LIMA WORLD LIBRARY

പട്ടാളച്ചേട്ടന്‍-സുജ ശശികുമാര്‍

പണ്ട് കാലത്ത് പട്ടാളത്തിലൊക്കെ ഒരു ജോലി കിട്ടുകയെന്നു വെച്ചാല്‍ വളരെ പ്രയാസമാണ്.
അന്നൊക്കെ പൊതുവേ ഗവണ്‍മെന്റ് ജോലിക്കാരും കുറവാ,
പൊതുവേ കര്‍ഷകരാണ് ഉണ്ടായിരുന്നത്.
അങ്ങനെയുള്ള കാലത്താണ് രാമചന്ദ്രന്‍ നായര്‍ക്ക് പട്ടാളത്തില്‍ കിട്ടിയത്.
അത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഏറെ സന്തോഷമുളവാക്കി-
അവരത് ആഘോഷമാക്കി ഒത്തുകൂടി.

നാട്ടുകാരെല്ലാം നായരെ പട്ടാളച്ചേട്ടനെന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു.

രാമചന്ദ്രന്‍ നായര് ആ കുടുംബത്തിലെ ഏക മകനാ
ഇപ്പൊ പട്ടാളക്കാരനും.
അതിന്റെ ഗമ ബന്ധുക്കളൊക്കെ കാണിച്ചു.

നാട്ടുകാര്‍ക്കിടയിലും, ബന്ധുക്കള്‍ക്കിടയിലും
രാമചന്ദ്രന്‍ നായര് ‘ഹീറോ’
യായി.

പട്ടാളത്തില്‍ പോയി റിട്ടേര്‍ഡായി വന്ന രാമചന്ദ്രന്‍ നായര്ക്ക് പിന്നീട് എല്ലാ കാര്യത്തിലും പട്ടാളച്ചിട്ടയായി.

ഭാര്യ ചന്ദ്രമതി അയാളെക്കൊണ്ട് പൊറുതിമുട്ടി.
രാവിലെ നടക്കാനിറങ്ങിയാല്‍
അന്നത്തെ പത്രം
ടീപ്പോയില്‍ റെഡിയാക്കി വെക്കണം.
തലേന്നത്തെ പത്രമോ മറ്റ് പുസ്തകങ്ങളോ അവിടെ കാണരുത്.

ചുടു കോഫി കിട്ടണം
ഗേറ്റ് കടക്കുമ്പോഴേയ്ക്കും വിളി തുടങ്ങും,
എടീ… പത്രവും, കോഫിയും റെഡിയല്ലേ.. ന്ന്

ഓരോ സാധനങ്ങളും ഓര്‍ഡറിലല്ലെങ്കില്‍ അന്നത്തെ ദിവസം കട്ടപ്പൊക.

പാവം ചന്ദ്രമതിയമ്മഎല്ലാം ഓടിപ്പാഞ്ഞ് റെഡിയാക്കി വെക്കും.

കാര്യസ്ഥന്‍ രാമേട്ടന്‍
ഒരു ദിവസം യൂറിന്‍ പാസ്സ് ചെയ്യാനായി മുറ്റത്തു നിന്നും ചെരുപ്പ് ഇട്ടു കൊണ്ട് ടോയ്‌ലറ്റില്‍ പോയി

അവിടുത്തെ ചിട്ടയൊക്കെ കുറച്ചു സമയം മറന്നൂന്ന് പറയാം.

എല്ലാം കഴിഞ്ഞു പുറത്തേയ്ക്ക് ചെരുപ്പുമിട്ട് വന്ന രാമേട്ടനെ
നായര് ഒരു നോട്ടം നോക്കി.
അതു കണ്ടു രാമേട്ടനൊന്നു ഞെട്ടി.
എങ്കിലും ധൈര്യം സംഭരിച്ചു മുഖത്ത് ചിരി വരുത്തി
തിരിച്ചു നടക്കാനൊരുങ്ങവേ
നായര് കയര്‍ത്തു.

എന്താ രാമാ.. ചിട്ടകളൊക്കെ മറന്നോ?
ബാത്ത് റൂമിലാണേലും
ചെരുപ്പ് ഉപയോഗിക്കാറില്ലല്ലോ ഇവിടെ?

എന്തായിത് എന്നെ ധിക്കരിക്കാമെന്നായോ?

അയ്യോ, ഇല്ല നായരേ..
പിന്നെ, ആത്മഗതം
അമ്പലമൊന്നുമല്ലല്ലോ…
ന്ന് പറഞ്ഞു.

നീ എന്തെങ്കിലും പറഞ്ഞോ?

ഇല്ല,

മും, ഇത്തവണ ക്ഷമിച്ചിരിക്കുന്നു.
ഇനി ഇതാവര്‍ത്തിക്കരുത് കേട്ടല്ലോ.

ഉവ്വ്, ഉവ്വേ….

ഇങ്ങനേയും ഉണ്ടോ മനുഷ്യന്മാര് എന്റീശ്വരാ..
പാവം.ചന്ദ്രമതിയമ്മ.
വര്‍ഷങ്ങളായിട്ട് എല്ലാം സഹിക്കയല്ലേ..

ആരോടു പറയാന്‍
.മക്കളും ഇല്ലല്ലോ.
എല്ലാം പല്ലിന്മേല്‍ സഹിക്കയാണെന്ന് പാവം എന്നോടു പറയും,
നായരു കേള്‍ക്കാതെ.

വര്‍ഷത്തിനിപ്പുറം
നായരുടെ പിടിവാശിയും,
ചിട്ടകളും ദിനചര്യകളും എല്ലാം മാറി മറഞ്ഞു.
ശാന്ത സ്വഭാവക്കാരനായി
പട്ടാളച്ചിട്ടയെല്ലാം മാറി.

രാമന്‍ ചോദിച്ചു,
നായരേ.. പത്രപാരായണമൊന്നും ഇല്ലേയിപ്പോള്‍?

ടിവിയില്‍
വാര്‍ത്തയൊന്നും വെക്കാറില്ലല്ലോ
എന്തു പറ്റി?

ഒന്നിനും താത്പര്യമില്ലെടോ,
മനസ്സ് മടുത്തു. അത്തരം വാര്‍ത്തകളല്ലേ കാണുന്നതും, കേള്‍ക്കുന്നതും.
അതുകൊണ്ടെല്ലാം നിര്‍ത്തി.

ഇനി പത്രമിടണ്ടാന്ന് പറയൂ ആ ചെറുപ്പക്കാരനോട്.
അതിന്റെ തുക ലാഭമാവുമല്ലോ.
ശരിയാ നായരേ..

ശുഭം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px