ഭാഷയെ സ്നേഹിക്കുന്ന ധാരാളം വായനക്കാരുണ്ടായിട്ടും മലയാള കവിത വായിക്കാൻ മാത്രം ആളില്ല.കവിതാപുസ്തകങ്ങൾ കാര്യമായി വിൽക്കപ്പെടുന്നില്ല, ഇതുകാരണം മുഖ്യ ധാരാ പ്രസാധകർ മിക്കവരും മലയാള കവിതാ പുസ്തകങ്ങൾ ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പുറകോട്ട് പോകുന്നു.വിൽപ്പനക്ക് സ്വന്തം ആരാധക വൃന്ദത്തിന്റെ പിൻബലമുള്ള ചില പ്രമുഖരുടെ കവിതകൾ മാത്രം പരിഗണിക്കപ്പെടുന്നുണ്ട്. കവിയുടെ പ്രതിഭയേക്കാളും കവിതയുടെ ഭാഷാപരമായ മൂല്യത്തേക്കാളുമുപരി മാർക്കറ്റ് വാല്യൂ അടിസ്ഥാനപ്പെടുത്തി മാത്രം കവിത വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ട്രെന്റ്.
കച്ചവടവൽക്കരണത്തിന്റെ അധിനിവേശവും ബ്രാൻഡ് സംസ്കാരത്തിന്റെ അതിപ്രസരവും സമൂഹത്തെ എത്രമേൽ മാറ്റിയിരിക്കുന്നു എന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രം വിശകലനം ചെയ്‌താൽ മനസ്സിലാകും.
ഈ മൂല്യച്യുതി കാരണം അപ്രശസ്തരായ പല പ്രതിഭാശാലികളായ
കവികൾക്കും അവരുടെ പുസ്തകങ്ങളും കവിതകളും മുഖ്യധാരാ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുവാനുള്ള അവസരം പാടേ നിഷേധിക്കപ്പെട്ടിരിക്കുന്നു.
വായിക്കപ്പെടാതെ അസ്‌തമിക്കാൻ വിധിക്കപ്പെട്ട ധാരാളം യുവ കവികളും അവരുടെ കവിതകളും അറിഞ്ഞോ അറിയാതെയോ ചരിത്രത്തിൽ നിന്നും വെറുതേ തുടച്ചു നീക്കപ്പെടുകയാണ്.
ഇങ്ങനെ മേലിലും തുടർന്നാൽ മലയാള കവിതാ സാഹിത്യത്തിന്റെ ഭാവി പൂർണ്ണമായും അപകടത്തിലാകും.
ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങളോ സാംസ്കാരിക നായകരോ സർക്കാരോ, സാഹിത്യ അക്കാദമിയോ ഈ വിഷയം ചർച്ച ചെയ്യാനോ പരിഹരിക്കാനോ ശ്രമിക്കുന്നില്ല. വളരെ ഖേദകരമാണ് ഈയവസ്ഥ
.
അറിയാതെയാണെങ്കിലും മലയാള കവിതയ്ക്ക് ചരമക്കുറിപ്പെഴുതിക്കൊണ്ടിരിക്കുന്ന സാമൂഹ്യ മനസാക്ഷി കണ്ണ് തുറന്ന് വായനയിൽ നിന്നും പിന്തിരിയുന്ന നിലപാട് തിരുത്തുകയും എല്ലാത്തരം മലയാള കവിതകളും എഴുതിയ ആളിന്റെ പ്രശസ്തി മാത്രം നോക്കാതെ വായിക്കാൻ തയാറാകുകയും ചെയ്യുക എന്നതാണ് ഇതിനൊരു ശാശ്വത പരിഹാരം.
ദീപു RS ചടയമംഗലം