മാസങ്ങൾ കടന്നുപോയി. കിരണും കരുണും ബിരുദധാരികളായി. തുടർപഠനത്തിനായി മകളെ ലണ്ടനിലേക്ക് അയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള എല്ലാ സഹായവും ചെയ്തത് ചാരുംമൂടന്റെ അനുജനായിരുന്നു. ലണ്ടനിലേക്ക് പോകാനുള്ള ദിനങ്ങൾ അടുക്കുന്തോറും കിരണിന്റെ മനസ് നിരാശയുടെ പിടിയിലമർന്നു. സന്തോഷം കുറഞ്ഞുവന്നു. പഠിക്കുന്ന കാലത്തുതന്നെ മനസ്സിൽ ഉറപ്പിച്ചതാണ് ലണ്ടനിൽ പോയി പഠിക്കണമെന്ന്. അത് പപ്പായ്ക്കും മമ്മിയ്ക്കുമറിയാം. കോളജ് പേപ്പറുകളും പാസ്പോർട്ടും മറ്റും കൊച്ചപ്പന്റെ പേരിൽ അയച്ചു കൊടുത്തതും താൻ തന്നെയാണ്. എന്നിട്ട് എന്താണ് ഇപ്പോൾ ഒരു മടുപ്പ് തോന്നാൻ കാരണം. കാരണക്കാരൻ കരുൺ തന്നെ. അവൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അവനെ പിരിഞ്ഞുപോകുക ഹൃദയം തകരുന്ന അനുഭവമാണ്. അവൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. പൂർണ്ണചന്ദ്രനും ഭൂമിയും കെട്ടിപ്പുണർന്ന് കിടക്കുന്നു. പ്രകൃതിയാകെ പുളകം കൊള്ളുന്നു. നക്ഷത്രങ്ങൾ മന്ദഹാസം പൊഴിക്കുന്നു. മഞ്ഞണിഞ്ഞ തളിരിലകൾ. മനസ്സാകെ വ്യാകുലപ്പെടുകയാണ്. അങ്ങനെ എത്രനേരം നിന്നുവെന്നറിയില്ല. ലൈറ്റണച്ച് കട്ടിലിൽ വന്നുകിടന്നു. തൽക്കാലം പ്രണയത്തെ അൽപം മാറ്റി നിർത്തി ലണ്ടനിൽ പോയി പഠിച്ചുവരിക എന്ന ഉറച്ച തീരുമാനത്തോടെ അവൾ ഉറങ്ങാൻ കിടന്നു.
രാവിലെ വളരെ ഉത്സാഹവതിയായി അവൾ പപ്പയോട് ഒരാവശ്യമുന്നയിച്ചു. ചാരുംമൂടന്‍ നായ്ക്കളെ കുളിപ്പിക്കുകയായിരുന്നു. മകളുടെ മുഖത്തേക്ക് പപ്പ കൗതുകത്തോടെ നോക്കി. “മരങ്ങൾ വച്ചുപിടിപ്പിച്ചാൽ ഭൂമിക്ക് സന്തോഷമാവുമെന്ന് പപ്പ പറയാറുണ്ടല്ലോ. മാത്രവുമല്ല വീട്ടിലും നാട്ടിലും ഗുരുവും ശിഷ്യനും കൂടി ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കുന്നുമുണ്ട്. ഇന്നുവരെ തനിക്കൊരു മരം നട്ടുപിടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ പറമ്പിൽ എനിക്കൊരു മരം നടണം. അതൊരു അടയാളമായി എന്റെ നാമത്തിൽ ഈ മണ്ണിൽ തിളങ്ങണം.”
ചാരുംമൂടൻ അവളുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു. മകളുടെ ആഗ്രഹം പപ്പ കരുണിനെ അറിയിച്ചു. നിറപുഞ്ചിരിയോടെ അവളെ നോക്കിയതല്ലാതെ അവൻ മറുപടിയൊന്നും പറഞ്ഞില്ല. പറമ്പിലെ ജോലി പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ചെയ്യാവുന്നതേയുള്ളൂ എന്ന് പറയണമെന്നുണ്ട്. കുറഞ്ഞപക്ഷം കുറെ പച്ചക്കറിയെങ്കിലും വച്ചു പിടിപ്പിക്കാം. പിന്നെ കുറെ കൊതുകുകടി കൊള്ളണം. ലണ്ടനിൽ പോകുന്നതിന് മുമ്പ് ഒരു പ്ലാവിൻ തൈ നടാൻ തോന്നിയതിൽ സന്തോഷമുണ്ട്. തൊഴുത്തിലെ മുറിയിൽ നിന്ന് കൂന്താലിയെടുത്ത് അവൻ അടുത്തുകണ്ട ഒരു പ്ലാവിൻ തൈ കൊത്തിയെടുത്ത് ചാരുംമൂടൻ കാണിച്ച ഭാഗത്തേക്കു നടന്നു. അത് അവൾക്ക് ഏറെ സന്തോഷമുള്ള നിമിഷങ്ങളായിരുന്നു. ഒരിക്കൽപോലും വീട്ടിൽ അവനെ ഒറ്റയ്ക്ക് കിട്ടിയിട്ടില്ല. ഇന്നെങ്കിലും മനസ്സിലെ രഹസ്യം വെളിപ്പെടുത്തണം. കാറ്റത്ത് കവിൾത്തടങ്ങളിലേക്ക് വീണു കിടന്ന മുടികൾ ഇടതുകൈകൊണ്ട് ഒതുക്കിയിട്ടു. മനസ്സിന് കുളിർമ നൽകുന്ന നിമിഷങ്ങൾ. അവന്റെ സാമീപ്യം ഉണങ്ങിവരണ്ട മനസ്സിനെ മഞ്ഞുതുള്ളിയാക്കി മാറ്റി.
കൂന്താലി മണ്ണിൽ ആഞ്ഞുവെട്ടി. അതിരുകവിഞ്ഞ ആവേശത്തോടെയാണ് അവൾ വെട്ടുന്നത്. ഓരോ വെട്ടിലും അവളുടെ സ്തനങ്ങള്‍ കുലുങ്ങുകയും അത് പുറത്തേക്ക് ചാടാൻ വെമ്പല്‍ കൊള്ളുന്നതും കാണാതിരിക്കാൻ അവനു കഴിഞ്ഞില്ല. സൂര്യപ്രഭ അവളുടെ ശരീരത്തെ കൂടുതൽ സുന്ദരമാക്കി. വളരെ ക്ഷമയോടെ അവൾ കുഴിയെടുത്ത് പ്ലാവിൻ തൈ നട്ടു. അവൾ വികാരാവേശത്തോടെ അവനെ നോക്കി. പ്രേമത്തിന്റെ കുഞ്ഞലകൾ അവിടെ ഒഴുകി നടന്നു.
അവൾ രണ്ടുംകൽപിച്ചു അവനോട് മന്ത്രിച്ചു, “നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. പിരിഞ്ഞിരിക്കുന്നതിൽ ദുഃഖമുണ്ട്. നിനക്കെന്നെ ഇഷ്ടമാണോ കരുൺ?”
അവൻ ഭീതി പൂണ്ട് അവളെ നോക്കി. പാലു തന്ന കൈക്ക് കൊത്തുകയോ? ഒരിക്കലുമില്ല. ഒരു നെടുവീർപ്പോടെ നോക്കി.
അവൻ നിശബ്ദനായി നിൽക്കുന്നത് എന്താണ്? തന്റെ ചോദ്യത്തിന് മറുപടി തരാത്തതെന്താണ്. അവന്റെ എല്ലാ സന്തോഷവും ചോർന്നുപോയതായി തോന്നി. മുഖത്ത് വിവിധ വികാരങ്ങൾ മിന്നിമറഞ്ഞു. ഇതിൽനിന്നും അവളെ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.
അവൻ സമചിത്തത വീണ്ടെടുത്തു. സ്നേഹത്തോടെ അവളോട് പ്രതികരിച്ചു. “കിരൺ, ഈ പഠിക്കുന്ന സമയം പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് ജീവിതം നശിപ്പിക്കരുത്. ആ ചിന്തയൊക്കെ മാറ്റി മിടുക്കിയായി പഠിച്ചു വരിക.”
അവളുടെ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും അപ്പോഴും നഷ്ടപ്പെട്ടിരുന്നില്ല. “നിന്റെ ഉപദേശമൊക്കെ ഞാൻ അംഗീകരിക്കുന്നു. പക്ഷേ, അനുസരിക്കാൻ മനസ്സില്ല.” ആത്മധൈര്യത്തോടെ അവൾ അറിയിച്ചു.
“ഈ മരം നമ്മൾ രണ്ടാളുംകൂടി നട്ടതാണ്. ഇത് വളരും, ഈ മരംപോലെ നമ്മുടെ പ്രണയവും. അതുകൊണ്ട് മോൻ ചെന്ന് കുറെ വെള്ളം കൊണ്ടുവന്ന് ഒഴിക്ക്. ഇല്ലെങ്കിൽ ഈ പ്രണയം വാടിപ്പോകും. ചെല്ല് ചെല്ല്..”
അവനത് കാര്യമാക്കിയില്ല. പോകുന്നതിനു മുമ്പായി പറഞ്ഞു, “വെറുതെ ഉപദ്രവിക്കല്ലേ മോളേ, ജീവിച്ചു പോട്ട്.”
ആ പറഞ്ഞത് അവളും കാര്യമാക്കിയില്ല. എങ്കിലും പരസ്പരം തൊടുത്തുവിട്ട വാക്കുകൾ നൊമ്പരങ്ങളായി മനസ്സിൽ നീറുകതന്നെ ചെയ്തു. വെള്ളമെടുക്കാൻ പോയ കരുണിനെ വിടർന്ന മിഴികളോടെ അവൾ നോക്കി നിന്നു. ആ ചെറിയ തൈയിൽ അവൾ സ്നേഹത്തോടെ നോക്കി. ഞാൻ പറഞ്ഞ വാക്കുകൾക്ക് ഈ കുഞ്ഞുമരമാണ് സാക്ഷി. ആ കുഞ്ഞിലകളിൽ ഒരു ചിത്രശലഭം എങ്ങുനിന്നോ പാറി വന്നിരുന്നു.
കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു. കണ്ണുകൾ തിളങ്ങി നിന്നു. ചെറിയൊരു ബക്കറ്റിൽ വെള്ളവുമായി കരുൺ വന്നു. ആരാദ്യം ഒഴിക്കും എന്ന സംശയത്തിൽ ഇരുവരും നിന്നു. അവർ പരസ്പരം സ്നേഹപൂർവ്വം നോക്കി.
“നീ ഒഴിക്ക്”, അവൾ ആവശ്യപ്പെട്ടു. അവന്‍ അനുസരിച്ചു. പിന്നീട് അവളും വെള്ളം തളിച്ചു. അവൾ പറഞ്ഞു, “നമ്മൾ പ്രകൃതിയുടെ ആജ്ഞകൾക്ക് വിധേയമായി ജീവിക്കുന്നില്ല. പ്രകൃതിക്കും ഒരു നിയമമുണ്ട്. പ്രകൃതി തരുന്ന നന്മകൾ മധുരപലഹാരംപോലെ അനുഭവിക്കുന്നു. എന്നിട്ട് മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. ഇങ്ങോട്ടു തരുമ്പോൾ അങ്ങോട്ടും കൊടുക്കണം. നീ ഇപ്പോള്‍ അതാണ് ചെയ്തത്.”
പാടത്തിനടുത്ത് പൂത്തുലഞ്ഞു നിൽക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ നോക്കി പറഞ്ഞു, “നോക്കൂ. പപ്പ മൂന്നാറിൽ പോയപ്പോൾ കൊണ്ടുവന്ന തൈ ഇന്ന് വളർന്ന് പൂക്കളായിരിക്കുന്നു.”
അതിനടുത്തായി ധാരാളം ചെറുതും വലുതുമായ ഔഷധഗുണമുള്ള മരങ്ങളും വളരുന്നുണ്ട്. അതിന്റെ പേരുകളറിയാന്‍ അവൾക്ക് ആഗ്രഹമുണ്ടായി. അവളത് ചോദിച്ചു. കൂന്താലിയും ബക്കറ്റുമെടുത്തവർ അവിടേക്ക് നടന്നു. കണിക്കൊന്ന പൂത്തു നിൽക്കുന്നത് അവൾ കൗതുകത്തോടെ നോക്കി. ഓരോ മരത്തെ ചൂണ്ടി കരുൺ പേരു പറഞ്ഞു. നരി വെണ്ട, ഇരുമ്പകം, ചെങ്കുറിഞ്ഞി, യൂക്കാലി, വേപ്പ്, പുളി, ജാതി, മുരിങ്ങ അങ്ങിനെ പല പേരുകൾ അവള്‍ കേട്ടു.
എന്റെ ചെറുപ്പത്തിൽ പപ്പ ഇതിനൊക്കെ വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ട്. നാട്ടുകാർ അതിന്റെ ഇലയും തൊലിയുമൊക്കെ മരുന്നിനായി കൊണ്ടുപോകുക പതിവായിരുന്നു. ചെറിയ ചെറിയ കുഞ്ഞാറ്റക്കിളികൾ അതിനിടയിൽ ചിറക് വിടർത്തി പറക്കുന്നു. പൗർണ്ണമി രാവിൽ സൗന്ദര്യലഹരി നൽകുന്ന മരങ്ങൾ. സ്വന്തം മകളെപ്പോലെ സ്നേഹവും വാത്സല്യവും കൊടുത്താണ് പപ്പ അതിനെ വളർത്തുന്നത്. വീടിനുള്ളിൽ ചൂട് അനുഭവപ്പെടാത്ത കാരണവും ഇതാണെന്ന് അവൾ മനസ്സിലാക്കി. വീട്ടിലേക്ക് നടക്കുമ്പോൾ പപ്പായുടെ വാക്കുകള്‍ അവളോർത്തു. പ്രകൃതിയെ അലസന്മാരും മടിയന്മാരുംകൂടി മരുഭൂമിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇവർ ഇത് തുടർന്നാൽ ഭാവി ആശങ്കാജനകമാണ്. കുടിവെള്ളം കിട്ടില്ല. ആ അന്ത്യയാത്രയുടെ ലക്ഷണങ്ങളാണ് ഇന്ന് കാണുന്നത്. പിശാചിന്റെ ആധിപത്യം മനുഷ്യമനസ്സുകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അടിമപ്പെടുത്തുന്നു. മനസ്സാണ് സ്വർഗ്ഗം. ആ സ്വർഗ്ഗത്തിൽ വിരിയുന്നതാണ് മനോഹരമായ പൂക്കൾ. ഭാവിയെ പ്രതീക്ഷയോടെ നോക്കുന്നവർ പ്രകൃതിയെ പ്രതീക്ഷയോടെ കാണണം.
വീട്ടിലെത്തിയ കിരൺ നായ്ക്കളെ അതിന്റെ കൂട്ടിലേക്ക് കൊണ്ടുപോകുന്ന പപ്പായെ കണ്ടു. മമ്മി കയ്യിൽ ഏതാനും പാവക്കയുമായി പറമ്പിൽ നിന്ന് വരുന്നത് കണ്ട് ചോദിച്ചു. “മമ്മീ കയ്പുള്ള പാവയ്ക്ക ഒന്ന് മാറ്റി പയറോ മറ്റോ വെച്ചൂടെ?”
മകളുടെ അഭിപ്രായമാണ് അമ്മയ്ക്കും. പക്ഷേ, ഭർത്താവിന്റെ ആഗ്രഹത്തിന് കീഴ്പ്പെടുകയാണ് പതിവ്. മുറ്റത്തിന്റെ ഇടത് ഭാഗത്ത് വിടർന്നു നിന്ന പൂക്കളെ ആഹ്ലാദത്തുടിപ്പോടെ മണത്ത് നിൽക്കുമ്പോൾ മമ്മിയുടെ മറുപടി വന്നു, “നിന്റെ പപ്പായ്ക്ക് നിത്യവും പാവയ്ക്ക വേണമെന്ന് നിർബന്ധം. അതിന് ഞാനെന്തു ചെയ്യും?”
അവൾ മന്ദഹാസത്തോടെ പപ്പായെ നോക്കി. ഇതിനിടയിൽ അവളുടെ കണ്ണുകൾ കരുണിനെയും തേടിപ്പോയി. ചാരുംമൂടൻ നിശബ്ദം അവരെ നോക്കി. കയ്പുള്ള പാവയ്ക്ക എത്രമാത്രം ശരീരത്തിന് ഗുണം ചെയ്യുമെന്ന് ആർക്കറിയാം. എന്നിട്ടും അതിനോടും മനസ് പൊരുത്തപ്പെടാൻ തയ്യാറല്ല.
അടുത്തുവന്ന കരുണിനോട് ചോദിച്ചു, “നിന്റെ മുന്നിൽ പയറും പാവയ്ക്കയും വച്ചാൽ നീ ഏതാണ് തെരഞ്ഞെടുക്കുക?”
പയറും പാവയ്ക്കയും ധാരാളം വൈറ്റമിൻ തരുന്നവയാണ്. എന്നാൽ മാംസത്തിന് പകരം പാവയ്ക്ക കഴിക്കുന്നതാണ് നല്ലതെന്ന് അവൻ ഉത്തരം കൊടുത്തു.
അവൾ അഭിമാനപൂർവ്വം ഓർത്തു. പപ്പ അവനൊരു നല്ല വഴികാട്ടിയാണ്. പപ്പയുടെ അതേ സ്വഭാവമാണ് അവനിലുള്ളത്. ഓരോ രാവും പകലും അവനെക്കുറിച്ചാണ് ഞാനും സ്വപ്നം കാണുന്നത്. രണ്ടുപേരിലും വിശുദ്ധിയുണ്ട്. മനസ്സാണ് ആദ്യം ശുദ്ധീകരിക്കേണ്ടത്. തേളിന് വാലിൽ വിഷമുള്ളതുപോലെ പുറത്തുനിന്ന് വരുന്ന പച്ചക്കറികളിലും ധാരാളം വിഷാംശമുണ്ട്. അതുപോലെ മൃഗങ്ങളുടെ ശരീരത്തിലും ധാരാളം അണുബാധകളുണ്ട്. തൻമൂലം പലവിധ രോഗങ്ങൾ പിടിക്കപ്പെടുന്നു. ഭക്ഷണപദാർത്ഥങ്ങളാണ് മനുഷ്യശരീരത്തെ രോഗത്തിലാക്കുന്നത്.
ആരോഗ്യമുള്ള ഒരു ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രകൃതിയുമായി പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്നവര്‍ പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അല്ലാതെ അഴുക്ക് പുരണ്ട പുറത്തെ ഭക്ഷണങ്ങൾക്ക് എപ്പോഴും സ്വാധീനശക്തി കൂടുതലാണ്. എന്തായാലും വിഷബാധയുള്ള പച്ചക്കറികളോ മാംസങ്ങളോ കഴിക്കാൻ യാതൊരു ആഗ്രഹമില്ലെന്നും പാവയ്ക്കതന്നെ കൂട്ടിക്കൊള്ളാമെന്നും അവൾ മമ്മിയോടു സമ്മതിച്ചു. പപ്പയും കരുണും നട്ടുവളർത്തി വലുതാക്കിയ പച്ചക്കറികളോട് എന്നും അഭിമാനമേ തോന്നിയിട്ടുള്ളൂ. കരുണിനോടുള്ള തന്റെ പ്രണയം പോലെ മായവും മയക്കുമരുന്നുമില്ലാത്ത ഒരു ലോകത്തെ അവളും മനസ്സിൽ താലോലിച്ചു.
ഉച്ചയ്ക്ക് ഊണുകഴിച്ചിട്ട് അവൾ ഓമനയ്ക്കും കരുണിനുമൊപ്പം തുണികൾ വാങ്ങാനായി കടയിലേക്ക് പോയി. കരുണാണ് കാറോടിച്ചത്. ചാരുംമൂടൻ ഏതോ മീറ്റിംഗിൽ പങ്കെടുക്കാനായി പൊയ്ക്കഴിഞ്ഞു. കാറിന്റെ പിൻസീറ്റിലിരുന്ന കിരണിന്റെ ശ്രദ്ധ മുഴുവൻ കാറോടിക്കുന്ന കരുണിലായിരുന്നു. അവന്റെ ഓരോ പ്രവൃത്തി കാണുമ്പോഴും മനസ്സിൽ കടന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഈ ജീവിതം പപ്പായ്ക്കായി ഇവൻ മാറ്റി വച്ചിരിക്കുകയാണോ. അവന് ഉള്ളിൽ എന്നോട് പ്രണയമുണ്ട്. പക്ഷേ, പുറമെ പറയാന്‍ പറ്റുന്നില്ല. യജമാനന്റെ മകളെ പ്രണയിക്കുന്നത് ഒരു രാജ്യദ്രോഹകുറ്റം പോലെയാണ് അവൻ കാണുന്നത്. അവന്റെ ഓരോ സമീപനവും അതാണ് വെളിപ്പെടുത്തുന്നത്. സ്വപ്നങ്ങള്‍ പ്രതീക്ഷകൾ എല്ലാംതന്നെ മനസ്സിനെ ഇളക്കി മറിക്കയാണ്. ഏതൊരു പ്രതിസന്ധിഘട്ടത്തിലും തളർന്നുപോകാതെ മുന്നോട്ട് പോകാനാണ് താൽപര്യം. പ്രണയം മനസ്സിൽ വിളറിയ പ്രകാശമാണ് തരുന്നതെങ്കിലും ആ പ്രകാശത്തിൽ പൂത്തുനിൽക്കുന്ന മരങ്ങളുണ്ട്. ആ പൂങ്കുലകളിൽ നിന്ന് പൂന്തേനൊഴുകാതിരിക്കില്ല. കണ്ടിടത്തോളം കേട്ടിടത്തോളം പ്രത്യാശയോടെ കാത്തിരിക്കയേ നിവൃത്തിയുള്ളൂ. ഒരു ചെടി നട്ടിട്ട് അതിൽ പ്രണയമെന്ന വിശ്വാസം ഉറപ്പിച്ചിരിക്കയാണ്. അത് സത്യമെങ്കിൽ ആ ചെടിയെ താലോലിച്ചവൻ വളർത്തും. എന്റെ പ്രണയത്തിന്റെ അളവറിയാൻ ആ ചെടിയെ നോക്കിയാൽ മതി.
അകലങ്ങളിലായിരിക്കുമ്പോഴും മാനസികമായി തളരുന്ന ഒരവസ്ഥയുണ്ട്. മനസ്സിന് ചാഞ്ചല്യമുണ്ട്. ഞാനിവിടെ നട്ടിരിക്കുന്നത് ഹൃദയത്തിൽ നിന്നൊരു മരമാണ്. അതിനെയവൻ താലോലിച്ച് വളർത്തുമെന്നാണ് വിശ്വാസം. മനുഷ്യജീവിതത്തിൽ വാക്കുകളും വിശ്വാസവും വിലയേറിയതാണ്. ഇതും ജീവിതത്തിലെ ഒരു പരീക്ഷയായി കാണുന്നത്. ഞങ്ങളുടെ ചരിത്രം രേഖപ്പെടുത്തേണ്ട ഒരു യാഥാർത്ഥ്യം. ഇത് വിതയ്ക്കുന്നതുപോലെയാണ്. മനസ്സില്‍ വിത്ത് വിതച്ചു കഴിഞ്ഞു. അത് തഴച്ചു വളരട്ടെ. കൊയ്ത്തിനായി കാത്തിരിക്കുക.
കാർ റോഡരികിലിട്ട് അവർ വലിയൊരു കടയിൽ കയറി. അമ്മയും മകളും തുണികൾ മാറി മാറി നോക്കി. മകൾക്ക് ഇഷ്ടപ്പെട്ട തുണികൾ അവളുടെ ഇഷ്ടപ്രകാരം അവള്‍ തെരഞ്ഞെടുത്തു. വലിയൊരു ഹാളിന്റെ പലഭാഗങ്ങളിലായി തുണികൾ വാങ്ങാൻ വന്നവരുടെ ഒരു തിരക്ക് തന്നെ കാണപ്പെട്ടു. ആ കൂട്ടത്തിൽ പപ്പായ്ക്കും മമ്മിയ്ക്കും കരുണിനും അവൾ തുണികൾ തെരഞ്ഞെടുത്തു. ഹാളിന്റെ ഒരു കോണിൽ നിന്ന കരുണിനടുത്തേക്ക് ഒരു ഷർട്ടുമായി ചെന്നിട്ട് അവന്റെ നെഞ്ചത്ത് ചേർത്തു വെച്ചിട്ടു പറഞ്ഞു, “കൊള്ളാം നല്ല ചേർച്ചയുണ്ട്.”
അവൻ മൗനിയായി നിമിഷങ്ങൾ നിന്നിട്ടറിയിച്ചു, “എനിക്കു വേണ്ട കിരൺ.”
അവളുടെ മിഴികളിൽ ഒരൽപം രോഷമുണ്ടായി. സ്നേഹിക്കുന്ന പുരുഷന് ആദ്യമായി നൽകുന്ന ഒരു സമ്മാനമാണത്. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടരുത്. അലക്ഷ്യമായി കാണരുത്. നിമിഷങ്ങൾ രണ്ടുപേരും മൂകരായി നോക്കി നിന്നു.
“ഇതെന്റെ ഒരു സമ്മാനമായി കണ്ടാൽ മതി”, അവൾ പറഞ്ഞു. “ഇയാൾ ദുരഭിമാനമൊന്നും കാണിക്കേണ്ട. അതല്ല പപ്പാ തന്നാലേ വാങ്ങൂ എന്നുണ്ടോ. എന്റെ മുന്നിൽ കൂടുതൽ ബലം പിടിക്കയല്ലേ.”
അവൻ മറുപടിയൊന്നും പറഞ്ഞില്ല. അവൾ മടങ്ങിപ്പോയി. കരുൺ ഓർത്തു. ബന്ധുമിത്രാദികളെന്ന് പറയാൻ അധികമാരുമില്ല. ജീവിതം ഒരു പരാജയമായി എഴുതി തള്ളേണ്ട. പരാജയത്തിൽ നിന്ന് ജീവിതവിജയത്തിലേക്ക് നയിച്ചവരുടെ പട്ടികയിൽ കിരണും ഇടം തേടിയിരിക്കുന്നു. ഇന്ന് ഞാനും ആ കുടുംബത്തിന്റെ ഒരു ഭാഗമാണ്. അവൻ കൃതജ്ഞതയോടെ അവരെ നോക്കി നിന്നു. കാത്തുനിൽപിനൊടുവിൽ അവർ പുറത്തേക്കു വന്നു. അവരുടെ കയ്യിലിരുന്ന വലിയ കവറുകൾ വാങ്ങി കാറിൽ കൊണ്ടു വച്ചു. കടയിൽ കയറി അവർ വെള്ളം കുടിച്ചു. റോഡിൽ വാഹനങ്ങളുടെ തിരക്കാണ്. കാറിലിരിക്കുമ്പോൾ ഓമന പരാതിപ്പെട്ടതും ചെറിയ റോഡുകളിൽ താങ്ങാനാവാത്ത വാഹനങ്ങളെപ്പറ്റിയാണ്.
കാലത്തിന്റെ ജാലകമാണ് റോഡുകൾ. ആ റോഡുകളിലൊന്നും പ്രകാശമില്ല. മനുഷ്യർ മനുഷ്യനെ പ്രകാശിപ്പിക്കുന്നവനായില്ലെങ്കിൽ സ്വയം നിന്ദ ഏറ്റുവാങ്ങുന്നു. എത്രനാളിങ്ങനെ ദുർഘടം പിടിച്ച വഴിയിലൂടെ സഞ്ചരിക്കുമോ. ഒരു തിട്ടവുമില്ല. നല്ല റോഡുകളില്ലാത്ത നാട്ടിൽ വികസനമെന്ന മുറവിളി കൂട്ടിയിട്ട് വല്ല കാര്യവുമുണ്ടോ. മറ്റു രാജ്യങ്ങളിലൊക്കെ വളരെവേഗം റോഡുകളായാലും വികസനമായാലും മുന്നേറിക്കൊണ്ടിരിക്കയാണ്. ഇവിടുത്തെ ഭരണകർത്താക്കൾ ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടു വരുന്നില്ല. അതിന്റെ പ്രധാനകാരണം വോട്ടുബാങ്കാണ്. വോട്ടിനെ മുൻനിർത്തിയുള്ള പരിശീലനവും കളരിയുമാണ് കാണുന്നത്. യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാതെ എത്രനാളിങ്ങനെ മുന്നോട്ടുപോകും. പുതിയ കാഴ്ചപ്പാടുകളുള്ള ഒരു തലമുറ നാടിന്റെ വികസന മുന്നേറ്റം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. കാറ്റ് കാറിന്റെ കണ്ണാടിച്ചില്ലകളിൽ ആഞ്ഞടിച്ചു. ഒരു റെയിൽവേക്രോസിൽ ട്രെയിൻ പോകാനായി കാത്തു കിടന്നു. കടകളിൽ വിളക്കുകള്‍ തെളിഞ്ഞു.
കിരണിന്റെ മനസ് നിറയെ തീക്ഷ്ണമായ പ്രണയമായിരുന്നു. മമ്മിയുടെ കണ്ണുകൾ പുറത്തേക്കു പോകുമ്പോഴൊക്കെ അവളുടെ മനസും ഹൃദയവും കണ്ണുകളും അവനിൽ തറഞ്ഞിരുന്നു. അവൾക്കത് സന്തോഷ നിമിഷങ്ങളായിരുന്നു. ചില വീടുകളിൽ സന്ധ്യാപ്രാർത്ഥനകൾ കേട്ടു. അവർ വീട്ടിലെത്തി. ചാരുംമൂടൻ മടങ്ങി വന്നിട്ടില്ല. വീടും പരിസരങ്ങളും പ്രകാശത്താൽ നിറഞ്ഞു.
കാറിന്റെ താക്കോൽ മടക്കി കൊടുത്തിട്ട് കരുൺ പറഞ്ഞു, “ഞാൻ പോകട്ടെ ടീച്ചർ.” ഓമന ഉറക്കെ പറഞ്ഞു, “കിരൺ കരുണിന്റെ തുണി എടുത്തു കൊടുക്ക്.” ബാക്കി കരുണിനോടായി പറഞ്ഞു, “നിനക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരേ.”
അവന്റെ കണ്ണുകളിൽ നിരാശ നിറഞ്ഞു. അമ്മ ഒറ്റയ്ക്കാണ്. ഓമന ആ കണ്ണുകളിലേക്ക് സഹതാപപൂർവ്വം നോക്കി. ആ കാര്യം പെട്ടെന്നങ്ങ് മറന്നു. പിഞ്ചുപെണ്‍കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത കാലത്ത് ഒരു അംഗവൈകല്യമുള്ള സ്ത്രീയെ വെറുതെ വിടുമോ?
അവന്റെ മുഖത്തെ നിസ്സംഗത മനസ്സിലാക്കി പറഞ്ഞു, “ഓ, അമ്മ ഒറ്റയ്ക്കാണല്ലോ, അല്ലേ. മോൻ പെട്ടെന്ന് പൊയ്ക്കൊള്ളൂ.”
കിരൺ ഉത്സാഹതിമിർപ്പോടെ കയ്യിലിരുന്ന സമ്മാനപ്പൊതി ഒരു പ്രണയസമർപ്പണംപോലെ അവന്റെ കയ്യിലേക്ക് കൊടുത്തു. അവനത് വാങ്ങിയിട്ട് രണ്ടുപേരോടും നന്ദി പറഞ്ഞ് വേഗത്തിൽ നടന്നു. അവൻ അതിവേഗത്തിൽ നടക്കുന്നതും നോക്കി അവൾ കാർപോർച്ചിലേക്ക് നീങ്ങി. ഞാനായി വാങ്ങിയ ഷർട്ടും പാന്റുമാണ് കൊടുത്തു വിട്ടത്. പൊതുവിൽ അവന്റെ പെരുമാറ്റം മനഃപ്രയാസമുണ്ടാക്കുന്നതാണെങ്കിലും അത് അവന്റെ കുറ്റമല്ലെന്നറിയാം. അവൻ ഭയപ്പെടുന്നത് പപ്പായെ ആണ്. പപ്പായെ ഒരു സ്മാരകമായി കൊണ്ടുനടക്കുന്നവന് എങ്ങനെ അദ്ദേഹത്തിന്റെ മകളെ പ്രണയിക്കാനാകും. അത് അവന്റെ മുന്നിൽ ഒന്നുമെഴുതാത്ത കടലാസാണ്. അതിൽ എഴുതപ്പെട്ടിട്ടുള്ളത് പ്രണയമല്ല. ആത്മവിശ്വാസം കലർന്ന കടപ്പാടാണ്. അവനോട് ചാരിതാർത്ഥ്യത്തോടെ പറയാൻ ധാരാളം കാര്യങ്ങളുണ്ട്. അത് അവന്റെ രണ്ടാംക്ലാസ് മുതലുള്ള ജീവിതകഥകളാണ്. അതവനറിയാം.
പ്രണയത്തെപ്പറ്റി പറയുമ്പോഴൊക്കെ അവനിൽ കാണുന്ന കനത്ത നിശബ്ദത എന്നെയും നിരാശപ്പെടുത്തിയിട്ടുണ്ട്. അത് ദുഃഖത്തിനും മടുപ്പിനും ഇടയാക്കിയിട്ടുണ്ട്. അവൻ അതിനെ എങ്ങനെ കണ്ടാലും എന്റെയുള്ളിൽ എന്തെന്നില്ലാത്ത ഒരാനന്ദം ഞാനനുഭവിച്ചിട്ടുണ്ട്. അത് എങ്ങനെയെന്ന് ചോദിച്ചാല്‍ ഉത്തരം പറയാൻ എനിക്കറിയില്ല. അത് മനസ്സിനെ മാറ്റി മറിക്കുന്നു. ഇവിടെയോ അവിടെയോ അതുമറിയില്ല. ഒരു സത്യം ഒളിക്കുന്നുണ്ട്. അതാണ് സൃഷ്ടിയുടെ മഹത്തായ സത്യം. അതല്ലെങ്കിൽ മനുഷ്യസഹജമായ ചാപല്യമായിരിക്കാം. മനസ്സിൽ കുടികൊള്ളുന്നവയെല്ലാം അവനെ അടിമകളാക്കി മാറ്റുകയാണ്. അതെ എന്റെ യജമാനൻ വയൽ വരമ്പിലൂടെ ഒരു നിഴലായി നടന്നുപോകുന്നത് അവൾ കാണുന്നുണ്ട്. ആ ഇരുണ്ട പ്രദേശത്തുനിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരേണ്ടത് തന്റെ കടമയാണ്. ആ സത്യവും സൗന്ദര്യവുമറിയാന്‍ ഇനിയും ഏതാനും വർഷങ്ങൾക്കൂടി കാത്തിരിക്കണം. അതിനാവശ്യം ക്ഷമയും പ്രതീക്ഷയുമാണ്. ഇനിയുള്ള ജീവിതം ഏകാന്തമാണ്. ഒറ്റപ്പെട്ടതാണ്. അതിന്റെ വലയങ്ങൾ ആശങ്കകളാണ്. അതിനെ അതിജീവിക്കണം. മനഃസാക്ഷി മരവിച്ചുപോകാൻ പാടില്ല. അവിടെയും മനസ്സുമായിട്ടുള്ള ഒരു പോരാട്ടമാണ് നടക്കുന്നത്.
ആ നിമിഷങ്ങളില്‍ എന്തെന്നില്ലാത്ത നിർവികാരത അനുഭവപ്പെട്ടു. മുറ്റത്തേക്ക് പ്രകാശം വിതറിക്കൊണ്ടൊരു കാർ വന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സമാധാനമായത്. കണ്ണുകളിൽ ഒരാനന്ദം നിറഞ്ഞു. നീണ്ടു മെലിഞ്ഞ ഒരു മനുഷ്യൻ കാറിൽ നിന്നിറങ്ങി പപ്പയോട് നന്ദി പറഞ്ഞിട്ട് മടങ്ങിപ്പോയി. അവൾ വേഗം ചെന്ന് ഗേറ്റടച്ചു പൂട്ടിയിട്ട് മടങ്ങിവന്നു. കൂട്ടിൽ കിടന്ന നായ്ക്കൾ ശബ്ദിച്ചു. രാത്രിഭക്ഷണം ലഭിച്ചില്ലെന്ന പരാതി ആ ശബ്ദത്തിലുണ്ടായിരുന്നു. അവയ്ക്ക് ഭക്ഷണം കൊടുക്കാൻ ചാരുംമൂടന്‍ മകളോട് ആവശ്യപ്പെട്ടു.
“എനിക്കൊന്നു കുളിക്കണം”, അത്രയും പറഞ്ഞിട്ട് അദ്ദേഹം അകത്തേക്കു പോയി.
അന്തരീക്ഷം തണുത്തു. ഇരുൾ ഏതോ നിഗൂഢതകളിലൂടെ സഞ്ചരിച്ചു. ഇരുളിൽ വവ്വാലുകൾ ചിറകടിച്ചു പറന്നു. അവള്‍ വേഗത്തിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുത്തു. രാത്രിഭക്ഷണത്തിനിരിക്കുമ്പോൾ അവർ ഏറെനേരം സംസാരിച്ചു. പ്രധാനമായും സംസാരവിഷയം കടന്നുവന്നത് ലണ്ടൻ ജീവിതവും പഠനവുമാണ്. അവിടുത്തെ വിദ്യാഭ്യാസം പരമാവധി പ്രയോജനപ്പെടുത്താൻ മകളെ ഉപദേശിച്ചു. ഉള്ളിന്റെയുള്ളിൽ കരുൺ മനസ്സിനെ അലട്ടുന്നുണ്ടെങ്കിലും അതൊന്നും പുറമെ കാട്ടാതെ സന്തോഷത്തോടെയിരുന്നു. പരീക്ഷയെന്നാല്‍ ലണ്ടനിലേതുപോലെ പരിശീലനമാവണമെന്ന പപ്പയുടെ വാദത്തോട് അവളും യോജിച്ചു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. അലസത ഉപേക്ഷിക്കണം. മാതാപിതാക്കളുടെ വാക്കുകള്‍ മകൾക്ക് ധൈര്യം പകർന്നു.
തുടരും…
About The Author
No related posts.