നന്മ എവിടെ കണ്ടാലും അതിനെ അംഗീകരിക്കാനും ആദരിക്കാനും സ്വീകരിക്കാനും തയ്യാറാവുക കേരളത്തിൻ്റെ സാംസ്കാരിക സവിശേഷതയാണ്.ഈ തുറവാണ് പൗരാണിക കാലഘട്ടങ്ങളിൽ പോലും കേരളത്തെ മഹിമ ചാർത്തി വേറിട്ടു നിറുത്തിയത്.ഈ തുറവും നന്മകളും നമ്മെ സംബന്ധിച്ചിടത്തോളം ഒരു അനുസ്യൂതിയാണ്. നമ്മുടെ ഈ തുറവിൻ്റെ ഏറ്റവും നല്ല പ്രതീകമാണ് ഓണം!ദേവനല്ല, അസുരനാണ് ഈ മഹോൽസവത്തിൻ്റെ ഹീറോയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദേവൻമാർക്ക് അസ്കിതയുണ്ടാകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ലോക മലയാളികൾ ഈ ധാർമിക ധീരത കാട്ടുന്നതും. നന്മ ചെയ്യുന്നവൻ അസുരനായാലും മാനിക്കാനുള്ള നമ്മുടെ തുറന്ന മനസ്സ്! എന്നാൽ ഈ തുറന്ന മനസ്സും മനോഭാവവും വർഷത്തിലൊരിക്കൽ മാത്രം സ്വാംശീകരിക്കേണ്ടതാണോയെന്നാണ് തിരുവോണ രാവിൽ ചിന്തിക്കേണ്ടത്.അപരൻ്റെ നന്മയെ പ്രകീർത്തിച്ചില്ലെങ്കിലും തുറന്ന മനസ്സോടെ സ്വീകരിക്കാനും അംഗീകരിക്കാനുമുള്ള ഒരു തുറവ് ഒരിക്കലും നമുക്ക് കൈമോശം വരരുതെന്ന പാഠമാണ് ഓണം നമ്മിലുണർത്തുന്നതും ഉണർത്തേണ്ടതും.
ശുഭരാത്രി!
ജോസ് ക്ലെമൻ്റ്












