കൊയ്ത്തു കഴിഞ്ഞു കൂനകൂനയായി കൂട്ടിയിട്ട വൈക്കോൽത്തുറുവിന് പിന്നിൽ ആരോ മറഞ്ഞുനിന്ന്പരുങ്ങുന്ന പോലെ തോന്നിയാണ് നന്ദിനി അങ്ങോട്ട് എത്തിയത്. കുഞ്ഞു കുടകൾ നിരത്തി വെച്ചതുപോലെ വിടർന്നു നിൽക്കുന്ന ഒരു പറ്റം കൂണുകൾ. ഇന്നലെ രാത്രി നല്ല ഇടിയും മഴയും ഉണ്ടായിരുന്നു. മഴയത്ത് പെട്ടെന്നുണ്ടായ
ഇടിവെട്ടിൽ മുളച്ചു പൊങ്ങിയവയായിരിക്കാം ഇവയൊക്കെ. വൈക്കോൽക്കൂനയിൽ ചിക്കിച്ചിനങ്ങി കുഞ്ഞുങ്ങളെ തീറ്റുന്ന പിടക്കോഴിക്ക് എന്തൊരുത്സാഹം എന്ത് മാത്രം കുഞ്ഞികോഴികളാ ഇവളുടെ കൂടെ! പരുന്തിന്റെ കൈയ്യിൽപ്പെടാതെ മക്കളെ തീറ്റി വളർത്തിവലുതാക്കി എടുക്കുന്ന ഈ അമ്മ എന്തൊരു നയചാതുര്യമാണ് കാണിക്കുന്നത്.
മറഞ്ഞുനിന്ന് കള്ളത്തരം ഒരുക്കുന്നത് അയല്പക്കത്തെ മന്ദബുദ്ധി കുട്ടപ്പൻ ആയിരുന്നു. അവൻ എന്തോ വൈക്കോൽ കൂനയിൽ പരതി എടുക്കാൻ നോക്കുന്നുണ്ട്. നന്ദിനി കിളിച്ചുണ്ടൻ മാവിൻ മറവിൽ ഒളിച്ചുനിന്നു. എന്താണ് കുട്ടപ്പന്റെ കള്ളബുദ്ധി എന്നറിയണമല്ലോ. പെട്ടെന്ന് അവന്റെ മുഖം തിളങ്ങി. കയ്യിൽ തടഞ്ഞ കുപ്പി അവൻ വലിച്ചെടുത്തു. കോർക്കടപ്പ് വലിച്ചു തുറന്നു കുപ്പിയിലെ വെളുത്ത വെള്ളം അവൻ വായിൽ കമിഴ്ത്തി. മടമടാ രണ്ട് ഇറക്ക് കുടിച്ചിട്ട്, മുഖം ചുളിച്ചു പിടിച്ചു, മടിയിൽ കരുതിയിരുന്ന എന്തോ എടുത്തു അവൻ വായിലിട്ടു.
‘ ഓ… ഇതാണല്ലേ… ഇവന്റെ വട്ടിന് കാരണം’
അവൻ ചാരായക്കുപ്പിയാണ് വായിൽ കമിഴ്തുന്നത്.
നന്ദിനിക്ക് കാര്യം മനസ്സിലായി. അവൻ കുപ്പിയുമായി പിൻതിരിഞ്ഞപ്പോൾ നന്ദിനി കൈയ്യടിച്ചു. ഞെട്ടി തിരിഞ്ഞ് അവന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ.
‘ കൊച്ചമ്മേ, ഞാൻ…’ അവൻ വിക്കി.
‘ ആ! ഹാ’ നന്ദിനി അടുത്ത് വന്നു. കുട്ടപ്പൻ ഓടാൻ ആഞ്ഞപ്പോൾ നന്ദിനി ചാടി അവന്റെ ചെവിക്ക് പിടിച്ചു. അവൻ കുതറി. പക്ഷേ നന്ദിനി വിട്ടില്ല. എവിടുന്നോ മോഷ്ടിച്ചു വന്നു വൈക്കോൽ കൂനയിൽ ഒളിച്ചു വച്ചിരിക്കുന്ന ഈ സാധനമാണ് അവന്റെ പൊട്ടത്തരം കൂട്ടുന്നത്.
‘ എവിടുന്നാ… ഇത്?
‘ അത്… അത്…’ അവൻ നിന്ന് പരുങ്ങി. വന്നു പെട്ടിരിക്കുന്നത് നിസ്സാര സ്ഥലത്തല്ല.
‘ പറയടാ… മണ്ടൂസേ ‘
‘ അത്… അത്… കൃഷ്ണൻ ചേട്ടൻ…
‘കൃഷ്ണൻ ചേട്ടൻ… കൃഷ്ണൻ ചേട്ടൻ?’
‘ അരിഷ്ടം കെട്ടണപോലെ ഉണ്ടാക്കണതാ..’
‘ ചാരായമോ?
‘ ആ… മുന്തിരിയും പൂവൻ പഴവും… ഈന്തപ്പഴം ഒക്കെ ഇട്ട് കൃഷ്‌ണേട്ടനാ ഇത് വാറ്റുന്നെ… ഞാൻ സഹായിക്കും. അതിന് എനിക്ക് തരണ കൂലിയാ ഇത് കുഞ്ഞേ.’ നന്ദിനി ഞെട്ടിപ്പോയി. വളരെ പരിപാവനമായി സത്യസന്ധതയോടെ പാരമ്പര്യ വിധിപ്രകാരം വൈദ്യവൃത്തി നടത്തുന്ന വൈദ്യഗൃഹത്തിൽ അതിന്റെ മറപറ്റി നടക്കുന്ന മറ്റൊരു കുത്സിത വേല… കൃഷ്ണൻ അച്ഛന്റെ വിശ്വസ്തനാണ്. അച്ഛൻ അറിഞ്ഞാൽ മാപ്പില്ലാത്ത ഈ കുറ്റകൃത്യത്തെപ്പറ്റി ഓർത്തവൾ നടുങ്ങിപ്പോയി.
‘ പോടാ… പോ… വിഡ്ഢി’ നന്ദിനി അവനെ ഓടിച്ചുവിട്ടു.
‘ കുഞ്ഞേ, വൈദ്യരറിയരുത്. ഓടുമ്പോഴും അവൻ തിരിഞ്ഞു നോക്കി കെഞ്ചി. നന്ദിനി അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. വൈദ്യർ അറിഞ്ഞതോടെ സംഭവത്തിന്റെ വലിപ്പം കൂടി. കൃഷ്ണൻ എന്ന ഉറ്റമിത്രം ഇത്രയും വലിയ നീചപ്രവർത്തി ചെയ്യുമെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. സംഭവം ഒരു ഭൂകമ്പം പോലെ കുലുക്കം സൃഷ്ടിച്ചു.
കൃഷ്ണൻ മാപ്പ് പറഞ്ഞെങ്കിലും വൈദ്യർ അവനെ പുറത്താക്കി. തന്റെ സത്യസന്ധതയെ ഇങ്ങനെ ചോദ്യം ചെയ്ത മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. നാടൊട്ടുക്ക് ഇതൊരു ചൂടുകാറ്റ് പോലെ പരന്നു. സാധനം മുഴുവൻ കണ്ടെടുത്തു നശിപ്പിച്ചിട്ടും വൈദ്യർക്ക് ഭയം ബാക്കി നിന്നു. ഇനി എന്തൊക്കെയാണോ നടക്കാൻ പോകുന്നത്.
പിറ്റേന്ന് സ്‌കൂളിൽ പോകുമ്പോൾ അമ്മുക്കുട്ടിയമ്മ നന്ദിനിയോട് പ്രത്യേകം പറഞ്ഞു.
‘ മോള് സൂക്ഷിക്കണം….നമുക്കിപ്പോൾ ശത്രുക്കൾ ഉണ്ടായിരിക്കുന്നു… എന്തൊക്കെയാ ദേവി ഇനി നടക്കാൻ പോകുന്നത്?’
‘ അമ്മ പേടിക്കാതെ ഇരിക്ക്,നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ’ നന്ദിനി അമ്മയെ ആശ്വസിപ്പിച്ചു.നാരായണി അന്ന് സ്‌കൂളിൽ പോകാൻ ധൈര്യപ്പെട്ടില്ല. പക്ഷേ നന്ദിനി സ്‌കൂളിൽ പോയി വഴിയിൽ ഒരു പ്രശ്‌നവും ഉണ്ടായില്ല.വൈകുന്നേരം വീട്ടിൽ വരുമ്പോൾ ആകെ ജനക്കൂട്ടം. എക്‌സൈസുകാർ പരിശോധന നടത്തുകയായിരുന്നു.കൃഷ്ണൻ വന്നു തെറ്റേറ്റതിനാൽ പ്രശ്‌നങ്ങൾ അധികം വഷളായില്ലെന്നു പറയാം. എങ്കിലും പിന്നീടങ്ങോട്ട് ഒരു ഭയം എല്ലാവരെയും ഗ്രസിച്ചു നിന്നു.ഏതു സമയവും ഒരു അപകടം മണക്കുന്ന പോലെ. കുറേ ദിവസത്തേക്ക് പ്രത്യേകിച്ചൊന്നും ഇല്ലാതെ തന്നെ ഒരു ഭയത്തിന്റെ നിഴൽ അവിടെ വീശി നിന്നു. നന്ദിനിയെ പറ്റയായിരുന്നു അമ്മുക്കുട്ടിയമ്മയ്ക്ക് ഏറെ പേടി. അവളാണെങ്കിൽ കൂസലേതുമില്ലാതെ സാധാരണ പോലെ സ്‌കൂളിൽ പോയി വന്നു. വിവരം കാട്ടുതീ പോലെ നാട്ടിലൊക്കെ പരന്നിരുന്നുന്നതിനാൽ സ്‌കൂളിലും ചില കൂളി പിള്ളേര് അധികം ഉറക്കെ അല്ലാതെ നന്ദിനിയുടെ നേരെ ഒളിച്ചും തെളിച്ചും ചാരായം എന്ന പദം പ്രയോഗിച്ചു. നന്ദിനി അതിനൊരു പ്രാധാന്യവും കൊടുത്തില്ല. താൻ പ്രതികരിച്ചാൽ പിന്നെ ആ വാക്ക് ഉറച്ചു പോകും. ക്രമേണ ആ സംഭവം തേഞ്ഞു മാഞ്ഞു പോയി.
ഹൈസ്‌കൂളിലെ അവസാന വർഷമാണ്. പത്താം ക്ലാസിലെ പരീക്ഷ അടുത്തു വന്നു. നന്ദിനി ക്ലാസിൽ എന്നും ഒന്നാമതാണ്. എന്നാൽ ഈ പ്രാവശ്യം ഗവൺമെന്റ് പരീക്ഷയല്ലേ. വിജയത്തിന്റെ മേന്മ അനുസരിച്ചായിരിക്കും തുടർവിദ്യാഭ്യാസം. വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം തന്നെ ചെയ്തു. ദിനേശൻ തന്റെ പരീക്ഷാ സഹായികളൊക്കെ ഒരിക്കൽ നന്ദിനിയെ ഏൽപ്പിച്ചു. പല ദിവസങ്ങളിലും ആ നോട്ട്‌സും മറ്റും അവൾക്ക് സഹായത്തിനെത്തി . ഈ ഒരു അവസരത്തിൽ അതുവരെ തുറക്കാത്ത ദിനേശൻ തന്ന ഒരു പുസ്തകം തുറന്നപ്പോൾ ഒരു കടലാസ് താഴെവീണു. നന്ദിനി അത് കണ്ടില്ല. പുസ്തകം അടച്ചുവച്ച് നന്ദിനി കുളിക്കാൻ പോയി. താഴെ വീണു കിടന്ന കടലാസ് നാരായണിക്കാണ് കിട്ടിയത്.വായിച്ചപ്പോൾ അവൾക്കാകെ അങ്കലാപ്പായി. അത്യധികം ധീരയായ നന്ദിനി ചേച്ചിക്ക് ഒരാൾ പ്രേമലേഖനം എഴുതുകയോ? ആരായിരിക്കും ആ ധൈര്യശാലി
അവൾ ആ കടലാസ് രഹസ്യമായി സൂക്ഷിച്ചു. ഒരു കള്ളനെ കണ്ടെത്താനുള്ള സൂക്ഷ്മദൃഷ്ടിയോടെ അവൾ നന്ദിനിയുടെ ഓരോ നീക്കങ്ങളും പരിശോധിച്ചു. ഒന്നു മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞില്ല അവൾക്ക്. എന്നിട്ടും ആ കത്ത് നാരായണിയുടെ ഉള്ളിൽ ഒരു ചോദ്യചിഹ്നം ഉയർത്തിയ നിലനിന്നു. എങ്ങനെയൊക്കെ നോക്കിയിട്ടും ഒരു തെളിവും അവൾക്ക് കണ്ടെത്താനായില്ല. നന്ദിനി സദാ പഠനത്തിൽ മുഴുകിയിരുന്നു. പുതിയ പുതിയ മാനങ്ങളിലൂടെ പഠിപ്പിന്റെ വ്യാപ്തി കൂട്ടി. പ്രശസ്ത വിജയമാണ് അവളുടെ ഉന്നം. ടീച്ചേഴ്‌സ്സെല്ലാം അത് പ്രതീക്ഷിച്ചിരുന്നു. ആകാവുന്ന സമയമൊക്കെ ഏതു സമയവും അവരിൽ നിന്നും അവൾക്ക് കിട്ടി.
പട്ടണത്തിൽനിന്നും ലൈബ്രറിയിൽ നിന്നും പല നോട്ട്‌സും പഠനസഹായികളും നന്ദിനിക്ക് കൊണ്ടുവന്നു കൊടുത്തത് സതീദേവി ടീച്ചറായിരുന്നു. പരീക്ഷ കഴിയുമ്പോൾ ഒരു ദിവസം ടീച്ചറുടെ വീട്ടിൽ ചെന്ന് താമസിക്കണമെന്ന് നന്ദിനിയെ അവർ പറഞ്ഞു സമ്മതിച്ചിരുന്നു. എന്തായാലും പരീക്ഷയാണ് ഇപ്പോൾ പ്രധാനം. പരിശ്രമത്തിന് ഒരു കുറവും ഉണ്ടാവരുത്.
നന്ദിനിയുടെ സമർപ്പണം മൂലം നാരായണിക്ക് തന്റെ നിരീക്ഷണത്തിന് ഫലമൊന്നുമുണ്ടായില്ല. എന്നിട്ടും ആ കത്തിലെ സുവർണ്ണലിപികളിൽ അവളുടെ മനസ്സിൽ കൊത്തിവച്ചപോലെ കിടന്നു. എന്ത് ഹൃദയസ്പർശിയായ വാക്കുകൾ എന്ത് വടിവൊത്ത അക്ഷരങ്ങൾ ആൾ എന്തായാലും ഒരു സാധാരണ ഊളചെക്കൻ അല്ല. ഒന്ന് കണ്ടെത്താനായെങ്കിൽ നാരായണി ഇതിനിടയിൽ ഒരായിരം വട്ടം ആ വാക്കുകൾ ഹൃദിസ്ഥമാക്കി കഴിഞ്ഞു. അതെഴുതിയ അഴകൊത്ത വിരലുകൾ അവൾ ഭാവനയിൽ കണ്ടു. ചിലപ്പോൾ അവ സ്വപ്നത്തിലും കടന്നുവന്നു. വെളുക്കാൻ തേച്ചത് പാണ്ടായതുപോലെയായി നാരായണിക്ക്. കുറേ മഞ്ഞുപെയ്യുന്ന സുന്ദര വചനങ്ങൾ അവളുടെ സ്വസ്ഥത തന്നെ നശിപ്പിച്ചെന്നു തന്നെ പറഞ്ഞാൽ മതിയല്ലോ. നിവൃത്തികെട്ട ഒരു അവസ്ഥ. നന്ദിനിയുടെ പരീക്ഷയുടെ സ്റ്റഡിലീവ് തുടങ്ങുന്നതിന് തലേന്ന് കുറെ കൂട്ടുകാരികൾ വീട്ടിൽ വന്നു. നന്ദിനി അവരുമായി മുറിയിലിരുന്ന് ചർച്ചയാണ്. കൂട്ടുകാരികളുമായുള്ള സംഭാഷണത്തിനിടയിൽ നിന്നും എന്തെങ്കിലും വീണു കിട്ടും എന്ന് കരുതി കുറേനേരം അവിടെയും പാത്തു നിന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. പിറ്റേന്ന് നടക്കുന്ന യാത്രയയപ്പ് സൽക്കാരത്തിൽ സാരിയുടുത്ത വിലസാൻ ആണ് എല്ലാവരുടെയും തീരുമാനം. അതിന്റെ ചർച്ചയാണ് അധികവും നടക്കുന്നത്. പലരുടെയും വിവാഹനിശ്ചയവും നടന്നിരുന്നു. പത്താം ക്ലാസ് പരീക്ഷ എന്ന കടമ്പ കടന്നാൽ പിന്നെ കല്യാണമാണ് അവരുടെയൊക്കെ ദിവാസ്വപ്നം. ഇക്കിളി പെയ്യുന്ന ആ സൈ്വര്യ സംഭാഷണത്തിന് ഒക്കെ കാതോർത്തിരുന്നതല്ലാതെ അങ്ങനെ ഒരു വാർത്തയും നന്ദിനിയുടെ വായിൽ നിന്നും വന്നില്ല. ടൗണിലെ കടയിൽ നിന്നും വാങ്ങിയ വെള്ളയിൽ നീല ബോർഡറുള്ള ‘ഖട്ടവുവോയിൽ’ സാരിയെ പറ്റി പോലും നന്ദിനി ഒന്നും പറഞ്ഞില്ല. അടുത്തവർഷം കോളജിൽ പഠനം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കണേ എന്ന് മാത്രം ഒരു മന്ത്രം പോലെ ജപിക്കുന്ന ഈ നന്ദിനി ചേച്ചി ഒരിക്കലും ഒരു കാമുകി അല്ലെന്നു നാരായണി മനസ്സിലാക്കി.
രാവിലെ കുളിച്ചൊരുങ്ങി, നീല ബ്ലൗസും, നീല ബോർഡറുള്ള വോയിൽ സാരിയും,ധരിച്ച് കഴുത്തിൽ പുഷ്യരാഗം കോർത്ത വൈരമിന്നി മാലയും, കൊടക്കടുക്കനും അണിഞ്ഞ് ചുരുളൻ മുടി തുമ്പു കെട്ടി നന്ദിനി മുറിയിൽ നിന്നും
ഇറങ്ങി വന്നപ്പോൾ മുറ്റത്തെ നീല ശംഖുപുഷ്പങ്ങൾ ഇറുത്തു കെട്ടിയ പൂമാല മുടിയിൽ തിരുകി കൊടുത്തു നാരായണി. ആദ്യമായി സാരി ഉടുപ്പിച്ചു ഒരുക്കിയ സംതൃപ്തിയിൽ ശ്രീദേവി ചേച്ചി നിറഞ്ഞു പുഞ്ചിരിച്ചു നിന്നു. നന്ദിനിയുടെ നെറ്റിയിൽ ദേവീപ്രസാദം കൊണ്ടൊരു മഞ്ഞക്കുറി കൂടെ വരച്ചു അമ്മുക്കുട്ടിയമ്മ. സ്വർഗ്ഗലോകത്തുനിന്ന് ഉർവശി, മേനക, രംഭ, തിലോത്തമമാർ ഒന്നിച്ചു ഇറങ്ങി നിൽക്കുന്ന പോലെ അമ്മയും മക്കളും നിരന്ന് നിൽക്കുന്ന ഇടത്തേക്കാണ് വൈദ്യർ വന്നു കയറിയത്. നന്ദിനിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് അദ്ദേഹം അകത്തേക്ക് പോയി. സാരി ഉടുത്ത നടക്കാനുള്ള പ്രയാസം കാരണം നന്ദിനി അന്ന് അച്ഛൻ വന്നിറങ്ങിയ കാളവണ്ടിയിലാണ് സ്‌കൂളിലേക്ക് പോയത്. കൂടെ നാരായണിയും കയറി. വഴിയിൽവെച്ച് ദിനേശേട്ടനെ കണ്ടു. പുള്ളി സൈക്കിൾ ഉപേക്ഷിച്ചു ‘ ബജാജ് സ്‌കൂട്ടർ’ വാങ്ങിയിരിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന
ജേതാവിനെപ്പോലെ കാളവണ്ടിക്കരികിലേക്ക് സ്‌കൂട്ടർ ഓടിച്ചെത്തി ദിനേശേട്ടൻ. വണ്ടി ഓടിക്കുന്ന ശങ്കപ്പൂവിന് ദിനേശനെ അറിയുന്നതിനാൽ അയാൾ ഓടുന്ന കാളയെ നിയന്ത്രിച്ചു നിർത്തി. പത്താം തരക്കാരുടെ യാത്രയയപ്പ് സൽക്കാരമാണെന്നറിഞ്ഞപ്പോൾ ദിനേശൻ നന്ദിനിക്ക് നല്ല ‘വിജയാശംസകൾ’ നൽകി. വണ്ടിക്കകത്ത് നാരായണി കൂടെ ഇരിക്കുന്നത് കണ്ടു അയാൾ അവളോട് കുശലം പറഞ്ഞു. നന്ദിനി സാരി ഉടുത്തപ്പോൾ ഒരു മുതിർന്ന പെണ്ണായി എന്ന് കമന്റ് പറഞ്ഞു സ്‌കൂട്ടർ എടുത്ത് സ്റ്റാർട്ട് ചെയ്തു പോകുന്ന ദിനേശനെയും നാരായണി സാകൂതം നിരീക്ഷിച്ചു.
ആ കൊല്ലമാണ് നാരായണി അവിടെ ഒമ്പതാം ക്ലാസ്സിൽ ചേർന്നത്. ഇനി രണ്ട് കൊല്ലം കൂടെ അവൾക്ക് പഠിക്കാൻ ഉള്ളത് അവിടെയാണല്ലോ. സ്‌കൂളിനോട് ചേർന്ന് പണിത തകര ഷെഡ്ഡിലായിരുന്നു നാരായണിയുടെ ക്ലാസ്സ്മുറി. അതിനാൽ നാരായണി അവിടെ ഇറങ്ങി. ഒറ്റ കാളവണ്ടി ക്ലാസിനു മുന്നിൽനിർത്തി നന്ദിനി ഇറങ്ങിയപ്പോൾ, ഒരു ദേവത എഴുന്നള്ളിയതുപോലെ എല്ലാവരും നോക്കി നിന്നുപോയി. വിശ്വസിക്കാൻ കഴിയാത്ത ഒരു സാമ്യം എല്ലാവരും ശ്രദ്ധിച്ചു. സതി ടീച്ചറും നന്ദിനിയും ഒരേതരം വേഷവിതാനത്തിൽ ആയിരുന്നു. പറഞ്ഞോത്തു ചെയ്തതാണോ എന്ന് എല്ലാവർക്കും തോന്നുന്ന പോലെ ഒരു സാമ്യം വന്നത് മനസ്സിലായപ്പോൾ ഇരുവർക്കും അമ്പരപ്പാണ് തോന്നിയത്. പറഞ്ഞിട്ടുപോലും പലരും അത് വിശ്വസിച്ചില്ല.
ഫോട്ടോയെടുപ്പും ടീ പാർട്ടിയും യാത്രയയപ്പു ഒക്കെ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു നഷ്ടബോധം തോന്നി. കുട്ടിത്തം പെട്ടെന്ന് നഷ്ടപ്പെട്ടതുപോലെ. പരീക്ഷ സെന്റർ കുറച്ചകലെയുള്ള മറ്റൊരു സ്‌കൂളിൽ ആയിരുന്നു. അമ്മുക്കുട്ടിയമ്മയുടെ ചിറ്റ സ്‌കൂളിനടുത്ത് താമസം ഉണ്ടായിരുന്നതിനാൽ പരീക്ഷ എഴുതാൻ നന്ദിനിക്ക് ആ വീട് തിരഞ്ഞെടുക്കേണ്ടി വന്നു. അവിടെ ആ അമ്മൂമ്മയും അകന്ന ബന്ധത്തിലുള്ള ഒരു സഹായിയും മാത്രമായിരുന്നു താമസം. അടുത്ത ആഴ്ച തന്നെ നന്ദിനി അങ്ങോട്ട് താമസം മാറ്റി. പരീക്ഷയ്ക്ക് കുറച്ചുദിവസം മുമ്പ് തന്നെ അവിടെ ഒന്ന് പരിചയപ്പെടാം എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. തിരക്കുള്ള തന്റെ വീട്ടിൽ നിന്നും ഏകാന്തത നിറഞ്ഞുനിൽക്കുന്ന ആ വീട്ടിൽ എത്തിയപ്പോൾ നല്ല വ്യത്യാസം അനുഭവപ്പെട്ടിരുന്നു. നന്ദിനിക്ക് ഒരു കുറവും ഇല്ലാതിരിക്കാൻ അമ്മൂമ്മ നന്നായി ശ്രമിച്ചു. സൗകര്യാർത്ഥം ഒരു സ്‌പെഷ്യൽ പണിക്കാരിയെയും അവർ അവിടെ നിയമിച്ചു. അവൾ നന്ദിനിക്ക് എന്തിനുമേതിനും കൂട്ടായിരുന്നു. പരീക്ഷ തലേന്ന് തൊട്ടടുത്ത കാവിൽ കുളിച്ചു തൊഴുതു നന്ദിനിയും പരിചാരികയും പാടവരമ്പ് മുറിച്ച് കടന്നു റോഡിൽ എത്തിയപ്പോൾ, മുളച്ചു വന്നത് പോലെ ദിനേശൻ സ്‌കൂട്ടറിൽ മുന്നിൽ നന്ദിനിക്ക് അത്ഭുതമാണ് തോന്നിയത്. താൻ കൊടുത്ത പ്രേമലേഖനത്തിന് ഒരു മറുപടി കാത്താണ് ദിനേശൻ ചുറ്റിത്തിരിയുന്നതെന്ന് നന്ദിനി അറിഞ്ഞില്ല. അവൾ ആ കത്ത് കണ്ടിട്ടില്ലല്ലോ. അങ്ങനെ ഒരു സംഭവം നടന്നത് ദിനേശനും അറിഞ്ഞില്ല. തന്റെ ആദ്യലിഖിതം സുരക്ഷിതമായി നാരായണിയുടെ കൈവശം ഇരിക്കുന്നത് ഇരുവരും അറിഞ്ഞില്ല. തന്റെ സ്‌നേഹോപഹാരം നന്ദിയിൽ എന്ത് പ്രതികരണം ഉണ്ടാക്കി എന്ന് അറിയാനുള്ള ആകാംക്ഷ ദിനേശൻ മനസ്സിലൊതുക്കി. ഒരു പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഈ സമയത്ത് ആ മനസ്സ് കലുഷിത
മാക്കേണ്ട എന്നയാൾക്ക് തോന്നി. ഒന്നുമറിയാതെ പോയതിനാൽ നന്ദിനി നിഷ്‌കളങ്കയായി ചിരിച്ചു.
‘ ദിനേശേട്ടൻ എന്താ ഇവിടെ?’
‘ എന്റെ കോളേജിലെ ഒരു സുഹൃത്തിന്റെ വീട് ഇവിടെയാണ്. അവന് ഹോസ്റ്റലിൽ നിന്ന് ഈ ആഴ്ച വരാൻ പറ്റില്ല. വിവരം അവന്റെ വീട്ടിൽ ഒന്ന് അറിയിക്കാൻ
വന്നതാണ്.’
‘ നന്ദിനി പരീക്ഷ എഴുതാൻ താമസം ഇവിടെയാണല്ലേ?’
‘ആ… അതെ.’
‘പഠിച്ചു കഴിഞ്ഞോ? വല്ല ഡൗട്ടുമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട.’
‘താങ്ക്‌സ് ദിനേശേട്ട… തീർച്ചയായും ചോദിക്കാം.’
ആരെങ്കിലും കണ്ടു കഥയുണ്ടാക്കുമോ എന്ന ഭയം മൂലം നന്ദിനി പെട്ടെന്ന് സംസാരം നിർത്താൻ ശ്രമിച്ചെങ്കിലും, ദിനേശൻ സംസാരം നീട്ടാനുള്ള ശ്രമത്തിലായിരുന്നു. താൻ കൊടുത്ത കത്തിന് അനുകൂലമോ പ്രതികൂലമോ ആയ ഒരു പ്രതികരണവും നന്ദിനിയിൽ നിന്നും കിട്ടാതിരുന്നതിൽ ദിനേശൻ അസ്വസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലുമൊന്ന് അറിയാനുള്ള അവസരം ആയി അയാൾ ഇത് കണ്ടു. ഇങ്ങനെ ഒരു സന്ദർഭം ഇനി ലഭിച്ചില്ലെങ്കിലോ?
‘ ഞാൻ തന്ന ബുക്‌സും, നോട്ട്‌സുമൊക്കെ നോക്കിയോ?’
‘ നോക്കി.. അതൊക്കെ വിശദമായി ഞാൻ പഠിക്കുകയും ചെയ്തു.’
ഇനിയും ഉദ്ദേശിച്ച കാര്യം അറിയാൻ കഴിഞ്ഞില്ല. അവസാനം കിട്ടിയ സന്ദർഭം പാഴാക്കുന്ന ഒരു വിഡ്ഢിയാകാതിരിക്കാൻ ദിനേശൻ കുറച്ച് ധൈര്യം സംഭരിച്ചു.
‘ ഞാനാ ബുക്കിനകത്ത് ഒരു കത്ത് വച്ചിരുന്നു… നന്ദിനി അഭിപ്രായമൊന്നും പറഞ്ഞില്ല.’ നന്ദിനി ഞെട്ടിപ്പോയി.
‘ കത്തോ? എന്താ ദിനേശേട്ടൻ പറയുന്നേ? ഞാൻ ഒന്നും കണ്ടില്ലല്ലോ?
‘ഏ!’ ഇത്തവണ ഞെട്ടിയത് ദിനേശനാണ്.
‘ പിന്നെ അത് എവിടെ പോയി?’
നന്ദിനിക്ക് ആകെ അങ്കലാപ്പായി. എന്താണ് ദിനേശേട്ടൻ കത്തിൽ എഴുതിയിരുന്നതാവോ? വീട്ടിൽ ആർക്കാണോ അത് കിട്ടിയത്?
‘ ദിനേശേട്ടൻ എന്താ എഴുതിയിരുന്നത്? വല്ല ചോദ്യമോ ഉത്തരമോ ആയിരുന്നോ?
‘ ഒരു ചോദ്യമാണ്… ഉത്തരം നന്ദിനി പറയേണ്ടതായിരുന്നു.’
നന്ദിനിക്ക് കാര്യം അല്പാല്പം പിടികിട്ടി കൊണ്ടിരുന്നു. എന്തൊരു വിഡ്ഢിത്തമാണ് കാണിച്ചത്? ഇനി അത് ആരുടെ കൈയിലാണോ പെട്ടത്? നന്ദിനി ആകെ വിളറി. അവൾക്ക് ഉത്തരം പറയാനായില്ല. ആദ്യമായി ഒരു ആണ്കുട്ടിയുടെ മുന്നിൽ അവൾ സ്തബ്ധയായി നിന്നുപോയി.
‘ ദിനേശേട്ടൻ എനിക്ക് ജനിക്കാതെ പോയ ഒരേയൊരു സഹോദരനാണ്. എന്നും അങ്ങനെ ആയിരിക്കും.’ നന്ദിനി പറഞ്ഞൊപ്പിച്ചു.
‘ താങ്ക്‌സ്, എനിക്കതിൽ പരിഭവമില്ല… ഇനി എന്നും എനിക്ക് നീ അങ്ങനെ ആയിരിക്കും.’
‘ നന്ദിനിക്ക് ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. എന്നാലും ഇത്ര എങ്കിലും പറയാൻ കഴിഞ്ഞല്ലോ.
‘ പോട്ടെ നന്ദിനി… ഇനിയും കാണാം.’
ദിനേശൻ സ്‌കൂട്ടർ ഓടിച്ചു പോയി. പരിചാരിക ഒന്നുമറിയാത്ത ഒരു പാവ പോലെ നിൽക്കുന്നു. നന്ദിനി പറഞ്ഞു..
‘ വാ… പോകാം ‘
ശരീരത്തിന്റെ വിറയൽ അപ്പോഴും ശമിച്ചിരുന്നില്ല.
About The Author
No related posts.