കലാ പ്രപഞ്ചത്തിലെ മായാജാലങ്ങൾ – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

വത്തിക്കാനിലെ സിസ്റ്റയിന്‍ ചാപ്പലിൽ ഞാനെത്തിയത് ലോകത്തെ നിറക്കൂട്ടുകളുടെ ചക്രവര്‍ത്തി മൈക്കലാഞ്ജലോ വരച്ച ജീവന്റെ തുടിപ്പുകളും തലോടുകളും നിറഞ്ഞു തുളുമ്പുന്ന കാന്തി നിറഞ്ഞ ചിത്രങ്ങള്‍ കാണാനാണ്. എല്ലാവരുടെയും മിഴികൾ ആത്മാവില്‍ ചിറകുകള്‍ മുളക്കുന്ന വര്‍ണ്ണവൈവിധ്യമാര്‍ന്ന  വര്‍ണ്ണ ചിത്രങ്ങളിലാണ്. എത്രയെത്ര കണ്ടിട്ടും മതിവരാത്തവിധം ഞാനും താല്പര്യപൂർവ്വം മറ്റുള്ളവര്‍ക്കൊപ്പം തലയുര്‍ത്തി നോക്കി നിന്നു.  മാലാഖമാർ നിലവിലുടെ സ്വർഗ്ഗത്തിലേക്ക് പറക്കുന്ന ചിത്രങ്ങളടക്കം ചിത്രകലയുടെ ഒരു മായ പ്രപഞ്ചം.

 എ.ഡി 1477-1481 കാലയളവില്‍ സിക്‌സറ്റസ് നാലാമന്‍  പോപ്പില്‍ നിന്നാണ് സിസ്റ്റയില്‍ ചാപ്പല്‍ എന്ന പേരുണ്ടായത്. 1508 ല്‍ പോപ്പ് ജൂലിയസ് രണ്ടാമനാണ് മൈക്കലാഞ്ജലോയെ  ഇതിനുള്ളിലെ ചിത്രങ്ങള്‍ വരച്ചുതീര്‍ക്കാന്‍ ഏല്‍പ്പിക്കുന്നത്. ഈ പോപ്പ് മറ്റുള്ളവരില്‍ നിന്നും വിത്യസ്ഥനായ കാരണം കല-സാഹിത്യ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഏകദേശം ആറായിരത്തിലധികം ചതുരശ്രയടി വിസ്തീര്‍ണ്ണവും 62 അടി പൊക്കവുമുള്ള മുകള്‍ഭാഗം വരയ്ക്കാന്‍ മൈക്കലാഞ്ജലോ ധാരാളം കഷ്ടപ്പെട്ടിട്ടുണ്ട്. 1512 ലാണ് പെയിന്റിംഗ് പൂര്‍ത്തീകരിച്ചത്. ഇവിടുത്തെ ചിത്രങ്ങൾ വരക്കുന്ന സമയം പോപ്പും ചിത്രകാരനും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ഇവര്‍ രണ്ടും ശാന്തശീലക്കാരാണെങ്കിലും ക്ഷിപ്രകോപികള്‍കൂടിയാണ്. അതിന്റെ കാരണം ആദം-ഹവ്വാ തുടങ്ങി എല്ലാവരെയും വരച്ചത് നഗ്നരായിട്ടാണ്. അത് പാരമ്പര്യ വിശ്വാസത്തിന് എതിരെന്ന് ബൈഗോമിനേസ് കര്‍ദ്ദിനാള്‍ അടക്കമുള്ളവര്‍ വാദിച്ചു. സുന്ദരിമാരായ സ്വര്‍ഗ്ഗീയ മാലാഖമാരെ നഗ്നരായി വരച്ചിരിക്കുന്നത് ആരിലും കൗതകമുണര്‍ത്തുന്നു. ഇതെല്ലം വിശ്വാസത്തിന്റെ അടിത്തറയിളക്കുന്നതെന്ന് തോന്നുമെങ്കിലും ചിത്രകാരന്‍ ആ വരകളെ പ്രണയിക്കയായിരുന്നു. കാഴ്ചക്കാരായ എന്നെപ്പോലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ പാദങ്ങളില്‍ പ്രണമിക്കാനാണ് താല്പര്യം.  ഇത്രമാത്രം ഉയരത്തിലിരുന്ന് മഹത്തായ ഒരു സൃഷ്ടി നടത്തുക അസാധാരണമായ ശക്തിയും ധൈര്യമുള്ളവർക്കേ സാധിക്കു.  ഏതാനം മിനിറ്റുകള്‍ മുകളിലേക്ക് നോക്കി നിന്നപ്പോള്‍ തന്നെ കഴുത്ത് വേദനിച്ചു. അപ്പോള്‍ നാലഞ്ച് വര്‍ഷങ്ങളെടുത്ത് ഒരു മനുഷ്യന്‍ നിറങ്ങളെ അലങ്കാരമാക്കി മാരിവില്ലിന്റെ വര്‍ണ്ണങ്ങള്‍ തീര്‍ക്കുക അത്ഭുതം തന്നെയാണ്. പോപ്പിനെ ആ നഗ്ന ചിത്രങ്ങള്‍ പ്രകോപിപ്പിച്ചതിന്റെ പ്രധാനകാരണം ഇത് കാണുന്നവര്‍ കാമവിഹാരത്തിലനുരാഗ വിവശരായി മാറുമോ എന്നതാണ്.  അതിന്റെ മറുഭാഗമാകട്ടെ വര്‍ണ്ണശബളങ്ങളായ ഈ ചിത്രങ്ങള്‍ കണ്ട് അത്യന്തം ആഹ്‌ളാദം തോന്നി.  കലാബോധമുള്ളവരും വിവേകികളും ചിത്രകാരനൊപ്പമാണ്. ഈശ്വര സൃഷ്ടിയില്‍ എല്ലാം നഗ്നമാണ്. ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചത് തുണി ഉടുപ്പിച്ചുകൊണ്ടല്ല.  പ്രപഞ്ചത്തിലെ കാട്ടുമനുഷ്യര്‍ എത്രയോ നൂറ്റാണ്ടുകള്‍ മാറ് മറയ്ക്കാതെ ജീവിച്ചു.
വിശ്വാസത്തിന്റ അടിത്തറയിളക്കുന്ന ആചാര-വിശ്വാസ ലംഘനങ്ങള്‍ നടത്തിയ ചിത്രകാരനെ അധികാരികൾ മാനസികമായി പീഢിപ്പിച്ചു,  പരമ്പരാഗത വിശ്വാസങ്ങളെ മറികടന്ന് ഒരാധുനിക ലോകത്തെ ആധാരമാക്കി വരച്ചതിനാണ് ഒരു വാളുപോലെ ഈ കൂട്ടര്‍ പ്രത്യക്ഷപ്പെട്ടത്. മനുഷ്യ ജീവിതങ്ങൾ  കലാ-സാഹിത്യസൃഷ്ടികളിലൂടെ വെളിപ്പെടുമ്പോള്‍ അവരെയൊക്കെ പരിഹാസ കഥാപാത്രങ്ങളാക്കുക ദന്തഗോപുരങ്ങളിരിക്കുന്നവരുടെ അജ്ഞതയാണ്. ഇവർ അറിവിന്റെ, ആത്മാവിന്റെ, അഗാധതയിലേക്ക് ഇറങ്ങിചെല്ലാന്‍ മടിക്കുന്നവരാണ്.  പാശ്ചത്യ ലോകമെങ്ങും ആകാശത്തിന് നക്ഷത്രങ്ങളെന്ന പോലെ കാമപരവശരായ ധാരാളം സ്ത്രീ പുരുഷന്മാരുടെ നഗ്ന പ്രതിമകളുയര്‍ന്നു. ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ കൊത്തുപണികളോടുകൂടിയ എത്രയോ സൗന്ദര്യ ഗാംഭീര്യമാര്‍ന്ന നഗ്ന ശില്പ ചിത്രങ്ങൾ നിലകൊള്ളുന്നു.  മണ്ണിലെ സകല ശാസ്ത്ര കലകളും ഇതിനുള്ളിലാണോ എന്ന് തോന്നിയ നിമിഷങ്ങള്‍!
സന്ദര്‍ശകര്‍ മുന്നോട്ട് നീങ്ങാതെ ഓരോ ചിത്രങ്ങളും കണ്ട് നില്‍ക്കുകയാണ്. മുകളിലെ ഈ ചുമരുകളില്‍ പൂര്‍ണ്ണചന്ദ്രനെപോലെ തിളങ്ങുന്ന ഓരോ ചിത്രങ്ങളും വരക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണും കാതും കഴുത്തും എത്രമാത്രം ആ ശരീരത്തേ വേദനിപ്പിച്ചുകാണുമെന്നു തോന്നി. ആരിലും ആ ചോദ്യം അത്യന്തം ഉത്കണ്ഠയുണ്ടാക്കുന്നതാണ്. യാത്രികരുടെ എണ്ണം പെരുകിവന്നെങ്കിലും മുന്നോട്ട് പോകാന്‍ മനസ്സനുവദിക്കുന്നില്ല.  ചിലരാകട്ടെ വളരെ ഏകാഗ്രതയോടെയാണ് നോക്കുന്നത്. കനകം പോലെ വരച്ചിരിക്കുന്ന ഓരോ നിറത്തിലും നിറഞ്ഞു നില്‍ക്കുന്നത് ആത്മാവിലേക്കുള്ള സഞ്ചാരപഥങ്ങളാണ്.  ഇതിനുള്ളിലെ ഓരോ പെയിന്റിങ്ങും  സമുദ്രത്തിന്റ ആഴം പോലെ നിഗുഢമാണ്. എല്ലാ കലകളും ആത്മീയ-ഭൗതിക-ആചാരനുഷ്ടാനങ്ങളും മനുഷ്യരുടെ ഐശ്വര്യത്തിന് വേണ്ടിയുള്ളതാണെന്ന് കൂടി ഈ നിറച്ചാര്‍ത്തുകള്‍ വെളിപ്പെടുത്തുന്നു. ചിലരൊക്കെ മുന്നോട്ടുപോകാതെ അന്തംവിട്ട് നില്‍ക്കുന്നത് കണ്ടാല്‍ തോന്നും ആത്മാവിലേക്കുള്ള കോണിപ്പടികള്‍ ചവുട്ടി കയറാനുള്ള തിരക്കിലാണ്.

ഇതിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി മുതല്‍ യേശുകൃസ്തുവിന്റെ ആന്ത്യ അത്താഴ ഉയര്‍പ്പിലെത്തി നില്‍ക്കുന്നു. യേശുകൃസ്തു മനുഷ്യവര്‍ഗ്ഗത്തെ വിധിക്കുന്ന ന്യായാധിപനാണ്. അദ്ദേഹത്തിന് ചുറ്റും ദൈവദൂതന്മാര്‍ കാഹളം മുഴക്കുന്നു. ആകാശവും ഭൂമിയും തിളങ്ങുന്നതിന്റെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് ആഹ്ളാദ തിരകളിൽ അനുരാഗവിവശരായി മന്ദഹാസം പൊഴിച്ചുകൊണ്ട് ജ്വലിക്കുന്ന മുഖഭാവത്തോടെ മാലാഖമാര്‍ നന്മ-തിന്മകളുടെ പുസ്തകം തുറന്ന് മനുഷ്യരെ സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കുമയക്കുന്നു. അതാണ് മൈക്കലാഞ്ജയുടെ ‘അന്ത്യവിധി’ എന്ന ലോകമെങ്ങും ഉജ്ജ്വല ദീപ്തിയോടെ പ്രകാശിച്ചു നില്ക്കുന്ന ചിത്രം. ഈശ്വരാനുഗ്രഹത്താല്‍ പരിപാവനമാക്കപ്പെട്ട ഒരു സൃഷ്ടിയാണിത്. സത്യവും അസത്യവും വാരിവിതറുന്ന ഭൂമണ്ഡലത്തെ മുഴുവന്‍ ന്യായം വിധിക്കുന്ന രാജാധിരാജന്റെ മുന്നില്‍ സ്വന്തം അമ്മയായ മറിയംപോലും ദുഃഖഭയത്താല്‍ ചുരുങ്ങിപ്പോകുന്ന ഈ വര്‍ണസമന്വയം അക്ഷമയോടെയാണ് ഞാനും കണ്ടുനിന്നത്. മതപുരോഹിതന്‍ന്മാരും യേശുവുമായുള്ള ഏറ്റുമുട്ടലുകള്‍ അന്നത്തെപോലെ ഇന്നും കാലത്തിന്റെ വിലാപമായി തുടരുന്നു. ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ദേവിദേവ പ്രവാചകരുടെ മുന്നില്‍ തുടങ്ങിയ എല്ലാം വഴിപാടുകളും മണ്ണോട് ചേര്‍ന്നത് റോമന്‍ ഭരണത്തിന്റെ അധഃപതനത്തോടെ കണ്ടതാണ്. യേശു മതത്തിലെ കപടമുഖബിംബധാരികളെ വിചാരണ ചെയ്തത് മാനവരാശിയുടെ നന്മക്ക് വേണ്ടിയായിരിന്നു.
എന്റെ മുന്നിലേക്ക് സ്‌നേഹചാരുതയോട് ഒരു പ്രണയജോഡിവന്നു. അവരുടെ മുഖത്താകെ മന്ദഹാസം പ്രഭയാണ്. ചിത്രങ്ങളില്‍ കണ്ടവരെല്ലാം നഗ്നരാണ്. ചിലരാകട്ടെ നഗ്‌നത മറക്കാന്‍ വേണ്ടിയാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. ഈ നഗ്നചിത്രങ്ങള്‍ ഓരോന്നും ഈ പ്രപഞ്ചശക്തിയുടെ കരസ്പര്‍ശത്താല്‍ വരച്ചതാണെന്ന് തോന്നിപോകും. ഇത്രമാത്രം ഹൃദയസൗന്ദര്യമുള്ള കാമം നിറഞ്ഞുതുളുമ്പുന്ന അരുണിമ കലര്‍ന്ന ചിത്രങ്ങള്‍ മറ്റെങ്ങും കാണാന്‍ സാധിക്കില്ല. ഒരിടത്ത് മൈക്കലാഞ്ജലോയെ മാനസികമായി നീണ്ടവര്‍ഷങ്ങള്‍ പീഡിപ്പിച്ച ബൈഗോമിനോസ് കര്‍ദ്ദിനാളിന്റെ നഗ്നചിത്രമാണ്. കര്‍ദ്ദിനാളിന്റെ ശരീരമാകെ ഒരു സര്‍പ്പം ചുറ്റിവരിഞ്ഞിരിക്കുന്നു. സര്‍പ്പത്തിന്റെ വായ് കര്‍ദ്ദിനാളിന്റെ ജനനേന്ദ്രിയത്തെ കടിച്ചുതിന്നുന്നു, ബുദ്ധിയില്ലാത്ത കഴുതയുടെ ചെവിയു൦ കൊടുത്തു.  ഇദ്ദേഹത്തെ നിറുത്തിയിരിക്കുന്നത് പിശാചുക്കളുടെ മദ്ധ്യത്തിലാണ്. ലോകമെമ്പാടുമുള്ള മതവിശ്വാസികള്‍ക്ക് നല്കുന്ന വിലയേറിയ  ഒരു മുന്നറിയിപ്പാണിത്. ഓരോരോ മതങ്ങളിലേക്ക് കുടിയേറുന്നവര്‍ അറിയേണ്ടത് ഈശ്വരന് പൊന്ന്, പണം, സമ്പത്ത്, അധികാരം ആവശ്യമില്ലെന്നാണ്. ഈ  കര്‍ദ്ദീനാള്‍ ഒരു രാജാധിരാജനെന്നുള്ള പ്രതീതിയുളവാക്കി. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് വിലയേറിയ സമ്പത്ത് രാജാക്കന്‍ന്മാരെപോലെ സ്വീകരിക്കുമായിരുന്നു. കര്‍ദ്ദിനാളിന്റെ ആശീര്‍വാദം സ്വീകരിച്ചവരെല്ലാം മൈക്കലാഞ്ജലോക്ക് എതിരായി മാറി.
 ധാരാളം ചോദ്യങ്ങളുയര്‍ത്തുന്ന ആ ചിത്രം വിശ്വാസികളെയെല്ലാം ചിന്താകുഴപ്പത്തിലാക്കി.
സമൂഹത്തില്‍ കാണുന്ന അനീതി, ക്രൂരതകള്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് കലാ-സാഹിത്യ സൃഷ്ടികളെന്ന് വെളിപ്പെടുത്തുന്നാണ്  ഈ ചിത്രം. എല്ലാ രംഗങ്ങളിലും ഐശ്വര്യലഹരിയില്‍ ജീവിക്കുന്നവർ മട്ടുപ്പാവിലുണ്ടെന്നുള്ള വെളിപ്പെടുത്തലാണ് ഒരു വിഷസര്‍പ്പത്തെകൊണ്ട് കര്‍ദ്ദീനാളിനെ വരിഞ്ഞുമുറുക്കുന്നത്. ഇവരെല്ലാം സമൂഹത്തില്‍ ശ്രേഷ്ടന്മാരാണ്. ഇവരുടെ സ്വാഭാവഗുണങ്ങള്‍ ആരും അന്വേഷിക്കുന്നില്ല. ദുര്‍ബലമനസ്സുള്ളവരെ, അറിവില്ലാത്തവരെ ഈശ്വരന്റെ പേരില്‍ ഇവര്‍ ഉത്മത്തരാക്കുന്നു. ഇത്തരക്കാരെ ചോദ്യം ചെയ്താല്‍ അത് ഈശ്വര നിന്ദയെന്നും ലോകനിന്ദയെന്നുമൊക്കെ പറയുന്നവര്‍ ധാരാളമുള്ള ലോകത്താണ് ആരെയും ആകര്‍ഷിക്കുന്ന ഈ മനോഹര ചിത്രം കാണാനിടയായത്. സമൂഹത്തില്‍ കാണുന്ന അധര്‍മ്മങ്ങളെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പലര്‍ക്കും മുറിവുകളേല്‍ക്കുക സ്വാഭാവികമാണ്. ഇതുപോലുള്ള സൃഷ്ടികള്‍ ഇരുളിന്റെ പിടിയിലമര്‍ന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു.

ഇത്ര ഭയാനകമായൊരു കലാസൃഷ്ടി ഇന്നൊരു ചിത്രകാരന്‍ വരച്ചാല്‍ പ്രത്യയശാസ്ത്രമോ മതമോ മുന്‍നിര്‍ത്തി സമൂഹത്തില്‍ വിഭാഗിയത വളര്‍ത്തി തെരുവുകളിലിറങ്ങുന്ന മുഖംമൂടികളെ കാണാറുണ്ട്. ഇവിടെ കലാകാരന്‍ ദുര്‍ബലനല്ല കരുത്തനാണ്.   മൈക്കലാഞ്ജലോ റോമിലെ പോപ്പിന് എന്നുമൊരു തലവേദനയായിരിന്നു. സിസ്‌റ്റൈന്‍ ചാപ്പലിലെ നഗ്‌ന ചിത്രങ്ങള്‍ കണ്ട ജൂലിയസ് പോപ്പ് പോലും മൈക്കലാഞ്ജലോയെ കുറ്റപ്പെടുത്തി ചിത്രങ്ങളില്‍ പലതും തിരുത്തി വരക്കണമെന്ന് ശഠിച്ചു. ഇനിയും ഈ സീലിങ്ങില്‍ തുങ്ങി കിടന്ന് വരക്കാനോ മാറ്റാനോ സാധിക്കില്ലെന്ന് ചിത്രകാരൻ തുറന്നു പറഞ്ഞു. അതിനെത്തുടര്‍ന്ന് പട്ടിണി കിടത്തിയും മറ്റും മൈക്കലാഞ്ജലോയെ പലവിധത്തില്‍ പോപ്പ് പീഡിപ്പിച്ചു.  രോഗബാധയില്‍ കഴിഞ്ഞിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കിയില്ല. സ്തുതിപാഠകരായ ചിത്രകാരന്മാര്‍  ഈ ചിത്രം മാറ്റി വരക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല മാത്രമല്ല മൈക്കലാഞ്ജലോ വരച്ച ചിത്രങ്ങളുടെ ശാസ്ത്ര സത്യം മറ്റാര്‍ക്കും കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. ഇന്നും അതൊരു രഹസ്യരേഖയായി നിലകൊള്ളുന്നു. ക്രിസ്തിയ മതം ജനകിയമായതുപോലെ ഈ ചിത്രങ്ങള്‍ ഒരദൃശ്യ ലോകെത്തെക്കാണ് വിശ്വാസികളെ. കലാസ്‌നേഹികളെ കൊണ്ടുപോകുന്നത്. ഈ ചിത്രങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികളെ നേരായ മാര്‍ഗ്ഗത്തില്‍ കൊണ്ടുവരുന്നത്.  അതൊന്നും ഉള്‍കൊള്ളാന്‍ പൗരോഹിത്യത്തിന് സാധിച്ചില്ല. രക്തസാക്ഷികളായ  യേശുവിന്റ ശിഷ്യന്മാരെപോലെ എല്ലാം ജനത്തിനായി സമര്‍പ്പിച്ച മൈക്കലാഞ്ജലോ കലയിലൂടെ അചഞ്ചലവും അനന്തവുമായ ഒരു ദര്‍ശനം നല്‍കിയിട്ടാണ് മടങ്ങിയത്. അത് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ പ്രപഞ്ചത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇരുളിനെയും വെളിച്ചത്തെയും വേര്‍തിരിക്കുന്ന ”സൃഷ്ടി”, സൂര്യഗ്രഹങ്ങള്‍, കടല്‍, മേഘങ്ങള്‍, പ്രപഞ്ചത്തിന്റെ ആരംഭം, ആദാമിന്റെ നഗ്‌നചിത്രം, ദൈവ സ്പര്ശനത്തിനായി കൈനീട്ടുന്നത്, നോഹയുടെ കാലത്തുണ്ടായ പ്രളയം, നോഹയുടെ പേടകം, ഇസ്രായേലിന്റെ പ്രവാചകനായ മോശയുടെ നാളുകള്‍, ഇരുളില്‍ നിന്ന് പ്രകാശത്തിലേക്ക് വരുന്നത്, യേശുവും ശിഷ്യന്മാരും, അന്ത്യഅത്താഴം, ഉയര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയ ലോകോത്തര നിറച്ചാര്‍ത്തുകളാണ് ഇവിടെയുള്ളത്. ഇത്ര ഹൃദയഹാരിയായ ചിത്രങ്ങള്‍ ചിത്രലോകത്തിനും സൗന്ദര്യശാസ്ത്രപഠനങ്ങള്‍ക്കും ഒരു മുതല്‍കൂട്ടാണ്.
എനിക്ക് ഓര്‍മ്മവന്നത് ജറുശലേം ദേവാലയത്തില്‍ നിന്ന് യേശുകൃസ്തു കള്ള പുരോഹിതന്‍ന്മാരെയും പ്രമാണിമാരെയും അടിച്ചുപുറത്താക്കിയ സംഭവമാണ്. അന്നത്തെ ലോകാത്ഭുതം പോലെ നിലനിന്ന യരുശലേ൦ ദേവാലയത്തെ ആക്രമിച്ചത് റോമന്‍-ബ്രിട്ടീഷ് സാമ്രാജ്യങ്ങളടക്കം പതിന്നാലോളം വന്‍ശക്തികളാണ്. നിങ്ങള്‍ പണിയുക, പൊളിക്കുകയെന്നത് ഈ ദേവാലയത്തിന് ഒരു ശാപമായി വന്നത് യേശുവിന്റെ വാക്കുകളാണോ?. ഇന്നിവിടെ സ്ഥിതിചെയ്യുന്നത് മക്ക-മദീന കഴിഞ്ഞാല്‍ ഇസ്ലാമിന്റെ മൂന്നാമത്തെ  അല്‍-അക്‌സാ മോസ്‌ക്കാണ്. അതിനടുത്തായി സ്വർണ്ണ മകുടമുള്ള ഡോം
ഓഫ് റോക്ക് സ്ഥിതി ചെയ്യുന്നു.
രാജാക്കന്‍ന്മാരുടെ രാജാവും ദൈവഭക്തനുമായിരുന്ന ദാവീദ് രാജാവിന്റെ മകന്‍ ശലോമോന്‍ രാജാവ് ബി.സി 920 മുതല്‍ 950 വരെയുള്ള കാലയളവിലാണ് രത്‌നത്താലും വിലപിടിപ്പുള്ള വസ്തുക്കളാലും ജറുശലേം ദേവാലയം പൂര്‍ത്തീകരിച്ചത്.  സിസ്റ്റയിന്‍ ചാപ്പലില്‍ ദൃശ്യമാകുന്നത് യഹൂദ-കൃസ്ത്യന്‍ ചരിത്രകഥകളാണ്. ഇതില്‍ വര്‍ണ്ണച്ചാര്‍ത്തുകളുണ്ടാക്കിയത് മൈക്കിള്‍ മാത്രമല്ല മറ്റ് ചിത്രകാരന്‍ന്മാരും ശില്പികളുമുണ്ട്. അതില്‍ പ്രമുഖരാണ് റാഫേല്‍, ലിയനാര്‍ദോ ദാവിഞ്ചി, കമ്പിയോ, ബര്‍ണീനി, അഡേറാ ബോള്‍ഗി, ഫ്രാന്‍സിയോസ്, പിയട്രോ പെര്‍ഗീനോ, സാന്‍ട്രോ ബോട്ടിസെലി, കോസിമോ റുസ്സോലി, ബര്‍റ്റോലിമോ ഡല്ലഗാട്ട തുടങ്ങിയവര്‍.

ഈ കോണ്‍ക്ലേവില്‍ വെച്ചാണ് ലോകമെങ്ങുമുള്ള കര്‍ദ്ദിനാളന്മാര്‍ പുതിയ മാര്‍പ്പാപ്പയെ തെരെഞ്ഞെടുക്കുന്നത്. അത് ലോകമറിയുന്നത് ഇതിനുള്ളിലെ പുകകുഴലില്‍ നിന്നുവരുന്ന വെളുത്ത പുക കാണുമ്പോഴാണ്. അതിന് മുന്‍മ്പുള്ള ഒരു കാര്യങ്ങളും ലോകമറിയുന്നില്ലെന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ആദ്യം കാണുന്ന കറുത്ത പുക മാറി വെളുത്ത പുക വരുന്നത് അന്ധകാരത്തില്‍ നിന്ന് ഈ ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ സൂചകമായിട്ടാണ്.
മുന്നോട്ട് മെല്ലെ മെല്ലെ ഞാനും നടന്നുനീങ്ങി. എന്റെ മുഖത്തു ആശ്ചര്യഭാവങ്ങള്‍ പോലെ പലരുടെ മുഖത്തും അത് മിന്നിമറയുന്നുണ്ട്. ഞാന്‍ ദൃഷ്ടിപതിപ്പിച്ചു നിന്നത് പ്രശസ്ത ചിത്രകാരനായ സാന്‍ട്രോ ബോട്ടിസെല്ലി വരച്ച യഹൂദരുടെ നായകനും പ്രവാചകനുമായ മോശയുടെ എണ്ണമറ്റ മനോഹര ചിത്രങ്ങളാണ്. വളരെ ആരാധനയോടെയാണ് എന്റെ അടുത്തു നിന്ന ഒരു യഹൂദകുടുംബം നോക്കുന്നത്. ആ ചിത്രങ്ങളിലൊന്നും നഗ്നത കാണാന്‍ കഴിഞ്ഞില്ല. എല്ലാവരും വസ്ത്രമണിഞ്ഞു തന്നെ നില്ക്കുന്നു. അവരുടെയിടയില്‍ ആടുമാടുകളുമുണ്ട്. ഞാനതില്‍ ശ്രദ്ധിച്ച ഒരുകാര്യം അനന്തമായി കിടക്കുന്ന മരുഭൂമി മലകളില്‍ വലിയ മരങ്ങള്‍ എങ്ങനെ വന്നുവെന്നാണ്. അതികഠിനമായ തണുപ്പില്‍ കഴിയുന്ന ചിത്രകാരന്മാര്‍ക്ക് മരുഭൂമി ചുട്ടുപഴുക്കുന്നത് അറിയില്ലായിരിക്കും. മിസ്രയിം(ഈജിപ്ത്ഈ) ദേശത്ത് ഫറോവന്‍ രാജാവിന്റെ അടിമകളായി കഴിഞ്ഞവരായിരുന്നു യസ്രായേല്‍ ജനം. അവരെ വിടുവിപ്പാന്‍ ദൈവത്തിന്റെ അരുളിപ്പാട് പ്രകാരം പോയ വ്യക്തിയാണ് മോശ. മിസ്രയമില്‍ നിന്ന് യഹൂദന്റെ ജന്മനാടായ കാനാന്‍ ദേശത്തേക്കുള്ള മരുഭൂമി യാത്രകളാണ് ചിത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നത്.
ചിത്രകാരന്‍ കോസിമോ റോസലി വരച്ച യിസ്രായേല്‍ ജനത്തിന് നല്കുന്ന നിയമങ്ങള്‍, പിയാട്രോ പെര്‍ഗീനോ വരച്ച ജോര്‍ദ്ദാന്‍ നദിയും സ്‌നാപകയോഹന്നാന്‍ യേശുവിനെ സ്‌നാനപ്പെടുത്തുന്നതും ജനകൂട്ടവും പച്ചപ്പുല്‍ മേടുകളെല്ലാം അതീവ ശ്രദ്ധയോടെ കണ്ടുനിന്നു.
ഇവിടെ വരുന്ന വിശ്വാസികള്‍ക്ക് ഓരോ ചിത്രങ്ങളും നല്‍കുന്നത് ദിവ്യപ്രസാദങ്ങളാണ്.  റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റെയില്‍ കൃസ്തുമതം സ്വീകിരിച്ചത് 312 ലാണ് തുടര്‍ന്ന് ക്രിസ്തിയാനികള്‍ക്ക് ആരാധന നടത്തുവാന്‍ അനുവാദം കൊടുത്തു. ദേവി ദേവന്മാരെ മാറ്റി ക്രിസ്തുവിന്റ  കുരിശ് അടയാളമാക്കി ഭരണം നയിച്ചു.  എന്റെ കണ്ണുകള്‍ തുറന്ന് ഒരിക്കല്‍കൂടി ‘സൃഷ്ടി’ എന്ന നഗ്‌ന ചിത്രത്തിലേക്ക് നോക്കി. ആദിമ മനുഷ്യരെന്നു വിശ്വസിക്കുന്ന ആദാമും ഹവ്വയും ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഇവര്‍ എവിടെപ്പോയി പാര്‍ത്തു? മിഡില്‍ ഈസ്റ്റില്‍ ഏഴു രാജ്യങ്ങളില്‍ ഏദന്‍ തോട്ടങ്ങളുള്ളതായി അറിയപ്പെടുന്നു. അതിൽ ഇറാക്ക്, ഇറാന്‍, ജിദ്ധ, യെമന്‍ ഞാന്‍ പോയിട്ടുണ്ട്. ഏഴു ഭൂഖണ്ഡങ്ങളില്‍ ഇവരുടെ മക്കള്‍ എങ്ങനെയുണ്ടായി? ചോദ്യങ്ങള്‍ ഒന്നിലധികമാണ്. പുരാണ കഥകളുടെ ഉള്‍ക്കരുത്ത് നഷ്ടപ്പെടുകയാണോ?  സത്യത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചോ അതോ മനുഷ്യര്‍ ദൈവത്തെ സൃഷ്ടിച്ചോ? യൂറോപ്പിലും യെരുശലെമിലുമുണ്ടായ നവോത്ഥാന കുരിശുയുദ്ധങ്ങൾ, മര്‍ദ്ദിതനും ചൂഷകനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ദൈവതേജസ്സിന്റ ദീപ്തസൗന്ദര്യങ്ങളായി നിലകൊള്ളുന്നു.
………………………………..

 

About The Author

Leave a Reply

Your email address will not be published. Required fields are marked *