ഷാര്‍പ്പ് ആറിന് തന്നെ വണ്ടിയെത്തി. ഞങ്ങള്‍ രണ്ടുപേരും യാത്രയ്ക്കുള്ള സാധനങ്ങളും മരുന്നുകളും ഒരു പെട്ടിയില്‍ കരുതി ഗേറ്റും തുറന്നിട്ട് റെഡിയായിരിക്കയായിരുന്നു.കാര്‍ മുറ്റത്തു നിര്‍ത്തി ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി വന്ന ആള്‍ കാത്തു നിന്നിരുന്ന ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും പെട്ടി വാങ്ങി ഡിക്കിയില്‍ വച്ചു. വീടു പൂട്ടി ഞാനും പിന്നാലെ യെത്തി. ഡ്രൈവറെ അയക്കും എന്നാണ് പറഞ്ഞിരുന്നത്.ഞാന്‍ അങ്ങനെ തന്നെയാണ് കരുതിയതും.ഓടി വന്ന് കയ്യില്‍ നിന്നും ബാഗ് വാങ്ങി ഡോര്‍ തുറന്നു പിടിച്ച് എന്നെ അകത്തേക്കിരുത്തി ബാഗ് കയ്യില്‍ തന്നപ്പോഴാണ് മുഖത്തേക്ക് നോക്കിയത്. ജേക്കബ് സാറിന്റെ മൂത്ത പുത്രന്‍ ബിജു ആയിരുന്നു അത്.എത്ര സിംപിള്‍ ആയാണ് പെരുമാറ്റം. ഒരു മകന്‍ മാതാപിതാക്കളോടെ ന്നപോലെതന്നെ.തലേന്നെ അറിഞ്ഞിരുന്നു മോന്റെ കുടുംബവും ഒപ്പമുണ്ട് അതാണ് പിറ്റേന്ന് തന്നെ തിരികെ പോരുന്നത്. കാരണം അതിന്റ പിറ്റേന്ന് അവര്‍ക്ക് സ്വന്തം സ്ഥലങ്ങളിലേക്ക് തിരികെ പോകണം. ബിജു ദുബായിലും ഭാര്യ അക്‌സീന മക്കളായ ഐറിന്റെയും ഇമയുയുടേയും ജോലിയും പഠനവും സ്വന്തം ജോലിയും പ്രമാണിച്ച് ബാംഗ്ലൂരുമാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്.
കോതനെല്ലൂര്‍ എത്തിയപ്പോള്‍ വീണ്ടും അത്ഭുതം .സാറിന്റെ മകള്‍ ബിന്ദുവും വരുന്നുണ്ടത്രെ.
ആള്‍ക്ക് പിറ്റേന്ന് ഒന്‍പതു മണിക്ക് കാനഡായ്ക്കു തിരിച്ചു പറക്കേണ്ടതാണ്. അതിനാല്‍ തന്നെ ആള്‍ ഒരു ടാക്‌സിയിലാണ്
എത്തിയിരിക്കുന്നത്. അന്നു തന്നെ തിരികെ പോരാന്‍
മാറ്റാരാണെങ്കിലും ഈ യാത്ര ഒഴിവാക്കുകയെ ഉള്ളു. സുഹോദരങ്ങളോടും പപ്പായോടും കൂടെ യാത്ര ചെയ്യാനും അകലെയുള്ള ബന്ധു വീട് സന്ദര്‍ശിക്കാനും പുതിയ ഒരു സ്ഥലം കാണാനുമുള്ള ആവേശം. ആള്‍ ഒരു സഞ്ചാരപ്രീയയാണെ ന്ന് സഹോദരങ്ങളും സാര്‍ തന്നെയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
അങ്ങനെ രണ്ടു കാറുകളിലായി ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഒന്നില്‍ ഇളയപുത്രന്‍ ബിനു ഓടിക്കുന്നു ഒപ്പം അച്ചാച്ചന്‍ എന്നു മക്കള്‍ വിളിക്കുന്ന സാറും. പുറകില്‍ ഞങ്ങള്‍ രണ്ടുപേരും ഞങ്ങളോടൊപ്പം സാറിന്റെ വീട്ടിലെ ഓള്‍ ഇന്‍ ഓള്‍ ആയ രമ്യ എന്ന നെടുങ്കണ്ടംകാരിയും. അടുത്തതില്‍ ഡ്രൈവറും ബിജുവും ഫ്രണ്ടിലും പിന്‍ സീറ്റില്‍ ബിന്ദുവും അക്‌സീനയും രണ്ടു പെണ്‍കുട്ടികളും.രണ്ടു വണ്ടികളിലും പാലക്കാട്ടു ചെല്ലേണ്ട ഡെസ്റ്റിനേഷന്‍ ചോദിച്ചറിഞ്ഞു ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്താണ് പുറപ്പെട്ടത്. കാലത്തിന്റെ മാറ്റങ്ങളോടൊപ്പം ശാസ്ത്രത്തിന്റ പുരോഗതിയും.
തുടക്കം മുതല്‍ മുന്‍ സീറ്റിലി രുന്നവര്‍ മൗനം പാലിച്ചിരുന്നു. വണ്ടി ഓടിക്കുന്ന ആള്‍ അതില്‍ ശ്രദ്ധിച്ച്,ഒപ്പം ഇരിക്കുന്ന ആളിന്റെ മനസ്സില്‍ ഒന്നു മാത്രം. അതു ഇടയ്ക്കിടക്ക് പുറത്തേക്കു വന്നു കൊണ്ടും ഇരുന്നു.
‘ഇറങ്ങി പുറപ്പെടേണ്ടായിരുന്നു ഈ വയസ്സു കാലത്ത്,വടിയും കുത്തിപ്പിടിച്ച്,എല്ലാര്‍ക്കും ശല്യമാകാന്‍,പിള്ളേരുടെ ഓരോ ഭ്രാന്ത്,അവള്‍ക്കാണെങ്കില്‍ നാളെ പോകേണ്ടതല്ലേ? എന്നിട്ടും അവള്‍ക്കാ നിര്‍ബന്ധം.’
ഇടയ്ക്ക് ഭാര്യയിലേക്കും ആ ചിന്ത പാളി.’മോളി ഒരുപാടാ ഗ്രഹിച്ചിരുന്നു ഈ യാത്ര പാവം!’
രംഗം വഷളാകാതിരിക്കാന്‍ മകന്‍ തല അല്പം തിരിച്ചു തുടക്കമിട്ടു.’ അങ്കിളെന്താ മിണ്ടാതിരിക്കുന്നെ നിങ്ങടെ പഴയ കാര്യം വല്ലതുമൊക്കെ പറയു’ ഒരനുവാദത്തിനായി കാത്തിരുന്ന പോലെയായിരുന്നു അങ്കിള്‍.
നാലു പേരു കൂടുന്ന ഇടങ്ങളില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ച് മണ്ണു കപ്പിക്കുന്ന ആളാണ്.എവിടെയും സംസാരിച്ചു ജയിക്കാനും, ഒപ്പമുള്ള ആള്‍ക്കാരെ തമാശ പറഞ്ഞു രസിപ്പിക്കാനും നല്ല ഒരു കഴിവുണ്ടായിരുന്നു ആള്‍ക്ക്. മുന്‍സീറ്റില്‍ ഇരിക്കുന്ന ആള്‍ കുലുങ്ങി ചിരിക്കുന്നതും മകന്‍ പൊട്ടിപ്പൊട്ടി ചിരിച്ച് തലയ്ക്കടിക്കുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു.
ചില തമാശകള്‍ അതിരു വിടുമ്പോള്‍ എന്റെ കൈ ഒരു സിഗ്‌നല്‍ കൊടുക്കും. കാരണം എന്റെ അടുത്തിരിക്കുന്നത് അത്ര പരിചയമായിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയാണ്. രണ്ടു കുട്ടികളുടെ അമ്മയാണെങ്കിലും ചുരിദാറില്‍ ആള്‍ ഒരു പെണ്‍കുട്ടിയായെ തോന്നിക്കു.
റൂട്ട് മാപ്പ് അനുസരിച്ചുള്ള പോക്ക്.എട്ടു മണിയായപ്പോള്‍ ഞാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഭക്ഷണത്തിനു അര മണിക്കൂര്‍ മുന്‍പ് ഒരു മരുന്നുണ്ട്. ഹോട്ടല്‍ അടുക്കുമ്പോള്‍ ഒന്നു പറയണേ. അതനുസരിച്ചു കഴിക്കാമല്ലോ. മറ്റേ വണ്ടിയിലെ ഡ്രൈവര്‍ക്ക് സ്ഥിരപരിചയമുള്ള വഴി.രണ്ടു വണ്ടിക്കാരും കൂടിയാലോചിച്ചു. ഞങ്ങള്‍ മരുന്നും കഴിച്ച് തമാശ പറഞ്ഞു ചിരിച്ചു രസിച്ച് ഹോട്ടലിന്റ മുന്നില്‍ എത്തിയതറിഞ്ഞില്ല.
തൃപ്പൂണിത്തുറയ്ക്കടുത്ത് ഒരു ബ്രാഹ്‌മിന്‍ ഹോട്ടലായിരുന്നു അത്. നല്ല വൃത്തിയുള്ള അന്തരീക്ഷം. ആ സമയം വലിയ തിരക്കു തുടങ്ങിയിരുന്നില്ല.എല്ലാവരും വാഷ് റൂമില്‍ കയറി ടോയ്‌ലറ്റില്‍ പോകേണ്ടവര്‍ പോയിവന്ന് കയ്യും മുഖവുമൊക്കെ കഴുകി രണ്ടു
മൂന്നു മേശകള്‍ക്കരികിലായി ഇരിപ്പിടത്തില്‍ സ്ഥാനമുറപ്പിച്ചു. ഓരോരുത്തരും അവനവനിഷ്ട മുള്ളത് ഓര്‍ഡര്‍ ചെയ്യുക അതാ യിരുന്നു തീരുമാനം. അതാണ് ഉചിതവും. വിഭവങ്ങള്‍ നിരന്നു അവരവരുടെ പ്ലേറ്റില്‍ മിഴികളൂന്നി തല കുമ്പിട്ട് ഇരിപ്പായി ഓരോരുത്തരും.ഒരാള്‍ മാത്രം കയ്യില്‍ താലം പോലെ പ്ലേറ്റുമെടുത്ത് ഓരോ മേശയ്ക്കരിക്കിലും വന്ന് നിന്നും ഒഴിഞ്ഞ സീറ്റില്‍ ഇരുന്നും എല്ലാവരോടും കുശലം പറഞ്ഞ് കഴിച്ചു കൊണ്ടിരുന്നു.അത് മറ്റാരുമായിരുന്നല്ല സാറിന്റെ മകള്‍ ബിന്ദു.കാരണം ഏറ്റവും ഒടുവില്‍ വന്നതും അടുത്ത വണ്ടിയിലാണ് ആള്‍ കയറിയതും. എല്ലാവരോടൊത്ത് കുശലം പറഞ്ഞ് കഴിക്കുക എന്നത് ഒരു മര്യാദയും അതിന്റ സുഖം ഒന്നു വേറെയുമാണ്. പ്ലേറ്റുകള്‍ എല്ലാം കാലിയായപ്പോള്‍ വെയ്റ്റര്‍ വന്ന് കുടിക്കാനുള്ളതും ഓര്‍ഡര്‍ എടുത്തു.ചിലര്‍ കൈ കഴുകാന്‍ പോയി. അതാതു മേശയില്‍ കാപ്പി, ചായ അങ്ങനെ ഓരോരുത്തരുടെയും ഓര്‍ഡര്‍ അനുസരിച്ചു മുന്‍പിലെത്തി.കൈ കഴുകാന്‍ പോയവര്‍ തിരികെ വന്ന് അവരുടെ ഗ്ലാസ് എടുത്തു. കാപ്പികുടിച്ചവര്‍ കൈ കഴുകാനും.
തിരികെ വന്നു കാറില്‍ കയറുമ്പോഴേക്കും ബില്‍ പേ ചെയ്ത് മക്കളും എത്തി, വീണ്ടും യാത്രയിലേക്ക്.തമാശകളിലേക്ക്.
കാറില്‍ വീണ്ടും ചിരിയുടെ മാലപ്പടക്കം. ഞങ്ങളുടെ കാറിലെ തമാശകളും പൊട്ടിച്ചിരിയും കാപ്പി കുടിക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. അപ്പോഴാണ് ഒരുമിച്ചു യാത്ര ചെയ്യാന്‍ ഒരു ട്രാവലര്‍ മതിയായിരുന്നു എന്ന ചിന്ത അവരില്‍ അങ്കുരിച്ചത്. ഇനിയത്തെ വരവിനു ആകട്ടെ എന്ന തീരുമാനവുമായി.
യാത്രയില്‍ ഇടയ്ക്കിടയ്ക്ക് നെന്മാറയില്‍ നിന്നും വിളി വന്നുകൊണ്ടിരുന്നു. പുറപ്പെട്ടോ, എവിടെ വരെയെത്തി തൃശൂര്‍ ആകുമ്പോള്‍ വിളിക്കണം വഴി പറഞ്ഞു തരാം ഇങ്ങനെ ജിജ്ഞാസയും കരുതലും മുന്നിട്ടു നിന്ന വാക്കുകള്‍.
തൃശൂര്‍ എത്തി രണ്ടു കാറുകളും മുന്നിലും പിന്നിലുമാ യാണ് ഓടിക്കൊണ്ടിരുന്നത്. ഇടയ്ക്കിടയ്ക്ക് വിളിയും ഉണ്ടായിരുന്നു. വഴി തെറ്റി രണ്ടു കൂട്ടരും രണ്ടു ദിശയിലേക്ക് പോകരുതല്ലോ.തൃശൂരില്‍ കുതിരാന്‍ തുരങ്കത്തിലൂടെയാണ്
കടന്നു പോകുന്നതെന്ന അറിവ് ജിജ്ഞാസ ജനിപ്പിച്ചു.
അല്പനേരത്തേക്ക് തമാശകള്‍ മറന്ന് എല്ലാവരും ആകാംക്ഷാ ഭരിതരായി വഴിയില്‍ കണ്ണു നട്ട് കാത്തിരിപ്പായി.
കയറാന്‍ പോകുന്ന തുരങ്കത്തെക്കുറിച്ച് അല്പമെങ്കിലും അറിവു വേണമല്ലോ. വണ്ടിയില്‍ ഇരിക്കുന്ന ആര്‍ക്കും അത്ര പരി ജ്ഞാനമില്ല. ഉണ്ടെങ്കില്‍ തന്നെ മുന്‍സീറ്റില്‍ ഇരിക്കുന്ന ആളിനാണ് ആ ആളോട് ചോദിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ല. അതില്‍ തന്നെയിരുന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്തു നോക്കി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന കുതിരാന്‍ മലയെ തുരന്ന് ദേശീയ പാത 544 ല്‍ നിര്‍മ്മിച്ച് 2017ല്‍ തുറന്നു കാര്യക്ഷമമാക്കിയ കേരളത്തിലെ ആദ്യ തുരങ്കപാത. 920 മീറ്റര്‍ നീളവും (1 കിലോമീറ്റര്‍ ) 14 മീറ്റര്‍ വീതിയുമുള്ള ഈ തുരങ്കത്തിനു 20 മീറ്റര്‍ അകലത്തിലായി അതേ രീതിയില്‍ സാമാന്തരമായി ഒരു തുരങ്കം കൂടി നിര്‍മ്മാണത്തില്‍ ഇരിക്കുന്നു. 450 മീറ്റര്‍ അകലമെത്തുമ്പോള്‍ 14 മീറ്റര്‍ വീതിയില്‍ രണ്ടു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന വിധത്തില്‍ ഒരു പാത നിര്‍മ്മിക്കാനും പദ്ധതിയു ണ്ടത്രെ.
(തുടരും)













