LIMA WORLD LIBRARY

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 10)

കാറ്റ് വീശിയടിച്ചു. വെയിലില്‍ തമ്പിയുടെ വെള്ളയും നീലയും നിറമുള്ള ജീന്‍സ് തിളങ്ങി. മരത്തിലിരുന്ന കാക്കകള്‍ കരഞ്ഞു. മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ആരോടോ സംസാരിച്ചുകൊണ്ട് വരാന്തയിലേക്ക് കയറി. ഗോവിന്ദന്‍ ഒപ്പമുണ്ടായിരരുന്നു. മൊബൈല്‍ ഫോണ്‍ തിരികെ പോക്കറ്റിലിട്ട് ഇന്‍സ്‌പെക്ടറുടെ വാതിലില്‍ മുട്ടി. അകത്തേക്ക് പ്രവേശനം ലഭിച്ചു. ഇന്‍സ്‌പെക്ടര്‍ റ്റോം ഡാനിയേല്‍ തമ്പിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി. തമ്പി കറുത്ത കണ്ണട മേശപ്പുറത്ത് വെച്ചു. വിവരങ്ങള്‍ ഫോണില്‍ നേരത്തേ സംസാരിച്ചിരുന്നതാണ്.

ഇന്‍സ്‌പെക്ടര്‍ എഴുന്നേറ്റ് അടുത്തേക്ക്‌ചെന്നു. ഗോവിന്ദന്റെ ഉള്ളൊന്നു നടുങ്ങി. ഉള്ളില്‍ ഭയമുണ്ടെങ്കിലും കരയാറായിട്ടില്ല. സ്റ്റേഷനില്‍ ഒറ്റയ്ക്ക് വന്ന് ഹാജരായിരുന്നുവെങ്കില്‍ ഇടി ഉറപ്പായിരുന്നു. ഇടിയന്‍ റ്റോമി എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിക്കുന്നതുതന്നെ.

‘എന്താടാ നിന്റെ പ്രായം?’
അവന്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. ‘ഇരുപത്തിമൂന്ന്.’
‘നിനക്ക് അമ്മയും പെങ്ങന്‍മാരരുമുണ്ടോടാ?’
‘ഉണ്ട്.’
‘അവര്‍ കുളിക്കുന്ന ഫോട്ടോ എന്താടാ എടുക്കാത്തെ?’
ഗോവിന്ദന് ഉത്തരം മുട്ടി. മനസ്സില്‍ ഭയം തിങ്ങി നിറഞ്ഞു.
‘എത്ര സ്ത്രീകളുടെ പടം ഇതിനകം എടുത്തെടാ നാറീ.’
അത് കൂടി കേട്ടപ്പോള്‍ കരയണമെന്ന് തോന്നി. നിദ്രയിലാണ്ടിരിക്കുന്ന കണ്ണുനീരിനെ പുറത്തെടുക്കേണ്ട നിമിഷങ്ങള്‍. വിങ്ങിപ്പൊട്ടി. ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു.

‘ആദ്യമായിട്ടാ സാറെ എന്നോട് ക്ഷമിക്കണം, ഇനിയും ഞാനിങ്ങനെ ചെയ്യില്ല.’
നൊമ്പരപ്പെട്ട് തേങ്ങി കരഞ്ഞുകൊണ്ട് നില്‍ക്കേ റ്റോം അവനെ ദയനീയമായി നോക്കി. അവനെ ഇനിയും പ്രയാസപ്പെടുത്തേണ്ട. കൈയ്യില്‍ പിടിച്ച പടമല്ലേ എടുത്തുളളൂ. വികാരാവേശത്താല്‍ പെണ്ണിന്റെ തുണിയഴിക്കുന്നതും കെട്ടിപ്പുണരുന്നതും നിര്‍വൃതിയോടെ നിര്‍മ്മാല്യം തീര്‍ക്കുന്നതൊന്നും അവന്‍ എടുത്തിട്ടില്ല. ഒരു പക്ഷെ അതില്‍ വൈദഗ്ദ്ധ്യം നേടാനുളള പഠനമായിരിക്കും നടത്തിയത്. താന്തോന്നിക്കു മരുന്നില്ല. തല്ലുതന്നെയാണ് കൊടുക്കേണ്ടത്.
അവന്‍ ഏങ്ങലടിച്ചു നിന്നപ്പോള്‍ റ്റോം ആക്രോശിച്ചു, ‘നിറുത്തെടാ നിന്റെ മോങ്ങല്‍.’
അവ് വിങ്ങിപ്പൊട്ടി നിന്നു. റ്റോം മുഖത്തെ വിദ്വേഷമടക്കി കസേരയില്‍ വന്നിരുന്നു. തമ്പി ആ നാടകം കണ്ട് ഉള്ളാലെ സന്തോഷിച്ചു.
‘ആ സ്ത്രീ മെന്റലായത് നിന്റെ ഭാഗ്യം. ഇല്ലെങ്കില്‍ നീ അഴി എണ്ണുമായിരുന്നു. തമ്പി സാര്‍ വന്നതുകൊണ്ട് നിന്നെ ഞാന്‍ വെറുതെ വീടുന്നു. ഇനി മേലില്‍ ഇത്തരത്തിലുള്ള നാറിയ സ്വഭാവം കണ്ടാല്‍ നീ എന്റെ തനി നിറം കാണും. പോടാ പുറത്ത്.’
അവന്‍ ദയനീയഭാവത്തില്‍ ഭയന്ന് പതുക്കെ പുറത്തേക്കിറങ്ങി. തമ്പിക്ക് ആശ്വാസമായി. ആദ്യം കണ്ട ഭീകരമുഖമല്ല ഇപ്പോഴുള്ളത്. ആ മുഖത്ത് നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു.

‘സാറിന്റെ സഹായത്തിന് ഒത്തിരി നന്ദിയുണ്ട് ഇപ്പോഴത്തെ പിളളാരല്ലേ. ഇനിയും അവന്‍ ഇതൊന്നും ആവര്‍ത്തിക്കില്ല.’
‘അവള്‍ മെന്റല്‍ ആശുപത്രീയിലായതുകൊണ്ട് രക്ഷപെട്ടുവെന്ന് കരുതാന്‍ പറ്റില്ല.’
‘അയ്യോ അതെന്താ സാറെ’, ആകാംക്ഷയോടെ ചോദിച്ചു.
‘അവളെ മെന്റലാക്കിയത് ഈ ഒറ്റക്കാരണമാകാം എന്നതു തന്നെ. അവടെ ആരെങ്കിലും കോടതിയില്‍ പോയാലും സമാധാനം പറയേണ്ടിവരും. ഇത് സൈബര്‍ സെല്‍ ഇടപെട്ട കേസാണ്.’

ടോമിന്റെ മുഖത്തേക്ക് നിരാശയോടെ നോക്കി. ദീര്‍ഘമായൊരു നിശ്വാസം തമ്പിയിലുണ്ടായി. അവള്‍ക്ക് സ്വന്തമെന്ന് പറയാന്‍ ഏലി തള്ള മാത്രമാണ്. പിന്നെ ആ ചെറുക്കന്‍, അവന്‍ പഠിക്കുകയല്ലേ. പ്രതിപക്ഷത്ത് നില്‍ക്കുന്നവരൊന്നും ശക്തരല്ല. പിന്നെ ആരെ ഭയക്കാനാണ്. ഇന്‍സ്‌പെക്ടര്‍ ഒരു മുന്നറിയിപ്പ് തന്നപ്പോള്‍ സ്വന്തം ഭാഗം കുറച്ചുകൂടി ഭദ്രമാക്കേണ്ടതുണ്ട്. എന്തായാലും ആ തള്ളയുമായി ഒരു ചങ്ങാത്തം വളര്‍ത്തുക തന്നെ വേണം. ആ സുന്ദരിയുടെ സഹോദരനായിട്ടല്ലേ തള്ള എന്നെ കാണുന്നത്. എന്നോട് ആലോചിക്കാതെ അവര്‍ ഒന്നിനും മുതിരരുത്. സംഭാഷണം കൂടുതല്‍ തുടരാന്‍ റ്റോം ആഗ്രഹിച്ചില്ല. പാര്‍ട്ടിയുടെ സമരപ്പന്തലിലേക്ക് പോകേണ്ടതുണ്ട്. പുറത്തേക്ക് പോകാനായി തൊപ്പി തലയില്‍ വച്ച് എഴുന്നേറ്റു.
‘ഇന്ന് പാര്‍ട്ടിക്കാരുടെ ബന്ദാണ്. ട്രെയിന്‍ യാത്രക്കാരെപ്പോലും വെറുതെവിട്ടിട്ടില്ല.’
പെട്ടെന്ന് ഒരു കെട്ട് നോട്ട് തമ്പി റ്റോമിന്റെ നേര്‍ക്ക് നീട്ടി. ‘ഇത് ദയവായി വാങ്ങണം.’ റ്റോം ആശ്ചര്യത്തോടെ തമ്പിയെ നോക്കി.
‘സോറി തമ്പി സാര്‍. ഞാന്‍ കൈക്കൂലി വാങ്ങാറില്ല.’
തമ്പിയൊന്ന് പുഞ്ചിരിച്ചു. ‘ഇതു കൈക്കൂലിയല്ല. സ്‌നേഹം സ്‌നേഹത്തോടും പണം പണത്തോടും ചേരുന്നു എന്ന്കരുതിയാല്‍ മതി.’
‘തമ്പി സാറെ പണം പെരുത്താല്‍ ഭയവും പെരുക്കും.’

ഉരുളക്ക് ഉപ്പേരിപോലുള്ള മറുപടി കേട്ടപ്പോള്‍ എന്തൊക്കെയോ തമ്പിയുടെ കണ്ണുകളില്‍ നിഴലിച്ചു. ഇയാളൊരു വലിയ ഈശ്വരവിശ്വാസിയെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കും അനധികൃത സമ്പാദ്യമൊന്നുമുണ്ടാക്കാത്തത്. നല്ലൊരു ഈശ്വരവിശ്വാസിക്ക് സത്യവും, ധര്‍മ്മവും, ദയയും നീതിയുമൊക്കെ നടത്തേണ്ടതുണ്ട്. എങ്കിലല്ലേ ആ നാവുകൊണ്ട് ഈശ്വരനെ സ്മരിക്കാനും സ്തുതിക്കാനും കഴിയൂ.
സന്തോഷത്തോടെ തമ്പി നന്ദി പറഞ്ഞുകൊണ്ട് കണ്ണടെയടുത്ത് പുറത്തേക്കിറങ്ങി നടന്നു. ഇന്‍സ്‌പെക്ടറുടെ മുറിയിലെ ടെലിഫോണ്‍ ശബ്ദിച്ചു. ”ട്രയിന്‍ തടഞ്ഞോ? ദൈവമേ ദൂരെനിന്ന് വരുന്ന യാത്രക്കാര്‍ വലയുമല്ലോ. എടോ മുഹമ്മദ് രണ്ട് കൊടുത്തിട്ടേ അറസ്റ്റ് ചെയ്യാവൂ. ഞാനിതാ എത്തിക്കഴിഞ്ഞു.” ധൃതിയില്‍ പുറത്തേക്കിറങ്ങി.

വിലപിടിപ്പുള്ള കാറില്‍ മുന്നോട്ടു പോയ തമ്പിയെ റ്റോം ഒരുനിമിഷം ഓര്‍ത്തു. വനം കൊള്ളക്കാരനാണ്. പണമുണ്ടെങ്കില്‍ പിന്നെ എന്തു ചെയ്യാനാണ് ബുദ്ധിമുട്ട്.
റോഡിലൂടെ ചെറിയൊരു ജാഥ നീങ്ങുന്നു. ബന്ദിന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ വിലകൂട്ടുന്നതിന് എതിരെയുള്ള ബന്ദ്. നാവിന് കരുത്തുള്ളതുകൊണ്ടല്ലേ വയറിന് വിശപ്പില്ലാത്തത്. നാക്കുള്ളവന് നാട്ടില്‍ പാതിയെന്ന് പഴമക്കാര്‍ പറഞ്ഞത് എത്രയോ സത്യം. പെട്ടെന്ന് അവരുടെ മുദ്രാവാക്യങ്ങള്‍ നിലച്ചു. തൊണ്ട വരണ്ടു കാണും. എങ്ങും നിശബ്ദത പരന്നു. ചെണ്ടയുടെ പരാതി മദ്ദളമെന്ന ജനാധിപത്യത്തോട്. റ്റോം ജീപ്പില്‍ കയറി യാത്രയായി.
സിന്ധു മാനസിക ആശുപത്രിയിലെ കട്ടിലില്‍ കണ്ണടച്ച് കിടന്നു. അവളുടെ സമീപത്തേക്ക് ആരോ നടന്നു വരുന്നതായി തോന്നി. പെട്ടെന്നവള്‍ കണ്ണുകള്‍ തുറന്നു. മുറിക്കുള്ളില്‍ കനത്ത നിശ്ശബ്ദത. അവളുടെ മുടിയിഴകള്‍ അലസമായും കണ്ണുകള്‍ താണും കണ്‍തടങ്ങള്‍ കരുവാളിച്ചുമിരുന്നു. വരാന്തയിലൂടെ ഏതോ ട്രോളി ഉരുട്ടിക്കൊണ്ട് പോകുന്ന ശബ്ദം കേട്ടാണ് കണ്ണുകള്‍ തുറന്നത്. അവള്‍ എഴുന്നേറ്റിരുന്ന് വരാന്തയിലേക്ക് നോക്കി. പിന്നെ വരാന്തയിലേക്ക് വന്നു. ആരെയും കാണാനില്ല. ഒരാള്‍ ദൂരെ നിന്ന് വരുന്നത് അവള്‍ കൗതുകത്തോടെ നോക്കി നിന്നു. ആകാംക്ഷയോടെ അയാളുടെ അടുത്തേക്ക് നടന്നു. ഏതോ രോഗിയെ കാണാന്‍ വന്ന ഒരു മദ്ധ്യവയക്കനായിരുന്നു. അയാള്‍ ധരിച്ചിരുന്നത് വെള്ള വസ്ത്രങ്ങളായിരുന്നു. പെട്ടെന്നവള്‍ അയാളുടെ ഷര്‍ട്ടില്‍ പിടിമുറുക്കി ഒരു ഭ്രാന്തിയെപ്പോലെ അട്ടഹസിച്ച് ചിരിച്ചു. അയാള്‍ ഭയന്നു വിറച്ചു. പുരികങ്ങള്‍ ചുളിഞ്ഞു. അയാള്‍ ഷര്‍ട്ടില്‍ നിന്നുള്ള പിടി വിടുവിക്കാന്‍ ഭഗീരഥപ്രയത്‌നം നടത്തിയെങ്കിലും അവള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്നു.

അവള്‍ ഗര്‍ജ്ജനത്തോടെ ചോദിച്ചു, ‘നിനക്ക് ആരാ ഈ വെള്ളത്തുണി തന്നേ. എനിക്ക് വേണം നിന്റെ തുണി.’
അയാളുടെ ഷര്‍ട്ടില്‍ പിടിച്ച് കറക്കിയിട്ട് ചോദിച്ചു. ‘ഇയാക്ക് എന്നെ ഇഷ്ടമാണോ? എന്നോടൊപ്പം കിടക്കണോ?’
‘അയ്യോ വേണ്ട. എന്നെ വിട്.’

പപ്പടം പൊള്ളുന്നപോലെ അയാളുടെ മുഖം പൊള്ളി. ചുറ്റുപാടും നോക്കി. ആരെയും കാണാനില്ല. അവള്‍ വീണ്ടും അട്ടഹാസം മുഴക്കി. അവളുടെ മുഖം ചുവന്ന് തുടുത്തു. ആ മുഖം കണ്ടയാള്‍ കൂടുതല്‍ ഭയന്നു. അവളില്‍ നിന്ന് എന്തൊക്കയോ ശബ്ദങ്ങള്‍ ഉയര്‍ന്നു. ഒരുവിധത്തില്‍ പിടവിട്ടുവിച്ച് അയാള്‍ മറ്റൊരു ഭാഗത്തേക്ക് വിരണ്ടോടി. അവള്‍ പിറകെയോടി. അയാളെ ഭയപ്പെടുത്തുംവിധം അയാള്‍ അലറി. ‘നിക്കട.. തുണിതാടാ…’
അയാള്‍ വിയര്‍ത്തൊലിച്ചു. ഓടാന്‍ വയ്യാതായി. കെട്ടിടത്തിന് പിറകുഭാഗമായതിനാല്‍ ആരും അങ്ങോട്ട് വരാറുമില്ല. അവള്‍ ഓടുന്നതിനിടയില്‍ തട്ടി വീണത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ വലിയൊരു മരത്തിന് മറഞ്ഞുനിന്ന് ഉടുപ്പും മുണ്ടും അഴിച്ചുമാറ്റി. അടിവസ്ത്രം വെള്ളനിറമല്ലായിരുന്നു. ഇതിനിടയില്‍ അവള്‍ പല മരത്തിനരുകിലും അയാളെ തിരഞ്ഞു. ദീര്‍ഘശ്വാസം ഏറി വന്നു. ഈ തുണി ആദ്യമങ്ങ് കൊടുത്തിരുന്നെങ്കില്‍ ഈ ദുരിതമുണ്ടാകില്ലായിരുന്നുവെന്ന് മനസ്സിലോര്‍ത്തു. എന്നാലും കുറുക്കന്റെ ഓളികേട്ട് ആന വിരളാറിയല്ലോ. ഇപ്പോള്‍ വിരണ്ടത് ആനതന്നെയാണ്. ഭ്രാന്തിയല്ലേ. ചോദിച്ചത് കൊടുത്തില്ലെങ്കില്‍ കൊട്ടൊരിടത്തും പാട്ട് മറ്റൊരിടത്തുമായിരിക്കും.

ഇനിയും എങ്ങനെ മടങ്ങിപോകും. എന്തായാലും ഈ ഭ്രാന്തിയുടെ വായില്‍ നിന്ന് രക്ഷപെടാം. ഈ തുണി തന്നെയല്ലേ അവള്‍ ചോദിച്ചത്. നെറ്റി വിയര്‍ത്തൊലിച്ചു. എന്തായാലും മുന്നോട്ട് പോകുകതന്നെ. ധൈര്യം വീണ്ടെടുത്ത് പതുക്കെ തിരികെ നടന്നു. പിള്ളമനസ്സില്‍ കള്ളമില്ലെന്നല്ലേ. എന്നാലും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവളുടെ മുന്നിലൂടെ പോയപ്പോള്‍ അവളൊന്ന് ഗൗനിക്കപോലും ചെയ്തില്ല. അയാള്‍ തിരിഞ്ഞ് നിന്ന് കൈകള്‍ കൂപ്പിയിട്ട് വേഗത്തില്‍ നടന്നു. അപ്പോഴേക്കും അവളെ തിരക്കി ആശുപത്രി ജീവനക്കാര്‍ രണ്ട് പേര്‍ ഒരാണും പെണ്ണും അവിടേക്ക് വന്നു. അയാള്‍ കാര്യങ്ങള്‍ അവരോട് വിവരിച്ചു. പെട്ടന്നവര്‍ മരത്തണലിലേക്ക് നടന്നു. ഒപ്പം അയാളും. അടുത്തുചെല്ലുമ്പോള്‍ അവര്‍ കണ്ട് കാഴ്ച ആ തുണികള്‍ അവള്‍ കടിച്ച് കീറുന്നതാണ്. അപ്പോള്‍ ആ ബീഭത്സ മുഖവും മുരളുന്ന ശബ്ദവും ഒരു വന്യമൃഗത്തിന്റെതായിരുന്നു.

അവര്‍ രണ്ട്‌പേരും അവളുടെ കൈയ്യില്‍ പിടിമുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി. അവള്‍ എന്തോ ഒക്കെ പുലമ്പുന്നുണ്ടായിരുന്നു. അയള്‍ തന്റെ ഉടുപ്പം മുണ്ടും മുകളിലേക്കുയര്‍ത്തി നോക്കി. എലികടിച്ചതുപോലെ പലഭാഗത്തായും മുറിച്ചിട്ടുണ്ട്. വേദനയോടെ തുണിയിലേയ്ക്കും അവലിളേക്കും നോക്കി. ഈശ്വരന്‍ എന്തിനാണ് മനുഷ്യരെ പേപ്പട്ടിയാക്കുന്നത്? ഗുരുക്കന്‍മാര്‍ പറയും, മനസ്സ് ശുദ്ധമായാല്‍ ഈശ്വരഗുണമുണ്ടാകും. ഈ സ്ത്രീയുടെ മനസ്സ് ആര് ശുദ്ധമാക്കും. ഇതും ഈശ്വരന്റെ ഒരു വിനോദമായിരിക്കും. സാഹിത്യത്തില്‍ ചില ഭ്രാന്തന്‍മാരായ എഴുത്തുകാരെ കേട്ടിട്ടുണ്ട്. ഈ ഭ്രാന്തിന് എന്ത് പേരാണിടുക. അയാള്‍ തുണികളിലേക്ക് വീണ്ടം നോക്കി. ഷര്‍ട്ട് ഇനി ഇടാന്‍ കൊള്ളില്ല. അവിടെ തന്നെ വലിച്ചെറിഞ്ഞു. മുണ്ടിന് കീറലുണ്ടെങ്കിലും ഉടുക്കാതെ വഴിയിലിറങ്ങി നടക്കുന്നതെങ്ങനെ. ആ കൊണ്ടുപോയ സ്ത്രീയുടെ മുഖം അയാളുടെ മുന്നില്‍ തെളിഞ്ഞു നിന്നു. എത്ര ഐശ്വര്യമുള്ള ഒരു മുഖം. എന്റെ തുണി എത്ര കീറിയാലും എനിക്ക് സങ്കടമില്ല. ആ സ്ത്രീയുടെ രോഗത്തിന് സൗഖ്യം ലഭിക്കാന്‍ അയാള്‍ ഒരു നിമിഷം ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.
അന്ന് വൈകിട്ട് തമ്പി അവളെ കാണാനെത്തി. അവള്‍ നല്ല ഉറക്കത്തിലാണ്. ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചതിന്റെയാണ് ആ ഉറക്കം. മാനസിക രോഗിയായിട്ടും അവളുടെ മുഖസൗന്ദര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. തമ്പി അടുത്തിരുന്ന് അവളുടെ അഴക് ആസ്വദിച്ചു. ആ നോട്ടം വളരെ തീക്ഷ്ണമായി അവളില്‍ ആഴ്ന്നിറങ്ങി. മറ്റൊരു സ്ത്രീയോടും ഇന്നുവരെ തോന്നാത്ത ഒരാഗ്രഹം. എത്രയോ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്നു. ഉള്ളില്‍ ഒളിഞ്ഞു കിടന്ന ആഗ്രരം അവളോട് തുറന്ന് പറയേണ്ടതായിരുന്നു. അവളുടെ മനസ്സ് അറിയാവുന്നതുകൊണ്ട് തുറന്നുപറയാനും മടിച്ചു. സഹോദരന്റെ വേഷം കെട്ടി കൂടെ നടന്നിട്ട് അവളെ വാരിപ്പുണരണമെന്ന് വെച്ചാല്‍ എല്ലാ ബന്ധവും തകരും. അതിനാണ് പല തന്ത്രങ്ങള്‍ മെനഞ്ഞത്. അതും പരാജയപ്പെട്ടു. ഇനിയും ഒറ്റവഴിയേയുള്ളൂ. ഏലിത്തള്ളയുടെ അനുവാദത്തോടെ ഇവളുടെ ചികിത്സ സ്വയം ഏറ്റെടുക്കുക. ഇതുപോലെ മയക്ക് മരുന്ന് കുത്തിവെപ്പിച്ച് നിന്നെ ഞാന്‍ സ്വന്തമാക്കും. തമ്പിയുടെ കണ്ണുകള്‍ തിളങ്ങി.
(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px