ഇടതിങ്ങിയ വനാന്തരങ്ങളിൽ കളിച്ചും രസിച്ചും മഥിച്ചും വിലസിവിരാചിക്കേണ്ട പാവം ഗജവീരന്മാരെ ചതിച്ചു് പിടിച്ച് മയക്കി കുന്തവും ചങ്ങലയുംതീർത്ത് ഭയപ്പെടുത്തി ദൈവാരോപിത സന്ദർഭങ്ങളോട് ചേർത്ത് പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധികളായ മലയാളികളെ ഉണർത്തുവാനായി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ സ്വാഗതാർഹം തന്നെ.
തിമിംഗലം കടലിലായിപ്പോയതുകൊണ്ട് രക്ഷപ്പെട്ടു എന്ന രീതിയിലുള്ള പരിഹാസാസ്ത്രങ്ങളാണ് ജസ്റ്റിസ് മാരായ പി. ഗോപിനാഥനും, എ. കെ. ജയശങ്കർ നമ്പ്യാരും ഈ ഗജപീഡകർക്കുനേരെ എയ്തിരിക്കുന്നത്.
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തമമായ ഈ നിർദ്ദേശത്തേയും പുച്ഛത്തോടെ കാണുന്നവരാണ് വികസിതമാനസരും വിവേകശാലികളും എന്ന് സ്വയം പുകഴ്ത്തുന്ന നമ്മിൽ പലരും.
“ഒരു പീഡയെറുമ്പിനും
വരുത്തരുതെന്നുള്ള
അനുകമ്പയും സദാ കരുണാകരാ…”
എന്ന പ്രേമ മന്ത്രത്തിൽ മഹാനായ ശ്രീനാരായണഗുരു വിശദമായി ചരാചര പ്രേമത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളതാണ്. എന്നിട്ടും ഈഴവ ‘പ്രമാണികൾ'(?)ക്കുപോലും ഈ സൂക്കേട് വർധിച്ചുവരുന്നതല്ലാതെ ശമനം കാണുന്നില്ല.
അഞ്ചാറ് വർഷംമുൻപ് “എന്റെ മൃതശരീരത്തിൽ ചവുട്ടിമാത്രമേ തൃശ്ശൂർ പൂരത്തിന് ആനകളെ നിരത്താനാകൂ “എന്ന് പ്രഖ്യാപിച്ചിരുന്ന സ്വാമി ഭൂമാനന്ദതീർത്ഥ എന്ന മഹർഷിവര്യനെ പിന്നീട് കാണുകയുണ്ടായില്ല.
വികലമായ ചില ആചാരങ്ങൾക്കുനേരെ(ഗരുഡൻ തൂക്കം) ശക്തമായി പ്രതികരിച്ചിട്ടുള്ള ആളാണ് സ്വാമിജി.
സ്വാമിജിയുടെ എന്തെങ്കിലും മന്ത്രണങ്ങൾ ഉണ്ടാകുമോ, എന്തോ.. !
ഉണ്ടാകുമെങ്കിൽ നന്ന്.













