ദി മുക്കിലപ്പീടിക ടീസ്റ്റാൾ എന്നായിരുന്നു കഥയുടെ പേര്.
നാട്ടുകാർക്ക് അത്യാവശ്യം തരക്കേടില്ലാത്ത പണിയൊക്കെ അതിലുണ്ടായിരുന്നു. പ്രസിദ്ധീകരിച്ചുവന്ന കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അദ്ദേഹം ലൈക്കുകൾ വാരിക്കൂട്ടി കൊണ്ടിരിക്കുമ്പോഴാണ് ചില കഥാപാത്രങ്ങൾ കഥ വായിച്ച് രംഗത്തുവന്നത്.
കമന്റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറയാൻ തുടങ്ങിയപ്പോൾ അദ്ദേഹം വരികൾക്കിടയിലൂടെ കണ്ണോടിച്ചു…
നാടിനെയും നാടാരെയും ആശേപിക്കുന്ന ഇത്തരം കദകൾ എഴുതുന്നത് തണ്ടിത്തരമാണ്. എന്ത് ഞായീകരണം പറഞ്ഞാലും ഞങ്ങള്
ശമിക്കില്ല.
സഹൃദയനായ അദ്ദേഹം അവരുടെ അക്ഷരത്തെറ്റുകൾ തിരുത്തി കൊടുത്തു.
നാടാരെയും അല്ല നാട്ടുകാരെയും, കദകൾ അല്ല കഥകൾ, തണ്ടിത്തരം അല്ല തെണ്ടിത്തരം, ഞായീകരണം അല്ല ന്യായീകരണം, ശമിക്കില്ല അല്ല ക്ഷമിക്കില്ല.
എന്നിങ്ങനെ…
( September 8
ലോക സാക്ഷരത ദിനം )











