LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 24)

എങ്കിലും ആശ്വാസ വചനങ്ങള്‍ ചെവിക്കൊള്ളാതെ ഞാന്‍ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയില്‍ വീണ് പൊട്ടിക്കരയുമ്പോള്‍ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ അത്താണിയായിരുന്നു അമ്മ… ഇന്നിപ്പോള്‍ നരേട്ടനില്ലാത്ത നേരത്ത് എനിക്ക് ഏറെ ആശ്വാസമാകുമായിരുന്നു അമ്മ. എന്നാല്‍ എന്നെ ഉപേക്ഷിച്ച് അമ്മയും കടന്നു പോകുമ്പോള്‍, ഹൃദയം വല്ലാതെ പിടഞ്ഞു പോകുന്നു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അരുന്ധതി കുഴങ്ങി നിന്നു. പിന്നെ അവര്‍ ഫോണെടുത്ത് അരുണിനെ വിളിച്ചു.
”എനിക്കിന്നു തന്നെ മടങ്ങിപ്പോകണം അരുന്ധതി. അവിടെച്ചെന്നാലുടനെ കേരളത്തിലേയ്ക്കു പുറപ്പെടണം. അരുണിനോടു പറയൂ എനിക്കു വേണ്ടി ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യാന്‍…’ ഞാന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു. അരുന്ധതി അരുണിനോടു പറഞ്ഞു.
”നീ ഇപ്പോള്‍ത്തന്നെ മടങ്ങിവരണം. നമ്മള്‍ മടങ്ങിപ്പോവുകയാണ്.” മാഡത്തിന്റെ അമ്മ മരിച്ചു പോയി…’ അപ്പോഴേയ്ക്കും സമയം ഉച്ചയോടടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍ അരുണും കൂട്ടരും തിരിച്ചെത്തി. അവര്‍ മല കയറാന്‍ തുടങ്ങിയതേ ഉള്ളൂ… അതുകൊണ്ടാണ് വേഗം തിരിച്ചെത്തിയത്. ഉച്ചയ്ക്ക് ഞാനൊഴിച്ച് മറ്റെല്ലാവരും ആഹാരം കഴിച്ചു. തിരിച്ചുള്ള യാത്ര അല്‍പം വേഗത്തിലായിരുന്നു. അരുണ്‍ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു. അവനും മാനസികമായി ഏതോ അസ്വസ്ഥതയുടെ പിടിയിലാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കവന്റെ കണ്ണു നിറയുന്നുണ്ടോ എന്നും സംശയം തോന്നി. പക്ഷെ ഞാനോ അരുന്ധതിയോ അവനോട് എന്തെങ്കിലും ചോദിച്ചറിയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.
ഡല്‍ഹിയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. പക്ഷെ രാത്രിയിലെ ഫ്‌ളൈറ്റില്‍ത്തന്നെ കേരളത്തിലേയ്ക്ക് പോകാന്‍ ഞാനൊരുങ്ങി. അരുണ്‍ പറഞ്ഞു.
”പുലര്‍ച്ചെ ഒരു ഫ്‌ളൈറ്റുണ്ട് മാഡം. അതിനു പോകാം. രാത്രിയില്‍ മാഡം ഒറ്റയ്ക്ക് നെടുമ്പാശ്ശേരിയിലെത്തിയാല്‍ എറണാകുളത്തേയ്ക്കുള്ള യാത്ര വിഷമമാകും.”
അരുണിന്റെ നിര്‍ദ്ദേശമനുസരിച്ച് പുലര്‍ച്ചെയ്ക്കുള്ള ഫ്‌ളൈറ്റിനു ബുക്കു ചെയ്തു. അരുണ്‍ കൂടെ വരാമെന്നു പറഞ്ഞു. ഒറ്റയ്ക്കു പോകേണ്ടെന്ന് നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ രണ്ട് ടിക്കറ്റിന് ബുക്കു ചെയ്തു.
യാത്ര പുറപ്പെടുമ്പോള്‍ അരുന്ധതി സമാശ്വസിപ്പിച്ചു. മാഡം കരയരുത്. എന്തിനേയും നേരിടാനുള്ള ധൈര്യം നമുക്കുണ്ടാവണം. വിധിയുടെ താഢനമേറ്റ് തളര്‍ന്നു വീഴുമ്പോഴും കരയാതെ പിടിച്ചു നില്‍ക്കാന്‍ നമുക്കു കഴിയണം. പലപ്പോഴും ജീവിതം ഇങ്ങിനെയൊക്കെയാണ്. മാഡത്തെപ്പറ്റി ഞാന്‍ കരുതിയത് നല്ല ഉള്‍ക്കരുത്തുള്ള ഒരു സ്ത്രീ എന്നാണ്. എന്നാലിപ്പോള്‍ മാഡം എന്റെ ധാരണകള്‍ തിരുത്തിയിരിക്കുന്നു.
”ശരിയാണ് അരുന്ധതി, ഒരു കാലത്ത് എനിക്ക് നല്ല ഉള്‍ക്കരുത്തുണ്ടായിരുന്നു…’ അങ്ങിനെ പറയണമെന്നു തോന്നി. പക്ഷെ ഒന്നും പറയാതെ ആ കൈപിടിച്ചമര്‍ത്തി ഞാന്‍ യാത്ര ചോദിച്ചു. പുലരുമ്പോള്‍ അരുന്ധതി വീടു പൂട്ടി താക്കോലുമായി സ്വന്തം വീട്ടിലേയ്ക്കു പോകുമെന്നു പറഞ്ഞു.
”രാമേട്ടനെ വിശ്വസിക്കാം… താക്കോല്‍ രാമേട്ടന്റെ കൈയ്യില്‍ കൊടുത്തോളൂ…’ ഞാനറിയിച്ചു.
”എന്നാല്‍ ശരി രാമേട്ടന്റെ കൈയ്യില്‍ കൊടുത്തേയ്ക്കാം. മാഡം തിരികെയെത്തുമ്പോള്‍ വാങ്ങിക്കോളൂ…’ അരുന്ധതി പറഞ്ഞു.
അരുണ്‍ കൂടെയുള്ളപ്പോള്‍ ഒന്നും പേടിയ്‌ക്കെണ്ടെന്നും സമാശ്വസിപ്പിച്ചു.
അരുണ്‍ വിളിച്ചു വരുത്തിയ ടാക്‌സിയില്‍ എയ്‌റോ ഡ്രോമിലേയ്ക്കു യാത്ര പുറപ്പെടുമ്പോള്‍ മനസ്സ് സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ഈശ്വരന്‍ തന്നെ തനിച്ചാക്കുന്നില്ലല്ലോ എന്നോര്‍ത്ത് സമാശ്വസിച്ചു.
കൈവിട്ടു പോകുന്ന മരച്ചില്ലകള്‍ക്കു പകരം ഈശ്വരന്‍ കൈനീട്ടിത്തരുന്ന മറ്റു ചില പുല്‍നാമ്പുകള്‍… അതിലൊന്നാണ് അരുണും, അരുന്ധതിയും… ആ പുല്‍നാമ്പുകളില്‍ പിടിച്ച് എനിക്ക് അക്കരെയെത്താം സുരക്ഷിതമായി. പ്രളയ ജലത്തില്‍ മുങ്ങിപ്പോകാതെ അവര്‍ എന്നെ കാത്തു കൊള്ളും. മനസ്സു മന്ത്രിച്ചു.
ചെക്ക് ഇന്‍ ചെയ്തു കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലിരിക്കുമ്പോള്‍ കൃഷ്ണമോളെ ഫോണില്‍ വിളിച്ചു. ഏറെ നേരത്തിനു ശേഷം അവളെ ഫോണില്‍ കിട്ടി.
”കൃഷ്ണമോളെ… മുത്തശ്ശി ഇന്നലെ മരിച്ചു പോയി. നാളെയാണ് ക്രിമേഷന്‍. നീ എത്രയും വേഗം എറണാകുളത്ത് എത്തണം. ബാംഗ്ലൂരില്‍ നിന്ന് ഇന്നു പുറപ്പെട്ടാല്‍ ക്രിമേഷന്‍ സമയത്തിനു മുമ്പ് എത്താം.”
തൊണ്ടയിടര്‍ച്ചയോടെ ഞാന്‍ പറഞ്ഞതു കേട്ട് കൃഷ്ണമോള്‍ ഉറക്കച്ചടവോടെ പറഞ്ഞു.
”എന്ത്… മുത്തശ്ശി മരിച്ചുവെന്നോ… മമ്മി ഈ നേരത്ത് എന്നെ വിളിച്ച് പറഞ്ഞാലെങ്ങനെയാ? നേരത്തെ ആയിരുന്നുവെങ്കില്‍ ക്രിമേഷനു മുമ്പ് എറണാകുളത്ത് എത്താമായിരുന്നു. ഇനിയിപ്പോള്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് എപ്പോള്‍ എത്താനാണ്. എനിക്കാണെങ്കില്‍ ലീവ് കിട്ടുമോ എന്നും അറിയില്ല. ഇന്ന് ഓഫീസില്‍ ചെന്നാല്‍ മാത്രമേ ലീവ് കിട്ടുമോന്നറിയുകയുള്ളൂ…’ അവള്‍ ഉറക്കച്ചടവിന്റെ വിമ്മിഷ്ടത്തോടെ പറഞ്ഞു. തുടര്‍ന്നവള്‍ ഒരു കോട്ടുവായിട്ട് അലസ്യത്തോടെ പറഞ്ഞു” അല്ലെങ്കില്‍ ഒരു മാസം മുമ്പ് മുത്തശ്ശിയെ കണ്ടതല്ലെ… അതുമതി. ഇനിയിപ്പോള്‍ മരിച്ച ശേഷം കണ്ടിട്ടെന്തിനാ… ഞാന്‍ വരുന്നില്ല. അല്ലെങ്കിലും മുത്തശ്ശിയ്ക്ക് പത്തെണ്‍പതു വയസ്സായില്ലെ? മരിക്കേണ്ട സമയത്തു തന്നെയാ മരിച്ചത്. അതില്‍ ദുഃഖിച്ചിട്ടെന്തു കാര്യം… അവള്‍ ഫോണ്‍ വച്ചു.
അല്‍പം മുമ്പ്, തെല്ലു കുറ്റബോധത്തോടെ ചിന്തിച്ചിരുന്നു. അവളോട് നേരത്തെ പറയാതിരുന്നത് തെറ്റായിപ്പോയിയെന്ന്. എന്നാലിപ്പോള്‍ ആ കുറ്റബോധം അകന്നു പോയിരിക്കുന്നു. നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അവള്‍ ഒരു പക്ഷെ ഇങ്ങനെ തന്നെ പറയുമായിരുന്നു. അമ്മയോട് അവള്‍ക്കുള്ള അടുപ്പം അത്രയേ ഉണ്ടായിരുന്നുള്ളൂ. കീറച്ചാക്കു പോലെ പഴയ തലമുറയെ അവഗണിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണല്ലോ അവള്‍ എന്നും ചിന്തിക്കാതെയിരുന്നില്ല.
ഫ്‌ളൈറ്റ് അല്‍പം ലേറ്റായിട്ടാണ് എത്തിയത്. വേഗം ലോഞ്ചില്‍ നിന്നും പുറത്ത് കടന്ന് ഫ്‌ളൈറ്റില്‍ കയറാന്‍ ഭാവിക്കുമ്പോള്‍ അരുണ്‍ അടുത്തെത്തി. കൈയ്യിലിരുന്ന ചെറിയ ബാഗ് വാങ്ങിക്കൊണ്ടു പറഞ്ഞു.
”മാഡം കയറിക്കോളൂ… ഞാന്‍ ബാഗ് പിടിച്ചോളാം…’ അവന്റെ കണ്ണുകളില്‍ തങ്ങി നിന്ന സഹതാപ അല ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. ”വേണ്ടാ, അരുണ്‍… ഇത് എനിക്കു പിടിക്കാവുന്നതേ ഉള്ളൂ…’ ബാഗ് തിരികെ വാങ്ങി. സത്യത്തില്‍ മനസ്സും ശരീരവും ആകെ ക്ഷീണിച്ചിരുന്നു. യാത്രാക്ഷീണത്തിനു പുറമേ, അമ്മയുടെ വേര്‍പാട് സൃഷ്ടിച്ച മനസ്സിന്റെ നൊമ്പരവും, ശരീരത്തെ അവശതയിലെത്തിച്ചിരുന്നു. ഇപ്പോള്‍ എന്നെക്കണ്ടാല്‍ ഉള്ളതിലേറെ പ്രായം തോന്നിക്കുമെന്നു തോന്നി. നേരത്തെ വാഷ്‌റൂമിലെ കണ്ണാടിയില്‍ സ്വന്തം മുഖം ദര്‍ശിച്ചിരുന്നു. വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ നേരിയ തോതില്‍ മുഖത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അമ്പതു കടന്നിട്ടും വലിയ പോറലൊന്നു മേല്ക്കാതെ നിലനിന്ന സൗന്ദര്യത്തിന് മങ്ങലേറ്റിരിക്കുന്നു. ഒന്നിനു പുറകേ ഒന്നായി കാലം നല്‍കിയ ഹൃദയ ആഘാതങ്ങളായിരിക്കാം സ്വന്ദര്യത്തിന് മങ്ങലേല്പിച്ചത് എന്നും ഓര്‍ത്തു.
വിമാനത്തിലെ സീറ്റിലിരിക്കുമ്പോള്‍ ചിന്തകള്‍ കാടു കയറി. പല പ്രാവശ്യം നിര്‍ബന്ധപൂര്‍വ്വം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഒരിക്കല്‍ കൂടി ഞാനാ വിലക്കപ്പെട്ട ഭൂമിയിലേയ്ക്ക് യാത്രയാകുന്നു. പക്ഷെ ഇന്നിപ്പോള്‍ എന്നെ അവിടെ വേരുറപ്പിച്ചു നിര്‍ത്തിയിരുന്ന തായ്‌വേര് എനിക്ക് നഷ്ടമായിക്കഴിഞ്ഞു. ഒരു സാന്ത്വനം പോലെ എന്നെ തൊട്ടു തലോടിയിരുന്ന ആ കൈകള്‍… പ്രതിസന്ധിയിലും എന്നെ തുണച്ചിരുന്നു. ഇന്നിപ്പോള്‍ താങ്ങുകള്‍ നഷ്ടപ്പെട്ട്, ഒടിഞ്ഞു വീഴാറായ തൂണുപോലെ ഞാന്‍ അബലയായിത്തീര്‍ന്നിരിക്കുന്നു.
പൂതലിച്ച മരം പോലെ ഒരിക്കല്‍ ഞാനും തളര്‍ന്നു വീഴും. അതോടെ ഇഹലോകത്തിലെ എല്ലാ ദുഃഖങ്ങളും, യാതനകളും എന്നില്‍ നിന്നും അകന്നു പോകും. പിന്നെ അന്ധകാരത്തിന്റെ വലയത്തിനുള്ളില്‍ ഒരു ചെറു മിന്നാമിനുങ്ങായി വെളിച്ചത്തിന്റെ നുറുങ്ങു വെട്ടം അവശേഷിപ്പിച്ചു കൊണ്ട് ഞാനും ലയിച്ചു ചേരും, പ്രപഞ്ചമെന്ന മഹാ സത്യത്തില്‍ ഒരു ബിന്ദുവായി കേവലം ഓര്‍മ്മയായി…
ജീവിച്ചിരിക്കുമ്പോള്‍ പലതും നേടിയെന്ന് അഹങ്കരിക്കുകയും തനിക്കു ചുറ്റും സ്വയം ഒരു പ്രഭാവലയം തീര്‍ക്കുകയും ചെയ്യുന്ന മനുഷ്യജന്മം ഇത്രയല്ലെ ഉള്ളൂ എന്നും ഓര്‍ക്കാതെയിരുന്നില്ല.
സ്വര്‍ഗ്ഗത്തില്‍, ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ ഏതാനും ദിവസങ്ങളായി മാത്രം കണക്കാക്കപ്പെടുന്ന നമ്മുടെ നീണ്ട വര്‍ഷങ്ങള്‍… ഒരുറുമ്പിന്റേതു പോലെ എത്രയോ നിസ്സാരമായി എണ്ണപ്പെട്ട വര്‍ഷങ്ങള്‍ കൊണ്ട് ദൈവത്തിന്റെ കാല്‍ക്കല്‍ അടിഞ്ഞു തീരുന്ന മനുഷ്യജന്മം…
പകലത്തെ യാത്രാക്ഷീണം കണ്‍പോളകളെ തഴുകി മയക്കമായി രൂപം പ്രാപിച്ചത് ഞാനറിയാതെയാണ്. ഏസിയുടെ സുഖകരമായ തണുപ്പില്‍ എല്ലാം മറന്ന് ഗാഢനിദ്രയിലാഴുമ്പോള്‍ അരുണ്‍ ഒരു മകനെപ്പോലെ സംരക്ഷണ കവചം തീര്‍ത്ത് എന്റെ അരികിലിരുന്നു.
മാഡം ഇറങ്ങാറായി. അരുണ്‍ തൊട്ടുണര്‍ത്തിയപ്പോള്‍ ഞെട്ടി ഉണര്‍ന്ന് ചുറ്റും നോക്കി. ഞങ്ങളുടെ ഫ്‌ളൈറ്റ് ഒരു കഴുകനെപ്പോലെ താഴോട്ട് നിപതിച്ചു കൊണ്ടിരുന്നു. മെല്ലെ മെല്ലെ അത് റണ്‍വേയില്‍ തൊട്ടപ്പോള്‍ അരുണ്‍ എന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.
”മാഡം ഞാന്‍ കൈപിടിക്കാം. സൂക്ഷിച്ചു നടന്നോളൂ…’
മാസങ്ങളായി അവശതയിലാണ്ടു കിടന്ന ഒരു രോഗിയെപ്പോലെ ദയനീയമായിത്തീര്‍ന്നിരുന്നു എന്റെ സ്ഥിതിയിപ്പോള്‍. അരുണ്‍ എന്റെ ബാഗും മറ്റേ കൈയ്യില്‍ ഒതുക്കിപ്പിടിച്ചിരുന്നു. വിമാനത്തിന്റെ പടികളിറങ്ങുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ കൈവരികളില്‍ മുറുകെപ്പിടിച്ചു. അരുണ്‍ ഒപ്പമുണ്ടായിരുന്നത് അല്‍പം ആത്മവിശ്വാസം പകര്‍ന്നു.
എയ്‌റോ ഡ്രോമില്‍ നിന്ന് ടാക്‌സി പിടിച്ച് വീട്ടിലേയ്ക്കു തിരിക്കുമ്പോള്‍ അരുണ്‍ ഓര്‍മ്മിപ്പിച്ചു.
”മാഡം… തറവാട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തോളൂ… ഒരു മണിക്കൂറിനുള്ളില്‍ നമ്മള്‍ എറണാകുളത്തെത്തും.”
ടാക്‌സി ഡ്രൈവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുമ്പോള്‍ ശബ്ദം പതറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വണ്ടി എറണാകുളത്തെത്തുമ്പോള്‍ വെയില്‍ പരന്നു തുടങ്ങിയിരുന്നു. വേനല്‍ ചൂട് ശരീരത്തിനെന്നപോലെ മനസ്സിനേയും ചൂടുപിടിപ്പിച്ചു.
എറണാകുളത്തെത്തിയപ്പോള്‍ അരുണ്‍ ചോദിച്ചു.
”മാഡം കുടിക്കാന്‍ എന്തെങ്കിലും വാങ്ങിയ്ക്കട്ടെ. വേനല്‍ക്കാലമല്ലെ. ദാഹിക്കുന്നുണ്ടാവും. വിശപ്പും ദാഹവുമെല്ലാം കെട്ടു പോയിരുന്നു. അതിനാല്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി കൊണ്ട് ഞാന്‍ പറഞ്ഞു.
”വേണ്ട അരുണ്‍… വേണമെങ്കില്‍ അരുണ്‍ വാങ്ങി കുടിച്ചോളൂ…’ അരുണ്‍ കാറില്‍ നിന്നുമിറങ്ങി അടുത്ത കടയിലേയ്ക്കു നടന്നു. വിമാനത്തില്‍ ആഹാരമുണ്ടായിരുന്നുവെങ്കിലും കഴിച്ചിരുന്നില്ല. ഇന്നലെയും മിക്കവാറും പട്ടിണിയാണ്. പെറ്റമ്മ മരിച്ചു കിടക്കുമ്പോള്‍ മക്കള്‍ക്ക് ആഹാരം ഇറങ്ങുന്നതെങ്ങിനെ? ഇനി ദഹനം കഴിഞ്ഞ ശേഷമേ എന്തെങ്കിലും കഴിക്കുകയുള്ളൂ. വേണ്ടപ്പെട്ടവര്‍ ആഹാരം കഴിച്ചാല്‍ ആത്മാവിന് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നിഷേധിക്കുമത്രെ. ആരോ പറഞ്ഞു കേട്ടതാണ്. വേണ്ട, അമ്മ സ്വര്‍ഗ്ഗത്തില്‍ തന്നെ പോകണം. അതിനുള്ള അര്‍ഹത അമ്മയ്ക്കുണ്ട്. അരുണ്‍ ജ്യൂസ് കുടിച്ച് മയങ്ങിയെത്തിയപ്പോള്‍ ഞാന്‍ കാര്‍ ഡ്രൈവര്‍ക്ക് വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കുകയായിരുന്നു. വീട്ടിലെത്താന്‍ പത്തു പതിനഞ്ചു മിനിട്ടു കൂടി മതി.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px