സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-2)

Facebook
Twitter
WhatsApp
Email

വഴിയില്‍ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സില്‍ മലപ്പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോള്‍ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടില്‍ പറയാത്തതിന്റെ കുറ്റബോധം ഒരു വശത്ത്. ഫഹദ് സാറിന്റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമാകുമോ എന്ന ചിന്ത മറുവശത്ത്. ഒരു പക്ഷേ ഫഹദിന്റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലോ? തുടര്‍ന്ന് ഒന്നും ചിന്തിക്കാന്‍ പോലുമാകാതെ ഞാനിരുന്നു.

ഇരുവീട്ടുകാരും വിവാഹത്തിന് അനുകൂലമല്ലെങ്കില്‍ ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം കഴിക്കുകയെ ഞങ്ങള്‍ക്കു നിവൃത്തിയുള്ളൂ. ഇങ്ങനെ മനസ്സിനെ മഥിക്കുന്ന ചിന്തകളില്‍ മുഴുകി ഞാനിരിക്കുമ്പോള്‍, അരികില്‍ ഫഹദ്‌സാറും ഏതാണ്ടതേ നിലയില്‍ ചിന്തകളില്‍ മുഴുകി ബസ്സിനുള്ളില്‍ നിശബ്ദനായിരുന്നു. ഒരു പക്ഷേ എന്നെ അലട്ടിയതു പോലെയുള്ള ചിന്തകളായിരിക്കും ഫഹദ് സാറിനേയും നിശബ്ദനാക്കിയത്.

ഒരു ഹിന്ദുവായ എന്റെ വീട്ടില്‍ നിന്നുള്ള എതിര്‍പ്പിനെക്കുറിച്ചാവും അദ്ദേഹവും ചിന്തിച്ചത്. എന്നാല്‍ എന്റെ ഭയം അസ്ഥാനത്തായിരുന്നുവെന്ന് ഫഹദ് സാറിന്റെ ഉമ്മ തെളിയിച്ചു. അന്ന് മൂന്നു നാലു മണിക്കുറോളം വടക്കോട്ടു യാത്ര ചെയ്ത്, ഫഹദ്‌സാറിന്റെ നാട്ടിന്‍ പുറത്തുള്ള വീട്ടിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ എന്നെക്കാത്ത് പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ പടി കടന്നെത്തുമ്പോള്‍ അവര്‍ ഓടിവന്ന് ആലിംഗനം ചെയ്തു കൊണ്ടു പറഞ്ഞു.

”നല്ല മൊഞ്ചുള്ള പൊങ്കോച്ചാണല്ലോടാ… അനക്കെബിടുന്നു കിട്ടി ഇത്ര നല്ല മൊഞ്ചത്തിയെ…’

‘അതുമ്മാ… ചെറുപ്പത്തില്‍ ഉമ്മ ചൊല്ലിത്തരാറുള്ള ആ രാജകുമാര േന്റയും രാജകുമാരിയുടേയും കഥയില്ലെ അതുപോലെ ഏഴാം കടലിനക്കരെയുള്ള ഒരു കൊട്ടാരത്തീന് ഞാന്‍ മോഷ്ടിച്ചു കൊണ്ടു വന്നതാ. ഉമ്മായ്ക്ക് പിടിച്ചെങ്കി ഇപ്പത്തന്നെ മരുമോളാക്കിയ്‌ക്കോ…’

‘ഇതു തന്നെയാണെടാ, അനക്കു ഞാന്‍ ചൊല്ലിത്തരാറുള്ള കഥയിലെ മൊഞ്ചത്തി രാജകുമാരി. എനക്ക് പെരുത്തിഷ്ടായി. ഇതു തന്നെയാണു മോനെ ഇനി നിന്റെ ബീവിയും എന്റെ മരുമോളും…’

ഉമ്മായുടെ സ്‌നേഹ പ്രകടനങ്ങളില്‍ മയങ്ങി നില്‍ക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓര്‍ത്തു പോയി.

”ബാ മോളെ അകത്തേയ്ക്ക്. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ഒത്തിരി പലഹാരങ്ങളൊണ്ടാക്കീട്ടുണ്ട്…’

ഉമ്മ സ്‌നേഹപൂര്‍വ്വം അകത്തേയ്ക്കു ക്ഷണിച്ചു. ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ശാലീനയായ ആ ഉമ്മയുടേയും, ഫഹദ്‌സാറി േന്റയും പുറകേ വീട്ടിനകത്തേയ്ക്കു നടക്കുമ്പോള്‍ ഞാനോര്‍ത്തു. എന്നെങ്കിലുമൊരിയ്ക്കല്‍ സാറിന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ ഭാര്യയായി ഈ ഭവനത്തിലെത്താന്‍ എനിയ്ക്കാകുമോ?… ഈ ഉമ്മയുടെ നിറഞ്ഞ സ്‌നേഹം ജീവിതം മുഴുവന്‍ പങ്കിടാന്‍ എനിയ്ക്കാകുമോ?…

മനസ്സിനുള്ളില്‍ വെറുതെ ഒരു ഭീതി തളംകെട്ടി. എന്റെ വീട്ടുകാര്‍ ഒരിയ്ക്കലും ഈ ബന്ധത്തിന് കൂട്ടുനില്‍ക്കുകയില്ലെന്ന് മനസ്സു പറഞ്ഞു.

”അല്ലാ… മോളിബിടെ ഒറ്റയ്ക്ക് നിന്ന് കിനാവു കാണുകയാണോ?… ബാമോളെ അകത്തേയ്ക്ക്…’ അല്‍പനേരമായിട്ടും എന്നെക്കാണാതെ പുറത്തേയ്ക്കു വന്ന ഉമ്മ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു അപ്പോഴാണ് ഞാനറിഞ്ഞത്, ചിന്തകളില്‍ മുഴുകി ആ വരാന്തയില്‍ അത്രനേരവും ഞാന്‍ ഏകയായി നില്‍ക്കുകയായിരുന്നുവെന്ന്, ഉള്ളില്‍ തുടികൊട്ടിയ ആശങ്കയും ഭീതിയും എന്നെ തളര്‍ത്തിയിരുന്നു. ജീവിതത്തില്‍ ആദ്യമായി വിറപൂണ്ട കാലടികളോടെ ഞാന്‍ വീടിനകത്തേയ്ക്കു നടന്നു. ഒരു നവവധുവിനെ പോലെ തുടിയ്ക്കുന്ന ഹൃദയവുമായി…

വേപഥുവോടെ ഉള്ളിലേയ്ക്കു നടന്നെത്തുമ്പോള്‍ പൂമുഖത്തെ കസേരകള്‍ ചൂണ്ടിക്കാട്ടി ഉമ്മ പറഞ്ഞു.

”നിങ്ങളിബിടെ കുത്തി ഇരിയ്ക്കിന്‍… ഞാന്‍ പോയി കുടിക്കാനെന്തെങ്കിലും എടുത്തിട്ടു ബരാം…’

പൂമുഖത്തെ കസേരയില്‍ എന്നേയും ഫഹദ്‌സാറിനെയുമിരുത്തി ഉമ്മ അകത്തേയ്ക്കു നടന്നു. ഉമ്മയോടൊപ്പം ഫഹദ് സാറും അകത്തേയ്ക്കു നടന്നു ചെന്നു. ഏകയായി ഞാന്‍ വെറുതെ ചുറ്റിനും കണ്ണോടിച്ചിരുന്നു. അപ്പോള്‍ പൂമുഖ ജനാലയിലൂടെ, മുറ്റത്തു കൊത്തിപ്പെറുക്കുന്ന കോഴിയേയും, കുഞ്ഞുങ്ങളേയും കണ്ടു. പത്തിരുപതു സെന്റില്‍ അധികം വിസ്തൃതിയില്ലാത്ത ആ കൊച്ചു പറമ്പില്‍ പ്ലാവിന്‍ ചുവട്ടില്‍ കെട്ടിയിട്ടിരിക്കുന്ന കുഞ്ഞാട്… കൂട്ടില്‍ കിടക്കുന്ന അതിന്റെ അമ്മയുടെ സമീപമെത്താന്‍ വേണ്ടിയായിരിക്കും അത് ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നത്. മുറ്റത്ത് വടക്കുദിക്കിലായി ഒരു കിണര്‍.

ചിത്രകാരന്റെ ഭാവനയിലെന്ന പോലെ ഗ്രാമീണാന്തരീക്ഷം തികഞ്ഞ ആ കൊച്ചു വീടും പരിസരവും എന്റെ മനസിനെ പിടിച്ചു നിര്‍ത്തി. അപ്പോഴാണ് മുറ്റത്തെ ചാമ്പമരവും, അതില്‍ നിന്നും കൊഴിഞ്ഞു വീണ പിങ്ക് നിറമുള്ള പൂക്കള്‍ തീര്‍ത്ത പരവതാനിയും കണ്ടത്. അതോടെ അതുവരെ മനസ്സില്‍ കനത്തു നിന്ന വേപഥുവെല്ലാം ഓടിയകന്നു. ഹൃദയം ആഹ്ലാദഭരിതമായി.

അകത്തേയ്ക്കു പോയ ഫഹദ് സാര്‍ അല്‍പം കഴിഞ്ഞ് തിരിച്ചെത്തി. മുറ്റത്തെ ഭംഗിയാര്‍ന്ന കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്ന എന്നെക്കണ്ട് അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു.

”എന്താ തനിക്കീ ഗ്രാമീണാന്തരീക്ഷം നല്ലതു പോലെ പിടിച്ചമട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ ഇവിടെ സ്ഥിര താമസമാക്കിയാലോ എന്നു തോന്നുന്നുണ്ടോ?…’

ഫഹദ് സാര്‍ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു ഞാന്‍ അല്‍പം നാണത്തോടെ ചിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

”ഉമ്മ തനിക്കു വേണ്ടി നിറയെ പലഹാരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം താന്‍ കഴിച്ചില്ലെങ്കില്‍ ഉമ്മയ്ക്കു വലിയ വിഷമമാകും.

ഈ ഉമ്മയുടെ നിഷ്‌ക്കളങ്ക സ്‌നേഹം എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഗ്രാമീണ മനസ്സിന്റെ ഉള്ളൂ തുറന്ന സ്‌നേഹ പ്രകടനം ഒരു പുതുമയായിരുന്നു. അല്‍പം കഴിഞ്ഞ് ഉമ്മ വന്ന് ഞങ്ങളെ അകത്തെ ഊണുമുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോി. അവിടെ മേശപ്പുറത്ത് നിറയെ പലഹാരങ്ങള്‍ നിരത്തി വച്ചിരുന്നു. പത്തിരിയും കോഴി ബിരിയാണിയും, പിന്നെ ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത കല്ലുമ്മേക്കായ് വറുത്തതും ഉന്നക്കായും മുട്ടസുര്‍ക്കയും കായ്‌പോളയും എല്ലാമെല്ലാം…

ഊണു മുറിയിലെ കസേരയില്‍ എന്നെ പിടിച്ചിരുത്തി ഉമ്മ പറഞ്ഞു.

”ഇനി കഴിയ്ക്ക് മോളേ… ഞാന്‍ അനക്കു വേണ്ടിയാണ് ഇതെല്ലാം ഉണ്ടാക്കിയത്…’ അവര്‍ എന്നെ എല്ലാം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

”എന്തിനാ ഉമ്മ ഇത്രയും പലഹാരങ്ങള്‍?… ഉമ്മായുടെ സ്‌നേഹം തന്നെ എന്റെ വയറു നിറച്ചു കഴിഞ്ഞു…’ ഞാന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ പറഞ്ഞു.

”അതൊന്നും പറഞ്ഞാല്‍ പറ്റില്ല… ഇതു മുഴുവന്‍ കഴിച്ചേ ഞാന്‍ മോളെ ബിടുകയുള്ളൂ…’

അന്നാ പലഹാരങ്ങള്‍ മുഴുവന്‍ കഴിപ്പിച്ച് തന്റെ വയറു നിറപ്പിച്ചേ ഉമ്മ വിട്ടുള്ളൂ. പോരാന്‍ നേരം നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു.

”മോളെ, ഓന് ജീവനാണെന്നെനിയ്ക്കറിയാം ഞമ്മടെ കൊച്ചു ബീട്ടിലേയ്ക്ക് മോളെ പറഞ്ഞു വിടാന്‍ മോളുടെ ബീട്ടുകാര്‍ക്കിഷ്ടമല്ലെങ്കിലും ഉമ്മ വന്ന് കൂട്ടി കൊണ്ടു പോരും. മോളെ ഉമ്മായ്ക്കത്രക്കിഷ്ടമായി.”

ആ ഉമ്മയുടെ നിഷ്‌ക്കളങ്ക സ്‌നേഹം എന്റെ കണ്ണുനിറച്ചു. ഞങ്ങളെ പടിക്കലോളം വന്ന് യാത്രയാക്കി എന്റെ കൈപിടിച്ച് ഉമ്മ പറഞ്ഞു.

”ഞാന്‍ ഒരിയ്ക്കല്‍ കൂടി പറയുവാ… ഒന്നും ഓര്‍ത്ത് മോള് കരയരുത്. മോളുടെ ബാപ്പായും ഉമ്മായും ഈ ബന്ധത്തിന് എതിരു നിന്നാലും മോളെ സ്വീകരിക്കാന്‍ ഈ ഉമ്മയുണ്ടാകും. മോള് ധൈര്യമായിട്ട് പോയിട്ടു വാ….” എന്നിട്ട് ഫഹദ് സാറിനോടായി പറഞ്ഞു.

”ഈ മോളെ ബേഗം കൂട്ടിക്കൊണ്ടു ബരണേടാ… എനിക്ക് പെരുത്ത് ധൃതിയായി…’

നിറഞ്ഞ മനസ്സും കണ്ണുമായി തിരികെ നടക്കുമ്പോള്‍ ഫഹദ്‌സാറിനൊപ്പം എത്രയും പെട്ടെന്ന് ആ വീട്ടില്‍ തിരികെയെത്താനുള്ള വെമ്പലായിരുന്നു എനിക്ക്. തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോള്‍ ഫഹദ് സാര്‍ പറഞ്ഞു.

”തനിക്കിപ്പോള്‍ എന്റെ വീടും, വീട്ടിലെ സ്ഥിതിയും മനസ്സിലായില്ലെ, ഞങ്ങള്‍ വളരെ പാവങ്ങളാണ്. ഉപ്പ മരിച്ച ശേഷം ഉമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളര്‍ത്തി. അന്യ വീടുകളില്‍ പോയി പണിയെടുത്താണ് ഉമ്മ എന്നെ വളര്‍ത്തിയത്. പക്ഷേ പഠിക്കുവാനും ഉയരുവാനുമുള്ള മോഹം എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഇന്നിപ്പോള്‍ എന്റെ വരുമാനം കൊണ്ട് എനിക്കും ഉമ്മായ്ക്കും സുഖമായി കഴിയാം. എങ്കിലും എന്റെ ഉമ്മ ആര്‍ഭാടങ്ങളൊന്നും ഇഷ്ടപ്പെടുന്നവളല്ല. ഒരു കാര്‍ വാങ്ങിക്കുന്ന കാര്യം പറഞ്ഞിട്ട് ഉമ്മ സമ്മതിച്ചില്ല. അത്രയ്ക്ക് സിംപിളാണ് എന്റെ ഉമ്മ.

തനിക്കെന്റെ ഉമ്മായെ പിടിച്ചെങ്കില്‍ഞാന്‍ തന്നെ നിക്കാഹ് കഴിച്ച് വേഗം ഇങ്ങോട്ടു കൂട്ടി ക്കൊണ്ടു പോരാം… എന്തു പറയുന്നു?…’

വീട്ടുകാരുടെ സമ്മതത്തോടു കൂടി ഒരിയ്ക്കലും എനിക്ക് ഫഹദ്‌സാറിന്റെ ഭാര്യയാകുവാന്‍ കഴിയുകയില്ലെന്ന് അറിയാമായിരുന്നു. പിന്നെ ഒരു രജിസ്റ്റര്‍ മാര്യേജ്, അതുമാത്രമേ പോംവഴിയായുണ്ടാവുകയുള്ളൂവെന്ന് മനസ്സു പറഞ്ഞു. എന്റെ മനസ്സു മനസിലാക്കിയിട്ടെന്ന പോലെ ഫഹദ്‌സാര്‍ പറഞ്ഞു.

”തന്റെ വീട്ടുകാര്‍ ഈ മാര്യേജിന് സമ്മതിക്കുകയില്ലെന്നെനിക്കറിയാം. പിന്നെ ഒരു രജിസ്റ്റര്‍ മാര്യേജ് അതിനെക്കുറിച്ച് നമുക്കല്‍പം കൂടി കഴിഞ്ഞാലോചിക്കാം. ആദ്യം തന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് കംപ്ലീറ്റ് ആവട്ടെ. അതുകഴിഞ്ഞ് മതി ഒരു വിവാഹം…’

അന്നു കോളേജ് വിടുന്ന സമയത്തു തന്നെ എന്നെ തിരികെ വീട്ടു പടിയ്ക്കലെത്തിച്ച് അദ്ദേഹം മടങ്ങി.

ഞാനെത്തുമ്പോള്‍ മുല്ലശേരി മാധവമോനോന്‍ എന്ന പ്രതാപശാലിയായ എന്റെ അച്ഛന്‍ അസ്വസ്ഥതയോടെ ഉമ്മറത്തു ഉലാത്തുന്നുണ്ടായിരുന്നു. അദ്ദേഹം ഗൗരവപൂര്‍വ്വം എന്നെ നോക്കി ചോദിച്ചു.

”ഇന്നേതിന്റെ സ്‌പെഷ്യല്‍ ക്ലാസ്സായിരുന്നു ഉണ്ടായിരുന്നത്?”

”കെമിസ്ട്രിയുടെ” ഞാനല്‍പം വിറയലോടെ അറിയിച്ചു. ”ഉം…’ അച്ഛന്‍ ഇരുത്തി മൂളി. തെറ്റു ചെയ്ത കൊച്ചുകുട്ടിയുടെ പരുങ്ങലും, ഭയവും എന്നില്‍ വളര്‍ന്നു. എങ്കിലും അതു മറയ്ക്കാനായി ഞാന്‍ വേഗം അകത്തേയ്ക്കു നടന്നു. ഏതാനും മാസങ്ങള്‍ കൂടിയെ ഉണ്ടായിരുന്നുള്ളൂ, എന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് കംപ്ലീറ്റ് ആവാന്‍. പ്രേമം തലയ്ക്കു പിടിച്ചെങ്കിലും ഞാന്‍ പഠനത്തില്‍ പിന്നോക്കം പോയില്ല. ഫൈനല്‍ ഇയര്‍ പരീക്ഷ അതിവേഗം കടന്നു പോയി.

ഇതിനിടയില്‍ വീട്ടില്‍ എനിക്കായി തകൃതിയായി വിവാഹാലോചനകള്‍ നടന്നു കൊണ്ടിരുന്നു. അപ്പോഴേയ്ക്കും മഞ്ജു എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷം ആയിക്കഴിഞ്ഞിരുന്നു. മായ മെഡിസിന് രണ്ടാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്നു. എന്റെ താഴെയുള്ള പെണ്‍കുട്ടികളും വിവാഹ പ്രായമെത്തി നില്‍ക്കുന്നതിനാല്‍ അച്ഛനും അമ്മയ്ക്കും എന്റെ വിവാഹം എത്രയും വേഗം നടത്തണമെന്നായിരുന്നു. അതിനാല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ് പിഎച്ച്ഡി ചെയ്യണമെന്ന എന്റെ മോഹത്തെ വീട്ടുകാര്‍ എതിര്‍ത്തു.

ഒടുവില്‍ ഒരു ദിവസം എന്നെ പെണ്ണുകാണാന്‍ ഒരു കൂട്ടര്‍ എത്തി. അച്ഛന്റെ ബന്ധുവും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന വിഷ്ണു നാരായണന്‍ ആയിരുന്നു അത്. ഞങ്ങള്‍ തമ്മില്‍ ചെറുപ്പത്തില്‍ അച്ഛന്റെ തറവാട്ടു വീട്ടില്‍ വച്ച് ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കൂടിക്കാഴ്ച വളരെക്കാലത്തിനു ശേഷമായിരുന്നു. അദ്ദേഹം എന്നെക്കണ്ടയുടനെ വിവാഹത്തിന് സമ്മതമറിയിച്ചു. ജാതകപ്പൊരുത്തവും ഞങ്ങള്‍ തമ്മില്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ആ വിവാഹത്തില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു മാറി നിന്നപ്പോള്‍ അച്ഛനുമ്മയ്ക്കും അല്‍പം സംശയം തോന്നാതെയിരുന്നില്ല.”ഇവള്‍ എന്തെങ്കിലും കുഴപ്പത്തില്‍ പെട്ടു കാണുമോ…? എന്ന് അമ്മ അച്ഛനോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പിഎച്ച്ഡിയും എടുത്തു കഴിഞ്ഞുമതി എനിക്ക് ഒരു വിവാഹം എന്ന എന്റെ നിലപാടിനോട് ഒടുവിലവര്‍ അനുകൂലിക്കുക തന്നെ ചെയ്തു. എന്നാല്‍ ലൈബ്രറിയിലേയ്‌ക്കെന്ന വ്യാജേന വീട്ടില്‍ നിന്നുമിറങ്ങുന്ന ഞാന്‍ സുഭാഷ് പാര്‍ക്കിലെ പൂമരച്ചോട്ടില്‍ ഫഹദ് സാറിനെ കാത്തു നില്‍ക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ ഞങ്ങളുടെ സംഗമം അച്ഛന്റെ കണ്ണില്‍ പെട്ടു അതോടെ വീട്ടില്‍ പൊട്ടിത്തെറിയായി. ഫഹദ്‌സാര്‍ ഒരു മുസല്‍മാനാണെന്ന അറിവ് വീട്ടിലെ അന്തരീക്ഷത്തെ കാര്‍മേഘാ വൃതമാക്കി. ഇടിയും മിന്നലും ആ അന്തരീക്ഷത്തില്‍ ഇടയ്ക്കിടെ മുഴങ്ങി ക്കൊണ്ടിരുന്നു.

ഞാന്‍ പുറത്തിറങ്ങുമ്പോള്‍ നിരീക്ഷിക്കാന്‍ അനുജത്തിമാരെ അച്ഛന്‍ നിയോഗിച്ചു. പക്ഷേ അവര്‍ എന്നോടൊപ്പം നില്‍ക്കുന്നവരാണെന്ന് അച്ഛനറിയില്ലല്ലോ…. ഒടുവില്‍ അനുജത്തിമാരുടെ എസ് കോര്‍ട്ടും സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയ അച്ഛന്‍ ഞാന്‍ പുറത്തിറങ്ങാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം വച്ചു.

”നിനക്കാവശ്യമുള്ള പുസ്തകങ്ങള്‍ഞാന്‍ ലൈബ്രറിയില്‍ നിന്നും എടുത്തു തരാം…’ ഒടുവില്‍ ഗത്യന്തരമില്ലാതായ ഞാന്‍ അച്ഛന്റെ കാലുപിടിച്ച് കരഞ്ഞു.

”അച്ഛാ…. ഫഹദ് സാറിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്.” എന്റെ കണ്ണുനീര്‍ അച്ഛന്റെ കാല്‍ച്ചുവട്ടില്‍ വീണു ചിതറി.

”ഒരു മുസല്‍മാനെ വിവാഹം കഴിക്കാനോ ഒരിക്കലും ഞാനതിനനുവദിക്കുകയില്ല… നിന്റെ വിവാഹം ഞാന്‍ നമ്മുടെ ജാതിയിലുള്ള മറ്റൊരാളുമായി നടത്തും…’

മുല്ലശേരി മാധവമേനോന്‍ എന്ന എന്റെ അച്ഛന്റെ ഉഗ്രശാസനം ആ വീടിനുള്ളില്‍ മുഴങ്ങി.

”വിവാഹം കഴിയുന്നതു വരെ അവളിനി ഈ വീടിനു പുറത്തിറങ്ങരുത്. അതുവരെ ഒരു നേരത്തെ അല്‍പാഹാരം മാത്രം നല്‍കിയാല്‍ മതി.”

അച്ഛന്‍ അമ്മയോടു പറഞ്ഞു. അച്ഛന്റെ കല്‍പന കല്ലിനെ പോലും പിളര്‍ക്കുന്നതായിരുന്നു. എന്റെ ബെഡ് റൂമില്‍ തടങ്കലിലായ എന്നെത്തേടി ഫഹദിന്റെ ദൂതര്‍ വന്നു. എന്റെ കൂട്ടുകാരായ അഭിലാഷും, നിമിഷയും, ആനന്ദും… അവര്‍ ഏതെങ്കിലും രീതിയില്‍ എന്നെ രക്ഷിക്കാനാകുമെന്നു കരുതി ഒളിച്ചും പാത്തും എന്റെ വീടിനരികിലെത്തി. എന്നാല്‍ അച്ഛന്റെ സുരക്ഷാ കവചങ്ങള്‍ക്കുള്ളില്‍ ബന്ധിതയായ എന്നെ ഒരു നോക്കു കാണുവാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല.

അല്‍പാഹാരം മാത്രം കഴിച്ച് ദിനംതോറും ഞാന്‍ ക്ഷീണിച്ചു വന്നു മാത്രമല്ല അസുഖബാധിതയുമായി. അതുകണ്ട് അമ്മയുടെ മനസ്സലിഞ്ഞു. അമ്മ അച്ഛന്‍ കാണാതെ എനിക്കാവശ്യമുള്ള ആഹാരം എത്തിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അച്ഛന്‍ അതുകണ്ടു പിടിച്ച് അമ്മയെ വഴക്കു പറഞ്ഞു.

”നിനക്കും ഞാന്‍ പറയുന്നത് അനുസരിക്കാന്‍ വയ്യെങ്കില്‍ ഈ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാം…’ അച്ഛന്‍ താക്കീതു നല്‍കി. അമ്മ ഒരു കുറ്റവാളിയെ പോലെ അച്ഛന്റെ മുമ്പില്‍ നിന്നു. എന്നാല്‍ ഒടുവില്‍ ധൈര്യം സംഭരിച്ച് അമ്മ ചോദിക്കുന്നത് കേട്ടു.

”ഇങ്ങിനെ പീഢിപ്പിക്കുവാന്‍ മാത്രം എന്തു തെറ്റാണ് അവള്‍ ചെയ്തത്? ഒരാളെ സ്‌നേഹിച്ചു എന്നതാണോ അവള്‍ ചെയ്ത് കുറ്റം?”

”അതെ അതൊരു വലിയ കുറ്റം തന്നെയല്ലേ?” നമ്മുടെ അറിവോ സമ്മതമോ കൂടാതെ അവള്‍ ഒരാളെ കണ്ടെത്തിയത്. അതും ഒരു മുസല്‍മാനെ…’

‘മുസല്‍മാനെന്താ മനുഷ്യനല്ലെ? നിങ്ങളിങ്ങനെ ഇടുങ്ങിയ മനസ്ഥിതിക്കാരനായി പ്പോയല്ലോ…’

അമ്മ ഒരു വക്കീലിന്റെ ഭാര്യയിക്കിണങ്ങും വിധം വാദഗതികള്‍ നിരത്തി. എന്നാല്‍ അച്ഛന്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ”അവളെന്താ ഒരു ഹിന്ദു മുസ്ലീം ലഹളയ്‌ക്കൊരുങ്ങുകയാണോ?” ഇക്കാലത്ത് മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്ഥലത്തു വച്ച് ഇങ്ങനെ ഒരു വിവാഹം നടത്താനോ? അതൊരിക്കലും നടക്കുകയില്ല. അല്ലെങ്കില്‍ പ്പിന്നെ അവരുടെയിടയില്‍ ചെന്ന് അവള്‍ മതം മാറേണ്ടി വരും. അതൊരിക്കലും ഞാനനുവദിക്കുകയില്ല. അല്‍പം കഴിഞ്ഞ് അച്ഛന്‍ കടുപ്പിച്ചു പറഞ്ഞു.

”ഈ വീട്ടില്‍ എല്ലാവരും ഞാന്‍ പറയുന്നതനുസരിച്ചാല്‍ മതി…’

അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. എങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു കോടതിയിലെന്ന പോലെ അമ്മ എനിക്കു വേണ്ടി അച്ഛന്റെ മുന്നില്‍ വാദഗതികള്‍ നിരത്തിക്കൊണ്ടിരുന്നു. ആരും കാണാതെ എനിക്കുള്ള ആഹാരം മുറിയിലെത്തിക്കുകയും ചെയ്തു. അച്ഛന്‍ അതു കണ്ടുപിടിച്ചു ശാസിക്കുമ്പോള്‍ അമ്മ പലപ്പോഴും അച്ഛനോട് തട്ടിക്കയറി.

”ഞാനെന്താ എന്റെ കുഞ്ഞിനെ പട്ടിണിയ്ക്കിട്ടു കൊല്ലണേ? അവളെ പ്രസവിച്ച എനിക്കതിനാവില്ല. അവള്‍ക്കു വേണ്ടി ഈ വീടുവിട്ടിറങ്ങാനും ഞാന്‍ തയ്യാറാണ്.”

അമ്മയുടെ ധീരമായ മറുപടി കേട്ടിട്ടാവണം അച്ഛന്‍ പിന്നെ ഒന്നും പറഞ്ഞില്ല. എങ്കിലും യുദ്ധത്തില്‍ തോറ്റു പിന്മാറാനിഷ്ടപ്പെടാത്ത രാജാവിനെ പോലെ അച്ഛന്‍ എനിക്കുള്ള കാവല്‍ ശക്തമാക്കി. ഗേറ്റില്‍ സെക്യൂരിറ്റിയെ കാവല്‍ നിര്‍ത്തിയ അച്ഛന്‍, കോടതിയില്‍ പോകുമ്പോള്‍ വീട്ടിനുള്ളിലുള്ളവരുടെ നീക്കങ്ങള്‍ അറിയിക്കാന്‍ അയാളെ ശട്ടം കെട്ടി. ഒടുവില്‍ ഒരു ദിവസം തലക്കറക്കമാണെന്നും ഹോസ്പിറ്റലില്‍ പോകണമെന്നും പറഞ്ഞ്, അച്ഛനില്ലാത്ത നേരത്ത് അനുജത്തിമാരുടേയും അമ്മയുടേയും സഹായത്താല്‍ വീടിനു പുറത്തു കടന്നു
സ്വാതന്ത്യ്രത്തിന്റെ ഉഛ്വാസ വായു ശ്വസിച്ച ഞാന്‍ ഒരു റിക്ഷ പിടിച്ച് കോളേജിലെത്തി. സമയം ഒട്ടും പാഴാക്കാതെ ഫഹദ് സാറിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തേയും കൂട്ടി ബസ് സ്റ്റാന്‍ഡിലെത്തി. പിന്നെ ഞങ്ങള്‍ ഇരുവരും കൂടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ സ്‌നേഹത്തിന്റെ ഒരു സാഗരം നെഞ്ചിലൊളിപ്പിച്ച് ഫഹദ് സാറിന്റെ ഉമ്മ ഇരുകൈകളും നീട്ടി ഞങ്ങളെ സ്വീകരിച്ചു.

”ഞാന്‍ കാത്തിരിയ്ക്കാരുന്നു, ഈ മൊഞ്ചത്തീനെ ഒന്നു കാണാന്‍… ജ്ജ ഇപ്പളെങ്കിലും ഓളെ കൊണ്ടുവന്നൂലോ… മോള് ഒന്നുകൊണ്ടും ബിഷ്മിയ്‌ക്കേണ്ട… ഇബ്‌ടെ മോക്ക് ഒരു കുറവും വരുത്താതെ ഉമ്മ നോക്കിക്കൊളാം. ‘

ഫഹദ് സാറിന്റെ ഉമ്മ സ്‌നേഹ സാഗരത്തിലാറാടിച്ച് എന്നെ വീര്‍പ്പു മുട്ടിച്ചു.

പിന്നീട് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് കല്യാണം നടത്താനായിരുന്നു തീരുമാനം. കാരണം അച്ഛന്‍ പറഞ്ഞതു പോലെ മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്ഥലത്തു വച്ച് അക്കാലത്ത് ഇത്തരത്തില്‍ ഒരു മിശ്ര വിവാഹം നടത്തുകയെന്നാല്‍ അത് ഒരു ലഹളയ്ക്കു തന്നെ കാരണമായേക്കാം. അതുകൊണ്ട് ഒരു മുസ്ലീം സ്ത്രീയായിത്തന്നെ എന്നെ അവിടത്തെ ആള്‍ക്കാരുടെ മുന്നില്‍ അവതരിപ്പിക്കാനായിരുന്നു ഉമ്മയുടെ ശ്രമം. എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഞാന്‍ ഉമ്മയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നെ ഒരു ഹൂറിയെപ്പോലെ അണിയിച്ചൊരുക്കുമ്പോള്‍ ഫഹദ് സാറിന്റെ ഉമ്മ പറഞ്ഞു.

”എന്റെ ഒരേയൊരു മകന്റെ നിക്കാഹ് ഈ വീട്ടില്‍ വച്ച് നടത്താനായിരുന്നു അനക്ക് മോഹം, പക്ഷേങ്കില് അതിന് ഇബടത്തെ ചില ദേശവാസികള്‍ സമ്മതിക്കൂല്ല മോളെ… ഏതെങ്കിലും കാരണവശാല്‍ നീ ഹിന്ദുവാണെന്നറിഞ്ഞ് അവരും, ഹിന്ദുക്കളും കൂടിച്ചേര്‍ന്ന് വല്ല ലഹളയും അഴിച്ചു ബിട്ടാല് നമ്മള് അതിനെ നേരിടേണ്ടി വരും. അതുകൊണ്ട് ആരും അറിയാതെ നമുക്ക് ഈ നിക്കാഹ് നടത്താം…’

അതു പറയുമ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ഉമ്മയുടെ കവിഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു കൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.

”ഉമ്മ വിഷമിക്കരുത്… ഫഹദ് സാറിനു വേണമെങ്കില്‍ ഒരു മുസ്ലീം ആകാനും ഞാന്‍ തയ്യാറാണ്. പക്ഷേ അദ്ദേഹം എന്നോടൊരിക്കലും അങ്ങിനെ പറയില്ലെന്ന് എനിക്കറിയാം. കാരണം അദ്ദേഹം തികഞ്ഞ ഒരു ആദര്‍ശവാദിയാണ്. ഇത്തരം മതം മാറ്റത്തെ ഒന്നും അനുകൂലിക്കുന്ന ആളല്ല അദ്ദേഹം. മാത്രമല്ല എന്റേയും, ഫഹദ് സാറിന്റേയും മനസ്സില്‍ ഈ വിവാഹം എന്നേ നടന്നു കഴിഞ്ഞു. ഇനി ഉമ്മയ്ക്ക് കാണാന്‍ വേണ്ടി പേരിനൊരു ചടങ്ങു മാത്രം മതി.”

ഞാന്‍ ഊഹിച്ചതു പോലെ ഉമ്മ എന്നെ ഒരു മുസ്ലീം വധുവാക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. ”ഉമ്മ എന്താണീ കാണിക്കുന്നത്? മീര ഒരു ഹിന്ദു പെണ്‍കുട്ടിയാണ്. അവളെ ആ രീതിയില്‍ ജീവിതം മുഴുവന്‍ കാണുവാനാണ് എനിക്കിഷ്ടം. അല്ലാതെ ഒരു മുസ്ലീമായി മതം മാറ്റി അവളെ വിവാഹം ചെയ്യുവാനല്ല ഞാനിവിടെ കൊണ്ടു വന്നത്.”

ഉമ്മയുടെ വാദഗതികള്‍ ഒന്നും അവിടെ വിലപ്പോയില്ല. ഒടുവില്‍ ഉമ്മയും മകനോടും യോജിച്ചു. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനമായി. ഉമ്മയുടെ കൈകളാല്‍ ഒരു ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഞാന്‍ ആ വേഷത്തില്‍ അതിസുന്ദരിയായിരുന്നു.

”അന്റെ മോളെക്കാണാന്‍ ഇപ്പോള്‍ ഒരു ഹൂറിയെപ്പോലുണ്ട്, ഞങ്ങടെ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ. ഇപ്പം ഈ വേഷത്തില്‍ മോളെ ക്കണ്ടാല്‍ ആരും കൊതിച്ചു പോകും. എന്റെ ഫഹദ് ഒരു ഭാഗ്യവാനാണെ…’ ഉമ്മ മതിമറന്ന് സന്തോഷിച്ചു കൊണ്ടു പറഞ്ഞു.

രജിസ്റ്റര്‍ ഓഫീസിലെ കല്യാണച്ചടങ്ങുകള്‍ക്ക് സാക്ഷികളാവാന്‍ എന്റെ സുഹൃത്തുക്കളെത്തി. ആനന്ദും, അഭിനവും, നിമിഷയും പക്ഷേ ഞങ്ങള്‍ രജിസ്റ്റര്‍ ഓഫീസിലെത്തിയപ്പോള്‍ അന്ന് ഓഫീസിന് അവധി ദിനമാണ്. പിന്നെ എന്തു വേണ്ടു എന്നറിയാതെ വിഷമിച്ചു നിന്ന ഞങ്ങളോട് അവര്‍ പറഞ്ഞു. ”നമുക്കീ വിവാഹം ഈ രജിസ്റ്റര്‍ ഓഫീസിന്റെ മുമ്പില്‍ വച്ചു തന്നെ നടത്താം. പിന്നീടെപ്പോഴെങ്കിലും വന്ന് നിങ്ങള്‍ ഒപ്പിട്ടാല്‍ മതി. ഞങ്ങള്‍ സാക്ഷികളായെത്താം.”

തങ്ങള്‍ കയ്യില്‍ കരുതിയിരുന്ന പൂമാലയും താലിയും ഞങ്ങള്‍ക്കു നേരെ നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു. മഴമേഘങ്ങള്‍ മൂടി നിന്ന ഹൃദയാകാശച്ചെരുവില്‍ ഉരുണ്ടു കൂടിയ കണ്ണുനീര്‍ മുത്തുകള്‍. അവ വിവാഹശേഷം ആനന്ദകടലായ് പെയ്തു തീര്‍ന്നപ്പോള്‍കൂട്ടുകാര്‍ എന്നെ സമാശ്വസിപ്പിച്ചു.

”നീ ഭാഗ്യവതിയാണ് മീര… എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാല്‍ മതി. നീ കൊതിച്ചതു തന്നെ നിനക്ക് വിധിച്ചല്ലോ. ഫഹദ് സാര്‍ നിന്നെ പൊന്നു പോലെ നോക്കും…’

നിര്‍മ്മല സൗഹൃദത്തിന്റെ നറും മാല്യങ്ങളണിയിച്ച് ഞങ്ങളെ കൂട്ടിയിണക്കുമ്പോള്‍ അവര്‍ പറഞ്ഞു. പ്രപഞ്ചാകാശത്തിന്റെ അനന്ത വിശാലതയില്‍ ഞങ്ങളെ രണ്ടിണക്കിളികളെപ്പോലെ പാറി നടക്കാന്‍ അനുഗ്രഹിച്ച് അവര്‍ യാത്രയായി.

ഫഹദ് സാറിന്റെ വീട്ടിലെത്തിയ എന്നെ സ്‌നേഹിക്കാന്‍ അമ്മയും മകനും പരസ്പരം മത്സരിച്ചു. അവിടെ ഒരു കൊച്ചു സ്വര്‍ഗ്ഗം പണിതുയര്‍ത്തി ഞങ്ങള്‍ കഴിഞ്ഞു. അങ്ങിനെ ഏഴുനാളുകള്‍ ചിറകു വച്ച് പറന്നകന്നു. മനസ്സും, ശരീരവും ഒന്നായി സ്വര്‍ലോക ഗംഗയില്‍ നീരാടിയ ഏഴുനാളുകള്‍, എന്റ ജീവിത പുസ്തകത്തിന്റെ ഏടുകളില്‍ പൊന്‍തൂവലാ ചേര്‍ത്തു വച്ചു.

ഇതിനിടയില്‍ ഞങ്ങളുടെ വിവാഹത്തിന് നിയമസാധുത തേടുന്നതിനെക്കുറിച്ച് ഞങ്ങള്‍ മറന്നു. ഒടുവില്‍ ഞങ്ങളുടെ മകളെ കാണാനില്ല എന്ന അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനൊടുവില്‍ ഫഹദ്‌സാറിന്റെ വീട്ടില്‍ എന്നെ കണ്ടെത്തി. അച്ഛന്റെ സുഹൃത്തായ ഡിസിപി മുഖാന്തിരം എന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി.

”ഇങ്ങോട്ടിറങ്ങി വാടീ… അവള്‍ വന്നു താമസിക്കാന്‍ കണ്ടു പിടിച്ച ഇടം കൊള്ളാം. ഒരു മുസല്‍മാന്റെ വീട്ടില്‍…’ അച്ഛന്‍ ശാസനയോടെ എന്നെ പിടിച്ച് വലിച്ച് കാറിനകത്തേയ്ക്കു തള്ളി. എന്നെ തട്ടിക്കൊണ്ടു വന്നതിന്റെ പേരില്‍ കള്ളക്കേസ് ചമച്ച് ഫഹദ് സാറിനെ അറസ്റ്റു ചെയ്യാന്‍ തുനിഞ്ഞു. ഞങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലാത്തത് അവരുടെ വാദത്തിന് ബലമേകി.

എന്നാല്‍ അപ്പോഴേയ്ക്കും എവിടെ നിന്നെന്നറിയാതെ കുറേപ്പേര്‍ അവിടെ വന്നെത്തി. അവരില്‍ മുസ്ലീങ്ങളും, ഹിന്ദുക്കളും ഉണ്ടായിരുന്നു.

”ഞമ്മടെ നാട്ടീവന്ന് പോലീസ് അതിക്രമം കാണിക്കുന്നോ? ഒരുത്തനെ ഇങ്ങനെ പിടിച്ചു കൊണ്ടു പോകാന്‍ ഇവന്‍ എന്തു കുറ്റാ ശെയ്തത്…’ മുസ്ലീങ്ങള്‍ ആക്രോശിച്ചു.

ആ നാട്ടിലെ പ്രമാണിയായ ഒരു മുസ്ലീം അടുത്തെത്തി പോലീസിനോട് വിവരങ്ങള്‍ ആരാഞ്ഞു. അപ്പോഴാണ് ആ വീട്ടില്‍ ഇത്ര ദിവസവും അനാഥയാണെന്ന ധാരണയില്‍ കഴിഞ്ഞത് ഒരു ഹിന്ദു വധുവാണെന്ന് അവരറിഞ്ഞത്. ഞാന്‍ ഒരു മുസ്ലീമാണെന്ന ധാരണയില്‍ അവര്‍ മിണ്ടാതിരിക്കുകയായിരുന്നു. ഞാന്‍ അനാഥയാണെന്നും മാത്രമല്ല ഞങ്ങളടെ വിവാഹം ആ വീട്ടില്‍ വച്ച് അടുത്തു തന്നെ ഉണ്ടാകും എന്നും ഉമ്മ കള്ളം പറഞ്ഞിരുന്നു. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ അവിടെ കൂടിയ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വാക്കേറ്റമായി.

ഒടുവില്‍ അതിന് ഒരു ലഹളയുടെ സ്വഭാവം കൈവരുന്നത് ഞങ്ങള്‍ കണ്ടു. പലരും മാരകായുധങ്ങളുമായി വന്നെത്തി എതിരിടാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്ന പോലീസ് ക്രമസമാധാനം പാലിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ജനങ്ങളില്‍ കുറെപ്പേര്‍ ഞങ്ങള്‍ക്കനുകൂലമായിരുന്നു. അവര്‍ ഫഹദ് സാറിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിനെയും എന്നെ പിടിച്ചു കൊണ്ടു പോകുന്നതിനെയും എതിര്‍ത്തു കാര്യം പന്തിയല്ലെന്നു കണ്ട് അച്ഛന്‍ വേഗം കാറില്‍ കയറി.

ഡ്രൈവറോട് പറഞ്ഞ് എന്നെയും കൊണ്ട് അതിവേഗം കാറോടിച്ച് എറണാകുളത്തേയ്ക്ക് പോന്നു. ഞാന്‍ കരഞ്ഞു ബഹളം വച്ചു. കാറില്‍ നിന്നും പുറത്തു ചാടാന്‍ നോക്കി, എന്നാല്‍ അച്ഛന്റെ കൈകള്‍ എന്നെ ബലമായി പിടിച്ചിരുന്നു. അങ്ങിനെ പണത്തിന്റെ ബലത്തില്‍ പോലീസുകാരെ സ്വാധീനിച്ച് എന്നെ വീണ്ടെടുത്ത അചഛന്‍, പുറം ലോകം കാണാനാവാത്തവിധം എന്നെ വീട്ടുതടങ്കലിലാക്കി.

”ഇനി ഈ വീടുവിട്ടിറങ്ങിയാല്‍ അന്നു നിന്റെ അവസാനമായിരിക്കും… ഞാന്‍ പറയുന്നതനുസരിക്കാന്‍ നിനക്ക് കഴിയുമോന്നറിയണമല്ലോ?” അന്ത്യശാസനം മുഴക്കി അച്ഛന്‍ നടന്നകന്നു. അങ്ങിനെ ദിനങ്ങള്‍ കണ്ണുനീര്‍ പുഷ്പങ്ങളായി എന്റെ മുന്നില്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അച്ഛന്റെ ആജ്ഞയനുസരിച്ച് അമ്മ നല്‍കിയ ഒരു നേരത്തെ അല്‍പാഹാരം
മാത്രമായി കഴിച്ചു കൂട്ടിയ ദിനരാത്രങ്ങള്‍.

ആ ദിനങ്ങളില്‍, പഞ്ജരത്തിലെ കിളിയെപ്പോലെ ഞാന്‍ ശ്വാസം മുട്ടി പിടഞ്ഞു കൊണ്ടിരുന്നു.

മൊബൈല്‍ ഫോണ്‍ പോയിട്ട്, ലാന്‍ഡ് ഫോണ്‍ പോലും വേണ്ടത്ര പ്രചാരത്തിലില്ലാത്ത ആ കാലത്ത് ഫഹദ് സാറിന്റെ വിവരങ്ങളറിയാതെ ഹൃദയം വീര്‍പ്പുമുട്ടി. എനിക്ക് സ്‌നേഹത്തിന്റെ പാല്‍ച്ചോറ് വിളമ്പിത്തന്ന് ഊട്ടിയുറക്കിയ ഫഹദ് സാറിന്റെ ഉമ്മയെ ഓര്‍ത്ത് മനസ്സ് വിലപിച്ചു. ഒടുവില്‍ എന്റെ അനുജത്തിമാരുടെ കൈകളില്‍ എന്റെ സുഹൃത്തുക്കള്‍ കൊടുത്തുവിട്ട കത്തുകളിലൂടെ ഞാനാ കദന കഥയറിഞ്ഞു. ഒരിക്കല്‍ ജയില്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തില്‍ നിന്നും അവര്‍ ആ കത്തുകള്‍ വാങ്ങി സൂക്ഷിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ കൈപ്പടയിലെഴുതിയ കത്തുകള്‍ ഞാനാര്‍ത്തിയോടെ പൊട്ടിച്ചു വായിച്ചു.

അന്ന് ലഹളയുണ്ടാക്കിയ മറ്റു പലരോടൊപ്പം അറസ്റ്റിലായ ഫഹദ് സാറിനെ പോലീസുകാര്‍ അടിച്ചവശനാക്കി മൃതപ്രായനാക്കി. ആ നാട്ടില്‍ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ നേതൃത്വം നല്‍കി എന്ന കള്ളക്കേസു കൂടി അവര്‍ അദ്ദേഹത്തിനെതിരെ ചമച്ചുണ്ടാക്കി. ഒടുവില്‍ പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ അദ്ദേഹമിപ്പോള്‍ ഹോസ്പിറ്റലിലാണെന്നും ഞാനാ കത്തിലൂടെ അറിഞ്ഞു.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *