കാക്ക് ഇപ്പോൾ ആ അടി കൊണ്ട് വലിയ ബുദ്ധിമുട്ടൊന്നുമില്ല.
എന്നാലും ആ കല്ലിപ്പ് തീർത്തും പോയിട്ടുമില്ല .
“ഇന്ന് ഇജ്ജ്, സീർസാസനത്തില് നിക്കണം.. “
 മനസ്സിൽ ദേഷ്യമുണ്ടെങ്കിലും മുഖത്തത് കാണിച്ചാൽ തന്റെ വീട്ടിലെ വൈവിധ്യമുള്ള പലഹാരങ്ങളെയത് വല്ലാതെ ബാധിക്കും എന്നുള്ളത് കൊണ്ടും കുപ്രസിദ്ധമായ അടിക്കു ശേഷം ഗഫൂറിനോട് മാത്രം കളരിയാവശ്യത്തിലേക്ക് വാങ്ങുന്ന ഫീസിന്റെ കാര്യത്തിൽ അൽപം വർധന വരുത്തിയത് പ്രശ്നമാകുമെന്നുള്ളത് കൊണ്ടും കുഞ്ഞാലിക്ക വളരെ സൗമ്യമായേ ഗഫൂറിനോടിപ്പോൾ പെരുമാറാറുള്ളൂ.
“അനങ്ങാതെ, തലകുത്തി,
കജ്ജ് മടക്കി,
 കാല് മേപ്പട്ടാക്കി,
നേരെ നിക്കണം.
വേറൊന്ന്ക്കും സ്രദ്ദിച്ചാം പാട്ല്ല.”
സംശയത്തോടെ തന്നെ നോക്കുന്ന ഗഫൂറിന് കുഞ്ഞാലിക്ക ശീർഷാസനത്തിന്റെ നിയമങ്ങൾ വിശദീകരിച്ച് കൊടുത്തു.
എന്നിട്ട് തറ്റുടുത്ത് നിൽക്കുന്ന ഗഫൂറിനെ ശീർഷാസനത്തിൽ നിൽക്കാൻ സഹായിച്ചു.
കൈകൾ രണ്ടും മണലിൽ മടക്കി വെച്ച് തല കീഴ്പ്പോട്ടാക്കി കാലുകൾ രണ്ടും മേലോട്ടാക്കി ശരീരം വളയാതെ വളരെ ഏകാഗ്രതയോടെ ഗഫൂർ നിന്നു.
 അവനെ അങ്ങനെ നിർത്തിയ ശേഷം കുഞ്ഞാലിക്ക മറ്റ് ശിഷ്യൻമാർക്ക് പുതിയ അടവുകൾ പഠിപ്പിക്കാൻ തുടങ്ങി.
കളരിമുറയിലെ ഹരമുള്ള അടവുകളിലൊന്ന് കാണിക്കുന്ന കുഞ്ഞാലിക്കയെ ഗഫൂർ ശീർഷാസനത്തിൽ നിന്ന് കൊണ്ട് തന്നെ തലയൊന്ന് ചെരിച്ച് മെല്ലെ നോക്കി.
ഇത് ശ്രദ്ധയിൽപെട്ട
അഷ്റഫ് കുഞ്ഞാലിക്കയോട് കണ്ണുകൾ കൊണ്ടത് ആംഗ്യത്തിലൂടെ കാണിച്ചു കൊടുത്തു.
“പ്… ധോ..!! “
കുഞ്ഞാലിക്കയുടെ മനസ്സിൽ
 ഒരു ഗംഭീരൻ അടിയുടെ ശബ്ദം വല്ലാതെ മുഴങ്ങി. അയാളൊന്ന് ചുമച്ചു. വാരിയെല്ലുകൾക്കിടയിലൂടെ ഒരു വേദന മിന്നിപ്പാഞ്ഞു.
പിന്നെ ഒന്നുമോർത്തില്ല.
മെയ് വഴക്കമുള്ള തികഞ്ഞ അഭ്യാസിയായ കുഞ്ഞാലിക്ക
ഒരുകയ്യും ഒരുകാലും മടക്കി വായുവിലൂടെ ഒരു പക്ഷിയെപ്പോലെ ഗഫൂറിന്റെ കഴുത്ത് ലക്ഷ്യമാക്കി പറന്ന് വന്നു.
“ബ്ധും…!!”
 വാഴ , വെട്ടിത്തള്ളിയിട്ട പോലെ ഗഫൂർ ആ മണലിലേക്ക് പൊടുന്നനെയങ്ങ് വീണു.
” യെന്താ ഇജ്ജ്
കെര്തീക്ക്ണ്…!!
സീർസാസനംന്ന് പർഞ്ഞാല് കുട്ടിക്കള്യാണ്ന്നാ
അന്റെ വിജാരം…??
ഓം എടങ്കണ്ണ്ട്ട് നോക്ക്വെയ്. !
എത്തര പർഞ്ഞാലും ഓന് മൻസിലാകൂല..!!”
കുഞ്ഞാലിക്കാക്ക് ദേഷ്യം പിടിച്ചിട്ട് നിൽക്കുന്നില്ല..!
ഗഫൂറിന് ഗംഭീരമായി വേദനിച്ചു.
പുറംകാല് മടക്കി പിരടിക്ക് വളരെ ശക്തമായി ഒരു സാധാരണക്കാരൻ അടിച്ചാൽ തന്നെ മോശമല്ലാത്ത രീതിയിൽ വേദനിക്കും എന്നുള്ളത് ഒരു പ്രപഞ്ച സത്യമാണല്ലോ…!
അങ്ങനെയാവുമ്പോൾ അടിക്കുന്നത് എല്ലാം തികഞ്ഞ ഒരു അഭ്യാസിയാണെങ്കിലോ…!
ഭയങ്കരമായി വേദനിക്കും എന്നതിൽ തർക്കമുണ്ടാവാൻ വഴിയില്ല. അത്
സത്യമായിരുന്നു.
ഗഫൂറിന് ഭയങ്കരമായി തന്നെ വേദനിച്ചു.
”യേങ്ങനേണ്
 സീർസാസനത്തില് നിക്ക്വാന്ന് അൻക്ക് ഞാം കാൺച്ച് തെര.
അന്റെ കൊഞ്ചലല്ല
അദ്….!!
കളരീല് ഏറ്റവും സ്രദ്ദ മാണ്ട്യേ സംങ്ങത്യാ അദ്. ….”
കുഞ്ഞാലിക്ക ഗഫൂറിനെ ശീർഷാസനം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.
അയാൾ വളരെ ശ്രദ്ധയോടെ മണലിൽ കൈകൾ മടക്കിക്കുത്തി.
തല കീഴ്പ്പോട്ടാക്കി കാലുകൾ ഉയർത്തിവെച്ചു.
എന്നിട്ട് വളരെ ഏകാഗ്രതയോടെ
 ഒരു , വടി കുത്തി നിർത്തിയാലെന്ന പോലെ ശാന്തനായി ശ്വാസം പോലും വിടാതെ നിശ്ചലനായി നിന്നു.
 ഗഫൂറിനാണെങ്കിൽ
ഭയങ്കരവേദന കാരണം
കുടിനീരിറക്കാൻ പോലും കഴിയുന്നില്ല. കഴുത്തൊന്ന് തിരിക്കാൻ പോലും കഴിയാത്ത പ്രാണൻപറിയുന്ന വേദന.
കുഞ്ഞാലിക്ക എന്ന കളരിഗുരുക്കളോടുള്ള ബഹുമാനമാണോ തന്റെ പിടലിക്കുള്ള അസഹനീയമായ, അതികഠിനമായ വേദനയാണോ മുന്നിൽ എന്ന മത്സരത്തിൽ ആ മഹാവേദന വിജയിച്ച നിമിഷത്തിൽ പിന്നെ അവൻ ഒന്നുമോർത്തില്ല.
നിശ്ചലനായി ഒരു വടി കുത്തി നിർത്തിയ പോലെ ഏകാഗ്രനായി നിൽക്കുന്ന കുഞ്ഞാലി കാക്കയുടെ കഴുത്തിൽ ഉയർന്നു നിൽക്കുന്ന കുഞ്ഞുമുഴയെ ലക്ഷ്യം വെച്ച്
 തള്ളവിരലിന്റെ തുമ്പ് കൊണ്ട് ഒരു ഫുട്ബോൾ , പോസ്റ്റിലേക്കടിക്കുന്ന കളിക്കാരന്റെ ലാഘവത്തോടെ ഗഫൂർ ആഞ്ഞടിച്ചു…!!!
ഈ സംഭവത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞു.
കൈ പൊട്ടി പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമിക്കുന്ന കുഞ്ഞാപ്പുവിനെ കാണാൻ ചെന്ന കുഞ്ഞാലിക്കയുടെ ശിഷ്യൻ അഷ്റഫ് ചോദിച്ചത്രേ…!
“യെടാ… ആണ്ങ്ങക്കൊക്കെ കവുത്തില് പൊന്തി നിക്ക്ണ ചെറ്യേ ഒര് മൊയണ്ടാകൂലേ…?”
”ങാ… മൊയണ്ടാകും.. ന്നെട്ടെന്തേയ്.?”
“അല്ല.!
ആ മൊയ പൊട്ട്യാ മൻസമ്മാര് മര്ച്ച്വോ…?”
“യെന്താ
സംബവംന്ന് പറ ഇജ്ജെയ്…?”
“ഒന്നൂല്ല…!
 ഞമ്മളെ കുഞ്ഞാലിക്കുര്ക്കള് കവുത്തിലെ ആ മൊയ പൊട്ടീങ്ങാണ്ട്
തീരെ വെജ്ജാദെ
മെടിക്കൽ കോളേജാസ്പത്തിരീലാണോലോ…!”

About The Author

Leave a Reply

Your email address will not be published. Required fields are marked *