പ്ലിമത് മില്‍സ് ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് എല്ലാ ജോലിക്കാരെയും അറിയിച്ചു. അണ്‍എംപ്ലോയ്മെന്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാവരുടെയും വ്യക്തിഗതവിവരങ്ങള്‍ കമ്പനി ശേഖരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കമ്പനി പൂട്ടി. ഒന്‍പതു വര്‍ഷക്കാലം അന്നം മുട്ടാതെതൊഴില്‍ തന്ന ഒരു സ്ഥാപനം, നാലേകാല്‍ ഡോളറിന്റെ സ്വീപ്പര്‍ പദവിയില്‍ നിന്ന്, ഒന്‍പതു ഡോളറിന്റെ കട്ടര്‍പദവിയില്‍ വരെ എത്തിച്ച സ്ഥാപനം, ഓവര്‍ ടൈമിന്റെ ഒത്തിരി സാധ്യതകളിലൂടെ കൈ നിറയെ കാശ് തന്നസ്ഥാപനം, അതിന്റെ അടഞ്ഞ വാതിലില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍, ആത്മ വേദനകളുടെ അജ്ഞാതമായഒരു തേങ്ങല്‍ അകത്തു നിന്നുയരുന്നത് ഞാന്‍ കേട്ടിരുന്നു.
ഇക്കാലത്താണ്, ‘ ഞങ്ങള്‍ പാവങ്ങളാണ് സഹായിക്കണം ‘ എന്ന അഭ്യര്‍ത്ഥനയുമായി ഒരു തമിഴ് വൃദ്ധദമ്പതികള്‍ ഞങ്ങളുടെ വാടകക്കാരായി വന്നത്. ആകാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്തു കൊണ്ടാണ്അവരെ ഞങ്ങള്‍ സ്വീകരിച്ചത്. മുന്‍ വാടകയേക്കാള്‍ ചെറിയൊരു തുക അവര്‍ക്ക് ഇളച്ചു കൊടുത്തു. ഞങ്ങളുടെതായി ഉണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ അവര്‍ക്കു ഉപയോഗിക്കാന്‍ കൊടുത്തു. ഞങ്ങളുടെ വാഷിങ്‌മെഷീന്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം അനുവദിച്ചു. അവരുടേതായി കൊണ്ട് വന്ന ഒരു പഴയ സോഫാവാതിലിലൂടെ കടക്കാഞ്ഞിട്ട് ഞാന്‍ തന്നെ അതഴിച്ചു കഷണങ്ങളാക്കിയിട്ട് അകത്തു കൊണ്ട് വന്ന് പൂര്‍വസ്ഥിതിയില്‍ ആക്കിക്കൊടുത്തു. (ഒരു മുഴുവന്‍ ദിവസവും ഇതിനു പണിയേണ്ടി വന്നു. ) പുതിയതായി ഒന്നുംതന്നെ വാങ്ങാതെ അവര്‍ക്ക് താമസം തുടങ്ങുവാന്‍ സാധിച്ചു.
താമസം തുടങ്ങിയ അന്ന് തന്നെ ആദ്യത്തെ കല്ലുകടി ഉണ്ടായി. എന്റെ ഭാര്യ ഞങ്ങളുടെ അടുക്കളയില്‍ വച്ച്ചിരവയില്‍ തേങ്ങാ ചുരണ്ടുകയായിരുന്നു. സ്വാഭാവികമായും ചിരട്ടയും ചുരവയുമായി കുറെ ശബ്ദംഉണ്ടാക്കിയിരുന്നു. അവരുടെ മകള്‍ എന്ന് പറയുന്ന സ്ത്രീ ചാടിക്കയറി മുകളില്‍ വന്നിട്ട് ‘സ്റ്റോപ്പ് ദി ഫക്കിങ്‌നോയിസ് ‘ എന്ന് അലറി. തുടര്‍ന്ന് തന്റെ വൃദ്ധരായ പേരന്റസ് ഹൃദയ രോഗികളാണെന്നും, ഈ ശബ്ദംഅവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കുമെന്നും, താനിപ്പോള്‍ത്തന്നെ പോലീസിനെ വിളിക്കാന്‍ പോവുകയാണെന്നുംഅവര്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
എനിക്ക് വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു. അവര്‍ക്കു വേണ്ടി നമ്മള്‍ ചെയ്ത ഉപകാരങ്ങളൊക്കെ കട്ടപ്പൊഹ. മുന്‍ കോപകാരനായ ഞാന്‍ എത്ര നിയന്ത്രിച്ചിട്ടും അടക്കാനാവാതെ ‘ വിളിക്കെടി പോലീസിനെ, വിളിക്കെടീ ‘ എന്നാക്രോശിച്ചു കൊണ്ട് അവരുടെ നേരെ കൈയോങ്ങിക്കൊണ്ട് ഓടിയടുത്തെങ്കിലും അവര്‍ താഴോട്ട്ഓടിക്കളഞ്ഞു. ഭാഗ്യം! ഒന്നും സംഭവിച്ചില്ല. ഇന്ത്യന്‍ രീതി തലക്ക് പിടിച്ചു വട്ടായ ഞാന്‍ അവരുടെ ദേഹത്ത് തൊട്ടുപോയിരുന്നെങ്കില്‍ അമേരിക്കന്‍ ജയിലില്‍ അകപ്പെട്ട് ഇന്നും ഗോതമ്പുണ്ട (ഇവിടെ ഗോതമ്പുണ്ടയാണോ ആവോ?) തിന്നുകയായിരുന്നിരിക്കണം ഫലം ?
വാഷിങ് മെഷീനില്‍ കഴുകാനായി വെളിയില്‍ നിന്ന് കെട്ടുകളായി തുണി വരുന്നുണ്ടെന്നും, ഞങ്ങള്‍ ജോലികഴിഞ്ഞു എത്തുന്നതിനു മുമ്പ് കഴുകിക്കൊണ്ടു പോകുന്നുണ്ടെന്നും അറിവ് കിട്ടി. അന്വേഷണത്തില്‍ ഇവരുടെമകനും, മരുമകളും ഡോക്ടര്‍മാരാണെന്നും., അവരുടെ വീട്ടിലെ തുണികളാണ് ഇവിടെ കഴുകാനെത്തുന്നതെന്നുംമനസിലായി. ഞങ്ങളുടെ ഡ്രൈവെയില്‍ ഇട്ട് ഇടക്കിടെ വ്യത്യസ്തങ്ങളായ കാറുകള്‍ കഴുകാറുണ്ടെന്നും, അത്മക്കള്‍ ഡോക്ടര്‍മാരുടെ കാറുകളാവാമെന്നും മനസിലാക്കി.
എല്ലാം ഉള്ളിലൊതുക്കി മിണ്ടാതെ കഴിയുമ്പോളാണ് മറ്റൊരു വലിയ സംഭവം നടക്കുന്നത്. ശ്രീലങ്കയില്‍ നിന്നുംഇവരുടെ മകളും ഭര്‍ത്താവും മൂന്നു മുതിര്‍ന്ന കുട്ടികളും കൂടി വന്ന് ഇവരോടൊപ്പം താമസമാക്കുന്നു. അവിടെവലിയ നിലയില്‍ ജീവിച്ചവരാണെന്ന് വേഷവും ഭാവവും കൊണ്ട് മനസിലാക്കാം. . ഇവരുടെ ബന്ധുക്കളും, സുഹൃത്തുക്കളുമായി വലിയൊരു കൂട്ടം സന്ദര്‍ശകര്‍ ദിവസവും വന്നു പോകുന്നു. വലിയ തീറ്റക്കുടി പാര്‍ട്ടികള്‍, ഒച്ച, ബഹളം, സംഗീതം. ആകെക്കൂടി ഒരു പ്രത്യേകാവസ്ഥ. നമ്മുടെ വീട് ഒരു മദിരാശി ചന്തയായി മാറി. ഒരു രണ്ടുമാസം കൂടി കഴിഞ്ഞിട്ടാണ് ഇവര്‍ മറ്റെങ്ങോട്ടോ മാറിയത്. അവര്‍ വന്നപ്പോളും, പോയപ്പോളും ‘ വന്നു, പോയി ‘ എന്നീ രണ്ടു വാക്കുകള്‍ മാത്രമേ പാസ്റ്റര്‍ എന്നോട് പറഞ്ഞുള്ളു.
ദേഷ്യം കൊണ്ടോ, വഴക്കു കൊണ്ടോ ഒന്നും ഞങ്ങളുടെ ടെനന്റിനെ മാറ്റാനാകില്ലെന്ന് എനിക്ക് മനസിലാസയി. നിയമങ്ങളൊക്കെ ഇഴ കീറി പരിശോധിച്ചു പഠിച്ചിട്ടാണ് മകളുടെ നില്‍പ്പ്. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചുനില്‍ക്കുമ്പോള്‍ ജീവിതത്തില്‍ പലപ്പോളും സംഭവിച്ചിട്ടുള്ളത് പോലെ അതാ മനസ്സില്‍ ഒരു തീപ്പൊരി. ആള്പാസ്റ്ററാണല്ലോ ? ബൈബിള്‍ തന്നെയാവട്ടെ വിഷയം എന്ന് തീരുമാനിച്ചു. കള്ള് കണ്ട കുടിയനെപ്പോലെയും, ചക്കമടല്‍ കണ്ട കാളയെപ്പോലെയും ബൈബിള്‍ കണ്ടാല്‍ പാസ്റ്റര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ലല്ലോ ?
പിറ്റേ ദിവസം മുതല്‍ ബൈബിള്‍ രഹസ്യങ്ങള്‍ പഠിക്കാനെത്തുന്ന ശിശുവിനെപ്പോലെ ഞാന്‍ പാസ്റ്ററുടെസവിധത്തിലെത്തി. ഞാന്‍ ചോദിക്കുന്ന കുനിഷ്ടു സംശയങ്ങള്‍ക്കെല്ലാം പാസ്റ്റര്‍ ബിബ്ലിക്കല്‍ ആയിട്ടുള്ളമറുപടികള്‍ നല്‍കിക്കൊണ്ടിരുന്നു. ക്രമേണ ഒരു ഗുരു – ശിഷ്യ ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നു. മകന്റെഭാര്യയുമായി ഒത്തു പോകാന്‍ പറ്റാഞ്ഞിട്ടാണ് വയസാം കാലത്ത് മാറിത്താമസിക്കുന്നത് എന്ന രഹസ്യംഅന്യനായ എന്നോട് തുറന്നു പറയാന്‍ മാത്രം ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.
പാസ്റ്ററുമായിട്ടുള്ള ബൈബിള്‍ വിശകലനങ്ങള്‍ക്കിടക്ക് ജോലി നഷ്ടപ്പെട്ട വിവരം ഞാന്‍ പറഞ്ഞിരുന്നു. ജോലിനഷ്ടപ്പെട്ട് കുറെ ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പാസ്റ്റര്‍ എന്നെ വിളിപ്പിച്ചു. ജോലി ആവശ്യമുണ്ടെങ്കില്‍തനിക്കറിയാവുന്ന ഒരു സ്ഥാപനം ന്യൂ ജേഴ്സിയില്‍ ഉണ്ടെന്നും, അവിടെ ജോലി സംഘടിപ്പിക്കാമെന്നും പറഞ്ഞു. സന്തോഷത്തോടെയാണ് ഞാന്‍ പാസ്റ്ററുടെ ഓഫര്‍ സ്വീകരിച്ചത്. പാസ്റ്റര്‍ ആരെയോ വിളിച്ചു സംസാരിച്ചു. പിറ്റേദിവസം ജോലിക്ക് കയറിക്കൊള്ളാന്‍ പറഞ്ഞു കമ്പനിയുടെ അഡ്രസ്സ് എനിക്ക് തന്നു.
ന്യൂ ജേഴ്‌സിയില്‍ കാക്കന്‍സാക്ക് ഏരിയായിലുള്ള ലോദി എന്ന പ്രദേശത്ത് ഒരു വെയര്‍ ഹൗസ് ആയിരുന്നുജോലി സ്ഥലം. ഇന്ത്യ ഉള്‍പ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ എയര്‍ കാര്‍ഗോ വഴിഇവിടെ വരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് വലിയ ട്രക്ക് ലോഡുകളായിട്ടാണ് ഇത് വരുന്നത്. ഇത് അണ്‍ലോഡുചെയ്യലാണ് പ്രധാന ജോലി. അണ്‍ ലോഡിങ് ഇല്ലാത്തപ്പോള്‍ ഇവ തരം തിരിച്ച് ക്ലോത്ത് ഹാങ്ങറുകളില്‍തൂക്കിയിടണം. ഇപ്രകാരം തൂക്കിയിടുന്ന ഡ്രസുകള്‍ അമേരിക്കയിലെ പ്രമുഖ ചില്ലറ വില്‍പ്പന ശാലകളുടെവിലയോടു കൂടിയ നെയിം ടാഗുകള്‍ പിടിപ്പിച്ച് അതാത് സ്ഥലങ്ങളിലേക്ക് ഷിപ്പ് മെന്റ് നടത്തണം ഇതാണ് ജോലി.
പാസ്റ്റര്‍ മുഖാന്തിരം എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്തത് ‘ അങ്കിള്‍ ‘ എന്ന് എല്ലാവരും വിളിക്കുന്ന എഴുപതുകാരനായ ഒരു ഗുജറാത്തി വൃദ്ധനായിരുന്നു. വിസിറ്റിങ് വിസയില്‍ വന്നിട്ട് തിരിച്ചു പോയിട്ടില്ലാ. നാട്ടില്‍ ഭാര്യയും, രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പെണ്‍മക്കള്‍ വിവാഹ പ്രായം എത്തി വരുന്നതിനാല്‍ ആവശ്യമായിവന്നേക്കാവുന്ന പൈസ ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചതാണ്. ഓരോരോ കാരണങ്ങളാല്‍ മടങ്ങിപ്പോകാന്‍സാധിച്ചില്ല. ഇപ്പോള്‍ ഇരുപതോളം വര്‍ഷങ്ങളായിരിക്കുന്നു. ഇതിനിടയില്‍ ഗുജറാത്തില്‍ സംഭവിച്ച ഏതോകലാപക്കാലത്ത് എങ്ങോ, എവിടെയോ ഓടിപ്പോയ കുടുംബവുമായുള്ള ബന്ധം വേര്‍പെട്ടു പോയി. ഭാര്യ മരിച്ചുപോയിയെന്നു ആരൊക്കെയോ പറയുന്നുണ്ട്. പെണ്‍മക്കള്‍ എങ്ങനെയെന്നോ, എവിടെയെന്നോ നിശ്ചയമില്ല.
നാട്ടില്‍ ചെന്നാലും ആരെയെങ്കിലും കണ്ടെത്താനാവുമോ എന്ന് ഉറപ്പില്ല. കണ്ടെത്തിയാലും, തന്‍കാര്യംനോക്കിപ്പോയ ഒരച്ഛന്‍ എന്ന നിലയിലാവും മക്കള്‍ വിലയിരുത്തുക. ഒരിക്കല്‍ നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചുവരാന്‍ സാധിക്കുകയുമില്ല. അത് കൊണ്ട് ഗതികെട്ട് ഇവിടെത്തന്നെ കൂടുകയാണ്. വയസ് എഴുപത്കഴിഞ്ഞിരിക്കുന്നു!
മനസ്സിലെ വിങ്ങലുകളില്‍ പൊതിഞ്ഞു വച്ച് അങ്കിള്‍ സൂക്ഷിക്കുന്ന ഇക്കഥകള്‍ എന്നോട് പറയാനുണ്ടായസാഹചര്യം എന്താണെന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. ഗുജറാത്തി ബോസ്സിന്റെ ആട്ടും, തുപ്പും ഏറ്റു വാങ്ങിനരകിക്കുന്നതിനിടയില്‍ മനുഷ്യപ്പറ്റുള്ള ഒരാളായി എന്നെ വിലയിരുത്തിയതാവാം ഒരു കാരണം എന്ന് എനിക്ക്പിന്നീട് തോന്നിയിട്ടുണ്ട്.
ചിലരുടെ കഥ കേള്‍ക്കുമ്പോള്‍ നമ്മള്‍ എത്ര മുകളിലാണ് എന്ന് തോന്നിപ്പോകും. അവിടെ ജോലി ചെയ്യുന്നപത്തോളം ആളുകളില്‍ മിക്കവരുടെയും ഉള്ളുകളില്‍ ഇത്തരം മുള്‍ മുനകള്‍ കൊളുത്തി കിടക്കുന്നുണ്ടാവും. അച്ഛനും, അമ്മയും ഇവിടെ വച്ച് മരണപ്പെട്ടതിനാല്‍ അനാഥനായിത്തീര്‍ന്ന പതിനേഴു വയസുള്ള ഒരു പയ്യനുംഅവിടെ ജോലി ചെയ്യുന്നുണ്ട്. എമിഗ്രെഷന്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ഒളിച്ചാണ് ജീവിതം. അങ്കിളിന്റെകൂടെയാണ് താമസം. എന്നെങ്കിലും പേപ്പറുകള്‍ ശരിയാവും എന്ന പ്രതീക്ഷയില്‍ കഴിയുന്നു. അങ്കിളിന്റെയും, പയ്യന്റെയും അനുഭവങ്ങള്‍ എന്നെ വേദനിപ്പിക്കുകയും, കണ്ണുകള്‍ നനയിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്‍ഡ്യാക്കാര്‍ ഓവ്ണ്‍ ചെയ്യുന്നതും, ഇന്ത്യന്‍ രീതികള്‍ പിന്തുടരുന്നതുമായ ഒരു കമ്പനിയായിരുന്നു അത്. ഗുജറാത്തിയായ ഒരു നാല്പതു കാരനായിരുന്നു സര്‍വാധികാരി. അയാളുടെ ഓഫീസില്‍ കടന്നു ചെല്ലുവാനോ, കാര്യം പറയുവാനോ ജോലിക്കാര്‍ക്ക് അധികാരമില്ല. എന്തെങ്കിലും പറയണമെങ്കില്‍ പാക്കിസ്ഥാന്‍ കാരനായ ‘ റാണാ ‘ എന്ന സൂപ്പര്‍ വൈസര്‍ മുഖാന്തിരമേ പാടുള്ളു. നമ്മളെ അറിയിക്കാനുള്ള കാര്യങ്ങളും റാണയുടെവായിലൂടെ അയാള്‍ പറയും. കൂട്ടിലിട്ട പട്ടികളെപ്പോലെ ആയിരുന്നു തൊഴിലാളികള്‍. അധികം പേരുംനിയമപരമായ കുടിയേറ്റ രേഖകളില്ലാതെ എത്തിപ്പെട്ട വടക്കു പടിഞ്ഞാറന്‍ ഇന്ത്യക്കാര്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക്മുമ്പ് ന്യൂ ജേഴ്‌സിയില്‍ വച്ച് ഗുജറാത്തികള്‍ നേതൃത്വം നല്‍കിയ ഒരു ഇന്ത്യന്‍ ഫെസ്റ്റിവല്‍ നടന്നിരുന്നു. അതിന്റെ മറവില്‍ ഇവിടെയെത്തിയിട്ട് മടങ്ങിപ്പോകാതെ മുങ്ങിയവരാണ് മിക്കവരും.
ഏഴു ഡോളറാണ് മണിക്കൂറിന് വേതനം. ചില ദിവസങ്ങളില്‍ രാത്രി വളരെ വൈകിയിട്ടാവും ട്രക്ക് വരിക. അങ്ങനെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ആറു മണിക്ക് മറ്റു ജോലികള്‍ അവസാനിപ്പിച്ചു കാത്തിരിക്കണം. ഈകാത്തിരിപ്പ് എത്ര മണിക്കൂര്‍ നീണ്ടാലും അതിന് റെഗുലര്‍ പേയ്മെന്റ് കിട്ടും. ട്രക്ക് വരുമ്പോള്‍ അതിനുള്ളിലെലോഡ് ഇറക്കിയിട്ടേ വീട്ടില്‍ പോകാന്‍ പറ്റുകയുള്ളു. രാത്രി മൂന്നു മണിക്കും നാല് മണിക്കുമൊക്കെ അണ്‍ലോഡിങ്ങും കഴിഞ്ഞിട്ട് ന്യൂ ജേഴ്സി ടേണ്‍പൈക്കിലൂടെ എഴുപത് – എണ്‍പത് മൈല്‍ സ്പീഡില്‍ ഇരുപത്താറുമൈല്‍ ദൂരം കാറോടിച്ചു പോരുമ്പോള്‍ അറിയാതെ ഞാന്‍ തളര്‍ന്ന് ഉറങ്ങിപ്പോകും. ചുരുങ്ങിയത് മൂന്നുതവണയെങ്കിലും ഭീമന്‍ ട്രക്കുകളുടെ പിന്നില്‍ ഇടിച്ചു – ഇടിച്ചില്ല എന്ന നിലയില്‍ ഞാന്‍ ഞെട്ടി ഉണരുകയും, മരണത്തിന്റെ ഭീതിതമായ ഗുഹാമുഖത്തു നിന്ന് അത്ഭുതകരമായി രക്ഷപെടുകയും ഉണ്ടായിട്ടുണ്ട്. ഒന്നുംചെയ്യാതെ ഒരു നിമിഷം കിട്ടിയാല്‍ അപ്പോള്‍ ഉറങ്ങിപ്പോകുന്ന ഞാന്‍ രാത്രിയില്‍ വണ്ടിയോടിക്കാന്‍യോഗ്യനല്ലെന്നു എനിക്ക് മാത്രമല്ലാ, എന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നത് കൊണ്ട് ഇത്തരംസന്ദര്‍ഭങ്ങളൊന്നും വീട്ടില്‍ പറയുകയുണ്ടായില്ല.
(മറ്റൊരു സന്ദര്‍ഭത്തില്‍ രാത്രി ജോലിയും കഴിഞ്ഞെത്തിയിട്ട് ഉറങ്ങാന്‍ കിടന്ന ഞാന്‍ ഉണരാന്‍ താമസിച്ചുപോയി. സമയത്തിന് ജോലിക്കെത്താനുള്ള തിരക്കില്‍ കാറിന്റെ സ്പീഡ് അല്‍പ്പം കൂടിപ്പോയി. ന്യൂ ജേഴ്സി ടേണ്‍പൈക്കിലൂടെ തൊണ്ണൂറു മൈല്‍ വേഗതയില്‍ പാഞ്ഞു പോകുന്ന എന്റെ കാറിനെ പിന്തുടര്‍ന്ന് കൊണ്ട് ഒരുഹെലികോപ്റ്റര്‍ പറന്നു വരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നെങ്കിലും അത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ല. അവസാനം ഒരു പോലീസ് കാര്‍ അതേ വേഗത്തിലെത്തി എന്നെ തടഞ്ഞു നിര്‍ത്തുകയും, മുകളില്‍ ഹെലികോപ്റ്ററും താഴെ എവിടെ നിന്നൊക്കെയോ വന്നു ചേര്‍ന്ന അഞ്ചാറു പോലീസ് കാറുകളും കൂടി എനിക്ക് ചുറ്റുംചുവപ്പിന്റെ ഒരു പ്രളയം സൃഷ്ടിക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഇതെന്തു കഥ എന്നോര്‍ത്ത് ഞാന്‍സ്തംഭിച്ചിരുന്നു. എന്റെ നേരെ ചൂണ്ടിയ റിവോള്‍വറുകളുമായി നാല് ഓഫീസര്‍ മാരാണ് നാല് വശത്തു നിന്നുംവളരെ ശ്രദ്ധയോടെയും, കരുതലോടെയും സമീപിച്ചതും, കാറില്‍ നിന്ന് എന്നെ പിടിച്ചിറക്കി വിശദമായ ദേഹപരിശോധന നടത്തിയതും.
പരിശോധനയെല്ലാം കഴിഞ്ഞ് പരസ്പരം നോക്കിയ പോലീസ് ഓഫീസര്‍മാരുടെ ചുണ്ടില്‍ അടക്കിപ്പിടിക്കാന്‍പാടുപെടുന്ന ഒരു നിഗൂഢ പുഞ്ചിരി എനിക്ക് കാണാമായിരുന്നു. തൊണ്ണൂറു മൈല്‍ സ്പീഡില്‍ രക്ഷപെട്ടോടുന്നഒരു ടെറോറിസ്റ്റിനേയോ, ഡ്രഗ് ഡീലറെയോ കീഴ്പ്പെടുത്തി പ്രമോഷന്‍ വരെ നേടാനുള്ള ഒരു സാധ്യതയാണല്ലോഏഴു ഡോളറിന് ചുമട്ടു ജോലി ചെയ്യാന്‍ പോകുന്ന ഈ പാവം പിടിച്ച ഇന്ത്യന്‍ ദരിദ്രവാസി തകര്‍ത്ത് കളഞ്ഞത്എന്ന് അവര്‍ ഓര്‍ക്കുകയാവും എന്ന് എനിക്ക് തോന്നി. ‘ എക്‌സ്യൂസ് മീ സാര്‍ ‘ എന്ന് പറഞ്ഞു കൊണ്ട് ഇരുന്നൂറ്റമ്പത് ഡോളറിന്റെ ഒരു ടിക്കറ്റ് തന്നു. ഡ്രൈവിങ് ലൈസന്‍സിന്‍മേല്‍ അഞ്ചു വയലേഷന്‍പോയിന്റുകളും ചാര്‍ത്തിയിട്ട് ‘താങ്ക്യൂ ‘ പറഞ്ഞ് അവര്‍ പോയി. ( ഭാഗ്യം! ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെപോലീസിന്റെ മാസ്റ്റര്‍പീസ് ക്ളാസിക് കട്ടത്തെറികള്‍ ഇവിടെ കേള്‍ക്കേണ്ടി വന്നില്ല) ന്യൂ ജേര്‍സിയിലെ ഒരുകോടതിയില്‍ ഞാന്‍ അപ്പീലിന് പോയിയെങ്കിലും, കാരുണ്യവാനായ ജഡ്ജി പോയിന്റുകള്‍നീക്കിത്തന്നുവെങ്കിലും, അല്പമൊരു ഫൈനോടെ മുഴുവന്‍ തുകയും അടക്കുവാന്‍ തന്നെ സമക്ഷത്തില്‍ നിന്ന്ദയാ പൂര്‍വം ഉത്തരവായി.
ഒരു ദിവസം ജോലിക്കു ചെല്ലുമ്പോള്‍ അന്ന് ജോലി വേറെയാണെന്ന് റാണാ അറിയിച്ചു. ഒരു വലിയ ട്രക്കില്‍കയറ്റി എല്ലാവരെയും കുറെ ദൂരെ ഒരു സ്ഥലത്തു കൊണ്ട് പോയി. ബോസ് താമസിക്കുന്ന വീടാണത്. ബോസ്അവിടെ നിന്ന് താമസം മാറ്റുന്നതിനാല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ഫര്‍ണീച്ചറും ഗൃഹോപകരണങ്ങളും അവിടെനിന്ന് ട്രക്കില്‍ ലോഡ് ചെയ്ത് മൂന്നു മൈല്‍ ദൂരെയുള്ള പുതിയ വീട്ടില്‍ എത്തിച്ച് അവിടെ സെറ്റ് ചെയ്തുകൊടുക്കണം. ഇതാണ് അന്നത്തെ ജോലി.
ഇന്ത്യക്കാരന്റെ അഹങ്കാരത്തിന്റെ ഗര്‍വ് ശരിക്കും ബോധ്യപ്പെട്ട ഒരു ദിവസമായിരുന്നു അത്. ബോസിന്റെ ഭാര്യഒരു യജമാനത്തിയുടെ രൂപ ഭാവങ്ങളോടെയാണ് ഞങ്ങള്‍ക്ക് ഓര്‍ഡറുകള്‍ തന്നു കൊണ്ടിരുന്നത്. തന്റെഫര്‍ണീച്ചറുകള്‍ക്ക് പോറലോ, കീറലോ പറ്റാതിരിക്കാന്‍ അവര്‍ ഞങ്ങളെയാണ് ശാസിക്കുന്നത്. ഒരുസന്ദര്‍ഭത്തില്‍ എഴുപതു കാരനായ അങ്കിളിന്റെ കാല്‍ വഴുതി താഴെ വീഴാന്‍ തുടങ്ങിയത് അങ്കിളിന്റെ കുറ്റമായിഅവര്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നുവെങ്കിലും, റാണാ സ്വന്തം വായപൊത്തിക്കാണിച്ചു കൊണ്ട് എന്നെ തടഞ്ഞു.
അന്ന് മുഴുവന്‍ പണിതിട്ടാണ് അവരുടെ ഫര്‍ണിച്ചറുകളും, വീട്ടുപകരണങ്ങളും, ഗാര്‍ഡന്‍ ഫിറ്റിങ്ങുകളും, കുട്ടികളുടെ കളിപ്പാട്ടങ്ങളും എല്ലാം മൂന്നു മൈല്‍ ദൂരത്തുള്ള മറ്റൊരു വീട്ടില്‍ എത്തിച്ചു യജമാനത്തിയുടെആജ്ഞാനുസരണം ക്രമമായി അടുക്കി വച്ച് കൊടുത്തത്. ഒരു ചായ വേണോ എന്ന് ചോദിക്കാത്തത് പോകട്ടെ, താങ്ക്സ് എന്ന ഒരു വാക്കു പറയാന്‍ പോലും അവര്‍ കൂട്ടാക്കിയില്ലാ എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഇത്തരം കുറെ മാര്‍വാടി – ജമീന്ദാരി യജമാനന്മാരുടെ കാല്‍ക്കീഴില്‍ അമരുന്നത് കൊണ്ടും, കൊടുംക്രിമിനലുകളെത്തന്നെ ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെടുന്നത് കൊണ്ടും ആയിരിക്കണം, സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യങ്ങളും പേറി തലയുയര്‍ത്തി നില്‍ക്കുന്ന ഭാരതീയ ജീവിത ധാരഎത്രയോ നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്നും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വികസന വാഗ്ദാനങ്ങളുടെ വെറും കുരകള്‍മാത്രം അവശേഷിപ്പിച്ചു കൊണ്ട് നില നില്‍ക്കുന്ന ഒരു രാജ്യമായി അനുഭവപ്പെടുന്നത് എന്ന് എനിക്ക് തോന്നി.
ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ കാറിലുണ്ടായിരുന്ന അങ്കിളിനോട് ഇതേക്കുറിച്ചു സംസാരിച്ചു. ആദ്യം കാണുന്നത്‌കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നതെന്നും, ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ തന്നെ വളരെ വര്‍ഷങ്ങളായിതങ്ങള്‍ ഇതൊക്കെ അനുഭവിക്കുന്നത് കൊണ്ട് ഒരു പുതുമയും തോന്നുന്നില്ലെന്നും, നാടും, വീടും, കൂട്ടും, കുടുംബവും, നഷ്ടപ്പെട്ട തങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ ഇനി ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും അങ്കിള്‍വേദനയോടെ പറഞ്ഞു.
ഏത് തരത്തിലുള്ള പീഡനം എവിടെ നിന്നുണ്ടായാലും പേപ്പര്‍ ഇല്ലാത്തവര്‍ക്ക് അധികാരികളുടെ മുന്നിലെത്തിപരാതി സമര്‍പ്പിക്കാന്‍ സാധിക്കുകയില്ല. അവര്‍ക്കു പേപ്പര്‍ ഇല്ലെന്നു അറിയുന്നതോടെ ഇവിടെ നിന്നും സ്വന്തംനാട്ടിലേക്ക് ഡീപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ ആയിരിക്കും അധികാരികള്‍ ആദ്യം സ്വീകരിക്കുക. (ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ചൂടും, ചൂരും ഏറ്റ് നില നില്‍ക്കുന്നത് കൊണ്ടാവണം, കേരളത്തിലെ ജനജീവിതം ഇവരുടേതിനേക്കാള്‍ എത്രയോ ഉയരത്തിലാണ് പുലരുന്നത് എന്ന് തിരിച്ചറിയുകയായായിരുന്നു ഞാന്‍)
അങ്കിളിന്റെയും, പയ്യന്റെയും അനുഭവങ്ങള്‍ എന്നെ വേദനിപ്പിച്ചിരുന്നു. ന്യൂ യോര്‍ക്ക് ഏരിയായില്‍ താമസിക്കുന്നഅവര്‍ക്ക് മിക്കവാറും ഞാന്‍ റൈഡ് കൊടുക്കുമായിരുന്നു. ആ വകയില്‍ അഞ്ചു മൈല്‍ കൂടി കൂടുതലായിഎനിക്ക് ഓടേണ്ടി വന്നിരുന്നു. മരങ്ങള്‍ ഒന്നും ഇല്ലാതെ വലിയ ചൂടുള്ള ഒരു പ്രദേശത്തായിരുന്നു കമ്പനിപ്രവര്‍ത്തിച്ചിരുന്നത്. ഉച്ചക്കുള്ള ഒരു മണിക്കൂര്‍ ലഞ്ച് ബ്രെക്കില്‍ ഞാന്‍ പുറത്തു പോയി( ജോലിക്കാരില്‍ എനിക്ക്മാത്രമാണ് വണ്ടി ഉണ്ടായിരുന്നത്.) ഒരു സാന്‍ഡ്വിച്ചും സോഡയും കഴിച്ചിരുന്നു. അവിടെ വിറ്റിരുന്ന മൂന്നുഡോളര്‍ വിലയുള്ള തണ്ണിമത്തന്‍ ഒരെണ്ണം വാങ്ങിക്കൊണ്ടു വരികയും അത് മുറിച്ച് റാണ ഉള്‍പ്പടെയുള്ളജോലിക്കാര്‍ മിക്കവരുമായും ഷേര്‍ ചെയ്തു കഴിക്കുകയും ചെയ്തിരുന്നു.
ഇവരോടൊപ്പം അഞ്ചാറ് മാസത്തോളം ഞാന്‍ ജോലി ചെയ്തു. അങ്ങിനെയിരിക്കെ . എന്റെ അയല്‍ക്കാരനും, സുഹൃത്തുമായ ജയിംസ് എന്നെ ജോലിയിലേക്ക് വിളിച്ചു. ജെയിംസ് ജോലി ചെയ്യുന്ന ‘ സ്റ്റാറ്റന്‍ ഐലന്‍ഡ്‌കെയര്‍ സെന്ററില്‍ ‘ മെയിന്റനന്‍സ് വിഭാഗത്തില്‍ ഒരു ജോലി ഒഴിവുണ്ടെന്നും, എല്ലാം വേണ്ടപോലെ പറഞ്ഞുവച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ തന്നെ വന്ന് ജോയിന്‍ ചെയ്യണമെന്നും ആയിരുന്നു അറിയിപ്പ്. മുമ്പേ തന്നെജെയിംസിനോട് പറഞ്ഞു വച്ചിരുന്നതിനാല്‍ ജോലി കിട്ടുമെന്ന് ഏകദേശം ഉറപ്പായിരുന്നു. അവിടെ ഉണ്ടായിരുന്നസുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഉച്ചക്ക് തന്നെ തിരിച്ചു പൊന്നു. ഈ കൂട്ടത്തില്‍ നിന്ന് ഒരാളെങ്കിലും പുറത്തുകടന്ന് രക്ഷപെടട്ടെ എന്ന ആശ്വാസത്തോടെയും, തങ്ങള്‍ക്ക് പേപ്പര്‍ ഇല്ലാത്തതിന്റെ ദുഃഖം ഉള്ളിലൊതുക്കിയും, അങ്കിളും,പയ്യനും ഉള്‍പ്പടെയുള്ള മിക്കവരും നിറ കണ്ണുകളോടെ എന്നെ യാത്രയാക്കി പിന്നില്‍ നോക്കിനിന്നിരുന്നു.
(പറഞ്ഞിരുന്നത് പോലെ പാസ്റ്റര്‍ കുടുംബം മകന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയും, വിപുലമായ വസ്ത്രശേഖരത്തോടെ താഴെ നിലയില്‍ മേരിക്കുട്ടി ഫുള്‍ ടൈം ബിസിനസ് തുടരുകയും ഉണ്ടായി. പാസ്റ്ററെക്കുറിച്ചുള്ളവിവരങ്ങള്‍ പിന്നീട് അധികം അറിയുവാന്‍ സാധിച്ചില്ല. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാസ്റ്ററും ഭാര്യയുംമരണമടഞ്ഞതായി ആരോ പറഞ്ഞറിഞ്ഞു.)
* ‘പാടുന്നു പാഴ്മുളം തണ്ട് പോലെ’ എന്ന അനുഭവക്കുറിപ്പുകളില്‍ നിന്ന്.
About The Author
No related posts.