കോളിങ് ബെല്ലിന്റെ ശബ്ദംകേട്ട് പാതിയുറക്കത്തില്‍ നിന്ന് നീലവും അടുക്കളയില്‍ നിന്നും സരളമ്മയും ഒരുമിച്ചാണ് ഡോറിനടുത്തെത്തിയത്.
‘ മോളുറങ്ങിപ്പോയോ..? ‘
നീലുവിനോടായവര്‍ ചോദിച്ചപ്പോള്‍ കു ലീനത്വമുള്ള ആ മുഖത്ത് ചെറുപുഞ്ചിരി വിടര്‍ന്നിരുന്നു. എന്തൊരു വാത്സല്യമാണ് സരളമ്മയുടെ പെരുമാറ്റത്തില്‍ ശാരി ചിന്തിച്ചു.
ചിരിച്ചുകൊണ്ടകത്തേക്ക് കടന്ന സന്ദീപ് നീലു വിന്റെ തോളില്‍ തട്ടിയിട്ട് ചോദിച്ചു
‘നല്ല ഉറക്കായിരുന്നല്ലേ?’. പിന്നെ ശാരിയോടായി,
‘ശാരി വന്നെന്നറിഞ്ഞു, ഞാന്‍ വരുന്നതുവരെ ഇവിടുണ്ടാവില്ലേ .. ഉണ്ടാവില്ലേന്നല്ല ഉണ്ടാവണം ട്ടോ..’
നോക്കട്ടെ സന്ദീപ്.. ചിരിച്ചുകൊണ്ടാണ് ശാരിയത് പറഞ്ഞത്.
‘ മോനെ.. ഊണെടുത്തുവച്ചു. സമയം അധികമായില്ലേ വേഗം വന്ന് കഴിക്കു.. ‘ സ്‌നേഹവായ്‌പ്പോടെയുള്ള സരളമ്മയുടെ വാക്കുകള്‍.
നീലുവും സന്ദീപും ഒരുമിച്ചാണ് ബെഡ്‌റൂമിലേക്ക് പോയത്.
‘ എന്തൊരു വിരോധാഭാസമാണ് വിശ്വസിക്കാനേ കഴിയുന്നില്ല ഇവര്‍ തമ്മില്‍ ഇതുവരെ ഒരുമിച്ച് ജീവിച്ചിട്ടില്ലെന്ന്. ‘ ശാരി ഒരു ദീര്‍ഘശ്വാസമുതിര്‍ത്തു.
ഊണ് കഴിക്കുമ്പോള്‍ സന്ദീപിന്റെ മുഖത്ത് ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ലെങ്കിലും നീലുവിന്റെയുള്ളില്‍ ഒരു കടലിരമ്പുന്നുണ്ടെന്ന് അവളുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.
ശാരിയുമായി അല്പനേരം സംസാരിച്ചിരുന്നിട്ട് സന്ദീപ് അകത്ത് മുറിയില്‍ പോയി യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ അയാളോടൊപ്പം തന്നെ നീലുവുമുണ്ടായിരുന്നു സഹായിക്കാനായി.
***
സന്ദീപിനെ ബസ്സ്റ്റാന്‍ഡില്‍ വിടാനായി ഓഫീസില്‍ നിന്നും ഡ്രൈവര്‍ ജീപ്പുമായി വന്നു., എല്ലാവരോടും യാത്രപറഞ്ഞ് അയാള്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോയി. പിറ്റേന്ന് മദ്രാസില്‍ നിന്നാണ് ഡല്‍ഹിക്കുള്ള സന്ദീപിന്റെ ഫ്‌ലൈറ്റ്. ഊട്ടിയില്‍ നിന്നും ബസില്‍ മദ്രാസിലെത്തണം.
ചായകുടി കഴിഞ്ഞു ശാരി നീലുവിനോട് ചോദിച്ചു
‘ വെറുതെ ഇവിടിങ്ങനെ കുത്തിപ്പിടിച്ചി രിക്കാതെ നമുക്കൊന്ന് നടക്കാന്‍ പോയാലോ ടി? ‘
രണ്ടുപേരും സെറ്ററും എടുത്തിട്ട് ഷാളും പുതച്ച് സരളമ്മയോട് യാത്രയും പറഞ്ഞു പുറത്തിറങ്ങി.
‘ എന്തു ഭംഗിയാണ് ഊട്ടിയെന്ന സുന്ദരിയെ കാണാന്‍. കണ്ടാല്‍ മാത്രം പോരാ , ഈ ഭംഗി ആസ്വദിക്കുകയും കൂടി വേണം അല്ലേ നീലു? ‘
ഊട്ടിയുടെ മാസ്മരികമായ സൗന്ദര്യം ആ വൈകുന്നേരത്ത് ഒന്നുകൂടി മനോഹരമായതുപോലെ.. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതിഭംഗി ..കുറേ ദൂരം ആ ഭംഗി ആസ്വദിച്ചുകൊണ്ടവര്‍ നടന്നു ഏക്കറു കളോളം പച്ചപ്പരവതാനി വിരിച്ചതുപോലെ മൊട്ടക്കുന്നുകള്‍, കുന്നുകള്‍ക്ക് അതിരിട്ട് നില്‍ക്കുന്ന പൈന്‍ മരങ്ങള്‍.. നല്ല രീതിയില്‍ തണുത്ത കാറ്റ് വീശുന്നുണ്ട്..ആ കുളിരില്‍ വിവേകും മോളും കൂടിയുണ്ടായിരുന്നെങ്കിലെ ന്ന് ശാരി ഒരു നിമിഷം മോഹിച്ചു.
അവളുടെ ആ ചിന്തകളിലേക്കാണ് പെട്ടെന്ന് വിവേകിന്റെ ഫോണ്‍കോള്‍ വന്നത്. വല്ലാത്തൊരാശ്ചര്യത്തോടെ ശാരി ഫോണെടുത്ത് പറഞ്ഞു..
‘ ഞാനിപ്പോ വിചാരിച്ചേയുള്ളൂ വിവേകും മോളും കൂടിയുണ്ടായിരുന്നെങ്കിലെന്ന്. ഞാനും നീലുവും ഒന്ന് പുറത്തേക്കിറങ്ങി.. ചക്കിയും അമ്മയും അടുത്തുണ്ടോ???
പിന്നീടുള്ള സംഭാഷണങ്ങള്‍ നീലുവിന് അവ്യക്തമാകും വിധം അകലത്തേക്ക് മാറി നിന്നാണ് ശാരി ഫോണില്‍ സംസാരിച്ചത്.
പത്തു മിനിറ്റോളം കഴിഞ്ഞ് ശാരി നീലുവിന്റെയടുത്ത് വന്നപ്പോഴേക്കും പുല്‍മേട്ടില്‍ ഇരുപ്പുറപ്പിച്ചിരുന്നു നീലു.
‘ എന്താടി ഇത്രയധികം ഒരു സംസാരം? വിവേകിനോട് എന്റെ കുറ്റങ്ങള്‍ പറഞ്ഞു കൊടുത്തതാണോ? ‘
വിളറിയ ഒരു ചിരിയോടെയാണ് നീലുവത് ചോദിച്ചത്. പക്ഷേ ആ തമാശ ആസ്വദിക്കാതെ, ഗൗരവമായ മുഖഭാവത്തോടെ ശാരി അവളുടെയ ടുത്തിരുന്നു.
‘ എടി…ഞാന്‍ ഒരു കാര്യം തുറന്നു ചോദിച്ചാല്‍ നീ സത്യം പറയുമോ? ‘
മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും നീലു വിനൊരു കോള്‍ വന്നു.. ബസ് പുറപ്പെട്ടു രാവിലെ മദ്രാസിലെത്തിയിട്ട് വിളിക്കാമെന്ന റിയിച്ചുകൊണ്ടുള്ള സന്ദീപിന്റെ ഫോണായിരുന്നു അത്.
നീലു ശാരിയോട് ചോദിച്ചു.
‘ എന്താ നീ അങ്ങനെ ചോദിക്കുന്നേ? ഇതുവരെ ഞാന്‍പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നാണോ നീ വിചാരിക്കുന്നേ?
‘ അതല്ലടി.. ഇന്ന് സന്ദീപിന്റെ പെരുമാറ്റം നേരില്‍ കണ്ടപ്പോള്‍ സത്യത്തില്‍ എന്റെ ഉള്ളുരുകിപ്പോയി. എത്ര നല്ല സ്വഭാവമാണ്? പുണ്യംചെയ്യണം ഇതുപോലെരാളെ കൂട്ടിന് കിട്ടാന്‍? നിനക്കിതുവരെയിങ്ങനെ തോന്നിയിട്ടില്ലേ നീലു? ‘
അല്പനേരമൊന്നും മിണ്ടാതെ കുനിഞ്ഞിരുന്നിട്ട് ശാരിയുടെ നേരെ മുഖമുയര്‍ത്തി നോക്കിയിട്ട വള്‍ പറഞ്ഞു.
‘ ആ കുറ്റബോധമാണ് എന്നെ ഇന്ന് ഏറ്റവും അധികം വേദനിപ്പിക്കുന്നത്. അതാണ് സന്ദീപിനെ സ്വതന്ത്രനാക്കണമെന്ന് ഞാന്‍ പറഞ്ഞതും. ‘
‘ ഇല്ല നീലു.. ഞാനതിനൊരിക്കലും സമ്മതിക്കില്ല. സന്ദീപിനോടുള്ള നിന്റെ സമീപനം മാറ്റിയെടുക്കാന്‍ നമുക്കൊരു വഴി കണ്ടുപിടിച്ചേ മതിയാവുള്ളൂ. നീ മനസ്സുകൊണ്ട് അയാളെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ നിന്റെ ഉപബോധമനസ്സത് ഉള്‍ക്കൊള്ളുന്നില്ല. അതല്ലേ സത്യം? ‘
‘ ശരിക്കും അതുതന്നെ. എനിക്ക് സൂര്യ യോടൊപ്പം ജീവിച്ച നിമിഷങ്ങളില്‍ നിന്ന് മോചനം കിട്ടുന്നില്ലടീ.. ‘
മോളെ.. നമുക്കൊരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയാലോ.. നീയതിനു സമ്മതിക്കണം. സന്ദീപിനോട് ഞാന്‍ സംസാരിക്കാം. സൂര്യ ഈ ലോകത്തില്ലെന്ന് വിശ്വസിക്കാന്‍ നിന്റെ മനസ്സിനെ പ്രാപ്തയാക്കാന്‍ മനസ്സിന്റെ സഞ്ചാരങ്ങളെക്കുറിച്ച് പഠിച്ച ഒരു ഡോക്ടര്‍ക്ക് തീര്‍ച്ചയായും കഴിയും. നമുക്കൊരു ഡോക്ടറെ കാണാം..
നിനക്കാ മനുഷ്യനെ വേദനിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്നെനിക്കറിയാം. ആ കുറ്റബോധമാണിപ്പോഴത്തെ നിന്റെ ചിന്തകളെന്നുമറിയാം. ഒരു മനശാസ്ത്രജ്ഞനെ കാണാന്‍ നീയെന്റെയൊ പ്പം വരണം. വന്നേ മതിയാകൂ.’
അപ്പോഴേക്കും നീലുവിന് അവളുടെ അമ്മയുടെ ഫോണ്‍ വന്നു. വളരെ പരുഷമായാണവള്‍ അമ്മയോട് സംസാരിച്ചത്. അമ്മയുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു ധിക്കാരപരമായ മറുപടി..
‘ ഇനിയും തീര്‍ന്നില്ലേ അമ്മയോടുള്ള നിന്റെ വെറുപ്പ്? അമ്മ ഒരു പാവമല്ലേ നീലു?
‘എനിക്കറിയില്ല.. അമ്മയും കൂടിയല്ലേ എന്നെ സൂര്യയില്‍ നിന്നുമടര്‍ത്തി മാറ്റിയത്?
അവളുടെ മുഖഭാവം മാറുന്നത് ശ്രദ്ധിച്ച ശാരി വിഷയം മാറ്റാനായി പറഞ്ഞു.
‘ ആ അതുപോട്ടെ.. നമുക്ക് കുറച്ചുകൂടി നടക്കാടി.. എന്തൊരു മാദകത്വമാണീ ഊട്ടിക്ക്? നോക്കൂ എത്ര ഭംഗിയായാണ് ഈ ക്യാരറ്റും ബീറ്ററൂട്ടും കാബേജുമൊക്കെ കുന്നിന്‍ ചെരുവില്‍ തട്ടുകളായി തിരിച്ചു കൃഷി ചെയ്തിരിക്കുന്നത്.? നീയും സന്ദീപും നടക്കാനിറങ്ങാറില്ലേ?? ‘
‘സന്ദീപ് പലപ്പോഴും പറയാറുണ്ട്. എനിക്കെ ന്തോ ഒന്നിനും താല്പര്യം തോന്നിയിരുന്നില്ല’.
‘ നീയൊരിക്കലും പോയകാലത്തിന്റെ മറ നീക്കി പുറത്തിറങ്ങാനിഷ്ടപ്പെടുന്നിരുന്നില്ലയെ ന്നതാണ് സത്യം. ‘ശാരി അല്പം വിഷമത്തോടെ പറഞ്ഞു.
കോടയിറങ്ങി കാഴ്ചകളെ മറച്ചു തുടങ്ങിയിരിക്കുന്നു. പാതകളും വിജനമായി ത്തുടങ്ങി.
‘ ഇനി മടങ്ങാം ‘.. ശാരി പറഞ്ഞു.
വഴിയരികില്‍ കണ്ട ചോളക്ക ച്ചവടക്കാരനില്‍ നിന്നും ചോളവും വാങ്ങി ചൂടോടെ കഴിച്ചുകൊണ്ടവര്‍ ബംഗ്ലാവിലേക്ക് മടങ്ങി.
വാതില്‍ക്കല്‍ തന്നെ സരളമ്മയുണ്ടായിരുന്നു.
‘ ഇന്ന് തണുപ്പിത്തിരി കൂടുതലാ..അല്ലേ മക്കളെ?
‘ അതെയതെ…എനിക്ക് എത്ര തണുപ്പാണേലും ഇഷ്ടാ.. ചൂടാണെനിക്ക് പറ്റാത്തത്. ശാരി പറഞ്ഞു.
ചപ്പാത്തിയും ചൂടു വെജിറ്റബിള്‍ സ്റ്റൂവും കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശാരി ചില കാര്യങ്ങള്‍ കണക്ക്കൂട്ടുകയായിരുന്നു. അവളുടെ പ്രിയപ്പെട്ട നീലുവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വേണ്ടി.
(തുടരും)







