LIMA WORLD LIBRARY

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-2

കാലത്തിന്റെ അകവിതാനങ്ങള്‍

കൃതികളെസംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത് കാരൂര്‍കൃതികളിലെ മാനസികാപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ്. സംവേദനത്തിന്റെയും സ്വാനുഭവത്തിന്റെയും വെളിച്ചത്തില്‍ ഉള്‍ച്ചേര്‍ത്തു വേണം ഈ അനുഭവത്തെ പഠനവിധേയമാക്കേണ്ടത്. അതിന് അനുയോജ്യമായൊരു സാമ്പ്രദായിക രചനാഘടനയാണ് കാരൂര്‍ നോവല്‍ പ്രമേയങ്ങളിലാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവതരണം ആദ്യന്തം ഉദ്വേഗജനകമാണ്. അത് ചോദ്യോത്തര രൂപത്തില്‍ വികാസം പ്രാപിക്കുന്ന ഒന്നല്ല. പകരം മനസ്സിനെ സംബന്ധിക്കുന്ന തീരുമാനങ്ങളെ വൈയക്തി കമായ ലക്ഷ്യത്തോടെ നോക്കിക്കാണുകയാണ് കാരൂര്‍ ചെയ്യുന്നത്. ഇത്തരം ശൈലിക്ക് ഒരു പ്രത്യേകതയുണ്ട്. അതൊരിക്കലും ഉടഞ്ഞു പോകാത്ത, വരണ്ടുപോകാത്ത ഒരു ജീവിതത്തെ കാട്ടിത്തരുന്നു. ഇറ്റാലി യോകാല്‍വിനോയുടെ ഒരു നോവല്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. ‘If on a Winters Night a Traveler’ എന്നാണ് ആ നോവലിന്റെ പേര്. ആധുനി കാനന്തര നോവല്‍ എന്നതിനെ വിശേഷിപ്പിക്കാം.

ആ നോവല്‍ ഒരു ജീവിതയാത്രയാണ്. അത് ആരംഭത്തില്‍ നിന്ന് അവസാനത്തിലേക്കും അവസാനത്തില്‍ നിന്ന് ആരംഭത്തിലേക്കും നീങ്ങുന്നു. അത് ശൈലീ സംസ്‌കാരത്തിന്റെ മൗലികമായൊരു സാദ്ധ്യതയാണ്. അതാകട്ടെ കാല ത്തിന്റെ നിശബ്ദതയെപ്പോലും ഇളക്കി പ്രതിഷ്ഠിക്കാനാകുംവിധം ആദ്യന്തം കൃതിയെ ഉദ്വേഗഭരിതമാക്കിത്തീര്‍ക്കുന്നു. ഈ അസ്വസ്ഥതയില്‍ നിന്നാണ് ജീവിതത്തിന്റെ പൊരുളിനെ നാം തിരിച്ചറിയേണ്ടത്. ഇത്തര മൊരനുഭവത്തിന്റെ സമുദ്രവിശാലതയാണ് കാരൂരിന്റെ നോവലുകളില്‍ നമുക്ക് കണ്ടെത്താനാകുന്നത്. ഈ നോവലുകളിലൂടെ നാം നീങ്ങുമ്പോള്‍ ഇരുകരകളിലേക്കും ഒഴുകിപ്പരക്കുന്ന കാലം ആരെയും വിസ്മയിപ്പിക്കുക തന്നെ ചെയ്യും. അതു ഭൂതത്തില്‍നിന്നു ഭാവിയിലേക്കാണ് ഒഴുകുന്നത്. വര്‍ത്തമാനം ഒരു തുറന്ന സദസ്സു മാത്രമാണ്. പ്രവാഹത്തിലാണ് ജീവിത മുഹൂര്‍ത്തങ്ങള്‍ സംഭവിക്കുന്നത്. ആ സംഭവങ്ങള്‍ക്ക് കാലവുമായി ബന്ധപ്പെട്ട ഒരുറച്ച തീരുമാനമുണ്ട്. അതുകൊണ്ടാണ് കഥാപാത്രങ്ങ ള്‍ക്ക് അനുയോജ്യ മാകുംവിധം ആഖ്യായികകളുടെ രസസന്നിവേശം തീക്ഷ്ണവും സക്രിയ വുമായൊരു പൊരുത്തപ്പെടലിലേക്കു നീങ്ങുന്നത്.

ഇറ്റാലിയോ കാല്‌വിനോയുടെ നോവലില്‍ കണ്ട പ്രത്യക്ഷ പ്രത്യേക തകളെല്ലാം തന്നെ കാരൂരിന്റെ ആഖ്യായികാലോകത്തുണ്ട്. കാരൂരിന്റെ കഥാപാത്രങ്ങള്‍ക്കും സ്ഥലരാശികള്‍ക്കും അവയ്ക്കിടയില്‍ ഒഴുകിപ്പര ക്കുന്ന മാനസികമായ കാലബോധത്തിനും ഏകദാനതയുടെ മടുപ്പില്ല. അത് ഒരേകാലം പലകാലങ്ങളെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലുകളാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജീവിച്ചിരിക്കെ തന്നെ മൃതിപ്പെടാതെ പുതിയ പുതിയ ജീവിതമെടുത്തണിയുന്ന മനുഷ്യരുടെ ആകുലതകളും അസ്വസ്ഥതകളുമാണ്.

കാരൂരിന്റെ ‘കന്യാസ്ത്രീ കാര്‍മ്മല്‍’ എന്ന നോവല്‍ മേല്‍പ്പറഞ്ഞ സൗന്ദര്യനിരീക്ഷണങ്ങളോട് ചേര്‍ത്തുവച്ച് വായിക്കാവുന്നതാണ്. നോവലിലെ സംഘര്‍ഷം സൂക്ഷ്മാര്‍ത്ഥത്തില്‍ വിചിന്തനംചെയ്താല്‍ അത് എത്തിച്ചേരുന്നിടം വിശുദ്ധമായൊരു അനുഭവതലത്തിലേക്കാണ്. ആ വിശുദ്ധതലമാകട്ടെ കന്യാസ്ത്രീ കാര്‍മ്മലിന്റെ ഉള്ളുരുകുന്ന ആത്മ വേദന കൂടിയാണ്. അതില്‍ നിന്നൂറിക്കൂടുന്ന പവിത്രനദിയിലാണ് കന്യാ സ്ത്രീയുടെ കാരുണ്യപ്രവര്‍ത്തികളെല്ലാം നിമഗ്നമാകുന്നത്. അതിനായി അവര്‍ കാലം തെരുവിലേക്ക് വലിച്ചെറിഞ്ഞ വേശ്യകളെത്തന്നെ തെരഞ്ഞെ ടുക്കുന്നു. അവര്‍ക്ക് അഭയമാകുന്നു. അവര്‍ക്ക് അന്നമാകുന്നു. അവര്‍ക്ക് തണലിടമാകുന്നു. അങ്ങനെ നിരന്തരം പരിണാമവിധേയമായൊരു സ്വത്വ ബോധം സൃഷ്ടിച്ചെടുത്തുകൊണ്ട് കുലീനമായൊരു മഹത്വ പൂര്‍ണ്ണത യിലേക്ക് എത്തിച്ചേരുകയാണ് കാര്‍മ്മല്‍. കാര്‍മ്മലിന്റെ വഴിത്താരകളി ലൂടെ നീങ്ങുന്ന കാലം ഒരുവേള സ്വന്തം സ്വത്വം തേടുന്ന പോലുമുണ്ട്. അത്തരമൊരു ശുദ്ധീകരണക്രിയയുടെ ആരോഹണാവരോഹണങ്ങള്‍ സദാ പ്രഭാപൂരം ചൊരിഞ്ഞുനില്‍ക്കുന്ന മഹത്തായ ഈ നോവല്‍ ആരംഭ ത്തില്‍ സൂചിപ്പിച്ചതുപോലെ സ്വയം നവീകരിക്കുകയും ആ നവീകരണ പ്രക്രിയയിലൂടെ കാലഗന്ധിയായ ജീവിതയാനത്തെ ആഴത്തില്‍ അടയാള പ്പെടുത്തുകയും ചെയ്യുന്നു. ഇറ്റാലിയോ കാല്‌വിനോയുടെ നോവലില്‍ അനുഭവപ്പെടുമ്പോലൊരു ആന്തരിക ശുദ്ധീകരണ പ്രക്രിയ ഈ നോവലിലും അന്തര്‍ലീനമായി വര്‍ത്തിക്കുന്നു.

ഇത് നോവലിലെ ജീവിതവുമായി ബന്ധപ്പെട്ട ഒരു തലം. എന്നാല്‍ മറുതലത്തില്‍ കാര്‍മ്മലിന്റെ മാനസികാപഗ്രഥന നിര്‍വ്വചനത്തിലെ സാത്വി കമായ അനുഭവതലം ഗൂഢമെങ്കിലും വായനയില്‍ പ്രകടപ്രത്യക്ഷമായി ത്തീരുന്നുണ്ട്. അവിടെ കാര്‍മ്മലിലെ സ്ത്രീത്വത്തിന്റെ ഭിന്നരാശിയില്‍ നിന്നുള്‍ച്ചേര്‍ന്ന സാംസ്‌കാരികതലമാണ് അനുഭവവേദ്യമാകുന്നത്. കന്യാസ്ത്രീ കുപ്പായം അഴിച്ചു വച്ച, വെറും സ്ത്രീയായിമാത്രം പരിഗണി ക്കാവുന്ന കാര്‍മ്മല്‍ നടന്നുതീര്‍ത്ത ദൂരങ്ങള്‍ പുറത്തേക്കായിരുന്നില്ല എന്ന് നോവലിസ്റ്റ് പറയാതെതന്നെ പറഞ്ഞു വയ്ക്കുന്നു. ഇത്തരമൊരു പറയാതെ പറച്ചില്‍ കാരൂരിന്റെ നോവലിന്റെ അകവിതാനങ്ങളെ പല പ്പോഴും ചൈതന്യവത്താക്കിത്തീര്‍ത്തിട്ടുണ്ടെന്നു കൂടി പറഞ്ഞു വയ്ക്കട്ടെ.

പ്രത്യക്ഷത്തില്‍ അതിര്‍ത്തികള്‍ കടന്നു പറക്കുന്ന പക്ഷിയുടെ അതേകുതിപ്പ് ഈ നോവലിന്റെ ഊര്‍ജ്ജവേഗങ്ങളെ സാധൂകരിക്കുന്നുണ്ട്. അതുകൊണ്ടാണ് വിഖ്യാത നോവലിസ്റ്റ് യോസെ ചിറകുകളുള്ള നോവല്‍ എന്ന് നോവലിനെ വിശേഷിപ്പിക്കുന്നത്. ഇരുത്തംവന്ന ദര്‍ശനങ്ങളും ഉയര്‍ന്ന മാനസികാവബോധവും കാരുണ്യത്തിന്റെ മഹനീയ പാരമ്പര്യവും സ്വത്വ ശുദ്ധിയാര്‍ന്ന നിസംഗത്വവും സമന്വയിച്ച ആഖ്യായികയുടെ ബഹുത്വ മാണ് (Multiplicity of Reading or Interpretation) ഈ നോവലിന്റെ അകയാനങ്ങളെ ശുദ്ധീകരിക്കുന്നത്. അതു കൊണ്ടു തന്നെ കാരൂരിന്റെ ഇതര നോവലുകളുടെ സാംസ്‌കാരിക വ്യക്തിത്വവും ജീവിതവ്യക്തിത്വവും അടിസ്ഥാനമുദ്രകളായിത്തന്നെ കന്യാസ്ത്രീ കാര്‍മ്മല്‍ എന്ന നോവലില്‍ ജ്വലിച്ചു നില്‍ക്കുന്നു എന്ന് നിസംശയം പറയാനാകും.

ഇവിടെ ജീവിതത്തെ അടയാളപ്പെടുത്തുമ്പോള്‍ കാരൂരിലെ നോവലിസ്റ്റ് പാലിക്കുന്നൊരു മിതത്വമുണ്ട്. കാര്‍മ്മല്‍ എല്ലാകാലത്തിന്റെയും പ്രതിനിധി യാണ് എന്നുള്ളതാണ് അതിന്റെ പ്രത്യേകതകളിലൊന്ന്. കാര്‍മ്മലിന്റെ സ്‌നേഹ കാരുണ്യാദി ആര്‍ദ്ര വികാരങ്ങള്‍ അതിന്റെ ഉദാത്തമായ മാതൃക യായി നിലകൊള്ളുമ്പോള്‍ത്തന്നെ സമൂഹത്തിലേക്കു തുറന്നുപിടിച്ച ഒരു മൂന്നാംകണ്ണായി മാറുകയും ചെയ്യുന്നു. അതിനു കാരണം ജീവിതമെന്ന സാമാന്യതത്വം നോവലില്‍ ലക്ഷ്യവേധിയായിത്തീരുന്നതു കൊണ്ടാണ്. അതുമാത്രമല്ല, കാലചേതനയ്ക്കു പുറത്തേക്ക് മനസ്സാക്ഷിയുടെ ഒരു നിര്‍വ്വചനമായി ഇവിടെ ജീവിതം പരിണാമവിധേയമായി ഒഴുകിപ്പോവു കയും ചെയ്യുന്നു. അതില്‍ വല്ലായ്മകളുടേതായ ഒരസ്വസ്ഥത പടര്‍ന്നുപിടി ക്കുന്നുണ്ടെങ്കിലും അതിനുള്ളില്‍ നിഴലിക്കുന്ന വിശ്വാസപ്രമാണത്തിന്റെ ആഴം കതിര്‍ക്കനമുള്ള ജീവിതത്തെത്തന്നെയാണ് കാട്ടിത്തരുന്നത്. ഇത് ആര്‍ജ്ജിതവ്യക്തിത്വമുള്ള ഒരു നോവലിസ്റ്റിന് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന അനുഭൂതിവിശേഷമാണ്.

കാര്‍മ്മലിന്റെ വ്യക്തിത്വത്തെ അവതരി പ്പിക്കുമ്പോഴും അവരുടെ അന്തരിന്ദ്രിയ സമസ്യകളുടെ കുരുക്കഴിക്കാന്‍ ശ്രമിക്കുമ്പോഴും നോവലിസ്റ്റ് അനുഭവിക്കുന്നൊരു ആത്മീയമായ ഉണര്‍ വുണ്ട്. അതാണ് കാലഗന്ധിയായ സമസ്യകളെ പൂരണംചെയ്യുന്നത്. ഒഴുകു വാനാകാതെ കാലം തളംകെട്ടിക്കിടക്കുന്നുവെന്ന് നെരൂദ എഴുതിയ തിനു പിന്നില്‍ ഇത്തരമൊരു ജീവിത സമസ്യയുടെ പുനര്‍ദര്‍ശന സാഫല്യം അതാകട്ടെ ഒരിക്കലും സ്വാര്‍ത്ഥപ്രേരിതമായൊരു അവബോധമല്ല. പകരം ജീവിതാര്‍ത്ഥങ്ങള്‍ക്കിടയിലെ സ്വച്ഛന്ദാനുഭൂതിയാണത്. കാരൂരിന്റെ നോവലുകളില്‍ ഇത്തരമൊരു പാട് ഒഴുകിപ്പരക്കലുകളുണ്ട്. അതെല്ലാം സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സമര്‍പ്പണങ്ങളാണ്. അതില്‍ വിമോചനത്തിന്റെ ദൈവശാസ്ത്ര പൊരുള്‍ വിലയം പ്രാപിച്ചിരിക്കുന്നു.

കാരൂരിന്റെ എഴുത്തിലുടനീളം ഇത്തരമൊരു വികാരവിപുലീകരണ മുണ്ട്. പ്രത്യക്ഷത്തില്‍ അത് അനുഭവസാകല്യത്തിലേക്ക് വികസിക്കുന്ന ഒരനുഭൂതിയാണ്. എന്നാല്‍ അതേ അര്‍ത്ഥത്തില്‍ത്തന്നെ അതില്‍നിന്ന് ഊറിക്കൂടുന്ന നിയതിയുടെ മോചനമാര്‍ഗ്ഗങ്ങള്‍ ഗൂഢമായി ആഘോഷി ക്കപ്പെടുന്നതും കാണാം. അങ്ങനെ വരുമ്പോള്‍ കാലം നോവലിനു പുറത്തേക്കൊഴുകാതെ അകത്തേക്കുതന്നെ ഒഴുകിപ്പരക്കുന്നു. ബാഹ്യമായ ആരവങ്ങള്‍ അകത്തേക്ക് പെയ്‌തൊഴിയുന്ന സംഗീതമകുന്നു. അങ്ങനെ അന്വേഷണങ്ങളുടെ ജനിമൃതി തേടലായി കാരൂരിന്റെ കഥാലോകം ഭാഷയില്‍ ത്രസിച്ചുനില്‍ക്കുന്നു.
ഇവിടെയെല്ലാം യാഥാര്‍ത്ഥ്യത്തെ തേടിക്കൊണ്ട് മിഥ്യാഭ്രമങ്ങളെ നിരാകരിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എഴുത്തിലെ ശാശ്വതത്വം കാരൂരിന്റെ കഥാലോകത്ത് നക്ഷത്രശോഭയോടെ ജ്വലിച്ചുനില്‍ക്കുന്നതു കാണാം. അത് ഒരര്‍ത്ഥത്തില്‍ ആത്മാന്വേഷണം തന്നെയാണ്. അതില്‍ രാഷ്ട്രീയ അധികാര വിശകലനങ്ങളില്ല. മനുഷ്യ കേന്ദ്രീകൃതമായ പ്രമേയങ്ങളുടെ പൊരുളടക്കങ്ങളിലൂടെ സംശുദ്ധി യാര്‍ന്നതും സാത്വികമാര്‍ന്നതുമായ ആത്മീയഔന്നിത്യം തന്നെയാണ് കാരൂര്‍ ലക്ഷ്യംവയ്ക്കുന്നത്. അത് അതിഭൗതുകത്വത്തിലൂന്നിയ കാഴ്ച പ്പാടുകൂടിയാണ്.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts