കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-11)

Facebook
Twitter
WhatsApp
Email

സംതൃപ്തിയടോയെ അവളുടെ മുഖത്ത് നോക്കിക്കൊണ്ടിരിക്കെ അയാളുടെ ദൃഷ്ടികള്‍ കൂടെക്കൂടെ വാതില്‍ക്കലോളം പോകുന്നുണ്ടായിരുന്നു. സിനിമാലോകത്ത് പല സുന്ദരിമാരും വന്നുപോയിട്ടുണ്ട്. അവരില്‍ നിന്നൊക്കെ വ്യത്യസ്തയാണ് സിന്ധു. മറ്റൊരി സ്ത്രീയിലും കാണാത്ത സൗന്ദര്യമാണ് സിന്ധുവിനെന്ന് ഒരിക്കല്‍ മേക്കപ്പ് ചെയ്യുന്നവന്‍ പറഞ്ഞതോര്‍ത്തു. കാരണമന്വേഷിച്ചപ്പോള്‍, അധികം ചായമൊന്നും മുഖത്ത് പുരട്ടേണ്ടതില്ല എന്നായിരുന്നു അയാളുടെ മറുപടി. സാധാരണ സ്ത്രീകളില്‍ ഒരല്‍പം സൗന്ദര്യമുണ്ടെന്ന് നാലുപേര്‍ പറഞ്ഞാല്‍ അവളുടെ നടത്തവും ഭാവവും അവളൊരു ലോകസുന്ദരിയെന്നാവും. സിന്ധുവിനാകട്ടെ അങ്ങനെയൊരു ചിന്ത ഉണ്ടോ എന്നുപോലുമറിയില്ല. ചിട്ടപ്പെടുത്തിയ പോലുള്ള നടത്തം, കണ്ണുകളുടെ ആകര്‍ഷണീയത, മൗനം കൂടുകൂട്ടിയ ചുണ്ടുകള്‍, അവിടെ അപൂര്‍വമായി വിരിയുന്ന പുഞ്ചിരി, മധുരിക്കുന്ന ശബ്ദം, ഇതൊക്കെ തന്നെയാണ് അവളെ പിന്‍തുടരാന്‍ പ്രേരിപ്പിച്ചത്. എത്രയോ സുന്ദരിമാര്‍ യാതൊരു മടിയും കൂടാതെ എന്നോടൊപ്പം കിടക്കപങ്കിട്ടിട്ടുണ്ട്. മനസ്സില്‍ എപ്പോഴും കുളിരുകോരിയിടുന്ന സിന്ധുവിനെ മാത്രം സ്വന്തമാക്കാനിയില്ല. എന്നെങ്കിലും ഒരിക്കല്‍ എന്നിലേക്ക് വരുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. രമേശിനെപ്പോലെ നിശ്ചയദാര്‍ഡ്യവും അഭിമാനവും കാത്ത് സൂക്ഷിക്കുന്നവളെന്ന് ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ മനസ്സിലാക്കിയിരുന്നു. അവന്റെ മരണശേഷം എനിക്കവള്‍ പ്രയിപ്പെട്ടവളായി. അവളോ എന്നില്‍ നിന്ന് അകന്നുകൊണ്ടിരുന്നു. ആ കണ്ണുകളില്‍ നോക്കുമ്പോള്‍ വല്ലാത്തൊരു ഭയം മനസ്സിലുണ്ടാകാറുണ്ട്. രമേശ് മരിച്ചതിന് ശേഷം അവളെ വിവാഹം കഴിക്കണമെന്നു പോലും മനസ്സിലുണ്ടായിരുന്നു. പക്ഷേ, അവളുടെ ഉറച്ച തീരുമാനം വ്യക്തമായി അറിയാമായിരുന്നു, അവളുടെ ജീവിതത്തില്‍ ഇനിയൊരു പുരുഷനില്ല, രമേശിന് വേണ്ടി സമര്‍പ്പിച്ച ശരീരവും മനസ്സുമാണ്. മരണംവരെ ആ മഹത്തായ ചിന്തയില്‍, ഓര്‍മ്മയില്‍ ജീവിക്കാനാണ് അവളുടെ ആഗ്രഹം. പിന്നീടുള്ള ചിന്തകള്‍ അവളിലേക്ക് കടന്നുചെല്ലാനുള്ള കുറുക്കുവഴികളായിരുന്നു. എല്ലാം പരാജയപ്പെട്ടു.

ഇപ്പോള്‍ നേരായ വഴി തുറന്നുകിട്ടിയിരിക്കുന്നു. ഇനിയും ആരെയും ഭയപ്പെടാനില്ല. അവള്‍ക്കൊപ്പമിരുന്ന് സ്വന്തം സഹോദരനെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണം. മനസ്സിലാക്കാനാവാത്ത മാനസികരോഗം അവളെ എനിക്ക് വിട്ടുതന്നിരിക്കുന്നു. നീണ്ട നാളത്തേ കാത്തിരിപ്പിന് ഒരവസാനം. ആഗ്രഹിച്ചതൊക്കെയും സ്വന്തമാക്കിയ അനുഭവമാണ് ഇന്നുവരെയുള്ളത്. ഒരു മാനസിക രേഗിയോട് ഇത്ര ക്രൂരത വേണോ? അവള്‍ മാനസിക രോഗിയായത് എനിക്കുവേണ്ടിയാണ്. എന്റെ ഭ്രാന്തമായ ആഗ്രഹമാണ് അവളെ ഭ്രാന്തിയാക്കിയത്. അവളില്‍ ഒരു കുഞ്ഞ് ജനിച്ചാലും ഞാനതിന്റെ പിതൃത്വം ഏറ്റെടുക്കും. മുന്‍ മന്ത്രിയുടെ മകന് അവളുമായുള്ള ബന്ധം ലോകമറിഞ്ഞാല്‍ അച്ഛന്‍ കുറെ കുരയ്ക്കുമായിരിക്കും. അച്ഛനുണ്ടാക്കിയ കള്ളപണം സിനിമയെടുക്കാനുപയോഗിച്ച് നല്ല പണമാക്കി കൊടുക്കുന്നില്ലേ. ഇന്നുവരെ ഒരു നഷ്ടം വരുത്തിയിട്ടില്ല. മദ്യവും മയക്കുമരുന്നും കഴിച്ചിട്ടില്ല. ആകെയുള്ള ഒരു ബലഹീനതയാണ് സുന്ദരികളായ സ്ത്രീകള്‍. അവരില്‍ കൂടുതലും സൂപ്പര്‍സ്റ്റാറുകളുടെ ആരാധികമാര്‍. കോളേജ് കുമാരികള്‍. അതിനിടയില്‍ ഒരു ദാമ്പത്യ ജീവിതം ആഗ്രഹിച്ചില്ല. വെറുതെ എന്തിന് ഭാര്യയെ വഞ്ചിക്കണം. അല്ലെങ്കിലും വിവാഹത്തോട് താല്‍പര്യമില്ല. ഒറ്റയ്ക്ക് സ്വതന്ത്രനായി ജീവിച്ചാല്‍ ഭാര്യയ്ക്ക് കണക്ക് കൊടുക്കേണ്ടതില്ല. എവിടെപ്പോയി… എന്തിന് പോയി…. കൂട്ടുകാരില്‍ പലരുടെയും കുടുംബജീവിതം ഒരു സംഘര്‍ഷമായിട്ടാണ് കണ്ടിട്ടുളളത്. ചിലര്‍ വിവാഹമോചനം നേടിയിരിക്കുന്നു. മറ്റ് ചിലര്‍ അതിന്റെ വക്കില്‍ നില്‍ക്കുന്നു. സ്വന്തം അച്ഛന്റെ തിരക്കുള്ള ജീവിതത്തില്‍ അമ്മ പലപ്പോഴും സങ്കടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ ലഭ്യമാകുന്ന സമയം വളരെ ചുരുക്കമാണ്. സ്വന്തം ഭാര്യയോടും കുഞ്ഞിനോടുമൊപ്പമിരിക്കാന്‍ അവര്‍ക്കെവിടെ സമയം?
തമ്പി വാച്ചിലേക്ക് നോക്കി. മണി നാല് കഴിഞ്ഞു. ഏലിത്തള്ള നാല് മണിയോടെ വരാമെന്നാണ് ഏറ്റിരിക്കുന്നത്. സിന്ധു കണ്ണുകള്‍ തുറന്നത് തമ്പി കണ്ടില്ല. അടുത്തുള്ള കസേരയില്‍ ഇരിക്കുന്ന ആളിനെ ഈര്‍ഷ്യയോടെ നോക്കിയിട്ട് ചോദിച്ചു.

‘നീ ആരാ? എന്റെ കൂടെ കിടക്കണോ?’
‘സിന്ധുവിന് എന്നെ മനസ്സലായില്ലേ?’
അവളുടെ മുഖം ചെറുതായൊന്ന് ഇരുണ്ടു. തമ്പിയെ സൂക്ഷിച്ചൊന്നു നോക്കി. എഴുന്നേറ്റിരുന്നു. അവളുടെ മുടി നെറ്റിക്ക് മുകളിലും നെഞ്ചിലും ചിതറിക്കിടന്നു.
‘എന്നെ ഇഷ്ടാണോ?’
തമ്പിയുടെ കണ്ണുകള്‍ തിളങ്ങി ഇവള്‍ എന്നെ തിരിച്ചറിഞ്ഞോ? അവളുടെ കണ്ണുകളിലേക്ക് വികാരവായ്‌പ്പോടെ നോക്കി.
‘ഒന്നോര്‍ക്ക്, ഞാന്‍ തമ്പി.’
കവിളിലേക്ക് വീണുകിടന്ന മുടി കൈകൊണ്ട് തട്ടിമാറ്റിയിട്ട് അവള്‍ ചിരിച്ചു.
‘നീ കള്ളനാ.’ അവള്‍ പൊട്ടിച്ചിരിച്ചു.
തമ്പി ആശ്ചര്യപ്പെട്ട് നോക്കി. ഇവള്‍ മനഃപൂര്‍വ്വം പറഞ്ഞതാണോ, #ാഅതോ ബോധമില്ലാതെയോ? അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് വീണ്ടും നോക്കി. അതെ ഈ കാര്യത്തില്‍ ഞാനൊരു കളളന്‍ തന്നെയാണ്. മനസോടെ നീ സമ്മതിക്കില്ല. ഇനിയും നിന്നെ സ്വന്തമാക്കാന്‍ ഞാനൊരു കള്ളന്റെ വേഷം തന്നെ ധരിക്കും. വീണ്ടും ആ മുഖത്തേക്ക് നോക്കിയവള്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മലക്കം മറിച്ചില്‍ വരാന്തയില്‍ നടന്നുവന്ന ഏലിയുടെ ചെവിയിലുമെത്തി. ഏലി വാതില്‍ക്കല്‍ നിന്ന് ആശ്ചര്യപ്പെട്ടു നോക്കിയിട്ട് അകത്തേക്ക് കയറി.
തമ്പി വിനയപൂര്‍വ്വം എഴുന്നേറ്റ് നിന്നു, ഏലി നിറമുള്ള സാരിയും ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്. അവള്‍ ഏലിയെ അത്ഭുതത്തോടെ നോക്ക. ഏലിക്ക് പേടിയായി. ഇവള്‍ എന്നെ എന്തിനാണ് ഇങ്ങനെ തുറിച്ചുനോക്കുന്നത്. ഇന്നിപ്പോ എന്റെ വേഷത്തില്‍ എന്തെങ്കിലും അപാകതയുണ്ടോ? വര്‍ഷങ്ങള്‍ക്കു ശേഷമാണിപ്പോള്‍ സാരിയുടുക്കുന്നത്. വെളള ചട്ടയും മുണ്ടും കണ്ടാല്‍ ഇവള്‍ക്കു ഹാലിളകുമല്ലോന്നു വിചാരിച്ചിട്ടാണ്.
തമ്പി പറഞ്ഞു, ‘അമ്മച്ചി ഇരിക്ക്’
ഏലി ഇരുന്നു. ‘തമ്പി വന്നിട്ട് ഒത്തിരി നേരമായോ?’
മറുപടി പറഞ്ഞത് സിന്ധുവാണ്. ‘അവന്‍ വന്നിട്ട് ഇന്നലെ പോയി. നീ ആരാടീ ചോദിക്കാന്‍. എഴുന്നേക്കടീ….’
അവളുടെ മുഖം ക്രൂരമായി. തെല്ലൊരു രക്തമിടിപ്പോടെ ഏലി എഴുന്നേറ്റു. എന്തെന്നില്ലാത്ത രോഷം അവളുടെ കണ്ണുകളില്‍ തിളച്ചു മറിഞ്ഞു. ഏലി വേദനയോടെ നോക്കി.

‘എഴുന്നേല്‍ക്കട.’
തമ്പി എഴുന്നേറ്റു.
‘ഇരിക്കട.’
തമ്പി അനുസരിച്ചില്ല. പെട്ടെന്നവള്‍ തലയിണ അവന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
‘ഇ…രി..ക്ക..ട.’
അതൊരു ആജ്ഞയായിരുന്നു. ഏലിയും കണ്ണ് കാണിച്ചിട്ട് പറഞ്ഞു ഇരിക്കാന്‍. തമ്പി ഇരുന്നു.
‘അനുസരണയുള്ള കുട്ടി. നീ ഏത് ക്ലാസിലാ പഠിക്കന്നേ…?’
ഏലീ തലയിണ അവള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു.
അവന്‍ നാലിലാ പഠിക്കുന്നേ. അവള്‍ തലയിണയിലേക്ക് നോക്കി പറഞ്ഞു
‘ദേ മോളൊന്ന് കിടന്നേ. നല്ല കുട്ടിയല്ലേ…. നല്ല കുട്ടി. ഉറങ്ങിക്കേ. അവള്‍ തണയിണയേ താരാട്ട് പാടി ഉറക്കാന്‍ ശ്രമിച്ചു.
ഏലിയുടെ നെറ്റി ചുളിഞ്ഞു. ഒരു കുട്ടിയെ ഉറക്കുന്ന ലാഘവത്തോടെ തലയിണ ശരീരത്തോട് ചേര്‍ത്തുവെച്ച് അവള്‍ ഉറങ്ങാന്‍ കിടന്നു. നിമിഷങ്ങള്‍ ഏലി അവളെ ശ്രദ്ധിച്ചു. അവള്‍ ഉറങ്ങി. ഏലി പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.
അസ്വസ്ഥമായ മനസ്സുമായി നില്‍ക്കുമ്പോള്‍ തമ്പി അറിയിച്ചു, ‘അമ്മച്ചീ ഞാന്‍ ഡോക്ടറുമായി സംസാരിച്ചിരുന്നു.’
‘ഡോക്ടര്‍ എന്തുപറഞ്ഞു.’ ഏലിയാമ്മ കണ്ണട നേരെയാക്കവെച്ചിട്ട ചോദിച്ചു

അവളെ കൈകാര്യം ചെയ്യേണ്ടത് വളഞ്ഞ വഴിയലൂടെയായതിനാല്‍ സ്വാര്‍ത്ഥത തോന്നിക്കാത്ത പ്രതീക്ഷകളാണ് കൊടുക്കേണ്ടത്. അവള്‍ എന്നും അവളുടെ ആവശ്യങ്ങള്‍ക്ക് മാത്രമാണ് എന്നെ ഉപയോഗിച്ചത്. എന്തെങ്കിലും നേട്ടങ്ങള്‍ എനിക്കുണ്ടായോ? ആത്മാര്‍ത്ഥ സ്‌നേഹം കാണിക്കേണ്ടത് പ്രവൃത്തിയിലാണ്. ഒരാളിങ്ങനെ സദാ കൂടെ നിന്നത് അവള്‍ക്ക് ആവസ്യമില്ലാത്തപ്പോഴൊന്നും അവള്‍ കണ്ടിട്ടില്ല. അവളുടെ മനസ്സ് മുഴുവന്‍ സ്വാര്‍ത്ഥതയാണ്. അതിനുള്ള പ്രായശ്ചിത്തം അവള്‍ ചെയ്യേണ്ടിയിരിക്കുന്നു. എങ്ങനെയും അമ്മച്ചിയില്‍ സ്വാധീനം ചെലുത്തി ഇവളെ ഇവിടെ നിന്ന് പുറത്തിറക്കണം. ഏത് കാര്യവും തന്നിഷ്ടം പോലെ ചെയ്യുന്നവളെ എന്റെ ഇഷ്ടത്തിന് കൊണ്ടുവരിക അത്ര നിസ്സാരമല്ലെന്നറിയാം. എന്നാലും ശ്രമിച്ചു നോക്കാം. അവളെ ഒന്നുകൂടി നോക്കയിട്ട് പറഞ്ഞു.
‘മുന്‍പുളള അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ കുട്ടികളുടെ സ്വഭാവമാണ്. അതും മാറിക്കിട്ടും.’
‘അതിന്‍ നമ്മുക്ക് എന്ത് ചെയ്യാന്‍ പറ്റും?’ ഏലി സംശയത്തോടെ ചോദിച്ചു.

നൊന്തവനേ നോവറിയൂ എന്ന് പറയണമെന്നുണ്ട്. അത് ബുദ്ധിയല്ല. അച്ഛനെപ്പോലെ നാട്ടിനൊത്തു നടിക്കണം. അച്ഛന്‍ മുതാളിത്തത്തിനെതിരെ സോഷ്യലിസം വേണമെന്ന് പ്രസംഗിക്കുമ്പോള്‍ അച്ഛന്‍ തന്നെ മുതലാളിയെന്നുള്ള സത്യം ജനങ്ങള്‍ മറക്കുന്നു. അതേ തന്ത്രമാണ് ഇവിടെയും പ്രയോഗിക്കേണ്ടത്. ഒരു സഹോദരന്റെ സ്‌നേഹവും സൗഹൃദവും ഇവിടെ വെളിപ്പെടുത്തണം. അങ്ങനെയൊരു വിശ്വാസം ഈ തള്ളിയില്‍ വളര്‍ത്തണം.
‘സിന്ധുവിന് കൂടപ്പിറപ്പുകളില്‍ നിന്ന് കുറെ സ്‌നേഹം ലഭിക്കുമെങ്കില്‍ കുറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സത്യം പറഞ്ഞാല്‍ എനിക്ക് ദുഃഖമുണ്ട്. എന്റെ സഹോദരിക്ക് ഇങ്ങനെ സംഭവിച്ചതില്‍. ഇങ്ങനെയൊരവസ്ഥയില്‍ വേണ്ടുന്ന സഹായം ചെയ്തില്ലെങ്കില്‍ രമേശിന്റെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല.’
വ്യസനത്തോടെ സങ്കടത്തോടെ അമ്മച്ചിയെ നോക്കി കണ്ണുകള്‍ തുടച്ചു. ആ തേങ്ങലിനിടയില്‍ എലി തമ്പിയെ നോക്കി. എത്രയോ വര്‍ഷങ്ങളായി അടുത്തറിയുന്നവരാണ്. സങ്കടമുണ്ടാകും. ഈ അവസ്ഥകള്‍ ജീവിതത്തിലെ താങ്ങാനാവാത്ത ദുഃഖമല്ലേ? മറ്റുള്ളവരുടെ ദുഃഖത്തില്‍ സന്തോഷത്തില്‍ പങ്കുകൊള്ളാനും മറ്റും കഴിയുന്നത് മനസ്സില്‍ നന്മയുള്ളവര്‍ക്കാണ്. സ്‌നേഹമുള്ള മനുഷ്യരിലെ ഭയവും ത്യാഗവും കാണാനാകൂ. സാധാരണസുഹൃത്തുക്കളൊക്കെ ആപത്ത് വരുമ്പോള്‍ അകന്നുമാറി പോകുന്നവരാണ്. ഇവിടെ നിന്ന് അവളെ കൊണ്ടുപോകണമെന്നുണ്ട്. പക്ഷെ അവള്‍ക്കുള്ള ഇന്‍ജക്ഷനും മറ്റും ആര് കൊടുക്കും. ലണ്ടനില്‍ കഴിയുന്ന മരുമക്കളില്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നേഴ്‌സുമാണ്. എന്നുവച്ച് ഇങ്ങനെയൊരു കാര്യത്തിന് വിളിച്ചാല്‍ അവര്‍ ജോലിയും കളഞ്ഞ് വന്നു നില്‍ക്കുമോ, ഇല്ല, എന്റെ കാര്യത്തിനു വിളിച്ചാല്‍ വരില്ല, പിന്നല്ലേ, എങ്ങാണ്ടു കിടന്ന ഒരു പെണ്ണിനു വേണ്ടി!
‘അങ്ങനെ കൊണ്ടുപോയാല്‍ ഇതിന് കുത്തിവെക്കാന്‍ നേഴ്‌സ് വേണ്ടായോ?’ ഏലി ചോദിച്ചു

‘അതിന് ഇവിടുത്തെ നേഴ്‌സുമാര്‍വരും. ആഴ്ചയിലൊരിക്കല്‍ ചെക്കപ്പ് നടത്താന്‍ ഡോക്ടറും വരും.’
ഏലി പെട്ടെന്ന് പറഞ്ഞു, ‘എങ്കില്‍ ഞാനവളെ കൊണ്ടുപോകാം.’
അത് കേട്ട് തമ്പിയുടെ മുഖം മങ്ങി. ഉള്ളിലെ വികാരാവേശം തണുത്തു. ഭാവനപോലെ ഭാവി അനുസരിക്കുന്നില്ല. സാരമില്ല. മനസുണ്ടെങ്കില്‍ മാര്‍ഗ്ഗവുമുണ്ട്. തന്റെ നിലപാടുകൂടി വ്യക്തമാക്കാന്‍ തീരുമാനിച്ചു. യാചനയുടെ സ്വരത്തില്‍ പറഞ്ഞു.
‘സത്യത്തില്‍ ഈ സുഖമില്ലാത്ത അമ്മച്ചിക്ക് പറ്റുമോ സിന്ധുവിനെ നോക്കാന്‍? ഇടയ്ക്കിടെ വയലന്റാകുന്നതാ, ഇനി അമ്മച്ചിക്കു കൂടി വല്ലോ വന്നു പോയാല്‍…. ഞാന്‍ നോക്കിക്കോളാം എന്റെ പെങ്ങളെ….”
”അതിന് തമ്പി കല്യാണം കഴിച്ചിട്ടില്ലല്ലോ. കുടുംബത്ത് കൊണ്ട്‌പോയി എന്തിനാ വീട്ടുകാരെ പ്രയാസപ്പെടുത്തുന്നേ.”
”എന്റെ കുടുംബത്തോട്ട് കൊണ്ടുപോകേണ്ട. അച്ഛന്‍ കുറെ പാവങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം പത്ത് വീട് വെച്ചുകൊടുത്തിരുന്നു. അതിലൊന്ന് വെറുതെ കിടപ്പുണ്ട്. ഒരു ഹോം നേഴ്‌സിനെയോ മറ്റോ വച്ചാല്‍ എളുപ്പമാകും.’
‘അച്ഛന്‍ മന്ത്രിയായിരുന്ന കാലത്ത് വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുത്തെന്നും അത് കൈക്കൂലിയായി കിട്ടിയ തുക കൊണ്ടായിരുന്നു എന്നൊക്കെ ഏലിയും കേട്ടിട്ടുണ്ട്.”
തമ്പിയുടെ മുഖത്തെ തെളിച്ചം നഷ്ടപ്പെട്ടു.
‘അതൊക്കെ ഈ പ്രതിപക്ഷത്തെ ശത്രുക്കള്‍ പറഞ്ഞൊണ്ടാക്കുന്നതാ അമ്മച്ചീ. ഇപ്പോ തന്നെ എന്റേം സിന്ധൂന്റേം കാര്യം കണ്ടില്ലേ. വല്ല സത്യാവസ്ഥയും ഒണ്ടായിട്ടാന്നോ…!’
‘അതെനിക്കറിയില്ല. കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ, കോഴി തിന്നുത് കാക്കക്കും കണ്ടൂടാ. അതല്ലേ നമ്മടെ രാജ്യക്കാര് ദരിദ്രവാസികളായി പോയത്. എന്തായലും എന്റെ പിള്ളേര് രക്ഷപെട്ടു.’
ആ വാക്കുകള്‍ തമ്പിയുടെ മനസ്സില്‍ തറച്ചു. സിന്ധു വായിക്കുന്ന നോവലും കഥയുമെല്ലാം ഈ തള്ളയും വായിക്കാറുണ്ടെന്ന് ഒരിക്കല്‍ സിന്ധു പറഞ്ഞത് ഓര്‍മ്മയിലെത്തി. തള്ളയോട് തര്‍ക്കിച്ചാല്‍ തോല്‍വി ഉറപ്പാണ്. ഒരിക്കല്‍ സിന്ധുവും ഇതുപോലൊരു കാര്യം പറഞ്ഞു. ഇന്ത്യയിലെ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ ദൈവനാമത്തിലല്ലേ അത് ചെയ്യുന്നത്. ഈ പ്രതിജ്ഞയെടുക്കുന്നവര്‍ കപടഭക്തിക്കാരല്ലേ? ഈശ്വരനെ മാത്രമല്ല മനുഷ്യരെയും വഞ്ചിക്കുകയല്ലേ? യഥാര്‍ത്ഥ ഭക്തന്‍ന്മാര്‍ ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഈ ദാരിദ്ര്യവും പട്ടിണിയും എന്നേ മാറിപ്പോകുമായിരുന്നു. ഈശ്വരന്‍ പോലും കൈവെടിഞ്ഞ രാജ്യം. ആകെയുള്ളത് എന്താണ്. കുറെ ആചാരമര്യാദകള്‍, പ്രാര്‍ത്ഥനകള്‍, പൂജകള്‍, ഉത്സവം അതും ഓണപോലെ ആഘോഷിക്കുന്നു.
തമ്പിക്ക് അധികനേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. സ്ഥാനം തെറ്റിക്കിടന്ന വസ്ത്രങ്ങള്‍ക്കിടയിലൂടെ അവളുടെ നഗ്നത ആസ്വദിച്ചിരിക്കുമ്പോഴാണ് തള്ള അവളെ ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത്.

‘അമ്മച്ചി അവളെ കൊണ്ടുപോകുമെന്ന് ഞാന്‍ കരുതിയില്ല. ഇനി കൊണ്ടുപോയാലും ഞാന്‍ അവിടെ വന്ന് സിന്ധുവിനെ കാണുന്നതുകൂടി അമ്മച്ചി വിലക്കരുത്.’
‘മോനെ നിനക്കവിടെ എപ്പോഴും വരാം, അവളെ ശുശ്രൂഷിക്കാം. ഞാനത് പറയാന്‍ കാരണം, ഒരു സ്ത്രീയെ, അതും സുഖമില്ലാത്തവളെ എങ്ങനെ അയക്കും. എന്റെ വീട്ടിലെങ്കില്‍ സഹായത്തിന് ഒരു ചെറുക്കനുണ്ട്, വേലക്കാരീമൊണ്ട്. പിന്നെ ഞായറാഴ്ച രാവിലെ ഞങ്ങള്‍ പള്ളിയില്‍ പോകും. ആ സമയം നീ ഒന്ന് വന്നാല്‍ വളരെ സന്തോഷമായിരിക്കും.’

ആ വാക്കുകള്‍ തമ്പിയില്‍ സംതൃപ്തിയും സന്തോഷവും പകര്‍ന്നു. മുഖം വീണ്ടും തെളിഞ്ഞു. തള്ളയെ ഒന്ന് അനുമോദിക്കാന്‍ തന്നെ തോന്നി. സ്വന്തം താല്‍പര്യം സംരക്ഷിക്കാനും നടപ്പാക്കാനുമാണ് അവളുടെ എല്ലാ ഭാരങ്ങളും ചുമലില്‍ ഏറ്റെടുത്തത്. അവള്‍ക്ക് മനസിന്റെ ഭ്രാന്തെങ്കില്‍ എനിക്ക് ലൈംഗികഭ്രാന്ത്. അവളുടെ ഭ്രാന്ത് എന്ന് മാറുമെന്നറിയില്ല. എന്റെ ഭ്രാന്ത് മാറ്റാന്‍ അവള്‍ക്കേ കഴിയൂ. ആ ആനന്ദം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന നിമിഷങ്ങളായിരിക്കും ഇനിയുള്ള ഞായറാഴ്ചകള്‍. ഒരു കാര്യത്തില്‍ ഇന്നുവരെ ശാന്തി ലഭിച്ചിട്ടില്ല. ഇതോടുകൂടി അവളോടുള്ള എല്ലാ വിദ്വേഷവും അമര്‍ഷവും അടങ്ങുകതന്നെ ചെയ്യും. താനായിട്ട് കൊണ്ടുപോയി ഇനി അച്ഛന്റെ പഴിയം കേള്‍ക്കണ്ട. ഒരുകണക്കിനു നന്നായി. ആഴ്ചയിലൊരിക്കലെങ്കിലും എനിക്കു മാത്രമായി കിട്ടുമല്ലോ, അതു മതി, അതു ധാരാളം മതി.

അവര്‍ ഡോക്ടറെ കണാനായി പുറത്തേക്ക് നടന്നു. സിന്ധു ഗാഢനിദ്രയിലായിരുന്നു. കാക്കകള്‍ കരഞ്ഞുകൊണ്ട് സ്വന്തം കൂടുകളിലേക്ക് പറന്നു. ഡോക്ടറെ കണ്ട് സംസാരിച്ചിട്ട് അവര്‍ യാത്രപറഞ്ഞുപിരിഞ്ഞു. തമ്പിയുടെ മനസ്സിന്റെ കോണില്‍ സിന്ധു നിറഞ്ഞുനിന്നു. പകല്‍ ഉറക്കമാരംഭിച്ചു. മഞ്ഞില്‍ നിലാവ് തെളിഞ്ഞു നിന്നു.
സിന്ധുവിനെ ആശുപത്രിയില്‍ നിന്ന് ഏലിയുടെ വീട്ടിലേക്കു മാറ്റി. അവളുടെ കണ്ണുകള്‍ കുഴിഞ്ഞും കവിളുകള്‍ ഒട്ടിയും ശരീരം ക്ഷീണിച്ചും മുടി ചെമ്പിച്ചുമിരുന്നു. വീട്ടിലെത്തിയ നാള്‍ മുതല്‍ ശനിയും ഞായറും കന്യാസ്ത്രീകളുടെ നിര്‍ബന്ധപ്രകാരം മാണി അമ്മയെ ശുശ്രൂക്ഷിക്കാനെത്തി. മുന്‍പ് കണ്ടതുപോലുള്ള പൊട്ടിച്ചിരി അവളില്‍ കണ്ടില്ല. ഉന്മാദമില്ല, ആരെയും ഉപദ്രവിക്കാറുമില്ല. മകനൊപ്പം കൃഷിയിടങ്ങളില്‍ മൗനമായി നടക്കും. ഇളം കാറ്റില്‍ അവള്‍ നിശബ്ദയായിരുന്നു. അമ്മയുടെ സമനനില തിരിച്ചുകിട്ടാന്‍ അവന്‍ നിത്യവും പ്രാര്‍ത്ഥിച്ചു. പുറത്തെ കാറ്റും മഴയും ഒളിമിന്നലും അവളില്‍ യാതൊരു മാറ്റവും വരുത്തിയില്ല. കൊച്ചുകുട്ടികളെപോലെ കോഴിയുടെ പിറകെയും കിളികളുടെ പിറകെയും അവള്‍ ചിലപ്പോള്‍ ഓടി. അമ്മ പോകുന്ന പറമ്പുകളില്‍ അമ്മക്കൊപ്പം മാണിയും നടന്നു.
ഒരു ദിവസം ഏലി ചോദിച്ചു.

‘എടാ മാണി നീ എന്താ നിന്റെ അമ്മയെപ്പോലെ ഒരു മിണ്ടാപ്രാണിയായി നടക്കുന്നേ. എന്തെങ്കിലും സംസാരിക്കൂ.’
അതിന് ശേഷം ഇടയ്ക്കിടെ അവന്‍ വാക്കുകള്‍ ഉരുവിടാന്‍ തുടങ്ങി. അവന്റെ വരവും തമ്പിക്ക് ഒരു തിരിച്ചടിയായി, അതു തീരെ പ്രതീക്ഷിച്ചതല്ല. ആശുപത്രിയില്‍ നിന്ന് വന്നിട്ട് ഒരുമാസം കഴിഞ്ഞു. ഇതിനിടയില്‍ ഒരു ഞായറാഴ്ച മാത്രമാണ് തമ്പി വന്നത്. അന്നു മാണിയും സ്ഥലത്തുണ്ടായിരുന്നു. അവളെ ഊട്ടാനും ഉടുപ്പിക്കാനും കുളിപ്പിക്കാനുമൊക്കെ ഏലിയും തുളസിയും പ്രത്യേക ശ്രദ്ധകൊടുത്തു. അവസരങ്ങള്‍ക്കായി തമ്പി കാത്ത് കാത്തിരുന്നു. ഡോക്ടറും നേഴ്‌സും എല്ലാ ആഴ്ചകളിലും വന്നുപോയി. ഒരു ഞായറാഴ്ച രാവിലെ തമ്പിയുടെ കാര്‍ മുറ്റത്തു വന്നുനിന്നു. ഏലി തമ്പിയെ കാത്തിരിക്കുകയായിരുന്നു. പള്ളിയില്‍ പോകാന്‍ തയാറായിട്ടുള്ള നില്‍പ്പാണ്.

തമ്പി ഒരു നിര്‍ദ്ദേശം വെച്ചു. ‘മാണിയെ കൂടി പള്ളിലോട്ടു കൊണ്ടുപൊയ്ക്കൂടെ, അവന്‍ അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. ഏതായാലും ഞാനുണ്ടല്ലോ ഇവിടെ.’
തമ്പിയുടെ സ്‌നേഹവും സന്‍മനസും ഏലി സന്തോഷത്തോടെ സ്വീകരിച്ചു. മാണിയും അവര്‍ക്കൊപ്പം പള്ളിയിലേക്ക് പോയി. പുറമെയുള്ള കതകടച്ചിട്ട് തമ്പി അവള്‍ കിടന്നിരുന്ന മുറിയിലേക്ക് നടന്നു, മനസ്സില്‍ അനുഭൂതികള്‍ തിങ്ങിനിറഞ്ഞു.

(തുടരും)

 

About The Author

Leave a Reply

Your email address will not be published. Required fields are marked *