ഒലിച്ച് പോകുന്ന ഓര്‍മ്മകള്‍-ഉല്ലാസ് ശ്രീധര്‍

Facebook
Twitter
WhatsApp
Email

വെട്ടുറോഡ് റയില്‍വേ മേല്‍പ്പാലത്തിന്റെ ഗസറ്റ് വിജ്ഞാപനം വായിച്ചപ്പോള്‍ നെഞ്ച് ഒന്ന് പൊള്ളി…

ജനിച്ച നാള്‍ മുതല്‍ ഇതുവരെയുള്ള എന്റെ ഓര്‍മ്മകളുടെ മുകളിലാണ് മേല്‍പ്പാലം ഉയരുന്നത്…

വീട്,അങ്ങാടിക്കട, വായനശാല,ക്ലബ്,
ചന്ത,അങ്ങനെയങ്ങനെ എല്ലാ ഓര്‍മ്മകളേയും മേല്‍പ്പാലം ഇടിച്ചു നിരത്തുകയാണ്….

കുട്ടിക്കാലത്ത്
ബാലസാഹിത്യം മുതല്‍ വായന ഭ്രാന്തായി മാറിയ കൗമാരത്തില്‍ ലോക സാഹിത്യം വരെ എനിക്ക് സമ്മാനിച്ച ഞങ്ങളുടെ വായനശാല…

ചന്ത യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ സാംസ്‌കാരിക ഭൂമികയായിരുന്നു…

ഓണം ആഘോഷിച്ചത്,
ചെറുതും വലുതുമായ രാഷ്ട്രീയ സമ്മേളനങ്ങള്‍ നടന്നത്,
സൈക്കിള്‍ യജ്ഞം നടന്നത്,
വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിച്ചത്,
ആല്‍മര ചുവട്ടിലിരുന്ന് പ്രാദേശിക രാഷ്ട്രീയം മുതല്‍ അമേരിക്കയുടെ രാഷ്ട്രീയം വരെ ചര്‍ച്ച ചെയ്തത് ഒക്കെ ചന്തയിലായിരുന്നു…

ചന്തയുടെ മുന്നിലുള്ള ശ്രീകുമാര്‍ സലൂണിലെ കൂളിംഗ് പേപ്പര്‍ ഒട്ടിച്ച കണ്ണാടിയുടെ മറവിലിരുന്നാണ് കൗമാരത്തിന്റേയും യൗവ്വനത്തിന്റെയും കുരുത്തക്കേടില്‍ ഞാനും ദുബായ് അനിയും ജിത്തും വിനോദുമൊക്കെ ചേരുന്ന സംഘം ചന്തയില്‍ വരുന്ന സ്ത്രീ സൗന്ദര്യത്തെ ആസ്വദിച്ചിരുന്നത്…

അങ്ങാടിക്കടയുടെ പുറകിലെ മരുന്നുകള്‍ ഉണ്ടാക്കുന്ന വലിയ ഓലപ്പുരയിലും ഞങ്ങള്‍ ഒത്തു കൂടിയിരുന്നു…

അങ്ങാടിക്കടയുടെ ആ ഓലപ്പുരയിലാണ് ഞങ്ങള്‍ മഴയത്ത് കപ്പ പുഴുങ്ങിയും ഇറച്ചി പാചകം ചെയ്തും അടികൂടി തിന്നിരുന്നത്,
ഉത്സവ പറമ്പിലെ വിശേഷങ്ങളും
കഥകളും പറഞ്ഞിരുന്നത്,
ചിലരൊക്കെ ബീഡി വലിച്ചിരുന്നത്….

ഓര്‍മ്മ വെച്ച
നാള്‍ മുതല്‍ നടന്ന വഴിയും
വഴിയില്‍ കണ്ടതൊക്കെയും കാണാമറയത്താകുന്നു…

ഞങ്ങളുടെ വെട്ടുറോഡ് റയില്‍വേ ഗേറ്റും കാലത്തിനൊത്ത് കോലം മാറുകയാണ്…

ഒരു തലമുറയിലെ നല്ല ഓര്‍മ്മകളുടെ മുകളിലൂടെയാണല്ലോ മേല്‍പ്പാലം വരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ചെറിയൊരു വേദന തോന്നുന്നു…

എന്നാലും സാരമില്ല…

നാട്ടില്‍ വികസനം വരട്ടെ…

About The Author

Leave a Reply

Your email address will not be published. Required fields are marked *