LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 36) Sudha Ajith

അന്ന് നേരം പുലരുമ്പോള്‍ അരുന്ധതി എന്റെ അടുത്തു വന്നു. ഉണര്‍ന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അല്‍പനേരം നിന്നു. പിന്നെ ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു കൊണ്ട് ചോദിച്ചു.

”ഫഹദ് സാറിനെ ഓര്‍ത്ത് മാഡം ഇന്നലെ രാത്രിയില്‍ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഇനിയും ഈ അകല്‍ച്ച വേണോ മാഡം. നിങ്ങള്‍ക്ക് പുനര്‍ വിവാഹിതരായി ഒരുമിച്ചു കഴിഞ്ഞു കൂടെ?”

ആ ചോദ്യം നേരിയ ഒരു ഞെട്ടല്‍ എന്നിലുളവാക്കി. അരുന്ധതിയില്‍ നിന്ന് അത്തരമൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലുമിപ്പോള്‍ ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. ഞങ്ങള്‍ മനസ്സു കൊണ്ട് എന്നും ഒരുമിച്ചായിരുന്നല്ലോ അരുന്ധതി എന്നു പറയുവാന്‍ തോന്നി. ശാരീരികമായ ഒത്തുചേരല്‍ ഞങ്ങളുടെ ജീവിതത്തില്‍ അപ്രസ്‌കതമാണ് എന്നും. എന്റെ മനസ്സു വായിച്ചെന്ന പോലെ അരുന്ധതി പറഞ്ഞു.

”ഒരു പുനര്‍വിവാഹം നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ആവശ്യമില്ലായിരിക്കും. എങ്കിലും നാം ജീവിക്കുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ അത് വേണമെന്നെനിക്കു തോന്നുന്നു. ഇല്ലെങ്കില്‍ നാളെ ആളുകള്‍ പലതും പറഞ്ഞെന്നിരിക്കും.”

അരുന്ധതിയുടെ വാക്കുകള്‍ക്ക് മറുപടി പറയും മുമ്പ് ഫഹദ്‌സാര്‍ അങ്ങോട്ടേയ്ക്കു കടന്നു വന്നു. അദ്ദേഹം ചിരിച്ചു കൊണ്ടന്വേഷിച്ചു.

‘എന്താ സുഹൃത്തുക്കള്‍ തമ്മിലൊരു ഗൂഢാലോചന…എന്നെ ഇവിടെ നിന്ന് നാടു കടത്താനാണോ? അല്ല… അങ്ങിനെവല്ല ഉദ്ദേശവുമുണ്ടെങ്കില്‍ നേരത്തെ പറഞ്ഞോളു കേട്ടോ…’

അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

”ഞങ്ങള്‍ പറഞ്ഞാലും സാര്‍ മടങ്ങിപ്പോവുകയില്ലെന്നറിയാം. എങ്കിലും ഭാര്യാഭര്‍ത്താക്കന്മാരായിത്തന്നെ നിങ്ങള്‍ക്കൊരുമിച്ച് ഇവിടെ കഴിഞ്ഞു കൂടെ എന്ന് ഞാന്‍ ചോദിക്കുക യായിരുന്നു. എങ്കില്‍ ഈ രാത്രിയിലെ കൂട്ടു കിടപ്പ് ഞങ്ങള്‍ക്ക് അവസാനിപ്പിക്കാ മായിരുന്നു.”

അതിനുത്തരം നല്‍കാതെ ഫഹദ്‌സാര്‍ ചിരിച്ചു കൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.

”അല്ല… ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്നറിയുന്നവര്‍ ഇവിടെ ചുരുക്കമാണല്ലോ. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടെന്നു കരുതിയാണ് ഞാന്‍ ഹോട്ടലില്‍ മുറിയെടുത്തത്. അതുപക്ഷെ നിങ്ങള്‍ക്കു ബുദ്ധിമുട്ടായെങ്കില്‍ ഇന്നു രാത്രിയില്‍ ഞാനിവിടെത്തന്നെ പുറത്ത് വരാന്തയില്‍ കഴിഞ്ഞോളാം. മീരയ്ക്ക് കൂട്ടായി.”

”അല്ല… ഞാനുദ്ദേശിച്ചത് ഞങ്ങള്‍ക്ക് കൂട്ടുകിടക്കാന്‍ വിഷമമുണ്ടെന്നല്ല…’

പരുങ്ങലോടെ അരുന്ധതി വാക്കുകള്‍ ഉരുവിട്ടു. അതുകേട്ടു കൊണ്ട് അരുണ്‍ കടന്നു വന്നു.

”അല്ല… മമ്മി എന്താണു പറയുന്നതെന്നറിയില്ല. മാഡത്തെ ഒറ്റയ്ക്കാക്കുവാന്‍ ഞാന്‍ സമ്മതി യ്ക്കുമെന്ന് സാര്‍ കരുതുന്നുണ്ടോ? എനിക്ക് മമ്മിയെപ്പോലെ തന്നെയാണ് മാഡവും.”

ആ വാക്കുകള്‍ ഒരിയ്ക്കല്‍ കൂടി എന്റെ മാതൃ ഹൃദയത്തെ കുളിരണിയിച്ചു. അരുണ്‍ , ഈ ലോകത്തില്‍ ഞാനൊറ്റയ്ക്കല്ലെന്ന് നീ പണ്ടേ തെളിയിച്ചു തന്നു കഴിഞ്ഞുവല്ലോ മകനെ… അങ്ങനെ വികാരാധീനയായി ഞാന്‍ അരുണിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ മനോഗതം മനസിലാക്കിയിട്ടെന്ന പോലെ അരുണ്‍ പെട്ടെന്നു പറഞ്ഞു.

”ഞാന്‍ മാഡത്തെ ഒറ്റയ്ക്കാക്കുകയില്ലെന്നു പറഞ്ഞത് ഇപ്പോള്‍ മറ്റൊരു അര്‍ത്ഥത്തിലാണ്. ഏതായാലും ഞാന്‍ നിങ്ങള്‍ക്കു രണ്ടുപേര്‍ക്കുമിപ്പോള്‍ പുത്രതുല്യനാണ്. ഇനിയും ഒരു മകന്റെ സ്വാതന്ത്യ്രത്തോടെ ഞാന്‍ പറയട്ടെ നിങ്ങളുടെ ഈ പുനഃസമാഗമം ഒരു ചെറിയ ചടങ്ങിലൂടെ ആഘോഷമാക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. നിങ്ങള്‍ രണ്ടുപേരും എന്തുപറയുന്നു?”

ഒന്നു നിര്‍ത്തി അരുണ്‍ തുടര്‍ന്നു.
”ഞാനും മമ്മിയും ഇതേക്കുറിച്ച് ഇന്നലെ ആലോചിച്ചിരുന്നു.”

ഞാന്‍ പെട്ടെന്ന് ഞെട്ടലോടെ ചോദിച്ചു.
”ചടങ്ങോ… അരുണ്‍ എന്താണ് പറഞ്ഞു വരുന്നത്?”
എന്റെ ഞെട്ടല്‍ കണ്ട് ചിരിച്ചു കൊണ്ട് അരുണ്‍ തുടര്‍ന്നു.

”ചടങ്ങെന്നു വച്ചാല്‍ വിവാഹം പോലെ ചെറിയൊരു ആഘോഷം. ഈ ഹോസ്പിറ്റലില്‍ വച്ചു തന്നെ. അതില്‍ പങ്കെടുക്കാന്‍ നമ്മള്‍ കുറച്ചുപേര്‍ മാത്രം. മാഡത്തിന്റെ ഈ പുനര്‍ജന്മം എല്ലാ അര്‍ത്ഥത്തിലും പുനര്‍ജന്മമായിക്കൊള്ളട്ടെ. അല്ലേ സര്‍?”

അരുണ്‍ ഫഹദ്‌സാറിനെ നോക്കി . അദ്ദേഹവും അല്‍പം അമ്പരപ്പിലായിരുന്നു. വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള വിവാഹമോ? അതുള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനുമായില്ല.

”സാറും മാഡവുമെന്താണൊന്നും മിണ്ടാത്തത്? നിങ്ങള്‍ രണ്ടുപേരും ഒരിക്കല്‍ ഭാര്യാഭര്‍ത്താക്കന്മാരായി കുറച്ചു നാളെങ്കിലും ജീവിച്ചവരാണ്. അന്ന് വിധി വൈപര്യത്താല്‍ നിങ്ങള്‍ക്ക് അകന്നു നില്ക്കേണ്ടി വന്നു. കാലങ്ങള്‍ക്കു ശേഷമുള്ള ഈ കൂടിച്ചേരല്‍ ഒരു ചെറിയ ആഘോഷമാക്കുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും അതിന് മൗനസമ്മതമെന്ന് ഞാന്‍ കരുതുന്നു.”

അങ്ങിനെ പറഞ്ഞു കൊണ്ട് അരുണ്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു. അരുന്ധതിയും പുറകേ പോയി. ഞങ്ങള്‍ ഇരുവരും അല്‍പനേരം മുഖത്തോടു മുഖം നോക്കിയിരുന്നു. അല്‍പനിമിഷങ്ങള്‍ കഴിഞ്ഞ് എന്റെ കൈത്തലം കവര്‍ന്നു കൊണ്ട് അദ്ദേഹം ചോദിച്ചു.

”അരുണ്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല അല്ലേ മീര… നമ്മള്‍ വളരെ പണ്ടുതന്നെ ഭാര്യാഭര്‍ത്താക്കന്മാരായിത്തീര്‍ന്നവരാണ്. പിന്നെ അല്‍പകാലം അകന്നു നില്‍ക്കേണ്ടി വന്നു എന്നു മാത്രം. ഇന്നിപ്പോള്‍ കാലങ്ങള്‍ക്കു ശേഷമുള്ള ഈ കൂടിച്ചേരലില്‍, നിനക്കൊരു പുതുജീവന്‍ നല്‍കാന്‍ എനിക്കു കഴിഞ്ഞെങ്കില്‍ ഒരു പുതു ജീവിതം നല്‍കാനും എനിക്കു കഴിയും. ഇന്നിപ്പോള്‍ നമ്മുടെ മുന്നില്‍ മറ്റു തടസ്സങ്ങളൊന്നുമില്ല. ചിരകാലമായി ഞാന്‍ അഭിലഷിച്ചിരുന്നതു പോലെ നീ എന്റേതു മാത്രമായിത്തീരുന്ന ഈ നിമിഷങ്ങള്‍ ആഘോഷമാക്കുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല.”

പെട്ടെന്ന് അല്‍പം വൈക്ലബ്യത്തോടെ ഞാന്‍ ചോദിച്ചു.

”അതല്ല … ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുന്ന രണ്ടു പേരാണ് നമ്മളിപ്പോള്‍… ഈ വൈകിയ വേളയില്‍ ഒരു പുനര്‍വിവാഹത്തിനു തുനിയുക എന്നു വച്ചാല്‍ ആളുകള്‍ എന്തു പറയും?”

”ആളുകള്‍ എന്തും പറഞ്ഞു കൊള്ളട്ടെ. ഇനിയെങ്കിലും നമുക്കെല്ലാം മറന്ന് ജീവിയ്ക്കണം. നമ്മുടേതു മാത്രമായ ഒരു കൊച്ചു ലോകത്തില്‍. അതിന് സമൂഹത്തിന്റെ .ഒരു അംഗീകാരം കൂടി
കിട്ടുന്നത് നല്ലതല്ലെ?”

”അങ്ങയ്ക്കങ്ങിനെ തോന്നുന്നുവെങ്കില്‍ എനിക്കൊന്നും പറയാനില്ല. അങ്ങയോടൊത്തുള്ള ഒരു പുതു ജീവിതം.. അതു ഞാനും ആഗ്രഹിക്കുന്നുണ്ട്.”

വൈകാതെ അരുണ്‍ വിവാഹമെന്ന ഒരു ചെറിയ ചടങ്ങു നടത്തുന്നതിലേയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. ഹോസ്പിറ്റലിലെ ചെറിയ ഹാളില്‍ വച്ചു നടത്തിയ ആ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടവരായി കുറച്ചുപേര്‍ മാത്രം… ഡോക്ടര്‍ ഹേമാംബികയും ഭര്‍ത്താവും, പിന്നെ ഏതാനും നഴ്‌സുമാരടങ്ങിയ സംഘം.
ഹോസ്പിറ്റല്‍ സ്റ്റാഫ്, അരുണിന്റെ ഏതാനും സുഹൃത്തുക്കള്‍, അരുന്ധതിയും അരുണും അങ്ങിനെ ക്ഷണിക്കപ്പെട്ടവരായി ഏതാനും ചില അതിഥികള്‍ മാത്രം.

ചടങ്ങുകളെല്ലാം ഏകോപിപ്പിച്ചു കൊണ്ട് ഹേമാംബിക ഒരു ചെറുപ്രസംഗം നടത്തി. ഇത്തരത്തില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളടക്കം മറ്റു പലര്‍ക്കും ഈ വിവാഹം ഒരു മാതൃകയാവട്ടെ എന്നവര്‍ ആശീര്‍വദിച്ചു. പിന്നീട് വധൂവരന്മാര്‍ പരസ്പരം മാലയിടുകയും മോതിരം കൈമാറുകയും ചെയ്തു.

പണ്ട് എന്റെ പിതാവിനാല്‍ പൊട്ടിച്ചെറിയപ്പെട്ട താലിയ്ക്കുപകരം, മറ്റൊരു താലി അണിയിച്ചു കൊണ്ട് ഫഹദ്‌സാര്‍ തന്റെ കടമ നിര്‍വ്വഹിച്ചു.

അപ്പോള്‍ എന്റെ കണ്ണുകളില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീര്‍ അടര്‍ന്ന് നിലംപതിച്ചു. അത് പണ്ടെങ്ങോ കൈവിട്ടു പോയ നിധിയെ വീണ്ടെടുക്കാനായതിലുള്ള ഹര്‍ഷോന്മാദമോ, അതോ ഞാന്‍ മനസ്സറിയാതെ ചെയ്തു പോയ പാപകര്‍മ്മങ്ങള്‍ക്കുള്ള പ്രായശ്ചിത്തമോ, ഏതെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു.

നാളെ മുതല്‍ ഞാന്‍ മീരാനാരായണനല്ല പകരം മീരാ ഫഹദ് ആണെന്ന തിരിച്ചറിവ് മനസ്സിനെ കൂടുതല്‍ തരളിതമാക്കി. പാറക്കെട്ടുകളെ തല്ലിത്തകര്‍ത്ത് കുതിച്ചൊഴുകുന്ന നീരുറവ പോലെ ഉള്ളില്‍ കാലങ്ങളായി അണകെട്ടി നിര്‍ത്തിയ ആഹ്ലാദം അണപൊട്ടിയൊഴുകുന്നത് ഞാനറിഞ്ഞു.

അപരിഹാര്യമായ വിധിയുടെ കൈകളാല്‍ ഒരിക്കല്‍ പറിച്ചെറിയപ്പെട്ട ഞങ്ങളിരുവരും ഇതാവീണ്ടും അതേ വിധിയുടെ കരങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച സൃഷ്ടാവായ ഈശ്വരന്റെ അനേകം ലീലകളില്‍ ഒന്നു മാത്രമല്ലേ ഇത്? പലപ്പോഴും വിധിയുടെ കൈകളിലെ ഒരു കളിപ്പാട്ടമായി മനുഷ്യനെ മാറ്റുന്നതില്‍ ആ സൃഷ്ടാവു വിജയിക്കാറുണ്ട്.
ഏതോ നിഴല്‍ മറയ്ക്കപ്പുറത്ത്, അജ്ഞാതമായ ഏതോ കരങ്ങളില്‍ വെറും തോല്‍പ്പാവകളായി രൂപം മാറുന്ന മനുഷ്യര്‍. മറഞ്ഞിരിക്കുന്ന ആ കരങ്ങളുടെ ചലനങ്ങള്‍ക്കനുസരിച്ച് ചലിക്കുവാന്‍ വിധിക്കപ്പെട്ടവര്‍…

എന്നിട്ടും ചിലരെങ്കിലും സ്വന്തം ഇച്ഛാശക്തിയാല്‍ ആ പ്രപഞ്ച ശക്തിയെ അതിജീവിക്കുന്നതായി നാം കാണുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നില്ലെ ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധവും.
ജന്മങ്ങളുടെ ഇഴയടുപ്പം ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഡതരമാക്കി മറ്റെന്തിനെക്കാളും മഹത്തരമായത് അടിയുറച്ച സ്‌നേഹബന്ധമെന്ന് ഞങ്ങള്‍ ഊട്ടിയുറപ്പിച്ചിരിക്കുന്നു. അത്തരത്തിലുള്ള സ്‌നേഹബന്ധത്തെ പറിച്ചെറിയാന്‍ ഒരു ശക്തിക്കുമാവില്ലെന്നും…

വിവാഹശേഷം ആദ്യം അരികിലെത്തി ആശംസിക്കുകയും അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ട് അരുണ്‍ പറഞ്ഞു.

”എന്റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണിത്. എന്റെ ചിരകാലഭിലാഷം ഇന്ന് പൂര്‍ത്തിയായിരിക്കുന്നു. മാഡത്തെ ഈ രീതിയില്‍ കാണുവാന്‍ ഞാനെത്ര നാളുകളായി ആഗ്രഹിക്കുന്നു. നെറ്റിയില്‍ ഈ മംഗല്യക്കുറി അണിഞ്ഞു നില്‍ക്കുന്ന മാഡത്തെ കാണുമ്പോള്‍ ഞാനെത്ര മാത്രം സന്തോഷിക്കുന്നുവെന്നോ? ഒരിക്കല്‍ മാഞ്ഞു പോയ ആ സിന്ദൂരക്കുറിയും കഴുത്തിലെ താലിമാലയും വീണ്ടെടുത്തു നല്‍കാന്‍ കഴിഞ്ഞതില്‍ ഞാനിന്നു കൃതാര്‍ത്ഥനാണ്. ഒരു മകനെന്ന നിലയില്‍ എത്രമാത്രമാണ് എന്റെ മനസ്സിലെ ആനന്ദമെന്ന് എനിക്കു പറഞ്ഞറിയിക്കാന്‍ വയ്യ’

ആവേശം മൂത്ത് ഹിന്ദിയിലാണ് അരുണ്‍ ആ വാക്കുകള്‍ പറഞ്ഞതെങ്കിലും, അവന്റെ കണ്ണുകളിലെ ആനന്ദക്കണ്ണീര്‍, ആ വാക്കുകളിലെ സത്യസന്ധത ഉറപ്പിക്കുന്നതായിരുന്നു. അവനെ അടുത്തു ചേര്‍ത്തു നിര്‍ത്തി ആലിംഗനം ചെയ്തു കൊണ്ടു ഞാന്‍ പറഞ്ഞു.

”നിന്നെപ്പോലൊരു മകനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ് അരുണ്‍. ഇന്നിപ്പോള്‍ ലോകത്തിലേറ്റവും സൗഭാഗ്യവതിയായ സ്ത്രീയായി ഞാന്‍ മാറിയിരിക്കുന്നു. ഏറ്റവും നല്ല ഭര്‍ത്താവിനേയും, ഏറ്റവും നല്ല മകനേയും ലഭിച്ച സൗഭാഗ്യവതി.

കണ്ണീരിലൂടെ പുഞ്ചിരി തൂകി നിന്ന എന്റെ വാക്കുകള്‍ കേട്ട് സന്തോഷത്തോടെ ഫഹദ്‌സാര്‍ ഞങ്ങള്‍ക്കരികില്‍ വന്നു. എന്റെ വാക്കുകള്‍ക്ക് പൂര്‍ണ്ണത നല്‍കുമാറ് ക്യാമറക്കണ്ണുകള്‍ ആരംഗം ഒപ്പിയെടുത്തു. ഫ്‌ളാഷുകള്‍ മിന്നിമറഞ്ഞു കൊണ്ടിരുന്നു.

പിന്നീടുള്ള ദിനങ്ങള്‍ കുതിച്ചൊഴുകുന്ന കാട്ടരുവിയുടേതു പോലെയായിരുന്നു. പ്രതിബന്ധങ്ങളെ തല്ലിത്തകര്‍ത്ത് പാറയിടുക്കുകളിലൂടെ കുതിച്ചൊഴുകിയ ആ കാട്ടരുവി രണ്ടാത്മാക്കളുടെ അപൂര്‍വ്വ സംഗമത്തിലൂടെ ആനന്ദിക്കുകയായിരുന്നു.

ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ജു ചെയ്യപ്പെട്ട് ഞങ്ങള്‍ ഫ്‌ളാറ്റിലെത്തി. ഇതിനിടയില്‍ എറണാകുളത്തെ വീടിന്റെ വില്‍പന നടക്കുകയും ഒരു നല്ല തുക എന്റെ അക്കൗണ്ടില്‍ വന്നു ചേരുകയും ചെയ്തു. പന്ത്രണ്ടു കോടിയുടെ വില്‍പ്പന നടക്കുന്ന വിവരം മായ അറിയിച്ചതനുസരിച്ച്, ഹോസ്പിറ്റലില്‍ വച്ച് സ്വന്തം പൗവ്വര്‍ ഓഫ് അറ്റോര്‍ണി ഞാന്‍ മായയ്ക്ക് കൈമാറുകയായിരുന്നു. ആ പണത്തില്‍ നിന്നും ഒരു ഭാഗമുപയോഗിച്ചാണ് ഞാന്‍ ഫ്‌ളാറ്റ് വാങ്ങിയത്. നരേട്ടന്റെ ഓര്‍മ്മകളുറങ്ങുന്ന പഴയ വീട് വാടകയ്ക്ക് നല്‍കുകയും ചെയ്തു.

ഒരു നല്ല തുക കൃഷ്ണയുടെ പേരില്‍ ബാങ്കിലിടുമ്പോള്‍ അതവളെ വിളിച്ചറിയിച്ചു. അതറിഞ്ഞ കൃഷ്ണയുടെ പരിഭവം ഒട്ടൊക്കെ മാറി.

പിന്നീട് ഹോസ്പിറ്റല്‍ വിട്ട് ഫ്‌ളാറ്റിലേയ്ക്കു ചേക്കേറുമ്പോള്‍ ഫഹദ്‌സാര്‍ , ഫ്‌ളാറ്റിനു മുന്നിലെ നെയിം ബോര്‍ഡ് വായിച്ചു കൊണ്ട് ഫലിത രൂപേണ പറഞ്ഞു.

”നെസ്റ്റ് എന്ന പേര് ഈ ഫ്‌ളാറ്റിനു കൊള്ളാം. നമുക്കു ചേര്‍ന്നതു തന്നെ ഇനി ഈ കൂട്ടില്‍ മുട്ടയിട്ട് ഇണക്കുരുവികളെ പ്പോലെ നമുക്കിവിടെ കഴിയാം.”

”മുട്ടയിടാനോ… അതിനുള്ള പ്രായം കഴിഞ്ഞു പോയില്ലെ?”

ഞങ്ങള്‍രണ്ടുപേരും ഉറക്കെച്ചിരിച്ചു. പിന്നീട് അനുരാഗവായ്‌പോടെ എന്റെ കൈത്തലമെടുത്ത് അദ്ദേഹം പറഞ്ഞു.

”ഇന്നിപ്പോള്‍ നിന്നെ തിരിച്ചു കിട്ടിയല്ലോ. അതുമതി എനിക്ക്. ഈ വാര്‍ദ്ധക്യത്തില്‍ ഞാന്‍ സൗഭാഗ്യവാനാണ്.”

ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് തപസ്സിരുന്ന വേഴാമ്പലിന്റെ ശബ്ദം ആവാക്കുകളില്‍ ഞാന്‍ കേട്ടു.

”നിന്നെത്തേടിയലഞ്ഞ നാളുകളില്‍ നീ എന്റെ കരങ്ങളില്‍ നിന്നും ഏറെ അകലെയായിരുന്നു. അല്ലെങ്കില്‍ മറ്റാരൊക്കെയോ നമ്മെ അകറ്റി നിര്‍ത്തി. ഇന്നിപ്പോള്‍ കാലം നമ്മെ വീണ്ടും കൂട്ടിയിണക്കിയിരിക്കുന്നു. നമ്മുടെ ഒത്തുചേരല്‍ ദൈവവും ആഗ്രഹിച്ചിരുന്നുവെന്നല്ലെ അതിനര്‍ത്ഥം…. മീരാ….”

”അതെ സാര്‍… ആത്മാര്‍ത്ഥ സ്‌നേഹം എപ്പോഴാണെങ്കിലും വിജയിക്കും. ദൈവത്തിനു അതംഗീകരിക്കാതിരിക്കാ നാവില്ല…’ ഞാന്‍ പ്രതിവചിച്ചു.

കാലം ഒരു പ്രവാഹമായി മുന്നോട്ടൊഴുകിയപ്പോള്‍ പൊട്ടിച്ചിരികള്‍ മാത്രം ബാക്കിയാക്കി ജീവിതം തളിരണിഞ്ഞു.

ഓപ്പറേഷനു ശേഷമുള്ള വിശ്രമ ദിവസങ്ങളില്‍ ഫഹദ്‌സാര്‍ എല്ലാ അര്‍ത്ഥത്തിലും എനിക്കു തുണയായി നിന്നു. വീട്ടിലെ പാചകം സ്വയം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

”പത്തിരുപത്തിനാലു വര്‍ഷം വിഭാര്യനായിക്കഴിഞ്ഞ ഒരാള്‍ക്ക് പാചകമറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? പാചകകലയില്‍ എന്റെ മിടുക്ക് എത്രത്തോളമുണ്ടെന്ന് മീര കണ്ടോളൂ.”
അസാമാന്യ പാടവത്തോടെ അദ്ദേഹം ഭക്ഷണം പാകം ചെയ്യുന്നത് ഞാന്‍ നോക്കിയിരുന്നു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px