വാരാണസിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം പിറ്റേന്ന് രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അരുണ്‍ എങ്ങോട്ടോ യാത്ര തിരിക്കാനുള്ള പുറപ്പാടിലായിരുന്നു. എന്റെ മുഖത്തു വിരിഞ്ഞ ചോദ്യ ചിഹ്നത്തിനു മറുപടിയായി അരുണ്‍ പറഞ്ഞു.
”മാഡം ഉറങ്ങിക്കോളൂ… നല്ല യാത്രാക്ഷീണം ഉണ്ടാകും. ഞാന്‍ രാവിലെ കോളേജിലേയ്ക്കു പുറപ്പെടുകയാണ്. നമ്മുടെ കാംപെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. അതിനു വേണ്ടി എന്തൊക്കെ വേണമെന്ന് എന്റെ സുഹൃത്തുക്കളുമായി കൂടിയാലോചിയ്ക്കണം… പിന്നെ…’
അര്‍ദ്ധോക്തിയില്‍ നിര്‍ത്തി അരുണ്‍ അല്‍പനേരം എന്തോ ആലോചിച്ച് നിന്നു.
”എന്താ അരുണ്‍… എന്താ നിര്‍ത്തിക്കളഞ്ഞത്?” ഞാന്‍ ഉദ്വോഗപൂര്‍വ്വം അരുണിനോട് ആരാഞ്ഞു.
ഒന്നുമടിച്ച് അരുണ്‍ തുടര്‍ന്നു.
”സാരംഗിയെ ഒന്നു കൂടി കാണണം. കഴിയുമെങ്കില്‍ വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അവളോട് അഭ്യര്‍ത്ഥിക്കണം. ഇപ്പോഴത്തെ അവളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് വീട്ടുകാരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കണം.”
”അരുണ്‍ വിചാരിക്കുന്നതു പോലെ അതത്ര എളുപ്പമാണെന്നു തോന്നുന്നുണ്ടോ? സാരംഗിയുടെ വീട്ടുകാര്‍ അരുണിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍?”
”അറിയില്ല മാഡം… എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. ഞാന്‍ വിജയിക്കുകയാണെങ്കില്‍ എനിക്കെന്റെ പഴയ സാരംഗിയെ തിരിച്ചു കിട്ടുമല്ലോ…
‘അതുശരിയാണ് അരുണ്‍. പക്ഷെ അരുണിന്റെ പരിശ്രമങ്ങള്‍ വിഫലമാവുകയെ ഉള്ളൂ എന്ന് എന്റെ മനസ്സു പറയുന്നു. ഞാന്‍ കോളേജിലേയ്ക്കു വരട്ടെ. എല്ലാറ്റിനും പരിഹാരമുണ്ടാക്കാം…’
എന്റെ വാക്കുകള്‍ക്കു മുന്നില്‍ അരുണ്‍ ഒന്നും മിണ്ടാതെ തലകുനിച്ചു. പിന്നെ പറഞ്ഞു.
”എങ്കില്‍ ശരി, സാരംഗിയുടെ കാര്യങ്ങള്‍ ഞാന്‍ മാഡത്തിനു വിട്ടു തന്നിരിക്കുന്നു. പക്ഷെ മാഡം കോളേജില്‍ വരാന്‍ ഇനിയും രണ്ടു മൂന്നു ദിനങ്ങള്‍ കൂടി എടുക്കുകയില്ലെ?”
”ഞാന്‍ മിക്കവാറും നാളെത്തന്നെ ജോയിന്‍ ചെയ്യുകയാണ്. വീട്ടിലിരുന്നാല്‍ ആകെ ബോറടിയ്ക്കും. പഴയ കാര്യങ്ങള്‍ വീണ്ടുമെന്നെ തളര്‍ത്തും.”
”അങ്ങിനെയെങ്കില്‍ നാളെത്തന്നെ മാഡം ജോയിന്‍ ചെയ്‌തോളൂ… നമുക്ക് കാംപെയിനിന്റെ പ്രവര്‍ത്തനങ്ങളും തുടങ്ങാം…’
അങ്ങിനെ പറഞ്ഞ് അരുണ്‍ തന്റെ ബൈക്കെടുത്ത് കോളേജിലേയ്ക്ക് യാത്രയായി.
പിറ്റേന്നു തന്നെ ഞാന്‍ കോളേജില്‍ ജോയിന്‍ ചെയ്തു. എന്റെ ആദ്യത്തെ കര്‍ത്തവ്യം കാംപെയിന്‍ സംഘടിപ്പിക്കുന്നതിലേയ്ക്കുള്ള അരുണിന്റെയും സുഹൃത്തുക്കളുടേയും പരിശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുക എന്നതായിരുന്നു.
പോസ്റ്ററുകളും, ലഘുലേഖനങ്ങളും വിതരണം ചെയ്തു. വൈകുന്നേരങ്ങളില്‍ സെമിനാറുകളും, പ്രസംഗങ്ങളും തെരുവു നാടകങ്ങളും ഡോക്യുമെന്ററികളും സംഘടിപ്പിച്ചും ഞങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു. ഒപ്പം മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് മാതാപിതാക്കളേയും ജനങ്ങളേയും മയക്കുമരുന്നിന്റെ ദോഷവശങ്ങള്‍ മനസ്സിലാക്കിച്ച് അതിനെതിരായി തിരിക്കുവാനും ഞങ്ങള്‍ക്കു കഴിഞ്ഞു.
മയക്കുമരുന്നു പോലെ തന്നെ എല്ലാ ലഹരി പദാര്‍ത്ഥങ്ങളിലും അപകടങ്ങള്‍ പതിയിരിക്കുന്നതായി ജനങ്ങള്‍ ബോധവാന്മാരായി. പലരും അതുപേക്ഷിച്ചു ഞങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണയേകി.
ഒരു ഇലക്ഷന്‍ ഘട്ടത്തിലെന്നതു പോലെ കാര്യങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ അതിനെതിരായി തിരിയാനും ചിലരുണ്ടായി. അവര്‍ കൂടുതലും മയക്കുമരുന്നും, മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതില്‍ വ്യാപൃതരായ വിദ്യാര്‍ത്ഥികളായിരുന്നു.
കാംപെയിനു പുറമെ നിന്ന് ഞങ്ങള്‍ക്ക് പിന്തുണയേകാന്‍ ആള്‍ക്കാരുണ്ടായി. ഒടുവില്‍ സംഘര്‍ഷം മൂത്ത് അടിപിടിയായി. അരുണും കൂട്ടരും പുറമെ നിന്നുള്ള ലഹരി മരുന്നു വില്‍പനയെ തടയുകയും കൂടി ചെയ്തതോടെ, ചില മാഫിയകളും രംഗപ്രവേശനം ചെയ്തു. അതുവരെ ഞങ്ങള്‍ക്കു പിന്തുണയേകിയിരുന്ന മാനേജ്‌മെന്റും ഞങ്ങള്‍ക്കെതിരായി.
കാര്യങ്ങള്‍ ഗൗരവപൂര്‍ണ്ണമാവുകയായിരുന്നു.
ക്യാമ്പസിനകത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ക്യാമ്പസിനു പുറത്തും പതിവായി.
ക്യാമ്പസിനു പുറത്ത് അരുണും, സുഹൃത്തുക്കളും ഒരു ചേരിയിലും മയക്കുമരുന്നു വില്‍പനക്കാരും, മയക്കുമരുന്ന് ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികളും എതിര്‍ചേരിയിലുമായി നിന്ന് പോരടിച്ചു തുടങ്ങി. കയ്യാങ്കളി മൂത്ത് ചിലര്‍ ആശുപത്രിയിലായി. അരുണിനും ചെറിയ പരിക്കേറ്റു. അതുകൊണ്ട് ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്ന് അരുണിനോട് ഞാന്‍ ആവശ്യപ്പെട്ടു.
എന്റെ അഭ്യര്‍ത്ഥന മാനിച്ച് അരുണും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കിത്തുടങ്ങി.
ഇതിനിടയില്‍ സാരംഗിയെക്കാണുവാന്‍ ഞാന്‍ ചില ശ്രമങ്ങള്‍ നടത്തി.
ഒരിക്കല്‍ ക്ലാസ്സില്‍ നിന്നും സ്റ്റാഫ് റൂമിലേയ്ക്ക് അവളെ വിളിപ്പിച്ചുവെങ്കിലും അവള്‍ വന്നില്ല. പിന്നീട് സാരംഗിയുടെ പാരന്റ്‌സിനെ ഫോണില്‍ വിളിച്ച് നേരിട്ട് കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഒരു വൈകുന്നേരം ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അവരുമായുള്ള കൂടിക്കാഴ്ച ഞാന്‍ തരപ്പെടുത്തി.
”സാരംഗിയുടെ പോക്കു ശരിയല്ല. അവള്‍ മയക്കുമരുന്നിനടിമയാണ്.”
തെളിവു സഹിതം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. സുഹൃത്തുക്കളുമായി മയക്കുമരുന്നുപയോഗിച്ച് കൊണ്ടിരുന്ന സാരംഗിയെ അരുണും കൂട്ടരും കാമ്പസിനകത്തു നിന്ന് പിടിച്ചു കൊണ്ടു വന്നു. ഒടുവില്‍ എന്റെ വാക്കുകള്‍ ശരിയാണെന്നു ബോദ്ധ്യപ്പെട്ട അവര്‍ സാരംഗിയെ അവളുടെ കൂട്ടുകെട്ടില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു.
മയക്കുമരുന്നിനടിമയായ അവളുടെ സുഹൃത്തുമായുള്ള വിവാഹബന്ധവും അവര്‍ വേണ്ടെന്നു വച്ചു. അതോടെ സാരംഗിയ്ക്കും സുഹൃത്തുക്കള്‍ക്കും എന്നോടുള്ള ശത്രുത കൂടി. അവര്‍ എന്നെയും അരുണിനേയുംപറ്റി കോളേജില്‍ അപവാദ പ്രചാരണം തുടങ്ങി.
. എന്നാല്‍ അതിലൊന്നും കുലുങ്ങാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു.
ഒരു ദിവസം കോളേജില്‍ വച്ച് മയക്കുമരുന്നുപയോഗിച്ചതിന് സാരംഗിയേയും കൂട്ടരേയും എന്റെ ചില വിദ്യാര്‍ത്ഥികള്‍ പിടികൂടി, അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. കോളേജില്‍ നിന്നും അവര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.
സാരംഗിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അവരുടെ സഹകരണത്തോടെ അവളെ ഡിഅഡിക്ഷന്‍ സെന്ററിലാക്കുകയും ചെയ്തു.
അവിടെ വച്ച് മാനസാന്തരം വന്ന അവള്‍ അരുണിന്റെ നിരപരാധിത്വവും സ്‌നേഹവും മനസ്സിലാക്കി അവനോടൊപ്പം ചേര്‍ന്നു.
ക്യാംപെയിന്‍ അവസാനിപ്പിച്ചുവെങ്കിലും അതിന്റെ അലകള്‍ പലവിധത്തില്‍ കോളേജിനെ ബാധിച്ചു. കുറെപ്പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ എന്നേയ്ക്കുമായി ഉപേക്ഷിച്ചപ്പോള്‍, മറ്റു ചിലര്‍ അതിനെ ഉപേക്ഷിക്കുവാനാകാതെ അതില്‍ മുറുകെപ്പിടിച്ചു നിന്നു. അത്തരം വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് ഡിഅഡിക്ഷന്‍ സെന്ററിലാക്കേണ്ടി വന്നു.
അവര്‍ പിന്നീട് മാനസാന്തരം വന്ന്, വീട്ടുകാരുടെ കൂടി സഹായത്തോടെ അതുപേക്ഷിച്ചു. അങ്ങിനെ കാമ്പസ് മിക്കവാറും ലഹരിമുക്തമായിത്തീര്‍ന്നു. അതിന്റെ ക്രെഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായ എനിക്കാണെന്നു പറഞ്ഞ് മാനേജ്‌മെന്റ് അഭിനന്ദിച്ചു.
സാമൂഹിക സംഘടനകള്‍ അവാര്‍ഡുകള്‍ നല്‍കുവാന്‍ എന്നെ ക്ഷണിച്ചു. എന്നാല്‍ ഞാനാകട്ടെ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അരുണിനു നല്‍കി. കോളേജില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അരുണും ഞാനും ആദരിക്കപ്പെട്ടു.
ഏതാനും മാസങ്ങള്‍ കൂടി കടന്നു പോയി. പരീക്ഷാച്ചൂടിലായ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ്സ് എടുത്ത ശേഷം സന്ധ്യയോടെ ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സ്വയം കാറോടിച്ച് വീട്ടിലേയ്ക്കു പൊയ്‌ക്കൊണ്ടിരുന്ന എന്നെ വഴിയില്‍ തടഞ്ഞ് മറ്റൊരു വാന്‍ വന്നു നിന്നു. അതില്‍ നിന്നു ചാടിയിറങ്ങിയ ഏതാനും പേര്‍ കാറിന്റെ ഡോര്‍ തുറന്ന് എന്നെ വലിച്ചു താഴെയിറക്കി. പിന്നീട് വയറ്റില്‍ കത്തി കൊണ്ട് ആഞ്ഞു കുത്തി. എല്ലാം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു. കുത്തുന്നതിനിടയ്ക്ക് ആരോ ഹിന്ദിയില്‍ ആക്രോശിക്കുന്നതു കേട്ടു
.’ഓര്‍ത്തോളൂ… മയക്കുമരുന്നു വില്പനക്ക് തടയിടുവാന്‍ വരുന്നവര്‍ക്കുള്ള ശിക്ഷ ഇതാണ്…’
ഡല്‍ഹിയിലെ തിരക്കുള്ള റോഡില്‍ വച്ച് എന്നെ കുത്തി അതിവേഗം ആ വാന്‍ പാഞ്ഞു പോയി. ആളുകള്‍ ഓടിക്കൂടുമ്പോഴേയ്ക്കും ഞാന്‍ ബോധശൂന്യയായി കഴിഞ്ഞിരുന്നു.
ഹോസ്പിറ്റലില്‍ ഐസിയുവില്‍ വച്ച് കണ്ണു തുറക്കുമ്പോള്‍ അരുണ്‍ അടുത്തുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി നിന്ന അരുണിനെ നോക്കി ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ച് ഞാന്‍ മെല്ലെ പറഞ്ഞു.
”അരുണ്‍ പേടിയ്‌ക്കേണ്ട, എനിക്കൊന്നും സംഭവിയ്ക്കുകയില്ല…’
‘ഒന്നും വേണ്ടായിരുന്നു മാഡം… ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഞാനിതിന് കൂട്ടുനില്‍ക്കുകയില്ലായിരുന്നു…’
ഏങ്ങലടിച്ച് കരയുന്ന അവനെ വാക്കുകളാല്‍ സമാശ്വപ്പിക്കുവാന്‍ തുനിഞ്ഞ എന്നെ വിലക്കിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു.
”നോ… മാഡം… യു ആര്‍ ഇന്‍ എ ക്രിട്ടിക്കല്‍ കണ്ടീഷന്‍…’
വീണ്ടും ഇന്‍ജക്ഷന്‍ നല്‍കി മയക്കുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല , എന്റെ രണ്ടാമത്തെ കിഡ്‌നിയും തകരാറിലാണെന്നും, ഉടന്‍ തന്നെ ഒരു കിഡ്‌നി ഡോണറെ ആവശ്യമുണ്ടെന്നും. പിന്നീട് അരുണ്‍ ഒരു ഡോണറെത്തേടി പരക്കം പായുമ്പോള്‍ യാദൃശ്ചികമായി ആ ഡോണര്‍ സ്വയം അരുണിന്റെ മുമ്പിലെത്തുകയായിരുന്നു വെന്നും ദിനങ്ങള്‍ കഴിഞ്ഞാണ് ഞാനറിഞ്ഞത്.
ഇന്നിപ്പോള്‍ ഈ ഹോസ്പിറ്റല്‍ ബെഡ്ഡില്‍ മിഴിപൂട്ടിക്കിടന്ന് കഴിഞ്ഞു പോയ ആ പഴയ കാലത്തിലൂടെ മനസ്സു കൊണ്ട് പദയാത്ര നടത്തുമ്പോള്‍ ഒരിക്കലെങ്കിലും എനിക്ക് ആ മനുഷ്യനെ കണ്മുന്നില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ.
സ്വന്തം അവയവം നല്‍കി നിന്നെ പുനഃരുജ്ജീവിപ്പിച്ച ആ വ്യക്തി നിന്റെ ആത്മാവിന്റെ ഭാഗമാണ്. നിന്റെ ജീവന്റെ അവകാശിയാണ് . ..
എങ്കില്‍ ആരായിരിക്കാം ആ വ്യക്തി….
ഐസിയുവില്‍ വച്ച് വര്‍ത്തമാന കാലബോധം നഷ്ടമായ ദിനങ്ങളില്‍ ഹൃദയം പരിചിതമായ ഏതോ മുഖം തേടി അലഞ്ഞു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്നും ആ സ്വരം കേള്‍ക്കുന്നതു പോലെ…
അതു ഞാനായിരുന്നു. ജന്മങ്ങള്‍ തോറും നിന്നെ പിന്തുടര്‍ന്നെത്തിയ ഞാന്‍…
അവ്യക്തമെങ്കിലും ആ രൂപം ആത്മാവിലിരുന്നു മൊഴിഞ്ഞു. നിങ്ങളെ എനിക്കു തിരിച്ചറിയാനാവുന്നില്ലല്ലോ?… ആരാണു നിങ്ങള്‍?…
നിഴലുകള്‍ ഒളിച്ചു കളി നടത്തുന്ന സ്മൃതി മണ്ഡലത്തില്‍ ആ മുഖം തിരിച്ചറിയാനാവാതെ ഞാന്‍ കുഴങ്ങി. ഒടുവില്‍ ഓര്‍മ്മയുടെ നേരിയ വെള്ളി വെളിച്ചം ഹൃദയത്തെ പുണരുമ്പോള്‍ ഒരിക്കല്‍ കൂടി പ്രിയപ്പെട്ടവരെ അടുത്തു കാണുവാനുള്ള മോഹം…
കൂട്ടത്തില്‍ അജ്ഞാതമായ ആ മുഖവും ,പ്രിയപ്പെട്ട ആരുടെയോ സാന്നിദ്ധ്യമായി മനസ്സില്‍ നിറഞ്ഞു നിന്നു.:.
ഞാന്‍ കുത്തേറ്റ് ആശുപത്രിയിലായപ്പോള്‍ അരുണ്‍ കൃഷ്ണമോളെ വിവരമറിയിച്ചു. അതറിഞ്ഞപ്പോള്‍ കൃഷ്ണമോള്‍ പറഞ്ഞുവത്രെ…
‘ഞാന്‍ അങ്ങോട്ടു വരാനാണെങ്കില്‍ ദേവേട്ടന്‍ എന്നെ പറഞ്ഞു വിടുമെന്ന് തോന്നുന്നില്ല. ടുട്ടുമോനെയും കിങ്ങിണി മോളെയും നോക്കാന്‍ ഇവിടെ വേറെ ആരുമില്ല.”
അവള്‍ ഫോണിലൂടെ അരുണിനോടു പറഞ്ഞുവത്രെ.ആ കണ്ണുകളില്‍ എന്നോടുള്ള രോഷം കത്തിനില്‍ക്കുന്നത് മനസ്സില്‍ കണ്ടു. സ്ത്രീധനത്തുക മുഴുവന്‍ നല്‍കാതിരുന്നതിന്റെ ദേഷ്യം ഒരു വശത്തുള്ളപ്പോള്‍, മറുവശത്ത് ചെറുപ്പം മുതല്‍ എന്നോടുണ്ടായിരുന്ന വിദ്വേഷമായിരുന്നു ആ കത്തി ജ്വലിയ്ക്കലിനു പിന്നിലെന്ന്, മനസ്സിലാക്കാന്‍ വിഷമമുണ്ടായിരുന്നില്ല.
എങ്കിലും അവളുടെ ഓമനത്തമുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോര്‍മ്മിച്ച് ഫോണിലൂടെ പറഞ്ഞു.
”വേണ്ടാ… നീ വരണ്ടാ… അവിടെ കുഞ്ഞുങ്ങളെ നോക്കാന്‍ ആളില്ലാതെയാവുമല്ലോ. അവരെ ഉപേക്ഷിച്ച് നീ വരണ്ട… ഇവിടെ എന്റെ കാര്യങ്ങള്‍ നോക്കാന്‍ അരുണുണ്ട്.”
മരണം ഒരു കോമാളിയെപ്പോലെ മുന്നിലെത്തി ചിരിച്ചു നിന്ന നാളുകളിലൊന്നില്‍ സന്തോഷിച്ചു. ഇതാ എന്റെ ജീവിത പുസ്തകത്തിന് പൂര്‍ണ്ണവിരാമമാകുന്നു…
എന്നാല്‍ ആ കോമാളി വീണ്ടും നിഴലുകള്‍ക്കപ്പുറത്ത് മറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി നഷ്ടബോധം എന്നെ അലട്ടി. അപ്പോള്‍ ഇരുള്‍മറയ്ക്കപ്പുറത്തു നിന്ന് ഹൃദയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ആ കണ്ടില്ലേവാക്കുകള്‍ ഒഴുകി വന്നു.
”പ്രൊഫ. മീരാ നാരായണന്‍… ഐ ഹാവ് സം ഗുഡ് ന്യൂസ് …വി ഹാവ് എ ഡോണര്‍ ഫോര്‍ യൂ …. പക്ഷെ ആ വ്യക്തി ആരെന്ന് എനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല. കാരണം ആ വ്യക്തി സ്വയം വെളിപ്പെടാന്‍ ആഗ്രഹിക്കുന്നില്ല…’
ഓപ്പറേഷന്‍ തീയേറ്ററിന്റെ ജാലക മറയ്ക്കപ്പുറത്തു നിന്ന് കുതിച്ചെത്തിയ വെളിച്ചം തലച്ചോറിനെ ഉദ്ദീപിപ്പിച്ചപ്പോള്‍ കണ്ടു.
കൈയ്യില്‍ സ്റ്റെതസ്‌ക്കോപ്പുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന ഡോക്ടര്‍.
ഡോക്ടറുടെ വാക്കുകള്‍ കേട്ട് അസ്തപ്രജ്ഞയായ് കിടന്നു. പിന്നെ ഓപ്പറേഷന്‍ തീയറ്ററിന്റെ വാതിലുകള്‍ക്കപ്പുറത്ത് ആ മുഖം തേടിയലയുമ്പോള്‍ മനസ്സ് എന്തിനെന്നറിയാതെ നൊമ്പരം കൊണ്ടു.
(തുടരും)









