LIMA WORLD LIBRARY

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 7 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

bhoomiyile

അതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയായിരുന്നു മണികരണില്‍ കണ്ടത്. ഒരുവശത്ത് തണുത്തുറഞ്ഞ ജലം. മറുവശത്ത് തിളയ്ക്കുന്ന ചൂടുവെള്ളം. നിരീശ്വരവാദികളെപ്പോലും അല്പമൊന്ന് ദൈവികതയിലേയ്ക്ക് അടുപ്പിക്കുന്ന പ്രതിഭാസം. ജിയോതെര്‍മല്‍ എനര്‍ജി എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുന്ന കാഴ്ച. പാര്‍വ്വതി താഴ്വരയുടെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ആ കുഗ്രാമത്തിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പ്രധാന കാരണം മറ്റൊന്നല്ല.
പച്ച കുന്നുകള്‍ക്കിടയിലൂടെ മാദകമായൊഴുകുന്ന പാര്‍വ്വതിയെ താണ്ടി ഞങ്ങള്‍ ഗുരുദ്വാരയിലേയ്ക്കും മറ്റും പോകേണ്ട പാലത്തില്‍ കയറി. ഇരുമ്പില്‍ പണിത പാലത്തിന് നല്ല പഴക്കം. ഇരുവശത്തും കവാടം പോലെ കൂറ്റന്‍ തൂണുകള്‍. അധികം വീതിയില്ല. ഇരുചക്രവാഹനങ്ങളെ മാത്രമേ അതുവഴി കടത്തിവിടൂ. കമ്പികളില്‍ തീര്‍ത്ത ഭിത്തികളില്‍ ഞാന്നുകിടന്ന പൂട്ടുകളെ കണ്ട് ഞാന്‍ ഒന്നെ, രണ്ടെ മൂന്നെ എന്ന് എണ്ണാന്‍ തുടങ്ങി. അതൊരു മിനക്കെട്ട പണിയാണെന്ന് മനസ്സിലാക്കി എന്തിനാണിങ്ങനെ പൂട്ടിയിരിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ ആഗ്രഹ സഫലീകരണത്തിനായി വിശ്വാസികള്‍ നേര്‍ന്നു കെട്ടുന്നതാണെന്ന് ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത്തരം നേര്‍ച്ചകള്‍ തങ്ങളുടെ നാട്ടിലും പതിവാണെന്ന് പടയപ്പയും. പാലത്തില്‍ നിന്നപ്പോള്‍ പാര്‍വ്വതി തീരത്തെ ചൂടുറവയില്‍ നിന്നുള്ള പുക അന്തരീക്ഷത്തിലാകമാനം നിറയുന്നതുകണ്ടു.
(ചിത്രം 1)
പാലം കടന്നെത്തിയത് പച്ചക്കറികളും, പഴങ്ങളും, പൂക്കളും മറ്റും വില്‍ക്കുന്ന ഒരു തെരുവിലേയ്ക്കാണ്. അവിടം പിന്നിട്ട് അല്പം കൂടി നടന്നപ്പോള്‍ പ്രൗഢഗംഭീര ശൈലിയില്‍ പണിത ഒരു കെട്ടിടത്തിന്‍റെ മനോഹാരിത എന്നെ അവിടെ പിടിച്ചുനിര്‍ത്തി. വാസ്തുശില്പാമികവില്‍ പൂര്‍ണ്ണമായും തടികൊണ്ട് പണിത ആ കെട്ടിടം പ്രദേശവാസികള്‍ നാഗിന്‍ (പെണ്‍പാമ്പ്) എന്ന് വിളിച്ച് ആരാധിക്കുന്ന; ശിവന്‍റെ മൂന്നാം കണ്ണ് തുറന്നപ്പോള്‍ ജനിച്ച നൈനാ ദേവിക്ക് വേണ്ടി പണിത ക്ഷേത്രമാണ്.
‘ചാവാലി പട്ടി ചാവാലി പട്ടി’; ക്ഷേത്രത്തിനടുത്തുനിന്നും ഉയര്‍ന്ന ശബ്ദം കേട്ട് ആരാണിവിടെ മലയാളം പറയുന്നതെന്ന് വിസ്മയിച്ച് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്തോ അടക്കം ചെയ്ത മസ്ലിന്‍ തുണി സഞ്ചി ഉയര്‍ത്തിക്കാട്ടി ഒരുവള്‍ സഞ്ചാരികളെ ക്ഷണിക്കുന്നതു കണ്ടു. മലയാളിയല്ല. ഇടുങ്ങിയ മിഴികളുള്ള തനി ഹിമാചല്‍കാരി. “ചാവല്‍ പൊട്ട്ലി ചാവല്‍ പൊട്ട്ലി” ഞങ്ങളെയും അവള്‍ ക്ഷണിച്ചു. ചൂടുറവയില്‍ താഴ്ത്തിവയ്ക്കാനുള്ള അരി സഞ്ചിയായിരുന്നു അത്. പയറും ഉരുളക്കിഴങ്ങും, വിവിധവര്‍ണ്ണ ക്യാരറ്റുകളുമെല്ലാം വില്‍പ്പനചരക്കായി അവളുടെ മുന്നിലുണ്ട്. ഗന്ധകമണമുള്ള ചൂടുവെള്ളത്തിലിട്ട് അവ വേവിച്ച് ഭക്ഷിക്കുന്നത് രോഗമുക്തി ഉണ്ടാക്കുമത്രെ. പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ സുഖപ്പെടുത്താനും സന്ധിവാദം മൂലമുണ്ടാകുന്ന വീക്കം ശമിപ്പിക്കാനും സഹായകമാകും. വിശ്വാസികള്‍ക്കത് പുണ്യാഹാരവും. കോണ്‍ക്രീറ്റും കമ്പിവേലിയും കെട്ടി സുരക്ഷയൊരുക്കിയ ചൂടു നീരുറവകളില്‍ നൂലില്‍ കെട്ടി വേണം സാധനങ്ങള്‍ ഇറക്കാന്‍. വിറകോ, പാചകവാതകമോ ഒന്നുമില്ലാതെ അവ വെന്തുകിട്ടും. കലങ്ങളിലാണെങ്കില്‍ മസ്ലിന്‍ തുണികൊണ്ട് അവയുടെ വായ മൂടികെട്ടണം. കമ്പിക്കിടയിലൂടെ കയ്യിട്ട് ചൂടുവെള്ളത്തില്‍ വിരല്‍ മുക്കാനുള്ള നന്നുവിന്‍റെ ശ്രമത്തെ ഞാന്‍ തടഞ്ഞു. തൊണ്ണൂറ് ഡിഗ്രിവരെഉണ്ടാകുമത്രെ ഉറവയിലെ താപനില. അതിലേയ്ക്ക് ചാടി ഒന്നു നീരാടണമെന്ന് ആര്‍ക്കെങ്കിലും മോഹം തോന്നിയാല്‍ പുഴുങ്ങിയ ജഡമാകും കരയിലെത്തുക.
ചുടുവെള്ളം പ്രധാനം ചെയ്യുന്ന പൈപ്പുകള്‍ വിവിധ ഭാഗങ്ങളിലേയ്ക്ക് പോയിട്ടുണ്ടായിരുന്നു. കുളിക്കാന്‍പാകത്തില്‍ ജലകുളങ്ങളും അങ്ങിങ്ങായി സജ്ജീകരിച്ചിരുന്നു. ചൂടുറവകളിലുള്ള ജലം അപ്പടിയല്ല ജലകുളങ്ങളിലും മറ്റും എത്തിക്കുന്നത്. തണുത്ത ജലവുമായി സംയോജിപ്പിച്ച് കുളിക്കാനും കുടിക്കാനും പാകത്തിലാക്കിയാണ് അവ ഉപയോഗിക്കുന്നത്. നൈനാ ദേവി മന്ദിറിന്‍റെ അടുത്തായി സ്ത്രീയുടെ പടം തൂക്കിയ ഒരു ഗേറ്റ് കണ്ട് ഞങ്ങള്‍ അവിടെ ചെന്ന് ഒന്ന് എത്തിനോക്കി. ഇരുണ്ടതും ആവി പറക്കുന്നതുമായ അന്തരീക്ഷം. മുതിര്‍ന്ന സ്ത്രീകളും പെണ്‍കുട്ടികളും പൂര്‍ണ്ണ നഗ്നരായി കുളിക്കുകയും നീന്തുകയും ചെയ്യുന്നുണ്ടായിരുന്നു അവിടെ.
നദിയോട് ചേര്‍ന്നുള്ള ശിവക്ഷേത്രത്തിന് മുന്നിലും ചൂടുറവ കണ്ടു. ശരിക്കും കുമിളകള്‍ പൊന്തുന്ന വെട്ടിതിളയ്ക്കുന്ന ഒരു ഉറവ. അവയ്ക്കിടയില്‍ നിന്നും മണി പൊന്തിവരുന്നുണ്ടോ എന്നായിരുന്നു എന്‍റെ ശ്രദ്ധ. വിവിധ വര്‍ണ്ണങ്ങളിലുള്ള കല്ലുകള്‍ ഉറവകളില്‍ നിന്നും പുറത്തുവരാറുണ്ടെന്ന് അന്നാട്ടിലുള്ളവര്‍ വിശ്വസിക്കുന്നതിന് ധാരാളം ഐതീഹ്യങ്ങളുണ്ട്.
അതിമനോഹരമായ പാര്‍വ്വതി താഴ്വര പാര്‍വ്വതിയേയും ശിവനേയും ഒരുപോലെ മോഹിപ്പിച്ച കാലം. മധുവിധുവേളയില്‍ ഒരു നാള്‍ പാര്‍വ്വതിയുടെ നീലപ്പരപ്പില്‍ നീന്തിത്തുടിച്ച് നീരാടവെ പാര്‍വ്വതീ ദേവിയുടെ കമ്മലുകളില്‍ ഒന്നില്‍ നിന്നും ഒരു രത്നം (മണി) നദിയില്‍ വീണുപോയി. മണി വീണ്ടെടുത്തു നല്‍കാന്‍ ദേവി തന്‍റെ പ്രിയനോട് കെഞ്ചി. ശിവന്‍ ഭൂത ഗണങ്ങളോടും. ഭൂതഗണങ്ങള്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടതുകണ്ട് കോപിതനായ ശിവന്‍ താണ്ഡവമാടാന്‍ തുടങ്ങി. അന്തരീക്ഷം ആകെ കുലുങ്ങി. പ്രപഞ്ചത്തിന് നാശമുണ്ടാകും എന്ന് ഭയന്ന് പെട്ടെന്ന് പ്രത്യക്ഷയായ നൈനാ ദേവി; എല്ലാ രത്നങ്ങളുടേയും ദേവനായ ശേഷനാഗത്തിന്‍റെ ഉള്ളില്‍ നഷ്ടപ്പെട്ട രത്നം ഉണ്ടെന്ന് ശിവനോട് അറിയിച്ചു. ഇതറിഞ്ഞ ഭൂതഗണ

ങ്ങള്‍ സര്‍പ്പരാജനെ കണ്ട് രത്നം തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. രത്നം നല്‍കുന്നതില്‍ ഒട്ടുമേ താല്പര്യമില്ലായിരുന്നു നാഗരാജന്. എങ്കിലും ദൈവങ്ങളല്ലേ അഭ്യര്‍ത്ഥിക്കുന്നതെന്ന് മാനിച്ച് നാഗരാജന്‍ മനസ്സില്ലാമനസ്സോടെ ഉള്ളിലുണ്ടായിരുന്ന രത്നത്തെ അതിശക്തമായ ഊതലാല്‍ പുറത്തേയ്ക്ക് തുപ്പിയിട്ടു. ശേഷന്‍റെ ഊതലിന്‍റെ ശക്തിയാണാലത്രെ മണികരണില്‍ നീരുറവകള്‍ രൂപം കൊണ്ടത്. രത്നം (മണി) ശേഷന്‍റെ കാതില്‍ (കരണ്‍) നിന്നും പുറത്ത് വന്നതുകൊണ്ടാണ് മണി കരണ്‍ എന്ന നാമം വന്നതെന്നും ഐതീഹ്യമുണ്ട്. നഷ്ടപ്പെട്ട രത്നത്തെ വീണ്ടെടുക്കാന്‍ ശേഷനോട് ആജ്ഞാപിച്ച ശിവന്‍ കോപാകുലനായി തന്‍റെ മൂന്നാം കണ്ണ് തുറന്നപ്പോള്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായി എന്നും അവ ചൂട് നീരുറവകളായി മാറിയെന്നും മറ്റൊരു ഐതീഹ്യം.
ഞങ്ങളെത്തുമ്പോള്‍ ശിവക്ഷേത്രത്തില്‍ ആരതി നടക്കുകയായിരുന്നു. മണിയും മന്ത്രവും മുഴങ്ങുന്നുണ്ടായിരുന്നു. ശ്രീരാമന്‍ അയോധ്യയില്‍ നിന്നും മണികരണിലേയ്ക്ക് മാറ്റി സ്ഥാപിച്ചെന്ന് പറയുന്ന ശ്രീരാമ ക്ഷേത്രം ശിവക്ഷേത്രത്തിനടുത്താണ്.
ഗുരുദ്വാര കാണണമെങ്കില്‍ വേഗം പുറപ്പെടൂ എന്ന് പ്രദീപ് അറിയിച്ചതുപ്രകാരം ഞങ്ങള്‍ ധൃതിപ്പെട്ട് ഇടുങ്ങിയ ഒരു പാതയിലൂടെ നടന്നു. ഇരുവശത്തും കച്ചവടസ്ഥാപനങ്ങള്‍. കൂടുതലും ടിബറ്റന്‍ ഉത്പ്പന്നങ്ങള്‍. വിഗ്രഹങ്ങള്‍, വഴിപാടു സാധനങ്ങള്‍, പുസ്തകങ്ങള്‍, സുവനീറുകള്‍, തുകല്‍ ഉത്പന്നങ്ങള്‍, കളിക്കോപ്പുകള്‍, മധുരപലഹാരങ്ങള്‍ അങ്ങനെ പലതും കണ്ടു അവിടെ. ജുവാനും ജുവലും കളിക്കോപ്പുകള്‍ വാങ്ങാന്‍ വാശിപിടിച്ചപ്പോള്‍ ആന്‍സി ജുവലിനെ നോക്കി കണ്ണുരുട്ടി. ജുവലിന്‍റെ തുടര്‍ന്നുള്ള യാത്ര എന്നോടൊപ്പമായി. ഭൂമിയുടെ ഉള്ളറയോ അതോ ഏതെങ്കിലും കെട്ടിടത്തിന്‍റെ ഭൂഗര്‍ഭ അറയോ എന്തോ ? ഇരുണ്ടപാതയിലൂടെയാണ് ഞങ്ങള്‍ ഗുരുദ്വാരയില്‍ എത്തിയത്. അവിടവിടെ ചൂടുവെള്ളം വരുന്ന പൈപ്പുകള്‍ കണ്ടു. ധ്യാനിക്കാനും വിശ്രമിക്കാനുമുള്ള ചൂടു ഗുഹകളില്‍ (ഒീേ രമ്ലെ) കയറാന്‍ സഞ്ചാരികളുടെ തിരക്കും. പാദരക്ഷകള്‍ അഴിച്ച് കാലുകള്‍ കഴുകിവേണം ഗുരുദ്വാരയിലേയ്ക്ക് പ്രവേശിക്കാന്‍. ഒരു മാര്‍ബിള്‍ ബഞ്ചിലിരുന്ന് പാദരക്ഷകള്‍ മാറ്റിയതിനു ശേഷം ബാഗിനോടൊപ്പം അവിടെ വച്ച ഫോണെടുക്കാന്‍ മറന്ന് ഞാന്‍ നടന്നതും ‘മാഡം ഫോണ്‍ ഭീ ലേകേ ജാവോ’ എന്ന് പറഞ്ഞ് ഒരു പയ്യന്‍ എന്നെ ഓര്‍മ്മപ്പെടുത്തി. ഒരു ഉത്തരേന്ത്യക്കാരന്‍. ഞാന്‍ അവന് നന്ദി പറഞ്ഞ് ഗുരുദ്വാരയുടെ പടവുകള്‍ കയറി. വ്യത്യസ്ഥ സംസ്കാരങ്ങളുടേയും വിശ്വാസങ്ങളുടേയും സഹവര്‍ത്തിത്വത്തിന്‍റേയും നല്ലൊരു ഉദാഹരണമാണ് മണികരണ്‍ സിഖ് ഗുരുദ്വാര. ജാതി, മതം, ഭാഷ, ദേശം, ലിംഗം യാതൊന്നും ചോദിച്ച് അവിടെ ആരെയും വിലക്കില്ല. ശിരസ്സ് മറച്ചുവേണം പ്രാര്‍ത്ഥനാമുറിയിലേയ്ക്ക് പ്രവേശിക്കാന്‍. ഞാന്‍ തോളത്ത് ഞാത്തിയിരുന്ന ഷാള്‍ എടുത്ത് തലമറച്ചു. ജൂവലിന്‍റെ കൈവശം ശിരോവസ്ത്രങ്ങളായി ഒന്നും ഇല്ലായിരുന്നു. അതുകണ്ട് കവാടത്തിനരികില്‍ നിന്ന ഒരു പുരോഹിതന്‍ (ഗ്രന്ഥി) അവള്‍ക്ക് മഞ്ഞ സ്കാര്‍ഫ് തലയില്‍ കെട്ടി കൊടുത്തു. നല്ല വെടിപ്പും ഭംഗിയുമുള്ളതായിരുന്നു പ്രാര്‍ത്ഥനാ മുറി. ചുവന്ന പരവതാനിക്കു മീതെ ചമ്രംപണിഞ്ഞിരുന്ന് ഗ്രന്ഥികള്‍ ഗുരുഗ്രന്ഥ് പാരായണം ചെയ്യുന്നു
ണ്ടായിരുന്നു. നിശ്ശബ്ദമാണവിടം. ഞങ്ങളൊന്ന് ചുറ്റി നടന്നതിന് ശേഷം നിവേദ്യം നല്‍കുന്നിടത്ത് ചെന്നുനിന്ന് കൈ നീട്ടിയപ്പോള്‍ നെയ്യ് കിനിയുന്ന ആട്ട ഹല്‍വ ഗ്രന്ഥി ഞങ്ങളുടെ കൈയില്‍ ഇട്ടു തന്നു. വായിലിട്ടപ്പോള്‍ നാവിറങ്ങിപ്പോകുന്ന മധുരം. ജൂവല്‍ അണിഞ്ഞിരുന്ന ശിരോവസ്ത്രം മടക്കി നല്‍കിയതിനു ശേഷം ഞങ്ങള്‍ ഭക്ഷണശാലയിലേയ്ക്ക് നടന്നു.
ഗുരുദ്വാരയ്ക്ക് അകത്തുള്ള ചൂടുറവകളില്‍ പാചകം ചെയ്തെടുക്കുന്ന ഭക്ഷണം എല്ലാവര്‍ക്കും സൗജന്യമാണ്. ചോറും, ദാലും, റൊട്ടിയുമാണ് വിഭവങ്ങള്‍. വിവിധ അറകളുള്ള സ്റ്റീല്‍ പാത്രങ്ങളെടുത്ത് കഴുകി നിലത്തിരുന്നാല്‍ മതി വിളമ്പിത്തരും. പലപ്പോഴും സഞ്ചാരികളായിരിക്കും വിളമ്പുകാരാവുക. പാചകം ചെയ്യാനും പാത്രം കഴുകാനും ചിലര്‍ കൂടാറുണ്ട്. ആത്മീയതയെക്കാളും അവിടെ എത്തുന്നവരുടെ വിശപ്പ് അടക്കുകയാണ് ഗുരുദ്വാരയുടെ പ്രധാന ലക്ഷ്യമെന്നതിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്.
സിഖ്മത സ്ഥാപകനായ ഗുരുനാനാക്ക് തന്‍റെ അഞ്ച് ശിഷ്യന്‍മാര്‍ക്കൊപ്പം ഒരിക്കല്‍ മണികരണ്‍ സന്ദര്‍ശിച്ചുവത്രെ. അവിടെ അവര്‍ ഒരു ‘ലംഗര്‍’ (ഇീാാൗിശ്യേ ഗശരേവലി) സ്ഥാപിക്കാന്‍ പദ്ധതിയിട്ടു. അതിനായി തന്‍റെ ശിഷ്യനായ ഭായിമര്‍ദ്ധനയെ ഭക്ഷണ വിഭവങ്ങള്‍ ശേഖരിക്കാന്‍ മണികരണിന്‍റെ വിവിധ ദേശങ്ങളിലേയ്ക്ക് അയച്ചു. നാട്ടുകാര്‍ സംഭാവന ചെയ്ത വിഭവങ്ങളുമായി അവര്‍ പര്‍സാദ (അപ്പം) തയ്യാറാക്കാന്‍ ശ്രമിച്ചെങ്കിലും തീയില്ലാതെ വിഷമിച്ചു. അതറിഞ്ഞ ഗുരു ശിഷ്യരോട് നദീതീരത്തുള്ള ഒരുകല്ല് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്തപ്പോള്‍ തല്‍സ്ഥാനത്തുനിന്നും പൊന്തിവന്ന ചൂടുവെള്ളത്തില്‍ ധാന്യവും മറ്റും ഒരു തുണിയില്‍കെട്ടി താഴ്ത്തിവച്ചു. ഞൊടിയിടെ സാധനങ്ങള്‍ അപ്രത്യക്ഷമായി. അതുകണ്ട് വിഷമിച്ച ശിഷ്യനോട് ഗുരുനാനാക്ക് പ്രാര്‍ത്ഥിക്കാന്‍ കല്‍പ്പിച്ചു. പ്രാര്‍ത്ഥനയ്ക്കൊടുവില്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് പാചകം ചെയ്ത ഭക്ഷണവിഭവങ്ങളാണ്. ആ ഓര്‍മ്മയിലാണത്രെ ഇന്നും ഗുരുദ്വാരയില്‍ സൗജന്യമായി ഭക്ഷണം വിളമ്പുന്നത്.
ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ആ പുണ്യകേന്ദ്രം എന്നിലും അല്‍പ്പം ആത്മീയത ഉണര്‍ത്തിയിരുന്നു. മഞ്ഞുമൂടിയ കൊടുമുടികള്‍ക്കിടയില്‍, ആ പച്ചപ്പില്‍, ആ ശീതളിമയില്‍ എല്ലാ ലൗകിക ആഗ്രഹങ്ങളും ഉപേക്ഷിച്ച് ശാന്തതയിലേയ്ക്ക് നടക്കാന്‍ ആഗ്രഹിച്ചിരുന്നു. ഗുരുദ്വാരയിലെ സൗജന്യ ഭക്ഷണം കഴിച്ച് അവിടെ എവിടെയെങ്കിലും ഒന്ന് ഒതുങ്ങാനും.
‘ഉമ്മച്ചി വേഗം വാ. 8 മണിക്ക് ബുന്ദറില്‍ എത്തണം.’ എന്ന നന്നുവിന്‍റെ വിളി എന്‍റെ കാതുകളില്‍ ഓടിയെത്തിയപ്പോള്‍ മക്കളുടെ ഇഷ്ടങ്ങള്‍ അവരുടെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍ അത് നിന്‍റേതുമല്ലേ അവയൊക്കെ ഇട്ടെറിഞ്ഞ് നിനക്കെന്ത് ആത്മീയത എന്ന് ഉള്ളിലെവിടെയോ നിന്നും പരിഹാസം ഉയര്‍ന്നു. സായന്തന സൂര്യന്‍ അപ്പോള്‍ മലമടക്കുകളില്‍ പ്രഭ വിതറുകയായിരുന്നു. യാത്രയുടെ അവസാന കേന്ദ്രം വിടുന്നതിലെ വിഷമം ഏല്ലാവരിലും കണ്ടു. സന്ധ്യ കനത്തുകൊണ്ടിരുന്നു. ദൂരെ കുന്നിലെവിടെയോ കാട്ടുതീ പടര്‍ന്നു.
എട്ടുമണിക്ക് ബുന്ദറില്‍ എത്തിയതും ഞങ്ങള്‍ക്കായി ഡല്‍ഹിയിലേയ്ക്ക് ബസ്സ് കാത്ത് കിടപ്പുണ്ടായിരുന്നു. രണ്ടുമൂന്നു ദിവസം ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ ഡ്രൈവര്‍ അവിടെ വച്ച് യാത്ര പറയുമ്പോള്‍ അയാളുടെ ഒരു ഫോട്ടോ എടുക്കാത്തതില്‍ ഞാന്‍ നിരാശപ്പെട്ടു.
പ്രഭാതത്തില്‍ ഹിമാചല്‍ ഭവനിലെത്തി മുറിയെടുത്ത് ഒന്നു ഫ്രഷായതിനുശേഷം ഞങ്ങള്‍ മെട്രോയില്‍ കയറി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി. ഒരു മണിക്കായിരുന്നു തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം. നന്നുവിനെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ നല്‍കി വേര്‍പിരിയുമ്പോള്‍ ഉള്ളിലെ വിതുമ്പലുകള്‍ അവന്‍ അറിയാതിരിക്കാന്‍ ഞാന്‍ നന്നെ പാടുപെട്ടു. അവനതു കണ്ടുപിടിച്ചു ‘കെളവി’ എന്നു വിളിച്ചപ്പോള്‍ ഞാന്‍ ചിരിച്ചെങ്കിലും അണപൊട്ടിയ കണ്ണുനീര്‍ത്തുള്ളികള്‍ തുടച്ച് ഞാന്‍ സെക്യൂരിറ്റി ചെക്കിലേയ്ക്കു നീങ്ങി. അവന്‍ ദ്വാരകയിലേയ്ക്കുള്ള ടാക്സിക്കും.
(അവസാനിച്ചു)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px