പേടിച്ചരണ്ട് മുറികളിൽ കയറി കതകടച്ചിരുന്ന ശിഷ്യഗണത്തിനു ജീവൻ വച്ചതും പ്രത്യാശ ലഭിച്ചതും ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലുകളിലൂടെയായിരുന്നു. ഞങ്ങൾ അവനെ കണ്ടു എന്ന അവരുടെ ബോധ്യമാണ് ധീരരക്തസാക്ഷിത്വം വരിക്കാൻ പോലും അവരെ പ്രേരിപ്പിച്ചതും ശക്തിയേകിയതും. ഇത്തരമൊരു അനുഭവത്തിന്റെ ചൂടും ചൂരും ലഭിച്ചാൽ നമ്മുടെ ജീവിതത്തിലെയും പ്രതിസന്ധികൾ ഒന്നുമല്ലാതായിത്തീരും. എന്നാൽ മരണത്തെ തോല്പിച്ചവനെ അനുഭവിക്കാത്തവന് മേടമാസത്തിലെ ചൂടു പോലും ഏറെ അസ്വസ്തതയുളവാക്കുന്ന അനുഭവമാകുന്നു.പലതും നമ്മെ തളർത്തുന്നു. ജീവിത പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒന്നും അവസാനിച്ചുവെന്ന് കരുതരുത്. ഒരു കിളി കൂടെ ചിലക്കാനും ഒരു പാട്ടു കൂടെ പാടാനും ഒരു വാതിൽ കൂടെ തുറക്കാനും ഒരു വാക്കു കൂടെ കേൾക്കാനും ഒരു കത്തുകൂടെ എഴുതാനും ഒരു സുഹൃത്തുകൂടെ വരാനുമുണ്ടെന്ന് ഓർക്കണം. ഒന്നും അവസാനത്തേതല്ല. അതേ, അവൻ ഉയിർപ്പിക്കപ്പെട്ടു. ഹല്ലേലൂയ ! പറഞ്ഞു തീരാത്ത വാക്കുകളിലൂടെ നേരുന്നു ; ഉയിർപ്പു തിരുനാളിന്റെ ആശംസകൾ ! ജോസ് ക്ലെമന്റ്












