LIMA WORLD LIBRARY

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 3– ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 3

“അമ്മേ ദേ അങ്ങോട്ടു നോക്ക് പുതുപ്പെണ്ണല്ലേ ആ അരയ്ക്കുന്നത്?
കല്യാണം കഴിഞ്ഞ് രണ്ടു ദിവസമല്ലേ ആയുള്ളു വീട്ടുവേല യ്ക്കൊക്കെ കയറിത്തുടങ്ങി എന്നു തോന്നുന്നു. ”
“പുതുതല്ലേ പഴയതായി മാറുന്നത്
രണ്ടു ദിവസം പോരെ അടുക്കളയിൽ കയറാൻ.? മൂന്നാല് വർഷം മുൻപ് നീയും ഇതുപോലെ ഒരു പുതുപ്പെണ്ണല്ലാരുന്നോ?
എന്തൊരു നാണമായിരുന്നു നിനക്ക്. ഇങ്ങനെ ഒരു നാണം കണ്ടിട്ടില്ല ഞാൻ.”
……………..
നാണിക്കാതിരിക്കുന്നതെങ്ങനെ?
പത്തിരുപതു വർഷത്തിനിടയ്ക്ക് പുറത്തുള്ള മനുഷ്യരെ കണ്ടിട്ടുണ്ടെന്നു പറയാൻ പള്ളിയിൽ പെരുന്നാള് വരുമ്പോൾ മാത്രമാണ്. സണ്ടേസ്കൂൾ, പള്ളി,പള്ളിക്കുടം അപ്പന്റെ അനുജന്റെ വീട്, അമ്മയുടെ സഹോദരിയുടെ വീട്. തീർന്നു ഭ്രമണ പഥത്തിലെ കേന്ദ്രങ്ങൾ. അപ്പനുള്ളപ്പോൾ  സിനിമ കണ്ടിട്ടുള്ളതാണ് .പിന്നെ കാണുന്നത് ഇവിടെ വന്നതിൽ പ്പിന്നെ. ചിലപ്പോൾ അമ്മ തന്നെ പറയും
‘ എടാ കോരച്ചാ!അവളേം കൂട്ടി ഒരു സിനിമയ്ക്ക് പോടാ’എന്ന്.
“നീ എന്താ ഒന്നും മിണ്ടാത്തത്?ഞാൻ പറഞ്ഞത് ശരിയല്ലേ?”
“പോ അമ്മേ! ഈ അമ്മ ”
മേരിമ്മ ശോശാമ്മയെ മെല്ലെ ഒന്നു തള്ളി അതു ആ അമ്മയും മകളും തമ്മിൽത്തമ്മിൽ ഉള്ള സ്നേഹത്തിന്റെയും യോജിപ്പി ന്റെയും ബഹിർസ്പുരണമായിരു ന്നു.അമ്മായിഅമ്മ മരുമകൾ ആ യല്ല ഒരു മകളെപ്പോലെ, ഒരമ്മയെ പോലെ ഒരു കൂട്ടുകാരിയെ പ്പോലെ..ഒരു ചേട്ടത്തിയെപ്പോലെ.
കല്യാണം കഴിഞ്ഞിറങ്ങി പോന്നതാണ്. പിന്നെ അങ്ങോട്ടൊന്നു
കയറാൻ കഴിഞ്ഞിട്ടില്ല. ഇന്നേതായാലും ഒത്തു. ചാക്കോച്ചൻ ഏതോ ആവശ്യത്തിന് പുറത്തു പോയിരിക്കുന്നു. സോജുമോൻ അപ്പാപ്പന്റെ കൂടെ. അവൻ എപ്പോഴും അങ്ങനെയാണ്. ബേവച്ചൻ വീട്ടിലുണ്ടെങ്കിൽ അവനും ഒപ്പം കാണും ഇടം വലം വിടാതെ.ചാക്കോച്ചനുണ്ടെങ്കിൽ
വല്ല്യപ്പച്ചനാണവന്റെ കളിക്കൂട്ട് .
അമ്മയും മകളും പടി കടന്നത് ആദ്യം കണ്ടത് നാണിയമ്മയാണ്.പക്ഷെ അവർ നാണിയമ്മയെ കണ്ടില്ല. നാണിയമ്മ വേഗം പിന്നാമ്പുറത്തേക്ക് ചെന്നു മരുമകളെവിളിച്ചു.
“മോളെ!ഗീതക്കുഞ്ഞെ. ദാ മോളെ കാണാൻ അയല്പക്കത്തെ ശോശാമ്മേം മരുമോളും വരുന്നുണ്ട്. മോളു കയ്യും മുഖവും കഴുകി സാരിയൊക്കെ ഒന്നു മാറി മുഖത്തു ഇത്തിരി പൗഡർ ഒക്കെ പൂശി അങ്ങോട്ടു വാ.”
ഗീത അമ്മയുടെ വിളി ശ്രദ്ധിച്ചു ഗീതക്കുഞ്ഞ്. എന്തൊരോമനയായ വിളി.
ഈ വിളി എക്കാലവും നീണ്ടു നിൽക്കണേ,ഈശ്വരാ! അവൾ മനസ്സിൽ പ്രാർത്ഥിച്ചു.
ആദ്യദിവസം തന്നെ ചേച്ചിയെ മനസ്സിലാക്കി. അമ്മ അങ്ങനെയല്ല. എത്ര നല്ല അമ്മ. അയല്പക്കത്തുകാർ വരുമ്പോൾ
ഈവിധം ആണെങ്കിൽ………
പ്രഭേട്ടൻ കാണാൻ വന്നപ്പോൾ പോലും വീട്ടുവേഷത്തിലാണ് നിന്നത്. സാരിയാണെങ്കിൽ രാവിലെ കുളിച്ചു മാറിയതും.
വേണ്ട സാരിയൊന്നും മാറണ്ട. നല്ല സാരികൾ വീട്ടിലുടുത്താൽ എങ്ങനെയെങ്കിലും കറ പുരളും  ഓഫീസിൽ കൊണ്ടു പോകാൻ ഒക്കുകയില്ല. വന്നു കയറുന്നതിനു മുൻപേ സാരി വാങ്ങണം എന്നു പറയാൻ പറ്റുമോ? അതു ശരിയാണോ? ഏതായാലും അമ്മ പറഞ്ഞതല്ലേ കയ്യും മുഖവും കഴുകാം . അരച്ചുകൊണ്ടിരിക്കുക യായിരുന്നല്ലോ വല്ലതും പറ്റിയിട്ടുണ്ടാവും . അല്ലെങ്കിൽ വിയർത്തിട്ടുണ്ടാവും.കയ്യും മുഖവും കഴുകിയിറങ്ങി വരു മ്പോൾ അരകല്ലിനടുത്ത് സംസാരംകേട്ടു.
“പുതുപ്പെണ്ണല്ലേ അരച്ചോണ്ടു നിന്നത് ഇടയ്ക്കോടിക്കളഞ്ഞോ?”
“ഓ!പുതുപ്പെണ്ണരച്ചു അവരൊക്കെ പഠിത്തക്കാരല്ലേ. പോരാഞ്ഞിട്ട് ജോലിക്കാരും. വീട്ടുവേല ചെയ്തു ശീലമുണ്ടോ?
കയ്യേൽ കരി പറ്റില്ലേ? കണ്ടില്ലേ കയ്യും മുഖവും കഴുകാൻ പോയിരിക്കുന്നത്?”
അമ്മയുടെ ‘ഓ ‘യിലെ ഹാസ്യവും സംസാരത്തിലെ അവഹേളനവും അവൾക്കു മനസ്സിലായി. അരച്ചുകൊണ്ടു നിന്നിടത്തു നിന്ന് തന്നെ ഇതിനു പറഞ്ഞയച്ചിട്ട്….. അപ്പൊ അമ്മ
ചേച്ചിയെക്കാൾ കൂടിയ ടൈപ്പ്. മനസ്സിൽ ഓർത്തു. ആരോടു പറയാൻ. വേണ്ട.അവൾ ഒന്നും പുറത്തു കാണിച്ചില്ല, പറയാനും നിന്നില്ല,ഒന്നും അറിയാത്ത ഭാവത്തിൽ അവരുടെ അടുത്തേക്കു ചെന്നു.
കല്യാണത്തിന്റെ അന്നു മിന്നായം പോലെ കണ്ടതാണ് പെണ്ണിനെ. അന്നു തന്നെ എന്തോ ഒരടുപ്പം തോന്നി കുഞ്ഞന്നാമ്മ യോടുള്ള പോലെ. അവളെ കണ്ടിട്ടിപ്പോൾ എത്ര നാളായി? സോജുമോൻ ഉണ്ടായ ആണ്ടിൽ. ആശുപത്രിയിൽ അവളായിരുന്നു ഒപ്പം. കുറേനാൾ ആശുപത്രിയിൽ നിന്ന് നേഴ്സ്മാരെ പരിചയപ്പെടുകയും അവരുടെ ജോലിയുടെ  മാഹാത്മ്യം മനസ്സിലാക്കുകയും ചെയ്തതു കൊണ്ടാവും അവൾക്കു നഴ്സിംഗിനോട് താല്പര്യം തോന്നിയത്.ആ വർഷം തന്നെ അവൾ അതിനു പോകയും ചെയ്തു.അവൾ തന്നെപ്പോലെ ആയിരുന്നില്ല. എവിടെ വേണമെങ്കിലും തനിയെ പോകും ആരെ വേണമെങ്കിലും കാണും. കാര്യങ്ങൾ നേടാൻ ബഹുമിടുക്കി എല്ലാ ഒത്താശകളും ചെയ്ത് അവളെ പറഞ്ഞയച്ചത് ചേട്ടൻ കോരച്ചായനും. ചേട്ടത്തിയുടെ ഭർത്താവിന് അപ്പന്റെ സ്ഥാനമല്ലേ? അല്ലാത്തയിടങ്ങളും ഉണ്ട്‌. ഇല്ലെന്നല്ല. എന്നാൽ കോരച്ചായൻ ആ സ്ഥാനത്തിന്റെ മഹത്ത്വം മനസ്സിലാക്കി പ്രവർത്തിച്ചു.
“ചേച്ചി എന്താ ഒന്നും മിണ്ടാതെ ”
ഗീത തന്റെ തൊട്ടടുത്ത്, തന്നെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നു. അമ്മ നാണിയമ്മ യുടെ അടുത്തും. മേരിമ്മക്ക് ജാള്യത തോന്നി. ഗീത പുതുതായി വന്നു കയറിയ ഒരു കുട്ടി. താനോ. ഛെ! താനായിരുന്നു എന്തെങ്കിലും ചോദിക്കേണ്ടിയിരുന്നത്.
“ഉമയമ്മ എവിടെ ഗീതേ ”
“ചേച്ചി ഏതോ ഒരു കൂട്ടുകാരിയെ കാണാൻ പോകുന്നെന്നു അമ്മയോട് പറയുന്ന കേട്ടു.”
അതുകൊള്ളാം പുതുപ്പെണ്ണിനെ അമ്മയ്ക്കു സഹായത്തിനു
വിട്ടിട്ട് നാത്തൂൻ വിരുന്നു പോയിരിക്കുന്നോ? കൂട്ടുകാരിയുടെ വീട്ടിൽത്തന്നെ എന്ന് എന്താണുറപ്പ് ? മറിയ പറഞ്ഞതു പോലെ……ഒന്നും പുറത്തേക്കു വിട്ടില്ല ഉള്ളിൽ ഒതുക്കി.
“ഗീതയുടെ വീട്ടിൽ ആരൊക്കെയുണ്ട്? ”
അറിയാവുന്നതാണെങ്കിലും എന്തെങ്കിലും ചോദിക്കാൻ
വേണ്ടി ചോദിച്ചു.
“അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും. അനുജൻ പ്രീഡിഗ്രിക്ക്, അനുജത്തി
ഏഴിൽ.”
“അപ്പോൾ രണ്ടു വീട്ടിലും ഒരുപോലെ. കൂടുതൽ അംഗങ്ങൾ ഉള്ളിടത്താണ്
വന്നു കേറുന്നതെങ്കിൽ വലിയ വിഷമം തോന്നാം ”
“അംഗങ്ങൾ കൂടുന്നത് ഒരു പ്രശ്നമല്ല ചേച്ചി! ഉള്ളവർ സ്നേഹത്തോടും സൗഹാർദ ത്തോടും പെരുമാറിയാൽ അതിന്റെതായ സന്തോഷവും സമാധാനവും ഉണ്ടാകും. ”
താനും അമ്മയും കടന്നു വന്നപ്പോൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ മനസ്സിലൂടെ ഓടി മറഞ്ഞു. അതാണ്‌ ഗീതയുടെ വാക്കുകളുടെ പിന്നിൽ മേരിമ്മയെ ഗീത അവരുടെ മുറിയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. വല്ലതും ഒന്നു ചോദിച്ചാലോ പറഞ്ഞാലോ നാണിയമ്മ കേൾക്കുകയില്ല.
“എന്താ ഗീതേ എന്തുപറ്റി? എന്നെ ഒരു ചേച്ചിയായി കണക്കാക്കി ക്കൊള്ളു. എന്താണെങ്കിലും പറയാൻ മടിക്കേണ്ട ”
“അയ്യോ ചേച്ചി എനിക്കിവിടെ ഒരു കുറവുമില്ല.ചേച്ചി ഇരിക്ക്.ഞാൻ ഒരു പൊതുതത്ത്വം പറഞ്ഞെന്നേയുള്ളു.ചേച്ചി മറ്റൊന്നും വിചാരിക്കണ്ട ”
“ഒന്നുമില്ലെങ്കിൽ സാരമില്ല രണ്ടു വ്യത്യസ്ത ചുറ്റുപാടിൽ വളർന്നവർ,അൽപസ്വല്പ ഇഷ്ടപ്പെടാഴികകൾ വരാം. നമ്മൾ സ്ത്രീകൾ കുറച്ചു വിട്ടുവീഴ്ച കാട്ടിയാൽ കാലക്രമത്തിൽ എല്ലാം നേരെയായി ക്കൊള്ളും.”
മേരിമ്മ ഒരു തത്വചിന്തകയായി. ഒന്നുമല്ലെങ്കിലും നാലഞ്ചു വർഷം മുൻപേ വിവാഹജീവിതത്തിലേക്ക്
പ്രവേശിച്ചവൾ. ചെന്നു കയറിയ വീടാണെങ്കിലോ തനി സ്വർഗ്ഗം. തങ്കം പോലൊരമ്മ…..
“മേരിമ്മേ നമുക്കു പോകാം. നേരം ഒരു പാടായില്ലേ? ഗീതമോളെ! ഞങ്ങളിറങ്ങട്ടെ.ആ കാണുന്ന വീടാ ഞങ്ങടെ. വിരുന്നു പോ ക്കൊക്കെ കഴിഞ്ഞു വരുമ്പോൾ രണ്ടു പേരും കൂടെ അങ്ങോട്ടിറങ്ങ്.”
ശോശാമ്മ ഇറങ്ങിയ പുറകേ നാണിയമ്മയോട് യാത്ര പറഞ്ഞ് മേരിമ്മയും ഒപ്പം കൂടി.
“നല്ലൊരു പെൺകുട്ടി പ്രഭാകരനു നന്നായി ചേരും. പഠിപ്പിന്റെയോ ജോലിയുള്ളതിന്റെയോ ഒരഹംഭാവവും ഇല്ല.”
“ഒറ്റനോട്ടം കൊണ്ട് നീ ആളെ ചികഞ്ഞെടുത്തല്ലോടി. എന്നാ നിന്റെ അത്രേം വരുമെന്ന് തോന്നുന്നില്ല.”
ശോശാമ്മയുടെ ഉള്ളിൽ നാണിയമ്മയുടെ വാക്കുകളും മേരിമ്മയുടെ ഉള്ളിൽ ഗീതയുടെ വാക്കുകളും ആയിരുന്നു പുകഞ്ഞുകൊണ്ടിരുന്നത്.അമ്മയുടെ തമാശ അവൾക്ക് ഉള്ളാലെ ഇഷ്ടപ്പെട്ടു. ഏതു പെണ്ണാണ് അതിഷ്ടപ്പെടാത്തത്.എങ്കിലും…...
“ഈ അമ്മ അമ്മയ്ക്കെപ്പോഴും എന്നെ പുകഴ്ത്താനെ നേരമുള്ളു. അമ്മയ്ക്ക് തോന്നുന്നതാ ആ കൊച്ചു പാവമാ ”
“അല്ല മോളെ!ഞാൻ ഭാഗ്യം ചെയ്തവളാ”
പിന്നെ മേരിമ്മയുടെ നാവിൽ നിന്ന് ഒന്നും പുറത്തുവന്നില്ല. പാവം അമ്മ തന്നെ എത്രമാത്രം, ഇഷ്ടപ്പെടുന്നു സ്നേഹിക്കുന്നു .അമ്മയുടെ മനസ്സിലും മറ്റൊന്നല്ലായിരുന്നു. നല്ലൊരു മരുമകളെതന്നെ തനിക്കു ലഭിച്ചല്ലോ.പെൺ മക്കൾക്ക് പകരമായി കയറി വന്നവൾ. ഇനി ഒന്നു കൂടി വര
ണം. അതും ഇതു പോലൊന്നായാൽ മതിയാരുന്നു
അമ്മയും മകളും അവരവരുടെ ചിന്താവലയത്തിൽത്തന്നെ മൗനമായി നടന്ന് വീടിന്റെ പടികൾ കയറി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px