“നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന പഴയ ആഹ്വാനം ആര്‍ടിസ്റ്റ് നമ്പൂതിരിക്കു ബാധകമല്ല. കാരണം ഈ നമ്പൂതിരി ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും മനുഷ്യനാണ്. നമ്പൂതിരി നൂറു ചിത്രങ്ങള്‍ വരച്ചാല്‍ അതില്‍ തൊണ്ണൂറും മനുഷ്യരൂപങ്ങളായിരിക്കും. ദൈവങ്ങളെ വരച്ചാലും മനുഷ്യരെപ്പോലിരിക്കും. കാരണം, പൊന്നാനിക്കാരുടെ ദൈവം മനുഷ്യനാണ്. ഇടശ്ശേരിയും ഉറൂബും ഗോവിന്ദനും അക്കിത്തവും എഴുത്തിലൂടെ നടത്തിയ മനുഷ്യസങ്കീര്‍ത്തനംതന്നെയാണ് സമാന്തരമായി കെ.സി.എസ്സും പത്മിനിയും നമ്പൂതിരിയും വരയിലൂടെ ആവിഷ്കരിച്ചത്.
ത്രിമാനതയാണ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ സവിശേഷത. വരയ്ക്കുന്ന ശില്പി എന്നും പറയാം. വിരലുകള്‍ വേറിട്ടു കാണിക്കാതെ കൈ വരയ്ക്കും. നമ്പൂതിരിയുടേതു മാത്രമായ ഒരു ‘മുദ്രക്കൈ’ ആണത്. കസേരയില്ലാതെ കഥാപാത്രത്തെ ഇരുത്തും. വിട്ടുപോയത് അനുവാചകനെക്കൊണ്ട് പൂരിപ്പിക്കും. വിശദാംശങ്ങളിലല്ല, സമഗ്രതയിലാണ് നമ്പൂതിരിയുടെ കണ്ണ്. വ്യാകരണപണ്ഡിതന്മാര്‍ അനുവദിക്കില്ലെങ്കിലും “ത്രിമാനവികം” എന്ന ഒരു പദമുണ്ടാക്കിക്കൊണ്ട് നമ്പൂതിരിയുടെ വര-രുചിയെ അടയാളപ്പെടുത്താമെന്നു തോന്നുന്നു.”
പി.പി.രാമചന്ദ്രൻ













