പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 32

Facebook
Twitter
WhatsApp
Email

ജില്ലകള് മാറി മാറിയാണ് യാത്രകള് നടക്കുന്നത്. കേരളത്തിന്റെ പച്ചപ്പ് , കര്ണ്ണാടകത്തിന്റെ കുളിര്മ്മ, ഇനി പൊള്ളുന്ന ആന്ധ്ര, കര്ണ്ണാടകയിലെ ചിക്കബല്ലപുരയില് നിന്നും ആന്ധ്രയിലെ ലേപാക്ഷി ഹള്ളികളില് നിന്നും ഹള്ളികളിലേക്ക് വഴി ചോദിച്ചു ചോദിച്ചു യാത്ര ചെയ്യുന്നതിന്റെ രസം അനുഭവിക്കുകയായിരുന്നു. അങ്കിളിനു കന്നടയും തെലുങ്കും അറിയുന്നതിനാല് ഭാഷ പ്രശ്‌നമായില്ല. ലക്ഷങ്ങള് വിലയുള്ള കാറുകള് ഞരങ്ങി ഞരങ്ങി വിഷമമറിയിക്കുന്നുണ്ടായിരുന്നു. മല നിരകള്ക്കു നടുവിലെ ഒരു കൊച്ചു ഗ്രാമത്തില് കാര് നിര്ത്തി വഴി അന്വേഷിച്ചു. കടല വില്പ്പനക്കാരിയായ ഒരു അമ്മ കൈ ചുണ്ടി കാണിച്ചു വഴി പറഞ്ഞു തന്നു. കനലില് വറുത്ത കടല കോരി എടുത്തു അവര് കുമ്പിളുകള് നിറച്ചു തന്നു. പൊള്ളുന്ന കനല് ചൂട് പുറത്തു കത്തി കയറുന്നു. തിപ്പനഹള്ളിയുടെ മാറിലൂടെ കാര് ഓടുമ്പോള് പനംനൊങ്കു തലയിലേറ്റു വരുന്ന ഒരു വൃദ്ധനെ തടഞ്ഞു നിര്ത്തി ഒന്നും കൂടി വഴി ഉറപ്പാക്കി . ദാഹത്തിനും വിശപ്പിനും വളരെ നല്ല പനംനൊങ്കു വാങ്ങി അയാളുടെ കൊട്ട കാലിയാക്കി കൊടുത്തതില് നന്ദി പറഞ്ഞ് അയാള് പോയി. കത്തുന്ന ചൂട് കുറച്ചു, വയറിനും തൊണ്ടയ്ക്കും തണുപ്പേകി സ്വര്ണ്ണക്കോട്ടണിഞ്ഞ മൃദു കന്യകയെ പോലെ പനംനൊങ്കുകള്

 

‘എന്താ ഇതിന്റെ ഒരു ഭംഗി!’ നാരായണി പനംനൊങ്കിന്റെ സൗന്ദര്യം ആസ്വദിച്ചു. കുളിര് ജലം ഉള്ളില് ഒതുക്കിയ മാംസളമായ വെള്ളക്കാമ്പ് അവര് രുചിയോടെ തിന്നു. ചെന്തെങ്ങിന്റെ ഇളനീര് കുടിച്ചു കാമ്പ് തിന്നാശ്വസിക്കുന്ന പോലെ ! ഉച്ചയോടെയാണ് ലേപാക്ഷിയില് എത്തിയത്. പ്രതീക്ഷിച്ചതിലും ദൂരം ഉണ്ടായിരുന്നു.കത്തി കരിയുന്ന ചൂടും. ചെറിയൊരു ഗ്രാമം. കൊത്തു പണിക്കു പേരു കേട്ട വീരഭദ്ര ക്ഷ്രേതം. അതിനു മുകളിലെ ചുവര് ചിത്രങ്ങള് കാലത്തെപ്പറ്റി അറിവ് നല്കുന്നു. എഴുപതു തൂണുള്ള നാട്യമണ്ഡപവും, ക്ഷേത്രമണ്ഡപത്തിലെ അപൂര്വ്വ ശില്പങ്ങളും എല്ലാവരെയും ആകര്ഷിച്ചു. ലേപാക്ഷിയിലെ തല ഉയര്ത്തിയിരിക്കുന്ന നന്ദി ആകര്ഷണീയം തന്നെ. നന്ദി വിഗ്രഹത്തിനു മുന്നില് പെണ്കുട്ടികള് കൈ കൂപ്പി നിന്ന് പ്രാര്ത്ഥിച്ചു. അനീറ്റയും കൂട്ടത്തില് ഉണ്ടായിരുന്നു.

 

കൊടികൊണ്ടയിലെ ഒരു ഹോട്ടലില് കയറി ഭക്ഷണം കഴിച്ചു. അവിടുത്തെ ചെക്ക് പോസ്റ്റ് പിന്നിട്ടു നാഷണല് ഹൈവേയിലേക്ക് കാറുകള് കയറി. വലത്തോട്ടു തിരിഞ്ഞാല് ബാംഗ്ലൂര്. ഇടത്തോട്ടു തിരിഞ്ഞാല് ഹൈദരാബാദ്.

 

‘അടുത്ത യാത്ര നൈസാമിന്റെ നാട്ടിലേക്ക് ‘ ജോണ്‌സണ് പറഞ്ഞു. ജോബിയും കുടുംബവും വഴി പിരിഞ്ഞു പോവാന് നേരം പരസ്പരം കെട്ടിപ്പിടിച്ചു വീണ്ടും വീണ്ടും സ്‌നേഹം പങ്കിട്ടു. എല്ലാവരുടെ മുഖത്തും ദുഃഖഛായ നിഴല് വീശിയിരുന്നു. ‘എന്തൊരു ആന്റി ! അനീറ്റയും! ‘ തങ്കമണി പറഞ്ഞു.

ജോണ്‌സന്റെ ഗസ്റ്റ് ഹൗസ് ലക്ഷ്യമിട്ടായിരുന്നു യാത്ര . പിറ്റേദിവസം വൈകുന്നേരത്തെ ട്രെയിനില് നാട്ടിലേക്കു യാത്ര തിരിക്കണം. ബാംഗ്ലൂരില് കുറച്ചു ഷോപ്പിംഗ് ഉണ്ട്.

‘ദിനേശനെന്താ… ഒന്ന് ഡ്രൈവ് ചെയ്യണോ?’

‘ഈ കാറിലോ? വേണ്ട ജോണ്‌സേട്ട… എനിക്ക് പേടിയാ..’

‘ എന്ത് പേടി? ഇത്രയും നേരം എന്റെ അടുത്തല്ലേ ഇരുന്നത്?’

‘എന്നാലും…’

‘ ഞാന് അടുത്തില്ലേ? പിന്നെന്താ ഇങ്ങോട്ട് ഇരിക്ക്.’

‘ഈ കാറിന്റെ വില ഓര്ക്കുമ്പോള് പേടി കൂടുന്നു.’

‘ പിടിയെടോ സ്റ്റിയറിംഗ്’ആ ആജ്ഞയില് ദിനേശന് ഡ്രൈവിംഗ് സീറ്റില് ഇരുന്നു പോയി. സ്റ്റിയറിങ്ങ് കയ്യില് പിടിച്ചു മെല്ലെ തിരിച്ചു. ഒരു വിഷമവുമില്ലാതെ കാര് ഓടി കൊണ്ടിരുന്നു. .

‘ദിനേശേട്ടൻ നന്നായി ഓടിക്കുന്നു.’ നാരായണി പറഞ്ഞു. ദിനേശന് ചിരിച്ചു.

‘ ഒരു നന്ദി പറയെടോ! ‘ ജോണ്‌സണ് പറഞ്ഞു.

‘ ആര്ക്ക് ? ജോണ്‌സേട്ടന് ആണെന്റെ ഗുരു! ആദ്യത്തെ നന്ദി ജോണ്‌സേട്ടന്!’

‘ നിന്നെ ദാസപ്പന് അല്ലേ ആദ്യം പഠിപ്പിച്ചത്?’

‘ആ..ജോണ്‌സേട്ടന്റെ ഡ്രൈവര്. അയാള് ജീപ്പ് ഓടിക്കാന് പഠിപ്പിച്ചിട്ട് എനിക്കങ്ങനെ മനസ്സിലായില്ലായിരുന്നു. ജോണ്‌സേട്ടന് പഠിപ്പിച്ചത് ഒരൊറ്റ ദിവസം അല്ലെ, അതോടെ പഠിച്ചു.’

‘ ഇപ്പോള് ഞാന് എന്തിന്റെയൊക്കെ ഗുരുവാണ്? ഡ്രൈവിങ്ങിന്റെ, ബിയര് കുടിയുടെ…പിന്നെ… (വളരെ ശബ്ദം താഴ്ത്തി ദിനേശന്റെ ചെവിയില് പറഞ്ഞു

പ്രണയത്തിന്റെ’) !

ദിനേശന്റെ കൈ ഒന്ന് വിറച്ചു. വണ്ടി ഒന്ന് കുലുങ്ങി. ദിനേശന് പറഞ്ഞു ‘ മിണ്ടാതിരി ജോണ്‌സേട്ടാ… എന്റെ ശ്രദ്ധ കളയാതെ’

‘ ശരി…ശരി… ‘ ജോണ്‌സണ് മുളിപ്പാട്ട് തുടങ്ങി.

‘ എന്താ എല്ലാവരും ഉറങ്ങുകയാണോ? പാടണ്ടേ?’

‘ പാടാം..ഇന്നലെ രാത്രി ജോണ്‌സേട്ടന് പാടിയ പാട്ട് ഒന്ന് കൂടെ കേള്ക്കട്ടെ.. . കൊതിയാകുന്നു’ നാരായണി പറഞ്ഞു

‘അത് പുറത്തിറങ്ങിയിട്ടില്ല…അതിന് അവകാശിയുണ്ട്. അയാള് സമ്മതിക്കണം. അങ്ങേരല്ലേ കാശ് എണ്ണി വാങ്ങിയത്. ‘ ജോണ്‌സണ് പറഞ്ഞു

‘കാശ് ജോണ്‌സേട്ടന് എടുത്തോ. എനിക്കും കേള്ക്കണം’നന്ദിനി പറഞ്ഞു.

ജോണ്‌സണ് തൊണ്ടയൊന്നു ശരിയാക്കി.  ‘തുടങ്ങട്ടെ’ഗാനവീചികള് കാറില് അലയടിച്ചുയര്ന്നു. ഒരു വാദ്യഘോഷവുമില്ലാതെ അന്തരീക്ഷത്തില് അനുരണനം സൃഷ്ടിച്ചു കൊണ്ട് അതിന്റെ രാഗധാര ഇതള് വിരിച്ചാടി. പാട്ട് നിന്നപ്പോള് ആകെ ഒരു നിശബ്ദത! ഒരു നേര്ത്ത തേങ്ങല് എല്ലാവരുടെയും തൊണ്ടയില് കുരുങ്ങി നിന്നു.

ഓടുന്ന കാറിനു പോലും ഒരു കണ്ണീര് മഴയുടെ താളം!

ജോണ്‌സന്റെ ഗസ്റ്റ് ഹൗസില് കാവല്ക്കാരന് ഉണര്ന്നിരുന്നു. വാതില് തുറന്നു അയാള് ഭവ്യതയോടെ നിന്നു. എല്ലാവരും കാറില് നിന്നും ഇറങ്ങി. ഡ്രൈവര് ഓടി വന്നു കാര് എടുത്തു പാര്ക്ക് ചെയ്തു. എല്ലാവരും വന്നപ്പോള് ചാക്കോച്ചേട്ടന് കട്ടന് ചായയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. കയ്യും മുഖവും കഴുകി വന്നു എല്ലാവരും കട്ടന് ചായ കുടിച്ചു.രാത്രി ഭക്ഷണം എന്ത് വേണമെന്ന് പറഞ്ഞിരുന്നില്ല. പക്ഷെ ചാക്കോച്ചേട്ടന് മനോധര്മ്മം പോലെ എല്ലാം ഒരുക്കി വച്ചിരുന്നു.

ആദ്യം കപ്പയും ഉള്ളിച്ചമ്മന്തിയും. കുടെ മട്ടണ് റോസ്റ്റും പപ്പടം കാച്ചിയതും. ‘നല്ല ചേര്ച്ച. ‘ ജോണ്‌സണ് പറഞ്ഞു. എല്ലാവര്ക്കും വളരെ അധികം ഇഷ്ടപ്പെട്ട നാടന് വിഭവങ്ങള്! രൂചിയോടെ വര്ത്തമാനവും ചിരിയുമൊക്കെയായി എല്ലാവരും കഴിച്ചു. ഉള്ളിച്ചമ്മന്തി മുക്കി ഒരു കപ്പ കഷണം തങ്കമണിക്ക് നീട്ടി ജോണ്‌സണ്.

‘ഇത് വല്ല്‌ല്യേട്ടന്റെ വക! കൊച്ചേട്ടന് ഇരിക്കണ കണ്ടില്ലേ! ‘

തങ്കമണി വലിയ സന്തോഷത്തോടെ അത് വായില് വാങ്ങിച്ചു.

‘അത് എന്താ എനിക്ക് തരാത്തെ?’ നാരായണി ചോദിച്ചു.

‘ഇനി അവസരം ഇവന്’ജോണ്‌സണ് ദിനേശനെ നോക്കി പറഞ്ഞു. ദിനേശന് എഴുന്നേറ്റു. ഒരു കഷണം കപ്പ ചമ്മന്തിയില് മുക്കി നാരായണിയുടെ നേരെ നീട്ടി. നാരായണി കുസൃതിയോടെ ദിനേശന്റെ കൈ പിടിച്ചു വിരലോടു കൂടി ആ കപ്പക്കഷണം കടിച്ചു. ദിനേശന് കൈ കുടഞ്ഞു. ‘എന്താടീ ഇത്? എന്തൊരു കടി!’ എല്ലാവരും കൈയ്യടിച്ചു. ജോണ്‌സണ് ദിനേശനെ നോക്കി കണ്ണടിച്ചു കാണിച്ചു. നാരായണി ഒരു തമാശയ്ക്ക് ചെയ്തതായിരുന്നു.

‘ക്ഷമിക്കണം ദിനേശേട്ടാ.’അവള് പറഞ്ഞു. ദിനേശന് അവളെ നോക്കി ചിരിച്ചു.

‘എന്തിനാ ക്ഷമ ചോദിക്കുന്നത്? ഇതൊക്കെ അവകാശമല്ലേ? ‘ജോണ്‌സണ് പറഞ്ഞു. നാരായണി ഒന്നും ഉത്തരം പറഞ്ഞില്ല. നല്ല ചമ്പാവരി ചോറും തേങ്ങാക്കൊത്തു ഇട്ട് ഉലര്ത്തിയ താറാവ് കറിയും അവിയലും സാമ്പാറും ചേന മെഴുക്കുപുരട്ടിയതുമൊക്കെയായി നല്ല ഭക്ഷണം ഒരുക്കി വച്ചിരുന്നു അവിടെ.

‘ചാക്കോച്ചേട്ടന് എന്നാ സാമ്പാറും അവിയലും ചേനമെഴുക്കു പുരട്ടിയുമൊക്കെ ഉണ്ടാക്കാന് പഠിച്ചേ?’ ജോണ്‌സണ് ചോദിച്ചു.

‘ ഒക്കെ അറിയാമേ.. ‘ചാക്കോച്ചേട്ടന് ഭവ്യതയോടെ പറഞ്ഞു.

‘ഇതിനു മുമ്പ് ഇതൊന്നും ചെയ്തു കണ്ടില്ല.’ ജോണ്‌സണ് ചോദിച്ചു.

‘അത്..കുഞ്ഞിനതൊന്നും പഥ്യം അല്ലെന്നു കരുതി.’ചാക്കോച്ചേട്ടന് സത്യം പറഞ്ഞു.

ജോണ്‌സണ് ചിരിച്ചു പോയി. താന് ഒരു സസൃഭുക്ക് ആകുന്നതു പാവം ചാക്കോച്ചേട്ടന് എങ്ങനെ അറിയാന്

ബാഗ്ലൂര് നഗരം രാത്രിയും ഉറങ്ങാറില്ല.  ‘നമുക്ക് കന്റോണ്മെന്റിലെ വേളാങ്കണ്ണി മാതാവിനെ ഒന്ന് കാണാം. ഞാന് വരുന്നത് ആ അമ്മ കാത്തിരിക്കാറുണ്ട്.’

എല്ലാവരും വീണ്ടും പുറത്തിറങ്ങി. മാതാവിന്റെ വലിയ പള്ളി ഉണര്ന്നു തന്നെ ഇരുന്നു. വിശ്വാസികള് കൊന്ത ഉരുട്ടി പ്രാര്ത്ഥിക്കുന്നു. ജോണ്‌സന്റെ കൂടെ എല്ലാവരും പള്ളിക്കകത്ത് കയറി. എല്ലാവരെ കൊണ്ടും ജോണ്‌സണ് തന്നെ കാശ് കൊടുത്ത് ഭണ്ഡാരത്തില് നേര്ച്ച ഇടീച്ചു. അള്ത്താരയുടെ നേരെ താഴെ മുട്ടുകുത്തി ഇരുന്നു

ജോണ്‌സന്റെ കൂടെ എല്ലാവരും പ്രാര്ത്ഥിച്ചു. കലാബോധത്തോടെ പണിത ചുമരുകളില് വിശുദ്ധന്മാരും വിശുദ്ധകളും അവരെ നോക്കി പുഞ്ചിരിച്ചു. ദിനേശനും നാരായണിയും തങ്കമണിയും കാഴ്ചകളില് മുഴുകി നടന്നു. മകന്റെ നഗ്‌നമൃതശരീരം മടിയില് ചേര്ത്തിരുന്ന വ്യാകുല മാതാവിന്റെ രൂപത്തിന്റെ മുന്നില് ജോണ്‌സണ് മുട്ട് കുത്തിയപ്പോള് തലവഴി സാരി തലപ്പിട്ടു മൂടി നന്ദിനി അടുത്തു വന്നു ചേര്ന്നിരുന്നു. അവളുടെ വലതു കൈ നെഞ്ചില് ചേര്ത്തു പിടിച്ച് ഒരു നിമിഷം അയാള് കണ്ണടച്ചു.

‘ഇതാണമ്മേ എന്റെ പെണ്ണ്..എന്റെ കാണിക്ക’ അയാള് മെല്ലെ പറഞ്ഞു.

ആ പിടയ്ക്കുന്ന നെഞ്ചില് കൈ വച്ച് ആ വാക്കുകള് നന്ദിനി ഏറ്റു പറഞ്ഞു. ‘ഇതാണമ്മേ എന്റെ പുരുഷന്… എന്റെ കാണിക്ക’

അവര് എഴുന്നേറ്റു മറ്റുള്ളവരോട് ചേര്ന്നു നടന്നു. ‘സെപ്റ്റംബറിലാണ് ഇവിടെ പെരുന്നാള് ‘ജോണ്‌സണ് എല്ലാവരോടുമായി പറഞ്ഞു. പള്ളിമുഖപ്പില് ഒരുപാട് കഴുകന്മാര് കൂട്ടം കൂടി ഇരിക്കുന്നു.

‘ ഇതെന്താ ഈ കഴുകന്മാരൊക്കെ ഇവിടെ’

‘അതോ, ഇവിടുത്തെ ഇറച്ചി മാര്ക്കറ്റിലെ അവകാശികളാ.. ഇവിടെ പെരുന്നാള് നടത്തുന്നത് ഇവിടുത്തെ മുസ്ലിം സഹോദരന്മാരാണ്.’

‘എന്തൊരു മതസൗഹാര്ദ്ദം! ‘ നാരായണി പറഞ്ഞു.

കാറില് കയറി ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. രാത്രി മുഴുവന് പ്രവര്ത്തിക്കുന്ന ഫാക്ടറികള്, എയര് ഫോഴ്‌സ് ഗ്രാണ്ട് ! വിമാന നിര്മ്മാണ കമ്പനി ഒക്കെ കാണാന് ഇനിയും വരണം. രാത്രി പകലാക്കുന്ന നിശാ ക്ലബ്ബുകള്, നക്ഷത്ര ഹോട്ടലുകള് നഗരം ഉറങ്ങുന്നില്ല…ഒരിക്കലും

വളരെ വൈകി ഗസ്റ്റ് ഹൗസില് എത്തി. നീന്തല് കുളത്തില് രണ്ടരയന്നങ്ങള് പരസ്പരം കൊക്കുരുമ്മി ശയിക്കുന്നു. ജോണ്‌സണ് നന്ദിനിയെ നോക്കി. ആ കണ്ണുകളും അരയന്നങ്ങളിലായിരുന്നു. ശബ്ദം കേട്ടു ലവ് ബേര്ഡ്‌സ് ഞെട്ടി ഉണര്ന്നു. എല്ലാവരും ഉറങ്ങാന് തയ്യാറായി.

‘രാരീ രാരീരം രാരോ…പാടീ രാക്കിളി പാടീ..’ ജോണ്‌സണ് മൂളിപ്പാട്ട് പാടികൊണ്ട് മുറിയിലേക്ക് പോയി. കണ്ണില് മാതാവിന്റെ കരുണ നിറഞ്ഞ മുഖം തെളിഞ്ഞു നിന്നു. കൊന്ത ചൊല്ലാന് നന്ദിനിക്ക് അറിയില്ല പക്ഷെ ജോണ്‌സണ് അമ്മയോട് പിറുപിറുത്ത വാക്കുകള് അവള് ഏറ്റേറ്റു പറഞ്ഞു. വിളക്കുകള് അണഞ്ഞു. വലിയ ചില്ല് ജനലിലൂടെ ആകാശത്തിന്റെ ഒരു ഭാഗം കാണാമായിരുന്നു. അമ്മയുടെ തിരുമുടിയിലെ തിളങ്ങുന്ന നക്ഷത്രങ്ങള് ആകാശത്തു വാരി വിതറിയിരിക്കുന്നു. എന്തൊക്കെയോ ചിന്തിച്ചു കിടന്ന് ഉറക്കം കണ്‌പോളകളില് തലോടിയപ്പോള് അവള് ഉറങ്ങി. സ്വപ്നത്തിന്റെ മായാലോകത്തു കൂടി അവള് അടിവച്ചടിവച്ചു നടന്നു. വെള്ള വസ്ത്ര ധാരിണിയായ ഒരു വൃദ്ധ പുഷ്പത്തേരില് ഏറി വന്നു. ഒരു കൊട്ട ലില്ലി പുക്കള് അവളുടെ തല

വഴി ഇട്ടു. ആ പൂക്കള് ഓരോന്നായി എഴുന്നേറ്റു നടന്നു ആ അമ്മയുടെ കാല്ക്കല് കുമ്പിട്ടു നിന്നു. അതിലെ ഒരു പൂ എടുത്ത് അമ്മ അവളുടെ തലയില് ചൂടി കൊടുത്തു. ആ അമ്മ അവളെ കോരി എടുത്തു മടിയില് കിടത്തി. മുഖത്ത് ആരോ ശക്തിയായി വെള്ളം തളിച്ചതായി തോന്നി. നന്ദിനി ഞെട്ടി ഉണര്ന്നു . നാരായണിയും തങ്കമണിയും സ്തംഭിച്ചു നില്ക്കുന്നു. നാരായണിയാണ് വെള്ളം തളിച്ചത്.

‘എന്താ നന്ദിനിയേച്ചീ..എന്തൊക്കെയാ പറഞ്ഞു കൊണ്ടിരുന്നത്?’   നന്ദിനി

എഴുന്നേറ്റിരുന്നു.

‘ഒന്നുമില്ല…ഒരു സ്വപ്നം കണ്ടതാ ‘

‘ഞങ്ങള് പേടിച്ചു പോയി. ചേച്ചി തലയൊക്കെ ഇട്ടുരുട്ടുന്നത് കണ്ടു ‘

‘സാരമില്ല…നിങ്ങള് ഉറങ്ങിക്കോ, എനിക്കൊന്നും ഇല്ല.’ നന്ദിനി എഴുന്നേറ്റു കുളിമുറിയില് പോയി വന്നു, കുറച്ചു വെള്ളം കുടിച്ചു. സ്വപ്നം ഓര്മ്മയില് തെളിയുന്നില്ല. കുട്ടികള് ഉറങ്ങി കഴിഞ്ഞു. പാവം കുട്ടികള്‌വല്ലാതെ പരിഭ്രമിച്ചിരുന്നു. കടലാസ്സും പേനയുമെടുത്ത് നന്ദിനി ഉരുന്നു. തലയില് നല്ല പ്രകാശം പരന്നു നില്ക്കുന്ന പോലെ. ഒറ്റ ഇരുപ്പില് ഡേവിഡ് സാര് പറഞ്ഞ, മൂന്നു സന്ദര്ഭത്തിനുമിണങ്ങുന്ന ഗാനങ്ങള് ഒഴുകി ഇറങ്ങി. ഇനി ഈണം കൊടുക്കണം. നന്ദിനി എഴുന്നേറ്റു കുറച്ചു കൂടെ വെള്ളം കുടിച്ചു. ജനല് തുറന്നപ്പോള് ശക്തിയായ തണുപ്പ് അടിച്ചു കയറി. വേഗം ജനല് അടച്ചു കുറ്റിയിട്ടു. ഒരോ പാട്ടും ഒരിക്കല് കൂടി വായിച്ചു നോക്കി.

കൊള്ളാം

ജോണ്‌സേട്ടന്റെ മുറിയിലെ ഫോണില് വിളിച്ചു. ജോണ്‌സണ് ചാടി എഴുന്നേറ്റു. നന്ദിനിയുടെ മുറിയില് നിന്നാണല്ലോ ഫോണ്. ‘ എന്ത് പറ്റി നന്ദു..ഉറങ്ങിയില്ലലേ?’

‘കുറച്ച്… ഞെട്ടി ഉണര്ന്നു . ഇനി മൂന്നു പാട്ട് കൂടി വേണ്ടേ? ‘

‘അതോര്ത്തു വിഷമിക്കാതെ!’

‘ജോണ്‌സേട്ടന് വാ.. പാട്ട് ഞാന് എഴുതി കഴിഞ്ഞു. ഒരു പാട്ടുപെട്ടി വേണം ഈണം ഇടാന്’.

‘ഇതാ വരുന്നു’ നിമിഷങ്ങള്ക്കകം അയാള് എത്തി. സംഗീതോപകരണങ്ങള് ഇരിക്കുന്ന മുറിയിലേക്ക് നന്ദിനിയെ കൂടെ കൂട്ടി. പാട്ടുപെട്ടിയും ഗിറ്റാറും ഉണര്ന്നു . ഈണങ്ങള് വ്യത്യസ്തമായി പരീക്ഷിച്ചു. ഓരോ പുതിയ രാഗങ്ങള് പിറന്നു വീണു. നേരം വെളുക്കുന്നതിനു മുന്പ് മൂന്നിനും ഈണം ഇട്ടു കഴിഞ്ഞിരുന്നു. ജോണ്‌സണ് നന്ദിനിയെ കെട്ടിപ്പിടിച്ചു. ഒരു നനഞ്ഞ തുണി പോലെ അവള് ആ ദേഹത്തു പറ്റി പിടിച്ചു നിന്നു. വാദ്യോപകരണങ്ങള് ഒതുക്കി വച്ച് പുല്പ്പായയില് അയാള് നീണ്ടു നിവര്ന്നു കിടന്നു. നന്ദിനി എന്തു ചെയ്യണമെന്ന് അറിയാതെ വ്‌റീളാവതിയായി നിന്നു. ‘നന്ദു പോയി കിടന്നോളൂ. ഞാന് ഉറങ്ങാന് പോവുകയാ’

‘ഇവിടെയോ? ഈ നിലത്തോ? ‘

‘അതിനെന്താ? എനിക്കിതു മതി ‘

‘എണീക്ക്..മുറിയില് പോയി കിടക്കു ‘

‘വേണ്ടാ..നന്ദു, മോള് പോയി കിടക്കു.. നാളെയും ട്രെയിനില് ഉറങ്ങാന് പറ്റിയെന്നു വരില്ല.’

നന്ദിനി പിന്നെയും മടിച്ചു നിന്നു. ജോണ്‌സണ് എഴുന്നേറ്റു. ‘ ഇനിയും ഇവിടെ നില്ക്കണ്ട. ഞാന് രാവിലെ വിളിക്കാം… മോള് പോയി ഉറങ്ങു ‘

അയാള് അവളെ മുറിയില് കൊണ്ടാക്കി. മൃദുവായി ഒരു ചുംബനം നല്കി. നന്ദിനി വാതില് അടച്ചു. ജോണ്‌സണ് തിരിച്ചു പോയി. നേരം പുലരാറായിരിക്കുന്നു. എഴുതിയതെല്ലാം പെട്ടിയില് ഭദ്രമായിവച്ച ശേഷം നന്ദിനി കിടന്നു. പെട്ടെന്ന് തന്നെ ഉറങ്ങാന് കഴിഞ്ഞു.

നേരം വെളുത്തു. നന്ദിനി ഉറങ്ങുന്നതിനു വിഘാതം ഇല്ലാതെ നാരായണിയും തങ്കമണിയും ദിനകൃത്യങ്ങള് നടത്തി, ചാക്കോച്ചേട്ടന് കട്ടനുമായി വന്നു. നന്ദിനി

ഉറങ്ങുന്നത് കണ്ടു. ജോണ്‌സണും ഉറങ്ങുന്നു! ഒരിക്കലും നേരത്തെ ഉണരാത്തെ ജോണ്‌സണെ അയാള് കണ്ടിട്ടില്ല. ‘ എന്തോ പന്തി കേടുണ്ട് ‘ അയാളുടെ പഴയ മനസ്സ് പറഞ്ഞു. ഇതിനു മുമ്പ് പെണ്കുട്ടികളുടെ കൂടെ ജോണ്‌സണ് വന്നിട്ടുമില്ല.ഇത് ആദ്യമാണ് മൂന്നു പെണ്കുട്ടികള്! കൂടെ ഒരു പാവം ചെറുപ്പക്കാരനും. എത്രയോ നല്ലൊരു പാരമ്പര്യം ഉള്ള കുടുംബത്തിലെ ഒരേ ഒരു അനന്തരാവകാശിയാണ്. മകനിൽ വലിയ ആത്മ വിശ്വാസമാണ് മമ്മിക്ക്. അത്, ഇതൊന്നും അറിയുന്നുമുണ്ടാവില്ല!

ചാക്കോച്ചേട്ടന്റെ പഴയ മനസ്സ് പലതും ചിന്തിച്ചു. തന്നെ പോലെ ഒരാള്ക്ക് ആവശ്യമില്ലാത്ത ചിന്തകളാണിതൊക്കെ. ആവശ്യത്തിനും അതിലധികവും തന്നെ ആ കുടുംബം സംരക്ഷിക്കുന്നുണ്ട്. ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കാം ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. വേണ്ടാത്തതൊന്നും ആലോചിച്ച് ഉള്ള ഭക്ഷണത്തില് പാറ്റ ഇടേണ്ട മനസ്സ് പറഞ്ഞു. എന്നിട്ടും, മമ്മിയുമായി ഇതൊന്നു സംസാരിക്കണമെന്ന് അയാള് നിശ്ചയിച്ചു. പത്തു മണിയോടെ എല്ലാവരും എഴുന്നേറ്റ് ഒരുങ്ങി പുറത്തിറങ്ങി. കാര് റോഡുകളിലൂടെ ഓടി കൊണ്ടിരുന്നു. മലയാളം സംസാരിക്കുന്ന മാര്ക്കറ്റുകള്, ഓട്ടോസ്റ്റാന്റുകള്, കൂടുതല് മലയാളികള് താമസിക്കുന്ന അള്‌സൂര്, മൈക്കിള്പാളയം, ഇന്ദിരാനഗര്, കൃഷ്ണരാജപുരം അങ്ങനെ ഒരു ഓട്ടപ്രദക്ഷിണം. വഴി വക്കില് തണലേകുന്ന വന്വ്യക്ഷങ്ങള്! ഉരുളക്കിഴങ്ങും, കാബേജും, കാരറ്റും വിളയുന്ന പാടങ്ങള്..ഈന്തപ്പഴവും, വെളാങ്കയും വില്ക്കുന്ന വൃദ്ധ സ്രതീകള്..കനലില് ചുട്ട മക്കാചോളം..എല്ലാം എല്ലാം നാടിന്റെ മുഖ മുദ്രകളായിരുന്നു.

ഉച്ച ഭക്ഷണം വഴിവക്കിലെ പാനി പൂരി ! വിവിധ തരം പയര്, കടല വര്ഗ്ഗങ്ങളും, ഇലകളും കറികളാക്കി കൊച്ചു കൊച്ചു കുമിളകള് പോലെയുള്ള പൂരികളില് നിറച്ച, അതൊരു രുചി ഭേദം തന്നെയായിരുന്നു! എല്ലാവര്ക്കും അത് ഇഷ്ടപ്പെട്ടു. രാത്രിക്കുള്ളത് പൊതിഞ്ഞെടുക്കാന് ചാക്കോച്ചേട്ടനോട് പറഞ്ഞിരുന്നു. നല്ല നാരങ്ങാ ചോറും, ചമ്മന്തിയും അച്ചാറും..കൂടെ കുറച്ചു കോഴി പൊരിച്ചതും..അങ്ങോട്ടുള്ള യാത്രയിലാണ് ഭക്ഷണം കരുതുന്നതിന്റെ ഗുണം മനസ്സിലായത്. കാന്റീനില് നിന്നും വരുന്നത് കാത്തു വിഷമിക്കേണ്ടതില്ലല്ലോ.

സ്റ്റേഷന് തൊട്ടടുത്തതായതിനാല് നേരത്തെ ഇറങ്ങേണ്ടതില്ല. എല്ലാം ഒരുക്കി വച്ചു.

‘ഇനി എന്തെങ്കിലും വാങ്ങണോ ‘ ജോണ്‌സണ് ചോദിച്ചു.

‘ഒന്നും വേണ്ട..വേറെ എന്ത് വാങ്ങാന് ?’

‘ഇവിടെ നിന്നും വാങ്ങാന് ഏറ്റവും നല്ലത് പഴങ്ങളാണ്. നല്ല ഓറഞ്ച്, ആപ്പിൾ, പേരയ്ക്ക..കുറച്ച് അതും വാങ്ങാം. എല്ലാവര്ക്കും അതും ഇഷ്ടപ്പെടും.’ ജോണ്‌സണ് ഡ്രൈവറെ വിട്ട് എല്ലാം പെട്ടികളില് കെട്ടി വാങ്ങിച്ചു. സമയത്തിന് എല്ലാവരും സ്റ്റേഷനില് എത്തി. വണ്ടി നേരത്തെ തന്നെ പാളത്തില് എത്തിയിരുന്നു. സമയം ആയപ്പോള് പതിവ് പോലെ തിരക്കുണ്ടായിരുന്നു. ഡ്രൈവറും കൂലിയും അവരുടെ മുറി കണ്ടെത്തി സാധനങ്ങള് സൂക്ഷ്മമായി ഒതുക്കി വച്ചു. ഇരുട്ട് സ്റ്റേഷനെ വിഴുങ്ങാന് കാത്തു നിന്നു. കാതടപ്പിക്കുന്ന ചുളം വിളിയോടെ വണ്ടി സ്റ്റേഷന് വിട്ടു.ഇരുട്ടിനെ കീറി മുറിച്ച് ഒരു ജേതാവിനെ പോലെ അത് കുതിച്ചു ഓടി.

വർണ്ണശബളമായ നഗരക്കാഴ്ചകൾ ക്രമേണ മറഞ്ഞു പോയി. പലരും നേരത്തെ തന്നെ ബർത്തുകളിൽ കയറിക്കൂടിയിരുന്നു. ജോൺസൺ എല്ലാവരുടെയും ബർത്തുകൾ

നോക്കി വച്ചു.നാരായണിയും തങ്കമണിയും പറഞ്ഞു തീരാത്ത പോലെ സംസാരിച്ചു കൊണ്ടിരുന്നു. നന്ദിനി പുറത്തേക്ക് നോക്കി ഇരിക്കുന്നു. ദിനേശന് ഒരരികിലെ സീറ്റില് ഇരുന്നു സ്റ്റേഷനില് നിന്നും വാങ്ങിയ മാസിക വായിച്ചു കൊണ്ടിരിക്കുന്നു. നന്ദിനിയുടെ നേരെ എതിര് സീറ്റിലാണ് ജോണ്‌സണ് ഇരുന്നിരുന്നത്. കാല് വിരല് കൊണ്ട് അവളുടെ തള്ള വിരലില് ഒന്ന് അമര്ത്തി ചവുട്ടി. നന്ദിനല് കാല് വലിച്ചു. എത്ര ആളുകള്ക്ക് നടുവിലും കുസൃതി വിടില്ല.

തിരിച്ചു പോകുമ്പോള് സാധനങ്ങള് കൂടുതല് ഉണ്ടായിരുന്നു. ഒക്കെ വേണ്ട വിധം അടുക്കി വച്ചു ജോണ്‌സണ്.

‘കയ്യും മുഖവൂം ഒക്കെ കഴുകി വന്നാല് നമുക്കിന്നു വേഗം ഭക്ഷണം കഴിച്ചു കിടക്കാം.’അയാള് പറഞ്ഞൂ. മറ്റു സീറ്റുകളില് ഉളള വരും ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു. ബാത്ത്‌റൂമില് പോയി വന്ന് എല്ലാവരും പൊതികളെടുത്തു . ‘എന്ത് വലിയ പൊതികളാണ് ചാക്കോച്ചേട്ടന് ഒരുക്കി വച്ചിരിക്കുന്നത്? ‘ നാരായണി പറഞ്ഞു

‘കഴിച്ചോ… ബാക്കി പുറത്തേക്ക് ഇടേണ്ട. അതിനു കാത്തു മനുഷ്യരും, മൃഗങ്ങളും പുറത്തുണ്ട്. ബാക്കി അടുത്തൂ വച്ചാല് മതി. അടുത്ത സ്റ്റേഷനില് അത് ഇരന്നു വാങ്ങാന് കാത്തു നില്ക്കുന്നവരെ കാണാം. അവരുടെ കയ്യില് കൊടുക്കാം. ‘

നാരങ്ങാ ചോറും, പുഴുങ്ങിയ മുട്ടയും അച്ചാറുമൊക്കെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. കോഴി വറുത്തത് ഓരോ കഷണം തിന്നു. മരുന്ന് കഴിച്ചു ശീലിക്കുന്നത് പോലെയാണ് എല്ലാവരും അത് ചെയ്യുന്നത്. ബാക്കി പൊതിഞ്ഞ് അടുത്തു തന്നെ വച്ചു. ജോണ്‌സണ് പറഞ്ഞത് പോലെ അടൂത്ത സ്റ്റേഷനില് എത്തിയപ്പോള് ഭക്ഷണം യാചിച്ചു വരുന്നവര്ക്ക് പൊതി കിട്ടിയതിന്റെ സന്തോഷം! ‘ഇത്രയധികം യാചകരോ! ‘ നാരായണി ചോദിച്ചു.

‘ഇതില് എല്ലാ വര്ഗ്ഗവും ഉണ്ട്… ഇരുട്ടിന്റെ മക്കളാണെല്ലാം.’ ജോണ്‌സണ് പറഞ്ഞു

‘ഇരുട്ടിന്റെ മക്കളോ? അത് ആരാ ‘ തങ്കമണിക്ക് സംശയം

‘ഇരുട്ടില് നടക്കുന്ന ഒരുപാട് അനാശാസ്യ പ്രവുത്തികളുണ്ട്. കളവി., ചതി… പിന്നെ .. അങ്ങനെ പലതും’ ജോണ്‌സണ്  ചില വാക്കുകള് വിഴുങ്ങിക്കളഞ്ഞു.

ബര്ത്തുകളില് ആളുകള് കയറി കിടന്നു തുടങ്ങി.താഴെ നാരായണിയും തങ്കമണിയും കിടന്നു.മധ്യത്തില് നന്ദിനിയും അതിനു നേരെ തന്നെയായിരുന്നു ജോണ്‌സണും. ദിനേശന് സൈഡ് ബെര്ത്ത് ആയിരുന്നു ബര്ത്തുകള് ഒരുക്കി എല്ലാവരും കിടന്നു. വണ്ടിയിലെ വിളക്ക് അണഞ്ഞു. നേര്ത്ത നീല വെളിച്ചം മാത്രം മിന്നി കത്തി.കൂര്ക്കം വലികള് ഉയര്ന്നു തുടങ്ങി. വണ്ടി വേഗം കൂട്ടി കുകി പാഞ്ഞുകൊണ്ടിരുന്നു.നന്ദിനി പുതപ്പെടുത്തു, മുഖം മറച്ചു ചെരിഞ്ഞു കിടന്നു. ആ കിടപ്പ് നോക്കി ജോണ്‌സണ് പുഞ്ചിരിച്ചു.

‘ആറ്റീറമ്പിന് കൊമ്പിലെ .. തത്തമ്മേ കളി തത്തമ്മേ. ഇല്ലാക്കഥ ചൊല്ലാതെടി ഓലഞ്ഞാലി… വേണ്ടാത്തത് മിണ്ടാതെടി കൂട്ടുകാരീ.’ജോണ്‌സണ് ചെറിയ ചൂളം അടിച്ചു പാടി.

കൈകള് നീണ്ടു വന്ന് അവളുടെ പുതപ്പു തട്ടി മാറ്റി. നേര്ത്ത ചുണ്ടില് മൃദുവായി വിരല് ഓടിച്ചു. നന്ദിനി നല്ലൊരു കടി വച്ചുകൊടുത്തൂ.. പെട്ടെന്ന് കൈ വലിച്ചു. വേദനയായി കാണും. അവള് ഓര്ത്തു. കാല് വിരല് കൊണ്ട് അവളുടെ കാല് വെള്ളയില് ചൊറിഞ്ഞു. അവള് കാല് മെല്ലെ മേലോട്ട് മടക്കി പിടിച്ചു. കൂറെ നേരം അനക്കമൊന്നും ഉണ്ടായില്ല. ഉറങ്ങിക്കാണുമെന്നു കരുതി നന്ദിനിയും കണ്ണടച്ച് കിടന്നു.

തൊട്ടില് ആട്ടുന്ന പോലെ, സുഖദമായ താരാട്ട് പാടി ഉറക്കുന്ന പോലെ വണ്ടി ചാഞ്ചാടി.കുറച്ചു കഴിഞ്ഞപ്പോള് കൈകള് വീണ്ടും നീണ്ടു വന്നു. വിരലുകള് അവളുടെ കവിളിൽ ചിത്രം രചിച്ചു. നന്ദിനി ആ കൈകള് ചേര്ത്തു പിടിച്ചു ചുംബിച്ചു. നെഞ്ചില് ആ കരം ചേര്ത്തു വച്ചവള് കണ്ണടച്ച് കിടന്നു. അതോടെ കുസൃതി കുറഞ്ഞു. സുന്ദര സ്വപ്നങ്ങള് വിരിയിച്ചു കൊണ്ട് ഉറക്കം കണ്ണുകളെ തഴുകി അടച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *