നമ്മുടെ ബന്ധങ്ങളുടെ തീവ്രതയളക്കുന്നത് പലപ്പോഴും വിയോഗങ്ങളാണ്. നാം കൊരുത്തു ചേർത്ത കൈവിരലുകൾ അയഞ്ഞ ടർന്നു പോകുമ്പോഴാണ് അതിന് എത്രമാത്രം ഹൃദ്യതയുണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നത്. ഇരുളാകുമ്പോൾ ഒരു പകലിനും പകലിലാകുമ്പോൾ വീണ്ടുമൊരു രാത്രിക്കായും നമ്മൾ കാത്തിരിക്കാറില്ലേ ? നഷ്ട ദു:ഖങ്ങളല്ലേ നമ്മുടെ ഏറ്റവും വലിയ വേദന! എന്നാൽ നമ്മുടെ ഭൂതകാലം തിരികെ വാങ്ങാൻ മാത്രം സമ്പന്നരായി നമ്മിൽ ആരുമില്ലെന്നുള്ളതാണ് യാഥാർഥ്യം. നമ്മളൊക്കെ നമ്മുടെ പ്രിയപ്പെട്ടവരുടെ സഹനങ്ങളിലാണ് കൂടുകൂട്ടിയിരിക്കുന്നത്. ചിറകിന് ബലവും ആകാശത്തിൽ തെളിയുന്ന പാതയും കാണുമ്പോൾ ഓർക്കുക നമ്മളും എവിടെയൊക്കെയോ നന്ദിയോടെ മുറിയപ്പെടാനുണ്ട് , നവമായൊരു ജനിമൃതികൾക്കായ്. നമുക്ക് സഹനത്തിന്റെ ചില്ലകളിൽ രാപ്പാർക്കാം. അവിടെ കാറ്റായും കവിതയായും ആരെങ്കിലുമൊക്കെ നമുക്ക് കൂട്ടിനെത്തും; തീർച്ച.