ഫഹദ് സാര്‍… ജീവിത വൃക്ഷത്തിന്റെ ശാഖയില്‍ ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കല്‍ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ… മനസ്സ് അറിയാതെ ഉരുവിട്ടു കൊണ്ടിരുന്നു.
മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ദിനരാത്രങ്ങളില്‍ ഞാന്‍ നരേട്ടനുമായി ആവശ്യത്തിനും, അനാവശ്യത്തിനും കലഹിച്ചു. ഒരു പക്ഷേ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയ നരേട്ടന്റെ പ്രതികരണം ചിലപ്പോഴെല്ലാം മോശമായിക്കൊണ്ടിരുന്നു.
സ്വയം നിയന്ത്രിച്ചു നിര്‍ത്തിയ ആത്മനിയന്ത്രണം കൈവിട്ടകന്നതായിരിക്കാം അതിന് കാരണം. അപ്പോഴെല്ലാം നാലു കുഞ്ഞിക്കണ്ണുകള്‍ ഞങ്ങളെ അമ്പരന്ന് നോക്കി നിന്നു. തങ്ങളുടെ ജനനശേഷം ആദ്യമായിക്കാണുന്ന മാതാപിതാക്കളുടെ കലഹം അവരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.
കോളേജിലും എന്റെ മനസ്സിന്റെ പ്രക്ഷുബ്ധത പ്രതിഫലിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗമ്യശീലയായ അധ്യാപികയെന്നറിയപ്പെട്ടിരുന്ന ഞാന്‍, ഇടയ്‌ക്കെല്ലാം പൊട്ടിത്തെറിച്ചു. അതുകണ്ട് അവര്‍ അദ്ഭുതസ്തംഭരായി. ഒടുവില്‍ ക്ലാസ്സെടുക്കാന്‍ കഴിയാതെ ഞാന്‍ കോളേജില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് അവധിയെടുത്ത് വീട്ടില്‍ കഴിഞ്ഞു കൂടി.
”മാഡം, ആപ് കോ ക്യാ ഹുവാ? ആപ് കഭി ഭീ ഇസി തരഹ് നഹി ഹൈ…’ എന്നെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഞാന്‍ തലകുനിച്ചു നിന്നു.
അതെ… അധ്യാപികയായ ശേഷം ആദ്യമായിട്ടായിരുന്നു ഞാന്‍ വല്ലാതെ പൊട്ടിത്തെറിച്ചത്. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ എന്നും സൗമ്യശീലയായ അധ്യാപികയായിരുന്നുവല്ലോ ഞാന്‍. എന്നാല്‍ എന്റെ ജീവിതത്തിലെ താളപ്പിഴകള്‍ അവരൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ… അവര്‍ക്കെന്നും പ്രിയപ്പെട്ട അധ്യാപിക മാത്രമായിരുന്നു ഞാന്‍.
വിദ്യാര്‍ത്ഥികളുടെ കണ്ണിലുണ്ണിയായ അധ്യാപിക…
ദുരന്തപൂര്‍ണ്ണമായ ഒരു ഭൂതകാലം എനിക്കുണ്ടെന്നും, ആ ഭൂതകാലത്തിലെ ദുരന്ത നായികയാണ് ഞാനെന്നും, ആ ദുരന്തം എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവരറിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ ഞാനോര്‍ത്തു.
ഒടുവില്‍ ദുഃഖങ്ങളില്‍ നിന്നുമുള്ള ഒരു മോചനത്തിനായാണ് ഞാന്‍ അല്‍പം കാലത്തേയ്ക്ക് ലീവെടുത്ത് നാട്ടിലെത്തിയത്. അമ്മയുടെ സ്‌നേഹസാമീപ്യത്തില്‍ എല്ലാം മറക്കാന്‍. കരയില്‍ പിടിച്ചിട്ട പരല്‍മീനിനെപ്പോലെ ഉഴറുന്ന മനസ്സിന്റെ ഉഛ്വാസ വായുവിനു വേണ്ടിയുള്ള പിടച്ചിലില്‍ നിന്നും അല്‍പം മുക്തി നേടാന്‍. അതിനു വേണ്ടിയാണ് നരേട്ടനോടു പോലും പറയാതെ ഞാന്‍ ഡല്‍ഹിയില്‍ നിന്നും വണ്ടി കയറിയത്. നാട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോള്‍, എന്റെ തലയില്‍ തലോടി ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു.
”മോളെ മീരാ… നിന്റെ ഈ ഒളിച്ചോട്ടം ഒട്ടും ശരിയായില്ല. ഇങ്ങനെയായാല്‍ നീ എന്തില്‍ നിന്നാണോ ഓടിയോളിക്കാന്‍ ശ്രമിക്കുന്നത് ആ വസ്തു നിന്നെ വീണ്ടും വീണ്ടും കീഴ്‌പ്പെടുത്തുകയെ ഉള്ളൂ. നിന്നെ അലട്ടുന്ന ദുഃഖ ചിന്തകളില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ നീ കൂടുതല്‍ ധൈര്യം ആര്‍ജ്ജിക്കണം. എല്ലാം മറക്കുവാനുള്ള ശ്രമം തുടരണം. മീരാ… ഒരു കുടുംബിനിയാണെന്നുള്ള കാര്യം നീ മറന്നു പോകുന്നു. നിന്റെ മക്കള്‍ അവര്‍ നിന്നെക്കണ്ടാണ് വളരുന്നത്. അവര്‍ക്കു വേണ്ടിയെങ്കിലും നീ ഒരു നല്ല അമ്മയായി, ഭാര്യയായി ജീവിക്കണം. പഴയതെല്ലാം നീ മറക്കണം. നരന്റെ സ്‌നേഹത്തെ അംഗീകരിയ്ക്കണം.”
അമ്മയുടെ വാക്കുകള്‍ എന്നില്‍ ജ്വലിച്ചു കൊണ്ടിരുന്ന താപാഗ്‌നിയെ ഊതിക്കെടുത്തി. ഒരാഴ്ച കഴിഞ്ഞു ഞാന്‍ ഡല്‍ഹിയ്ക്കു തന്നെ മടങ്ങി. പക്ഷേ നരേട്ടന്‍ അപ്പോഴേയ്ക്കും ഒരു കലഹപ്രിയനായി മാറിക്കഴിഞ്ഞിരുന്നു. മനോനിയന്ത്രണം വിട്ടകന്നവരെപ്പോലെ അദ്ദേഹം എന്നോട് വീണ്ടും കലഹം തുടര്‍ന്നു. എന്റെ ഒളിച്ചോട്ടം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു.
”നീ ആരെക്കാണാനാണ് നാട്ടിലേയ്ക്കു പോയത്? നിന്റെ പഴയ കാമുകനേയോ?” ഒരു സംസ്‌കാര ശൂന്യനെപ്പോലെ നിയന്ത്രണം വിട്ട് നരേട്ടന്‍ അലറി.
ഞങ്ങളുടെ ജീവിതത്തില്‍ ദാമ്പത്യ കലഹങ്ങള്‍ നിത്യ സംഭവമായി മാറിയപ്പോള്‍ രാഹുലും, കൃഷ്ണയും എല്ലാം കണ്ടും കേട്ടും പരിചയിച്ചു. മൗനത്തിന്റെ വാത്മീകത്തിലൊളിച്ചിരുന്ന് അവര്‍ തങ്ങളുടെതായ ലോകത്തില്‍ ഒതുങ്ങിക്കൂടി. ബാല്യ-കൗമാരങ്ങളുടെ കളിചിരികള്‍ അവര്‍ക്കന്യമായിത്തീര്‍ന്നു. നരേട്ടനാകട്ടെ കുറേശെ മദ്യസേവയും തുടങ്ങി. പലപ്പോഴും മദ്യപിച്ചു വന്ന് നരേട്ടന്‍ തന്നെ കലഹങ്ങള്‍ക്ക് തുടക്കമിട്ടു.
”പ്രേമനായിക ഏതു സ്വപ്നലോകത്താണോ വിഹരിക്കുന്നത്? ഈയുള്ളവനെ ഓര്‍ക്കുവാന്‍ അവിടത്തേയ്ക്ക് സമയമുണ്ടാകുമോ ആവോ?”
മദ്യലഹരിയില്‍ കുഴഞ്ഞ വാക്കുകളുമായി ആടിയാടിയെത്തുന്ന നരേട്ടന്‍ പതിവു കാഴ്ചയായി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ആ പ്രഗത്ഭനായ അധ്യാപകനിലുണ്ടായ മാറ്റങ്ങള്‍ പലര്‍ക്കും അംഗീകരിയ്ക്കാന്‍ കഴിയാതെയായി. ഞാന്‍ മൂലം പല ജീവിതങ്ങള്‍ നാശത്തിന്റെ പടുകുഴിയില്‍ വീഴുന്നത് എനിയ്ക്കു കണ്ടു നില്‍ക്കേണ്ടി വന്നു. എന്റെ ഭര്‍ത്താവും, മക്കളുമാണെന്ന ഓര്‍മ്മ എന്നെ തളര്‍ത്തി. അങ്ങനെ ആറേഴു വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ മക്കള്‍ വലുതാവുന്നത് ഞാനറിഞ്ഞില്ല. വളര്‍ന്നപ്പോള്‍ അവര്‍ ഞങ്ങളില്‍ നിന്ന് അകന്നു കൊണ്ടിരുന്നു. കൂട്ടുകാര്‍ മാത്രമായി അവരുടെ ലോകം. പലപ്പോഴും രാത്രികാലങ്ങളില്‍ വളരെ വൈകി മാത്രം അവര്‍ വീട്ടില്‍ മടങ്ങിയെത്തി. വൈകിയെത്തുന്ന രാഹുല്‍ മോനെക്കണ്ട് ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അവന്‍ എന്റെ നേരേ പൊട്ടിത്തെറിച്ചു.
”മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്… ഞങ്ങള്‍ ഞങ്ങളുടെ കാര്യം നോക്കിക്കോളാം. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താണ് അതിനുള്ള അര്‍ഹത? നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കലഹിക്കാനല്ലെ സമയമുള്ളൂ? ഞങ്ങളെ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കെവിടെ സമയം?”
ജീവിതം ആകെ മടുത്തു തുടങ്ങിയ ഒരു കൗമാരക്കാരന്റെ ധിക്കാരം നിറഞ്ഞ വാക്കുകളായിരുന്നു അവ. അവന്റെ കൊച്ചു മനസ്സ് ഞങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിയിരുന്നത് എത്രയെന്ന് ആ വാക്കുകളിലൂടെ എനിക്കൂഹിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അപ്പോഴേയ്ക്കും എന്റെ നിയന്ത്രണം വിട്ട് അകന്നു പോയി കഴിഞ്ഞിരുന്നു. പരസ്പര ബന്ധമോ, അടുപ്പമോ ഇല്ലാതെ മൂന്നു നാലു ജീവിതങ്ങള്‍ ആ വലിയ വീട്ടില്‍ മിണ്ടാട്ടമില്ലാതെ വീര്‍പ്പുമുട്ടിക്കഴിഞ്ഞു കൂടി.
ഇതിനിടയില്‍ കൃഷ്ണയും അവളുടേതായ ലോകം കണ്ടെത്തി. ഡാന്‍സ് ക്ലബ്ബുകളും, നൈറ്റ് പാര്‍ട്ടികളും, ഉന്നതരുടെ മക്കളുമായുള്ള സൗഹൃദങ്ങളും അവളെ വഴിതെറ്റിച്ചു കൊണ്ടിരുന്നു. ഡല്‍ഹി എന്ന മഹാ നഗരത്തിന്റെ പുറം മോടിയ്ക്കകത്തെ ജീര്‍ണ്ണതയുടെ മറ്റൊരു മുഖം. അതു തങ്ങളുടെ മക്കളേയും ഗ്രസിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് ഉണരാതിരിക്കാനായില്ല. മക്കളുടെ വഴിതെറ്റല്‍ നരേട്ടനും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം മദ്യപാനം നിര്‍ത്തി ഒരു നല്ല അച്ഛനാകുവാനുള്ള ശ്രമം തുടങ്ങി.
എന്നാല്‍ രാഹുല്‍ മോന്റെ വൈകിയെത്തുന്ന രാത്രികളിലെ അസ്വാഭാവിക ചലനങ്ങള്‍ നരേട്ടനിലെ അച്ഛനേയും എന്നിലെ അമ്മയേയും വല്ലാതെ ഞെട്ടിച്ചു. അവന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്കു ബോധ്യമായി. കുറ്റബോധം ഞങ്ങളിരുവരേയും വല്ലാതെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങി. അതോടെ കലഹങ്ങള്‍ക്കും സ്വാര്‍ത്ഥ ചിന്തകള്‍ക്കും അവധി കൊടുത്ത് മക്കളുടെ കാര്യത്തില്‍ ഞങ്ങള്‍ ജാഗരൂകരായി.
”നരേട്ടാ… നമ്മുടെ മക്കള്‍ നാം കാരണം നശിച്ചു കൊണ്ടിരിക്കുന്ന അവരെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമയല്ലേ നരേട്ടാ… ഞാന്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പു ചോദിക്കുന്നു.”
ആ കാലില്‍ വീണ് മാപ്പപേക്ഷിക്കുമ്പോള്‍ നരേട്ടനും എല്ലാം ക്ഷമിക്കുവാന്‍ തയ്യാറായി എന്നിലെ കാമുകി അതോടെ മരിച്ചു വീണു. ഒരു പുതിയ ജീവിതത്തിന് തറക്കല്ലിടുമ്പോള്‍ മനസ്സ് ചക്രവാളങ്ങള്‍ തേടുകയായിരുന്നു. ആഘോഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലും മടങ്ങി വന്നു.
സ്‌നേഹത്തിന്റെ മൃദു വചനങ്ങളുടെ നറുംപാല്‍ ആവോളം പകര്‍ന്നു നല്‍കിയപ്പോള്‍ മക്കള്‍ തങ്ങളുടെ ചീത്തക്കൂട്ടുകെട്ടുകളുപേക്ഷിച്ച് ഞങ്ങളുടെ വഴിയ്ക്ക് വന്നു. ജീവിതം വീണ്ടും ഓളങ്ങളില്ലാതെ ശാന്തമായൊഴുകുന്ന നദി പോലെയായിത്തീര്‍ന്നു.
കഴിഞ്ഞു പോയ ഭൂതകാലത്തില്‍ ജീവിക്കുന്നതിനു പകരം വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാന്‍ ഞാന്‍ പഠിച്ചു. മക്കളുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠാകുലയായ ഒരു സാധാരണ അമ്മയാകുവാന്‍ എനിക്കു കഴിഞ്ഞു. അക്കൊല്ലം രാഹുല്‍ മോന് മെഡിസിന് പ്രവേശനം കിട്ടി. അവന്റെ വഴിതെറ്റല്‍ മൂലം അവന്റെ പഠനവും ഇടയ്ക്ക് മോശമായിക്കൊണ്ടിരുന്നു.
അതുമൂലം എന്‍ട്രന്‍സ് കിട്ടാതെ ഒന്നു രണ്ടു കൊല്ലം അവന് പാഴാകുകയും ചെയ്തു. എന്നാല്‍ പീന്നിട് സോഷ്യോളജിക്കു ചേര്‍ന്ന അവന്‍ അക്കൊല്ലം എന്‍ട്രന്‍സ് പാസ്സായി, മെഡിസിന് അഡ്മിഷന്‍ നേടി.
ഇതിനിടയില്‍ കൃഷ്ണയാകട്ടെ എന്‍ജിനീയറിംഗ് ആണ് തെരഞ്ഞെടുത്തത്. മക്കള്‍ രണ്ടുപേരും ഉന്നതിയിലേയ്ക്കു കുതിയ്ക്കുന്നതു കണ്ട് നരേട്ടനും സന്തോഷിച്ചു. എന്നാല്‍ പെട്ടെന്നാണ് ആ അശനിപാതം ഞങ്ങളുടെ തലയ്ക്കുമേല്‍ വന്നു പതിച്ചത്. മെഡിസിന് മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ രാഹുല്‍മോന് ഒരു വയറുവേദനയിലാണ് തുടക്കം.
എല്ലാ ദിവസവും കോളേജില്‍ പോയി മടങ്ങി വരുമ്പോള്‍ വയറുവേദന മൂലം അവന്‍ കട്ടിലില്‍ കേറി കിടക്കുക പതിവായിരുന്നു. ആദ്യം അത് ആഹാരത്തിലെ അപാകതകളായിരിക്കും എന്നാണ് വിചാരിച്ചത്. അല്ലെങ്കില്‍ ഗ്യാസിന്റേതാകുമെന്ന്. പലവിധ നാടന്‍ മരുന്നുകള്‍ പ്രയോഗിച്ചിട്ടും വേദന ശമിയ്ക്കാതെ വന്നപ്പോള്‍ അവന്‍ മെഡിക്കല്‍ കോളേജില്‍ തന്റെ പ്രൊഫസറെ പോയിക്കണ്ടു.
അദ്ദേഹം നല്‍കിയ ചില മരുന്നുകള്‍ കഴിച്ചിട്ടും വേദന ശമിച്ചില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിശദമായ ചില പരിശോധനകള്‍ക്ക് വിധേയനായി. ഒടുവില്‍ ആ സത്യം വെളിപ്പെട്ടു. രാഹുല്‍ മോന് സ്റ്റോമക്ക് ക്യാന്‍സര്‍ ആണെന്ന സത്യം. അപ്പോഴേയ്ക്കും അസുഖം അതിന്റെ ഭീകരരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. വയറ്റിലെ എല്ലാ അവയവങ്ങളേയും ക്യാന്‍സര്‍ ബാധിച്ചു കഴിഞ്ഞു.
”ഡോക്ടര്‍, എങ്ങിനെയെങ്കിലും എന്റെ മകനെ രക്ഷിക്കണം ഡോക്ടര്‍…’ ഞാന്‍ ഡോക്ടറോട് കേണപേക്ഷിച്ചു.
”ഐ വില്‍ ട്രൈ മൈ ബെസ്റ്റ്…’
‘പ്രൊഫസര്‍, മീരാ നാരായണന്‍ ഞാന്‍ നിങ്ങളുടെ മകനെ രക്ഷിക്കാന്‍ എന്നാലാവുന്നതെല്ലാം ചെയ്യാം. അത്രമാത്രമേ എനിക്കിപ്പോള്‍ പറയാന്‍ കഴിയുകയുള്ളൂ…’ ഡോക്ടറുടെ വാക്കുകള്‍ എന്നിലെ മാതാവിന്റെ ആധി കൂട്ടിയതേയുള്ളൂ…’
.ലോകത്തില്‍ എനിക്കുള്ള വിലപ്പെട്ടതെന്തു നല്‍കിയും രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ഞങ്ങള്‍ നടത്തിയത്. നരേട്ടന്‍ അവനു വേണ്ടി വിലപ്പെട്ട മരുന്നുകള്‍ വിദേശത്തു നിന്നും വരുത്തി. ഒടുവില്‍ ക്യാന്‍സര്‍ കിഡ്‌നിയെ ബാധിച്ചപ്പോള്‍ അവന്റെ കിഡ്‌നി രണ്ടും എടുത്തു കളയേണ്ടി വന്നു. അപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അവനു മാച്ചു ചെയ്യുന്ന ഒരു കിഡ്‌നിയ്ക്കു വേണ്ടിയുള്ള അന്വേഷണമായി. ഒടുവില്‍ അത് എന്റേതു മാത്രമാണെന്ന കണ്ടെത്തലില്‍ അവന് എന്റെ ഒരു കിഡ്‌നി നല്‍കി അവന്റെ ജീവന്‍ രക്ഷിക്കുവാനുള്ള ശ്രമമാരംഭിച്ചു. ഒരിയ്ക്കല്‍ രാഹുല്‍ മോന്‍ എന്റെ കാലുകളില്‍ വീണുപേക്ഷിച്ചു.
”മമ്മീ… പ്ലീസ് എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം. എനിക്ക് ജീവിച്ച് മതിയായിട്ടില്ല മമ്മീ…’
‘നീ വിഷമിയ്ക്കരുത് രാഹുല്‍… മമ്മിയുടെ ജീവന്‍ നല്‍കിയിട്ടായാലും മമ്മി മോനെ രക്ഷിക്കും…’ ഞാനവനെ മാറോടു ചേര്‍ത്തു സമാശ്വസിപ്പിച്ചു. അന്ന് എന്റെ കിഡ്‌നികളിലൊന്ന് അവനു നല്‍കി അവനെ തല്‍ക്കാലത്തേയ്ക്ക് രക്ഷിക്കാന്‍ എനിക്കു കഴിഞ്ഞു. മരുന്നുകളുടേയും വേദന സംഹാരികളുടേയും ലോകത്തായിരുന്നുവെങ്കിലും അവനന്ന് സന്തോഷവാനായിരുന്നു.
”മമ്മീ…. എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. ഞാന്‍ വിചാരിച്ചത് മമ്മി സ്വന്തം കാര്യങ്ങളിലും നഷ്ടങ്ങളിലും മുഴുകി ഇപ്പോഴും ഞങ്ങളെയും പപ്പയെയും മറന്നു കഴിയുന്നുവെന്നാണ്. സോറി മമ്മീ… ഞാന്‍ മമ്മിയെ അതിന്റെ പേരില്‍ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്…’
അവന്റെ കുറ്റസമ്മതം എന്റെ നെഞ്ചിനു നേര്‍ക്കുള്ള കൂരമ്പായിരുന്നു. ഭൂതകാലത്തില്‍ മാത്രം സ്വയം മറന്ന് ജീവിച്ചതിനുള്ള ശിക്ഷ എന്റെ മകനായിട്ട് എനിക്കു നേടിത്തന്നിരിക്കുന്നു. അവന്റെ വാക്കുകളിലൂടെ ഞാനെത്രമാത്രം സ്വാര്‍ത്ഥയായിരുന്നുവെന്ന് അന്നാദ്യമായി ഞാനറിഞ്ഞു. പിന്നീടൊരിക്കലും സ്വന്തം ദുഃഖത്തില്‍ മുഴുകി ഞാനവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു.
നരേട്ടന്റെയും കൃഷ്ണമോളുടേയും രാഹുലിന്റെയും കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു. എന്നാല്‍ കൃഷ്ണമോളാകാട്ടെ എന്നെപ്പോലെ ഒരു പ്രണയത്തില്‍ കുടുങ്ങി കഴിഞ്ഞിരുന്നു. ഒരു ഉത്തരേന്ത്യക്കാരനോടാണ് അവള്‍ക്ക് പ്രേമമെന്നറിഞ്ഞ് നരേട്ടന്‍ അവളെ വിലക്കി. എന്നാല്‍ അതിനെ തടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.
”അരുത് നരേട്ടാ… എന്നെപ്പോലെ അവളും മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ജീവിക്കാനിടവരരുത്. ഈ വിവാഹം നമ്മള്‍ നടത്തിക്കൊടുക്കണം…’
‘ശരി മീരാ… നിന്റെ ഇഷ്ടം പോലെ നടക്കട്ടെ… അല്ലെങ്കില്‍ എന്നെപ്പോലെ ജീവിതം മുഴുവന്‍ വിലപിക്കാന്‍ വിധിക്കപ്പെട്ട മറ്റൊരാളുണ്ടാകും.” അങ്ങിനെ കൃഷ്ണമോളുടെ വിവാഹം നടന്നു. അധികം താമസിയാതെ ബാംഗ്ലൂരില്‍ അവള്‍ വര്‍ക്കു ചെയ്യുന്ന ഐടി കമ്പനിയ്ക്കടുത്തു തന്നെ ഫ്‌ളാറ്റു വാങ്ങി അവളും ഭര്‍ത്താവും അവിടെ സ്ഥിരതാമസമാക്കി. രാഹുല്‍ മോന്‍ അസുഖബാധിതനായി കഴിഞ്ഞ ഒരു വര്‍ഷത്തോളം ഞങ്ങളുടെ ജീവിതം ആരവങ്ങളില്ലാത്ത ഉത്സവപ്പറമ്പു പോലെയാണ് കടന്നു പോയത്. എന്നാലിപ്പോള്‍ താനും, നരേട്ടനും രാഹുല്‍മോനും പരസ്പരം സ്‌നേഹിക്കാന്‍ മത്സരിക്കുകയായിരുന്നു. പെട്ടെന്നാണ് വിധി ഒരു മദയാനയെപ്പോലെ അഴിഞ്ഞാടി ഞങ്ങളെ പ്രഹരിക്കാന്‍ തുടങ്ങിയത്.
രാഹുല്‍ മോന്‍ അസുഖം കൂടി വീണ്ടും ഹോസ്പിറ്റലില്‍ അഡ്മിറ്റായി. അതിനുമുമ്പ് അസുഖം കുറഞ്ഞപ്പോള്‍ അവന്‍ പഠനത്തില്‍ അതിസമര്‍ത്ഥനായി മുന്നോട്ടു പോവുകയായിരുന്നു. അപ്പോള്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വച്ചതു പോലെ അവന്‍ പഠനത്തില്‍ മുഴുകി. ഒരുനാള്‍ അവന്‍ എന്നോടു പറഞ്ഞു.
”മമ്മീ… മമ്മീ നോക്കിക്കോളൂ… ഞാന്‍ മെഡിസിന്‍ സ്വര്‍ണ്ണമെഡലോടെ പാസ്സാകും. എന്നിട്ട് പാവങ്ങളുടേയും ദുഃഖിതരുടേയും നിരാലംബരുടേയും കണ്ണീരൊപ്പുന്ന ഒരു നല്ല ഡോക്ടറാകും…’
അവന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുവാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍ വിധി അടുത്ത പ്രഹരവുമായി ഞങ്ങളുടെ വീട്ടു പടിയ്ക്കല്‍ കാത്തുനില്ക്കുന്നത് ഞങ്ങളറിഞ്ഞില്ല. ക്യാന്‍സര്‍ അവന്റെ വയറിനുള്ളിലെ മിക്ക അവയവങ്ങളേയും കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു.
ഒടുവില്‍ ഫൈനല്‍ ഇയര്‍ അവന്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ബോധരഹിതനായി തളര്‍ന്നു വീഴുന്നതു വരെയും ക്യാന്‍സര്‍ ശക്തമായി അതിന്റെ ആക്രമണം തുടര്‍ന്നു. അവനെ രക്ഷിക്കുവാന്‍ അവന്റെ പ്രൊഫസന്മാരും കൂട്ടുകാരും ഞങ്ങളും നടത്തിയ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി കൊണ്ട് ഒരു നാള്‍ മരണം വന്ന് അവനെ കൂട്ടിക്കൊണ്ടു പോയി. ശാപമേറ്റെന്ന പോലെ ദുഃഖശിലകളായി നില കൊള്ളാനേ എനിക്കും നരേട്ടനും കഴിഞ്ഞുള്ളൂ.
അവന്റെ വേര്‍പാട് തളര്‍ത്തിയ ആഘാതം നരേട്ടനേയും ഒരു രോഗിയാക്കിത്തീര്‍ക്കുകയായിരുന്നു. വിധിയുടെ ആഘാതത്തില്‍ ദുര്‍ബലമായിത്തീര്‍ന്ന ഒരു ഹൃദയവുമായി നരേട്ടന്‍ എന്നോടൊപ്പം ജീവിച്ചു.
ഒരിക്കല്‍ കോളേജില്‍ വച്ച് തലചുറ്റി വീണ നരേട്ടനെ ഞാനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തു.
ഒരു ബൈപ്പാസ് ഓപ്പറേഷനു മാത്രമേ പ്രൊഫ. വിഷ്ണുനാരായണനെ രക്ഷിക്കാനാവുകയുള്ളൂ. ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ അപ്പോഴേയ്ക്കും സാമ്പത്തികമായി ഞങ്ങള്‍ ഏതാണ്ട് തകര്‍ന്നു തുടങ്ങിയിരുന്നു. രാഹുലിന്റെ ചികിത്സാച്ചെലവ് അത്രയ്‌ക്കേറെയായിരുന്നു. അവനെ എങ്ങിനെയും രക്ഷിച്ചെടുക്കുവാനുള്ള വെപ്രാളത്തില്‍ പണം വാരിയെറിയുകയായിരുന്നുവല്ലോ ഞങ്ങള്‍…
ഹോസ്പിറ്റലില്‍ വച്ച് നരേട്ടന്‍ എന്നോടു പറഞ്ഞു.
”നീ എന്നെ രക്ഷിക്കുവാന്‍ വേണ്ടി പണം ചെലവാക്കേണ്ട. ഞാന്‍ മരിച്ചു പോവുകയേ ഉള്ളൂ..”
നരേട്ടന്‍ അങ്ങിനെ പറയരുത്. എനിക്ക് നരേട്ടനല്ലാതെ മറ്റാരാണുള്ളത്.
”ഞാന്‍ മരിച്ചാല്‍ നീ ഒറ്റയ്ക്കാകും, അങ്ങിനെ ഏകാന്തതയില്‍ നീ വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നീ ഫഹദിനെ കണ്ടെത്തി അയാളെ സ്വീകരിക്കണം.”
നരേട്ടന്റെ വാക്കുകള്‍ എന്നില്‍ നടുക്കമാണുളവാക്കിയത്. ഫഹദിനെ ഞാന്‍ മറന്നു തുടങ്ങിയിരുന്നു. പൂര്‍ണ്ണമായും മറക്കുവാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.
”ഫഹദിന്റെ ശാപം മൂലമായിരിക്കാം നമുക്ക് നല്ലൊരു ജീവിതം കിട്ടാതിരുന്നത്. അയാളുടെ മനസ്സിപ്പോഴും നിന്നെയോര്‍ത്ത് നൊമ്പരപ്പെടുന്നുണ്ടാവാം” നരേട്ടന്‍ പറഞ്ഞു.
”അരുത് നരേട്ടാ… അങ്ങിനെ പറയരുത്. ഇനിയും എനിക്കതൊന്നും ഓര്‍ക്കാന്‍ ഇഷ്ടമില്ല. അല്ലെങ്കില്‍ തന്നെ ഫഹദ്‌സാറിപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാകും. അങ്ങിനെ ഓര്‍ക്കുന്നതാണ് എനിക്കിഷ്ടം.”
നരേട്ടന്റെ വായ് പൊത്തിക്കൊണ്ടു ഞാന്‍ പറഞ്ഞു. പക്ഷേ എന്റെ മനസ്സപ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടാന്‍ വെമ്പുകയായിരുന്നു. ഞാനിപ്പോഴും ഫഹദ് സാറിനെ ആഗ്രഹിക്കുന്നു എന്ന് നരേട്ടനോട് തുറന്നു സമ്മതിക്കുന്നതെങ്ങിനെ?
എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അറിയാതെ വെളിപ്പെട്ടു പോകുന്ന ഒരു സത്യം. നരേട്ടനും അതറിയാമായിരുന്നു. അതാണ് ആ വാക്കുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്.
നരേട്ടന്റെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തുവാന്‍ ഞാന്‍ തലപുകഞ്ഞാലോചിച്ചു. ആരോടാണ് ഒരല്‍പം പണം കടം ചോദിക്കുക? മായയോടും, മഞ്ജുവിനോടും നരേട്ടന്റെ അവസ്ഥ വിവരിച്ച് ഞാന്‍ തുറന്ന കത്തെഴുതി. വളരെക്കാലത്തിനു ശേഷം എന്റെ കത്തു കിട്ടിയപ്പോള്‍ അവര്‍ക്കും സന്തോഷമായി.
”ചേച്ചി… ചേച്ചിയുടെ അവസ്ഥ ഞങ്ങളെ ദുഃഖിപ്പിക്കുന്നുണ്ട്. ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ഞങ്ങളൊരുക്കമാണ്. പക്ഷേ ആ പണം ചേച്ചിയുടെ ആവശ്യങ്ങള്‍ക്ക് തികഞ്ഞില്ലെന്നു വരും. എങ്കിലും ഞങ്ങളുടെ കൈയ്യിലുള്ളത് ഞങ്ങളയയ്ക്കുന്നു.” അവര്‍ നീട്ടിയ സഹായ ഹസ്തം ആശ്വാസപ്രദമായിരുന്നുവെങ്കിലും നരേട്ടന്റെ ബൈപ്പാസ് ശസ്ത്രക്രിയ നടത്താനുള്ള കൂടുതല്‍ പണത്തിനായി എന്റെ നാട്ടിലുള്ള പ്രോപ്പര്‍ട്ടി വില്‍ക്കുവാന്‍ തീരുമാനിച്ച് ഞാന്‍ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. അപ്പോഴേയ്ക്കും അച്ഛന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. എന്നെ കണ്ടപ്പോള്‍ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടു പറഞ്ഞു.
”അച്ഛന്‍ മരിക്കും മുമ്പ് നിന്നെ ഓര്‍ത്തു കരഞ്ഞു. അന്ത്യകാലത്ത് നിന്നോടു ചെയ്ത തെറ്റിന്റെ വലുപ്പം അദ്ദേഹം മനസ്സിലാക്കിയിരുന്നു കുഞ്ഞെ. നിന്നെ കാണുകയാണെങ്കില്‍ നിന്നെ വേദനിപ്പിച്ചതിന് അച്ഛന്‍ മാപ്പു ചോദിച്ചതായി പറയണം എന്നു പറഞ്ഞു.”
അമ്മയുടെ വാക്കുകള്‍ എന്റെ ഹൃദയത്തിനേറ്റ മുറിവുകളെ കൂടുതല്‍ ആഴമുള്ളതാക്കാനെ ഉപകരിച്ചുള്ളൂ. ഉള്ളിലെ പുണ്ണില്‍ ആരോ കത്തികൊണ്ടു കുത്തും പോലെ…
നരേട്ടന്റെ വാക്കുകളും ഇപ്പോള്‍ അമ്മയുടെ വാക്കുകളും ഉള്ളിലെ മുറിവുകളെ കൂടുതല്‍ ആഴമുള്ളതാക്കി. ഫഹദ് സാറിനെ വീണ്ടും ഒരിക്കല്‍ കൂടി കാണുവാനുള്ള മോഹം ഉള്ളില്‍ കനത്തു. പക്ഷേ അമ്മയെ സമാശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു.
”ഞാന്‍ പഴയതെല്ലാം ഇപ്പോള്‍ മറന്നു കഴിഞ്ഞു അമ്മേ… ഫഹദ്‌സാര്‍ ഇപ്പോള്‍ എന്റെ മനസ്സിലില്ല. നരേട്ടനോടൊപ്പം ജീവിക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ അച്ഛനു മാപ്പു കൊടുത്തു കഴിഞ്ഞിരുന്നു.
(തുടരും)