മാതാപിതാക്കളും മക്കളും പരസ്പരം അറിയാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിനാൽ ഇരുകൂട്ടരുടെയും നൊമ്പരങ്ങളും സന്തോഷങ്ങളും പരസ്പരം അറിയാതെ പോകുന്നു. മാതാപിതാക്കൾ അറിയണം മക്കളെ , മക്കളുടെ ഇഷ്ടങ്ങളെ, സങ്കടങ്ങളെ, സന്തോഷങ്ങളെ . കുഞ്ഞു പ്രായത്തിൽ മാത്രമല്ല, വളർന്നു കഴിയുമ്പോഴും അവരുടെ ഇഷ്ടങ്ങളെ തിരിച്ചറിയാൻ കഴിയണം. അവരല്പം നൊമ്പരപ്പെടുത്തുമ്പോൾ 10 മാസം ചുമന്ന് നൊന്തു പ്രസവിച്ചതിന്റെ കണക്കല്ലവരോട് പറയേണ്ടത്. മറിച്ച് ആ സ്നേഹം വീണ്ടും അവർക്ക് അനുഭവവേദ്യമാകണം.
മക്കൾ അറിയണം – മാതാപിതാക്കളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അവർ മക്കളിലർപ്പിക്കുന്ന വിശ്വാസവും. ഒന്നും പകരം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ കണ്ണുകളിൽ സങ്കട കണ്ണീർ നിറക്കാതിരിക്കാൻ കഴിയണം. നാം പരസ്പരം ഓർക്കണം; നമ്മുടെ നെഞ്ച് നെരിപ്പോടാക്കുമ്പോൾ അതിൽ എരിയപ്പെടുന്നത് ചില “സ്വന്ത” ഇഷ്ടങ്ങളാണെന്ന് . കണക്കു പറയാതെ ഈ ത്യാഗങ്ങളെ അംഗീകരിക്കാം.