നമ്മുടെ ജീവിത പ്രതിസന്ധികളിൽ നാം അഭയം തേടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് ദൈവാലയങ്ങളും ക്ഷേത്രങ്ങളും. സാന്ത്വനമനുഭവിക്കാനും കൃപകൾ സ്വീകരിക്കാനുമാണ് ഈ ആരാധനാലയങ്ങളിൽ നാം പോകുന്നത്. പ്രതീക്ഷയറ്റവൻ പ്രത്യാശ തേടിയെത്തുന്നിടം. അത്ര പരിശുദ്ധമായിടങ്ങളാണിത്. ഇതേ പരിശുദ്ധി നമ്മുടെ ശരീരമാക്കുന്ന ആലയങ്ങൾക്കും അനിവാര്യമാണ്. എന്നാൽ ഈ ആലയങ്ങളെ ചൂഷണത്തിനു വിധേയമാക്കിയാലോ? നമുക്കുണ്ടാകുന്ന അപചയങ്ങളുടെ പാരമ്യത്തിലാണ് ശരീരമാകുന്ന ആലയങ്ങളിൽ മൂല്യശോഷണമുണ്ടാകുന്നത്. ശരീരം ദൈവാലയമാണെന്ന് ഓർമയുണ്ടെങ്കിൽ ദൈവമഹത്ത്വത്തിന് നിരക്കാത്തതൊന്നും അവിടെ നടക്കരുത്. ക്ഷേത്രമായ ശരീരത്തെ സത്ര സമാനം കൈകാര്യം ചെയ്യുന്നവരുടെ ആൾക്കൂട്ടം വർധിക്കുന്ന ഒരു കാലത്താണ് ഒരു വനിതാ ദിനം കൂടെ കടന്നുവരുന്നത്. സ്ത്രീ ശരീരത്തെ കളങ്കപ്പെടുത്താത്ത ഒരു ദിനം പോലും പ്രാദേശികമായും ദേശീയമായും ആഗോള തലമായും ഇന്നില്ല. സ്ത്രീശരീരത്തെ സത്രസമാനം കൈകാര്യം ചെയ്യുന്ന വേതാളങ്ങൾ പെരുകുന്നിടത്ത് നാം ചാട്ടവാറുകളെടുക്കേണ്ട സമയം അതിക്രമിച്ചു. ജറുസലെം ദൈവാലയം ശുദ്ധമാക്കിയതു പോലെ നമ്മുടെ ശരീരാലയങ്ങളെ കളങ്കിതമാക്കുന്നവർക്കെതിരെ പ്രതികരിക്കാനുള്ളപ്രതിജ്ഞയാകട്ടെ ഈവനിതാദിന ചിന്ത. ജോസ്ക്ലെമന്റ്












