”ഹലോ…’ അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോള്‍ ഏറെ ആഹ്ലാദം തോന്നി.
”ഹലോ… കൃഷ്ണമോളെ… മമ്മിയാണ്. നിങ്ങള്‍ എന്നാണ് ഇങ്ങോട്ടു വരുന്നത്? എനിക്ക് ടുട്ടുമോനേയും നിങ്ങള്‍ രണ്ടുപേരെയും കാണണമെന്ന് തോന്നുന്നു…’
‘എങ്കില്‍ മമ്മി ആ വീടു വിറ്റിട്ട് ഇങ്ങോട്ടു പോന്നോളൂ. പക്ഷെ മമ്മി അതു ചെയ്യുകയില്ലെന്ന് എനിക്കറിയാം. കാരണം മമ്മിയ്ക്ക് ആ വീടും സ്വന്തം ജോലിയുമാണ് വലുത്. പപ്പയെപ്പോലെയല്ല നിങ്ങള്‍. സ്വാര്‍ത്ഥയാണ്. നിങ്ങളുടെ ലവറിനു വേണ്ടി നിങ്ങള്‍ എന്റെ പപ്പയെ കൊന്നതാണോ എന്നുപോലും ഞാനിപ്പോള്‍ സംശയിക്കുന്നു.”
കൃഷ്ണമോളുടെ വാക്കുകള്‍ കേട്ട് ഞാന്‍ നടുങ്ങിത്തെറിച്ചു. എന്താണിവള്‍ പറയുന്നത്? അവളുടെ പപ്പയെ ഞാന്‍ കൊന്നതാണെന്നോ? അതും ഫഹദ്‌സാറിനു വേണ്ടി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ എന്നെക്കൊണ്ട് ചിന്തിക്കാനാവാത്ത ഒരു കാര്യത്തെപ്പറ്റിയാണല്ലോ അവള്‍ പറയുന്നതെന്നോര്‍ത്തു. ജീവിതകാലം മുഴുവന്‍ എന്നെ പ്രേമം കൊണ്ട് വരിഞ്ഞു മുറുക്കിയ നരേട്ടനെക്കുറിച്ച് എനിക്കങ്ങനെ ചിന്തിക്കാനാവുമോ? എന്തിനു വേണ്ടി ഞാനദ്ദേഹത്തെ കൊല്ലണം?
ഫഹദ്‌സാര്‍ ഇന്നെവിടെയാണെന്നെനിക്കറിയില്ല. ലോകത്തിന്റെ ഏതോ കോണില്‍ അജ്ഞാതവാസം നയിക്കുന്ന അദ്ദേഹത്തെ ഞാനെങ്ങനെ കണ്ടെത്താനാണ്? അഥവാ നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ത്തന്നെ ഫഹദ്‌സാറിനു വേണ്ടി നരേട്ടനെ കൊല്ലുമായിരുന്നോ? ഒരിക്കലുമില്ല. ഫഹദ്‌സാറിനെ നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കില്‍ ഞാന്‍ നരേട്ടന്റെ അനുവാദത്തോടു കൂടിത്തന്നെ ഫഹദ്‌സാറിനോടൊപ്പം ജീവിക്കുമായിരുന്നു. കാരണം എന്റെ നരേട്ടന്‍ അത്ര വിശാല ഹൃദയനാണ്. ഹൃദയം നുറുങ്ങുന്ന വേദനയിലും മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള ആള്‍…
‘എന്താ മമ്മീ… ഒന്നും മിണ്ടാത്തത്? നിങ്ങള്‍ക്ക് ഉത്തരമില്ലേ? അല്ലെങ്കില്‍ എന്റെ പപ്പ എങ്ങിനെയാണ് മരിച്ചത്? ഞങ്ങള്‍ അവിടെ നിന്നും പോരുമ്പോള്‍ പപ്പയ്ക്കു ഒന്നുമില്ലായിരുന്നല്ലോ? അതോ നിങ്ങള്‍ ഹൃദയ വേദന നല്‍കി നരകിപ്പിച്ച് അദ്ദേഹത്തെ ഒരു ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നോ?” ഏതോ പ്രതികാര ദാഹത്തോടെ വീണ്ടും അതേ ചോദ്യം. അവളുടെ ചോദ്യത്തിന് മറുപടിയായി ഉതിര്‍ന്നു വീണ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയത് ഞാനറിയാതെയാണ്.
”എന്റെ രാഹുല്‍ മോനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. കൃഷ്ണമോളെ, നീയെന്ന മകള്‍ക്ക് മാത്രമേ ഇത്തരമൊരു ചോദ്യം സ്വന്തം മാതാവിനോട് ചോദിക്കാനാവുകയുള്ളൂ. നിന്റെ നാക്കു മാത്രമേ ഇത്തരത്തിലുള്ള പാപ വചനങ്ങള്‍ ഉരുവിടുകയുള്ളൂ. നിന്റെ മമ്മിയെ നീ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതും, ചിന്തിയ്ക്കുന്നതും. എന്നാലും ഇത്രയും ക്രൂരമായി നിനക്ക് ചിന്തിക്കുവാന്‍ കഴിയുന്നതെങ്ങിനെയാണ് കൃഷ്ണമോളെ…
നിന്റെ മമ്മി അത്രയ്ക്ക് പാപിയാണെന്നാണോ നീ കരുതിയിരിക്കുന്നത്? വിവാഹത്തിനു മുമ്പ് മറ്റൊരാളെ പ്രേമിച്ചു എന്ന കുറ്റം മാത്രമേ മമ്മി ചെയ്തിട്ടുള്ളൂ. ദേവാനന്ദിനെ നീ സ്‌നേഹിച്ചതു പോലെ പക്ഷെ ദേവാനന്ദിനെ നിനക്കു ഞങ്ങള്‍ വിവാഹം കഴിച്ചു തന്നു. പക്ഷെ എന്റെ പിതാവാകട്ടെ കേവലമൊരു മുസല്‍മാനാണെന്ന കാരണത്താല്‍ ഫഹദ്‌സാറുമായുള്ള എന്റെ വിവാഹ ശേഷമുള്ള ബന്ധത്തിന് തടസ്സം നിന്നു. അതാണ് ആ വിവാഹബന്ധം നീണ്ടു നില്‍ക്കാതിരിക്കാന്‍ കാരണം. എന്നാല്‍ നിന്റെ പപ്പയെ വിവാഹം കഴിച്ചതോടെ ഞാന്‍ ഫഹദ്‌സാറിനെ മിക്കവാറും മറന്നു. അത്രയ്ക്ക് സ്‌നേഹമാണ്… പ്രേമമാണ്… നിന്റെ പപ്പ എനിക്കു നല്‍കിയത്.”
ഒടുവിലത്തെ വാക്കുകള്‍ പറയുമ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. പിന്നെ ഒന്നും പറയുവാനാവാതെ ഫോണ്‍ ഡിസ്‌കണക്ട് ചെയ്ത് ബെഡ്‌റൂമിലേയ്ക്ക് ഓടുമ്പോള്‍ ഒരിക്കല്‍ കൂടി ഞാനീ ഭൂമി പിളര്‍ന്നു പോകാന്‍ ആഗ്രഹിച്ചു. ഗര്‍ഭത്തില്‍ പത്തുമാസം കൊണ്ടു നടന്ന് പെറ്റുവളര്‍ത്തിയ സ്വന്തം മകളില്‍ നിന്നും ഇത്തരത്തിലുള്ള അപമാനം. അതു എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അവള്‍ പറയുന്നത്. ഇതിലും ഭേദം അവള്‍ എന്നെ കുത്തിക്കൊല്ലുകയായിരുന്നു എന്നു തോന്നി. ഏതാനും നിമിഷം പൊട്ടിക്കരഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സു ശാന്തമായതു പോലെ തോന്നി. അപ്പോള്‍ കണ്ണുകള്‍ പതിഞ്ഞത് ഭിത്തിയിലെ നരേട്ടന്റെ ഫോട്ടോയിലാണ്. ആ ഫോട്ടോയിലേയ്ക്കു നോക്കിയപ്പോള്‍ മനസ്സു കേണു.
”എന്തിനാ നരേട്ടാ നമ്മുടെ മോള്‍ ഇങ്ങിനെയൊക്കെപ്പറഞ്ഞ് എന്നെ കുത്തി നോവിക്കുന്നത്. അവള്‍ക്ക് എന്നോട് ശത്രുതയുണ്ടെങ്കില്‍ അത് മറ്റൊരു വിധത്തിലാകാമായിരുന്നില്ലെ, എന്നോട് പ്രകടിപ്പിക്കുന്നത്. വെറുതെ ഇല്ലാക്കഥകള്‍ സങ്കല്‍പിച്ചു എന്നോടു പകരം വീട്ടുന്നത് എന്തിനാണ്. അവള്‍ക്കറിയില്ലല്ലോ അവളുടെ പപ്പ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് അവളുടെ മമ്മിയെയാണെന്ന്. അവളുടെ പപ്പയ്ക്കല്ലാതെ മറ്റൊരു ഭര്‍ത്താവിനും മനസ്സും ശരീരവും കൊണ്ട് മറ്റൊരാളുടേതായിക്കഴിഞ്ഞ ഒരുവളെ ഇത്രയധികം സ്‌നേഹിക്കാനാവുകയില്ലെന്ന്…’ ഹൃദയം വിങ്ങി വിതുമ്പുമ്പോള്‍ മനസ്സലറി.
അതെ! കൃഷ്ണമോളെ, നരേട്ടന്റെ ആ സ്‌നേഹമാണ് എന്നെ ഇത്രകാലവും ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അല്ലെങ്കില്‍ ഈ മമ്മി എന്നേ ആത്മഹത്യ ചെയ്തേനെ. അങ്ങിനെ അവളോട് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. എന്റെ നരേട്ടന്റെ സ്‌നേഹം എനിക്കു നിരസിക്കപ്പെട്ടത് ജീവിതത്തില്‍ ആകെ ഒരിക്കല്‍ മാത്രമായിരുന്നു എന്നും ഓര്‍ത്തു.
യാദൃഛികമായി ഫഹദ്‌സാറിനെ ഡല്‍ഹിയിലെ കോണാട്ട് പ്ലേസിലെ ഷോപ്പിംഗ് മാളില്‍ വച്ചു ഒരു ഭ്രാന്തിയെപ്പോലെ കണ്ട്, മനോനില തെറ്റിയ ഞാന്‍ കുടുംബം നോക്കാതെ, മക്കളെ നോക്കാതെ ഉഴറി നടന്നു. അപ്പോള്‍ മാത്രമാണ് അല്‍പനാളത്തേയ്ക്ക് മനസ്സുമടുത്ത് നരേട്ടന്‍ എന്നെ മാനസികമായി വേദനിപ്പിച്ചിട്ടുള്ളത്. അല്ലാതൊരിക്കല്‍ പോലും നരേട്ടന്‍ എന്നോട് സ്‌നേഹ ശൂന്യതയോടെ പെരുമാറിയിട്ടില്ല.
അല്ലെങ്കില്‍ തന്നെ ഒരുറുമ്പിനെപ്പോലും നോവിയ്ക്കാന്‍ നരേട്ടനാവുകയില്ലല്ലോ.?ആ നരേട്ടനെ ഞാന്‍ കൊന്നു വെന്നു പറഞ്ഞാല്‍.
കൃഷ്ണമോള്‍ പറഞ്ഞ വാക്കുകളോര്‍ക്കാന്‍ അശക്തയായി, ഹൃദയഭാരത്തോടെ കാലുകള്‍ വലിച്ചു വച്ച് സിറ്റൗട്ടിലേയ്ക്കു നടക്കുമ്പോളോര്‍ത്തത് ആ മരണത്തെക്കുറിച്ചാണ് അപ്പോള്‍ ഒരു നടുക്കത്തോടെ മനസ്സിലേയ്ക്ക് ആ ചിന്ത കടന്നു വന്നു.
അല്ലെങ്കില്‍ എങ്ങിനെയാണ് അദ്ദേഹം ഈ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണത്?
എങ്ങിനെയായിരുന്നു അത് സംഭവിച്ചത്? അദ്ദേഹം ബ്ലഡ് പ്രഷര്‍ കൂടി തലകറങ്ങി താഴെ വീണപ്പോഴായിരുന്നുവോ അത് സംഭവിച്ചത്? ഈ ബാല്‍ക്കണിയില്‍ നിന്നും താഴെ വീഴാന്‍ മാത്രം അദ്ദേഹം അവിടെ എന്താണ് ചെയ്തു കൊണ്ടിരുന്നത്? മനസ്സ് ഒരു ഉത്തരം തേടി ഉഴറി നടന്നു.
പെട്ടെന്നാണ് ഗേറ്റില്‍ കാവല്‍ നില്‍ക്കുന്ന രാംദേവ് ശ്രദ്ധയില്‍പ്പെട്ടത്. പ്രായമുള്ള ആ മനുഷ്യനെ ഞാനും നരേട്ടനും രാമേട്ടാ എന്നാണു വിളിച്ചു കൊണ്ടിരുന്നത്. നരേട്ടന്‍ വീണു മരിച്ച അന്നത്തെ സാഹചര്യത്തില്‍ അതിനു സാക്ഷിയായ അയാളോട് കൂടുതല്‍ ചോദിച്ചറിയാന്‍ കഴിഞ്ഞില്ല. തികച്ചും അസ്വാഭാവികമായ ആ മരണം സംഭവിച്ചത് എങ്ങിനെയാണെന്ന്? ഈ ദിനങ്ങളത്രയും ദുഃഖത്തിന്റെ തീവ്രത എന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയായിരുന്നല്ലോ. അതുകൊണ്ടു തന്നെ അതെപ്പറ്റിയൊന്നും കൂടുതല്‍ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിന് എനിക്കതിനുള്ള ഉത്തരം കണ്ടെത്തിയേ തീരൂ….
അന്ന് ഞാന്‍ കോളേജിലേയ്ക്കു പുറപ്പെടുമ്പോഴും അതിനുശേഷമുള്ള ഏതാനും മണിക്കൂറുകളും നരേട്ടന്‍ തികഞ്ഞ സന്തോഷത്തിലായിരുന്നു. അത് ഞാന്‍ അന്നു കാലത്ത് അനുഭവിച്ചറിഞ്ഞതാണ്. പിന്നീടെപ്പോഴാണ് അദ്ദേഹം ആ അപകടത്തില്‍പ്പെട്ടത്? അതിനിടയാക്കിയ സാഹചര്യം എന്തായിരിക്കും?
മനസ്സ് ചോദ്യശരങ്ങളാല്‍ വീര്‍പ്പുമുട്ടിയപ്പോള്‍ ഞാനറിയാതെ കാലുകള്‍ക്ക് വേഗം കൂടി. പിന്നെ ഗേറ്റിലേയ്‌ക്കോടുകയായിരുന്നു. പരിഭ്രാന്തിയോടെ വേഗതയില്‍ ഓടി വരുന്ന എന്നെക്കണ്ട് രാമേട്ടന്‍ പരിഭ്രമിച്ചു.
ആരോഗ്യ ദൃഡഗാത്രനെങ്കിലും പത്തെഴുപതു വയസ്സുള്ള വൃദ്ധനായ ആ മനുഷ്യന് ഞാന്‍ അനുജത്തിയെപ്പോലെയാണ്. പക്ഷെ എന്നെ മാഡം എന്നേ സംബോധന ചെയ്യുകയുള്ളൂ. അദ്ദേഹം ഓടി അടുത്തു വന്നു ഹിന്ദിയില്‍ ചോദിച്ചു.
”എന്താ? എന്തുപറ്റി മാഡം? എന്തിനാണ് ഓടിയത്?” സ്റ്റെയര്‍കെയ്‌സ് ഇറങ്ങി ഓടി വന്നതു കൊണ്ടുള്ള ശ്വാസവിമ്മിഷ്ടത്തോടെ ഞാന്‍ പറഞ്ഞു.
”രാമേട്ടാ… ഞാന്‍ ഓടി വന്നത് ഒരു കാര്യം അറിയാനാണ്? എന്റെ ചോദ്യങ്ങള്‍ക്ക് അങ്ങ് വ്യക്തമായ ഉത്തരം നല്‍കണം…’
പരിഭ്രാന്തിയെങ്കിലും എന്റെ ഉറച്ച ശബ്ദം രാമേട്ടനെ നടുക്കിയിരിക്കണം.
എന്താ? എന്താണു മാഡം? എന്താണെങ്കിലും ചോദിച്ചോളൂ…
‘അദ്ദേഹമന്ന് മുകളില്‍ നിന്ന് താഴെ വീണത് എങ്ങിനെയാണ്? രാമേട്ടനോട് അദ്ദേഹം വല്ലതും പറഞ്ഞുവോ?” ഞാന്‍ ചോദിച്ചതിനു മറുപടിയായി അദ്ദേഹം ഒഴുക്കുള്ള ഹിന്ദിയില്‍ പറഞ്ഞു തുടങ്ങി.
”അത് മാഡം… അദ്ദേഹമന്ന് ചെടികള്‍ക്ക് വെള്ളമൊഴിക്കാനായി ബാല്‍ക്കണിയില്‍ വന്നതാണ്. ഞാന്‍ താഴെ നിന്ന് മുകളിലേയ്ക്കു നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു.”
”ചെടികളെല്ലാം വാടിക്കരിഞ്ഞല്ലോ രാമേട്ടാ… കുറച്ചു ദിവസം ഞങ്ങളിവിടെ ഇല്ലാതെ വന്നതാണ് എല്ലാറ്റിനു കാരണം.”
”അതെ സാബ്… മുകളിലായതു കൊണ്ട് എനിക്കും വെള്ളമൊഴിക്കാന്‍ പറ്റിയില്ല… സാബ് താഴത്തെ വാതിലുകളെല്ലാം പൂട്ടിയിട്ടല്ലെ പോയത്? ചെറുപ്പക്കാരാരെങ്കിലുമായിരുന്നെങ്കില്‍ മുകളിലേയ്ക്ക് വലിഞ്ഞു കയറിയെങ്കിലും വെള്ളമൊഴിച്ചേനെ എന്ന് ഞാന്‍ പറഞ്ഞു.”
രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി.
ഞങ്ങളന്ന് രാമേട്ടനെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടാണ് ഗുരുവായൂര്‍ക്ക് പോയത് എന്ന് ഞാനോര്‍ത്തു. ഗേറ്റിന് തൊട്ടടുത്തുള്ള ചെറിയ മുറിയില്‍ തന്നെ അദ്ദേഹത്തിന് കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കിയിരുന്നു. താഴെ ഗാര്‍ഡനിലെ ചെടികളും ലൗവ് ബേര്‍ഡിസിനേയും ഒക്കെ നോക്കുന്നത് രാമേട്ടനാണ്. നരേട്ടന് പ്രിയപ്പെട്ടവയാണ് അവയെല്ലാം. റിട്ടയറായപ്പോള്‍ അദ്ദേഹവും അവയുടെ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
താന്‍ പറഞ്ഞു വന്നതിന്റെ തുടര്‍ച്ചയെന്നോണം രാമേട്ടന്‍ പെട്ടെന്നു പറഞ്ഞു.
”ഞാന്‍ പറഞ്ഞതു കേട്ട് സാബ് പൊട്ടിച്ചിരിച്ചു. ആ പതിവുള്ള ചിരി മാഡം… ഞാനതൊരിക്കലും മറക്കില്ല. സാബിന്റെ നിഷ്‌ക്കളങ്കമായ ആ ചിരി. അതു കഴിഞ്ഞദ്ദേഹം പറഞ്ഞു. രാമേട്ടന്‍ ആളുകൊള്ളാമല്ലോ തമാശ പറയാനും മിടുക്കനാണല്ലോ എന്ന്.” അതു പറയുമ്പോള്‍ രാമേട്ടന്‍ കണ്ണു തുടച്ചിരുന്നു. നരേട്ടന്റെ ഓര്‍മ്മകള്‍ അയാളെ വല്ലാതെ കീഴ്‌പ്പെടുത്തുന്നതു പോലെ തോന്നി. ഞാന്‍ രാമേട്ടന്റെ മുമ്പില്‍ കരയാതെ പിടിച്ചു നിന്നു.
”എന്നിട്ട്… എന്നിട്ടദ്ദേഹം എന്തു ചെയ്തു? എങ്ങിനെയാണ് അദ്ദേഹം താഴെ വീണത്?” ജിജ്ഞാസയോടെയുള്ള എന്റെ ചോദ്യം കേട്ട് രാമേട്ടന്‍ പറഞ്ഞു.
”അതെനിക്കറിയില്ല കുഞ്ഞെ….” പക്ഷെ വീഴുന്നതിനു മുമ്പ് അദ്ദേഹം എന്നേ നോക്കി പറഞ്ഞു.
”രാമേട്ടാ എനിക്ക് തലകറങ്ങുന്നതു പോലെയും നെഞ്ചുവേദനിക്കുന്നതു പോലെയും തോന്നുന്നു. ഒന്ന് മുകളിലേയ്ക്ക് വരാമോ” എന്ന്. ഞാനതു കേട്ടയുടനെ മുകളിലേയ്ക്ക് ഓടിക്കയറി. താഴെ വാതില്‍ തുറന്നു കിടന്നതു കൊണ്ട് എനിക്ക് ഓടി മുകളിലെത്താന്‍ പ്രയാസമുണ്ടായില്ല. പക്ഷെ ഞാന്‍ ചെന്നു നോക്കുമ്പോള്‍ അദ്ദേഹം താഴെ മണ്ണില്‍ വീണു കിടക്കുകയായിരുന്നു.
അധികം പൊക്കമില്ലാത്ത ബാല്‍ക്കണിയുടെ കൈവരിക്ക് മുകളിലൂടെ അദ്ദേഹം ബോധമില്ലാതെ താഴേയ്ക്ക് വീഴുകയായിരുന്നു. പക്ഷെ താഴെ വീണയുടന്‍ ബോധം വന്നുവെന്നു തോന്നുന്നു. ഞാന്‍ ഓടിച്ചെന്ന് നോക്കുമ്പോള്‍ തലപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. കൈകാലുകള്‍ക്കും ശരീരത്തിനും മുറിവു പറ്റിയിട്ടുണ്ടായിരുന്നു. പക്ഷെ ബോധം നഷ്ടപ്പെട്ടിരുന്നില്ല.
(തുടരും )







