ഒരു പിടി കടുകും മരണവും
ഏറ്റവും പ്രിയപ്പെട്ട ഫിലോസഫി
ശ്രീ ബുദ്ധൻ്റേതാണ്. കാരുണ്യത്തിൻ്റെ നേർത്ത പൊൻ നൂലിഴകളാൽ നെയ്ത ഒരു വിസ്മയമായിരുന്നു ബുദ്ധൻ.
മനുഷ്യൻ്റെ ദുഃഖകാരണം അന്വേഷിക്കാൻ ഒരു മഹാ സാമ്രാജ്യവും സിംഹാസനവും ഭാര്യയെയും മകനെയും വരെ ഉപേക്ഷിച്ച് അന്വേഷണത്തിൻ്റെ തീഷ്ണമായ അഗ്നിയിൽ എരിഞ്ഞടങ്ങാൻ സ്വന്തം വിധി സ്വയം പ്രഖ്യാപിച്ച മഹാവിസ്മയമായിരുന്നു അദ്ദേഹം.
ദുഃഖമോ കണ്ണീരോ കാണാതെ ബുദ്ധനെ വളർത്താൻ അച്ഛനായ രാജാവ് പ്രത്യേകം ശ്രദ്ധിച്ചുവെങ്കിലും ഒരിക്കൽ അദ്ദേഹം കൊട്ടാരത്തിനു പുറത്തുള്ള തെരുവ് കാണുന്നു.
മരണവും രോഗവും ദുരിതവും കാണുന്നു.
മരണം കാണുമ്പോൾ : ഞാനും മരിക്കുമോ? എന്ന് അദ്ദേഹം തൻ്റെ തേരാളിയോടു ചോദിക്കുന്ന ചോദ്യം ഹൃദയ സ്പർശിയാണ്.
അർദ്ധരാത്രിയിൽ ഗാഢമായി ഉറങ്ങുന്ന പത്നിയെയും പുത്രനെയും ആർദ്രതയോടെ നോക്കിയ ശേഷം അദ്ദേഹം യാത്രയാവുകയാണ്. മനുഷ്യൻ്റെ ദുഃഖ ദുരിത കാരണം തിരഞ്ഞ്.
ജീവൻ്റെ ചിറകടി നിലച്ച കുഞ്ഞിൻ്റെ ദേഹം ഇരു കൈകളിലും കോരിയെടുത്ത് , എൻ്റെ കുഞ്ഞിന് ജീവൻ നൽകാമോ? എന്നു വിലപിക്കുന്ന അമ്മയോട് അദ്ദേഹം പറഞ്ഞ ഒരു വാചകം മറക്കാനാവുമോ?
ആരും മരിക്കാത്ത വീട്ടിൽ നിന്നും ഒരു പിടി കടുക് കൊണ്ടുവന്നാൽ നിൻ്റെ കുഞ്ഞിനെ ഞാൻ ജീവിപ്പിക്കാം.
മരണമെന്ന മഹാ സത്യത്തെ ഇതിലും ഭംഗിയായി എങ്ങനെ വിശദീകരിക്കാൻ കഴിയും?
ബുദ്ധൻ ഒരു സ്ഥലത്ത് പ്രവേശിച്ചാൽ അവിടെമാകെ ഒരു പ്രശാന്തി പരക്കും. വന്യമൃഗങ്ങൾ വരെ ശാന്തരാകും.
ഇന്നത്തെ ചിത്രദർശനം ബുദ്ധനെക്കുറിച്ച് ചിന്തിപ്പിച്ചു.












