LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 26)

അങ്ങിനെ അദ്ദേഹത്തിന്റെ ജോലി പോയി. കെമിസ്ട്രിയില്‍ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകന്‍. അദ്ദേഹം തെരുവില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുന്നതു കണ്ട് ഉറ്റ സുഹൃത്തുക്കള്‍ പോലും എന്നെ കുറ്റപ്പെടുത്തി. എന്റെ നിസ്സഹായത അവരാരും തിരിച്ചറിഞ്ഞില്ല. അദ്ദേഹം തെരുവില്‍ അലയുമ്പോള്‍ ഞാന്‍ ജീവിതം ആഘോഷിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അങ്ങനെയാണ് ഞാന്‍ അവരുടെ ശത്രുപക്ഷത്തായത്.

ഒരിക്കല്‍ ഡല്‍ഹിയിലെ കോണാട്ട് പ്ലേസില്‍ വച്ച് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തെക്കണ്ട് എന്റെ സമനില തെറ്റിയിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ച് ഒരു ഫക്കീറിന്റെ വേഷത്തില്‍ അവിടെ എത്തിയതാണ്. അതു മനസ്സിലായപ്പോള്‍ ഞാനും ചിത്തഭ്രമം ബാധിച്ചവളെപ്പോലെയായിത്തീര്‍ന്നു. നരേട്ടനേയും, മക്കളേയും ജോലിയിലും ശ്രദ്ധിക്കാതെ കുറ്റബോധത്താല്‍ ഞാന്‍ ഉഴറി നടന്നു. അതുകണ്ട് സഹിക്കവയ്യാതെ നരേട്ടനും ഒരു മദ്യപാനിയായിത്തീര്‍ന്നു.
നിത്യവുമുള്ള ഞങ്ങളുടെ ശണ്ഠകൂടല്‍ കണ്ട് മക്കള്‍ വഴിതെറ്റി. ഒടുവില്‍ അവരെ നേര്‍വഴിയ്ക്ക് കൊണ്ടു വരാനായി ഞങ്ങള്‍ ഒന്നു ചേര്‍ന്നു. മക്കളോടുള്ള ഞങ്ങളുടെ കടമകള്‍ ഞങ്ങളെ ഒന്നാക്കിത്തീര്‍ത്തു എന്നുവേണം പറയുവാന്‍. അങ്ങിനെ ഫഹദ്‌സാറിനെ മനസ്സില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം എനിക്ക് പടിയിറക്കിവിടേണ്ടി വന്നു. എന്റെ മനസ്സില്‍ നരേട്ടനു മാത്രം സ്ഥാനം നല്‍കി.

പിന്നീടുള്ള ഞങ്ങളുടെ ജീവിതം സ്വര്‍ഗ്ഗ തുല്യമായിരുന്നു. എന്നാല്‍ ഫഹദ്‌സാറിന്റെ ആത്മ – നൊമ്പരങ്ങള്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അത് ഒന്നൊന്നായി ഞങ്ങളുടെ കുടുംബ – ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാക്കി
ആദ്യം രാഹുലിനേയും പിന്നെ നരേട്ടനെയും എനിക്ക് നഷ്ടപ്പെട്ടു. ആര്‍ക്കു വേണ്ടിയാണോ ഞാന്‍ ഫഹദ്‌സാറിനെ മറന്നത് അവരെല്ലാം എന്നെ ഉപേക്ഷിച്ചു പോയി. ഭര്‍ത്താവ്… മക്കള്‍ ഇന്ന് ആരുമില്ലാതെ ഞാന്‍ ഏകയായിത്തീര്‍ന്നിരിക്കുന്നു.

‘എല്ലാം ഫഹദ്‌സാറിനെ വേദനിപ്പിച്ചതിന്റെ പരിണതഫലമാകാം. എന്നെ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ല അല്ലേ അരുണ്‍…’
‘ജീവിതം ഒരു വലിയ പാഠപുസ്തകമാണ് അല്ലേ മാഡം. ഗുണപാഠങ്ങള്‍ മാത്രം നിറഞ്ഞ ഒരു പുസ്തകം. തിക്തമായ ഓരോ അനുഭവവും ഓരോ ഗുണപാഠമാണ്. അത് കണ്ടറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നവനെ ജീവിതം പൂര്‍ണ്ണമാകുന്നുള്ളൂ…’

ആ വാക്കുകള്‍ ഹൃദയത്തില്‍ എവിടെയോ ചെന്ന് തറച്ചു.അരുണ്‍ പറഞ്ഞത് എത്ര ശരിയാണ്. പലപ്പോഴും നമ്മള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയാതെ… തെറ്റില്‍ നിന്നും ശരിയെ വേര്‍തിരിച്ചെടുക്കുന്നവനു മാത്രമേ ജീവിതത്തെ ശരിയായ പാതയിലൂടെ നയിക്കാനാവുകയുള്ളൂ. ഇന്നിപ്പോള്‍ ആ ശരി കണ്ടുപിടിക്കേണ്ടത് എന്റെ കര്‍ത്തവ്യമായിത്തീര്‍ന്നിരിക്കുന്നു. അതോര്‍ത്തപ്പോള്‍ ജീവിതത്തില്‍ ഒരു പുതിയ വെളിച്ചം മുമ്പില്‍ തെളിഞ്ഞു വരുന്നതായി തോന്നി. ഒരു പുതിയ പാത മുന്നില്‍ നീണ്ടു കിടക്കുന്നതായും…

പിറ്റേന്ന് പുലരുമ്പോള്‍ ഒരു പുനഃജനിയ്ക്കായുള്ള പ്രേരണ മനസ്സിലുണര്‍ന്നിരുന്നു. നിറമുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ കൂടുകൂട്ടിത്തുടങ്ങി. ആര്‍ക്കോവേണ്ടി കാത്തിരിക്കാന്‍…

എന്റെ മുഖത്തെ പ്രസന്നത കണ്ട് അരുണ്‍ ചോദിച്ചു.
”എന്താ മാഡം?… ഇപ്പോള്‍ മാഡത്തില്‍ ചില മാറ്റങ്ങള്‍ ഞാന്‍ കാണുന്നു…’

‘അതെ അരുണ്‍… ഞാനിന്ന് സന്തോഷവതിയാണ്. ഒരു പുതിയ പ്രഭാതം ഞാന്‍ സ്വപ്നം കാണുന്നു. ചെയ്തുപോയ തെറ്റുകള്‍ തിരുത്തുവാന്‍. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാന്‍ എനിക്കാവുമെന്നു തോന്നുന്നു.” അല്‍പം നിര്‍ത്തി തുടര്‍ന്നു.
”ഈ ശ്രമത്തില്‍ ഒരു മകനെപ്പോലെ അരുണ്‍ എന്നെ പിന്തുണയ്ക്കുമെന്നു ഞാന്‍ വിശ്വസിയ്ക്കട്ടെ…’

അല്‍പം അവിശ്വസനീയതയോടെ അരുണ്‍ ചോദിച്ചു.
”മാഡം എന്താണ് ഉദ്ദേശിക്കുന്നത്? ശുഭസൂചകമായ എന്തോ ഒന്ന് പ്രതീക്ഷിക്കുന്നതു പോലെ…’

‘ഞാന്‍… ഞാന്‍ ഫഹദ്‌സാറിനെ തേടിപ്പിടിക്കുവാന്‍ പോകുന്നു അരുണ്‍, ആ കാലുകളില്‍ വീണ് മാപ്പപേക്ഷിക്കുവാന്‍… കഴിയുമെങ്കില്‍ ഈ ജീവിതം ഒരുമിച്ച് പങ്കുവയ്ക്കുവാന്‍… അങ്ങിനെ അദ്ദേഹത്തോടു ചെയ്തു പോയ കഠിനമായ അപരാധം തിരുത്തുവാന്‍… എന്റെ മനസ്സു പറയുന്നു നമ്മള്‍ അദ്ദേഹത്തെ കണ്ടെത്തുമെന്ന്. എന്നാല്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ ഈ ജന്മം എനിക്കു സ്വസ്ഥത ലഭിക്കുകയില്ല അരുണ്‍. ഒരവസരം എനിക്കു വേണം അരുണ്‍… ‘നീ എന്റെ കൂടെ നില്‍ക്കുകയില്ലെ?…’

ഒടുവിലത്തെ വാക്കുകള്‍ പറയുമ്പോള്‍ അറിയാതെ പൊട്ടിക്കരഞ്ഞു പോയി.

”മാഡം… വിഷമിക്കരുത്… ഏതു വിഷമ സന്ധിയിലും ഞാന്‍ മാഡത്തിന്റെ കൂടെ ഉണ്ടാകും. നമുക്ക് അദ്ദേഹത്തെ തേടി കണ്ടുപിടിക്കാം. ഒരു പക്ഷെ അദ്ദേഹം വിവാഹിതനല്ലെങ്കില്‍ മാഡത്തിനെ അദ്ദേഹം സ്വീകരിക്കുക തന്നെ ചെയ്യും…’

‘തീര്‍ച്ചയായും എന്നെ അദ്ദേഹം സ്വീകരിക്കും അരുണ്‍. എനിക്കുറപ്പുണ്ട്… അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് കേട്ടത്. ഇന്നും അദ്ദേഹം വിഭാര്യനായി കഴിയുന്നുവെങ്കില്‍ അത് എന്നെ ഓര്‍ത്തു മാത്രമായിരിക്കും. ഞാനല്ലാതെ മറ്റൊരു ഭാര്യയെ അദ്ദേഹത്തിനു സങ്കല്‍പിക്കാന്‍ പോലുമാവുകയില്ല. അതദ്ദേഹം മുമ്പും പലപ്പോഴും പറഞ്ഞിട്ടുണ്ട്.”

എന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു അപ്പോള്‍. പ്രതീക്ഷയുടെ നറും തിരിവെട്ടം എന്റെ മിഴികളില്‍ തിളങ്ങി നിന്നു. ഒടുവില്‍ എന്തോ ഓര്‍ത്ത് പറഞ്ഞു.

”ഒരു പക്ഷെ അദ്ദേഹം എന്നെ സ്വീകരിച്ചില്ലെങ്കിലും സാരമില്ല. ഒരുവട്ടം ആ കാലുകളില്‍ വീണ് മാപ്പു ചോദിച്ചില്ലെങ്കില്‍ പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ പുഷ്പങ്ങള്‍ കൊണ്ട് ആ കാലടികളെ അഭിഷേകം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയില്ല അരുണ്‍…’

‘മാഡം… ഇങ്ങിനെയൊന്നും ചിന്തിയ്ക്കരുത്. നമുക്ക് ഇന്നു തന്നെ പോകാം. അദ്ദേഹത്തിന്റെ വീട് തെരഞ്ഞു കണ്ടുപിടിക്കാം. മാഡം തയ്യാറായിരുന്നോളൂ. ഞാന്‍ അങ്ങോട്ടു പോകുവാന്‍ ഒരു വണ്ടി കിട്ടുമോന്നു നോക്കട്ടെ…’

‘ശരി അരുണ്‍… ഞാന്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യട്ടെ. അതിനു മുമ്പ് മഞ്ജുവിനോടും മായയോടും എനിക്ക് യാത്ര പറയണം…’

ഞാന്‍ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു. മുറിയിലെത്തി ഹ്രസ്വമായ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. അല്‍പം കഴിഞ്ഞ് തിരികെ ഡ്രോയിംഗ് റൂമിലെ ഹാളിലെത്തി. അവിടെ മായയും മഞ്ജുവും അവരുടെ മക്കളുമുണ്ടായിരുന്നു.

എന്നെക്കണ്ടയുടനെ മായയുടെ മകള്‍ ആര്യ ഓടിയെത്തി എന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ചോദിച്ചു.

”വല്യമ്മ എങ്ങോട്ടോ യാത്ര പോവുകയാണെന്നു തോന്നുന്നു. ഈ വേഷത്തില്‍ വല്യമ്മ ഏറെ സുന്ദരിയായിരിക്കുന്നു.”

അവള്‍ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

‘വല്യമ്മ കോളേജില്‍ വച്ച് പഠനമുള്‍പ്പെടെയുള്ള എല്ലാറ്റിനും മിടുക്കിയായിരുന്നുവെന്നും, ട്രോഫികള്‍ വാരിക്കൂട്ടിയിട്ടുണ്ടെന്നും അമ്മ പറഞ്ഞറിഞ്ഞിട്ടുണ്ട്. സുന്ദരിയായ ഈ വല്യമ്മയെ കാണാന്‍ ഞാന്‍ എത്ര കൊതിച്ചിട്ടുണ്ടെന്നോ? എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അതിനുള്ള അവസരം കൈവന്നത്… ഇത്രനാളും വല്യമ്മ എവിടെയായിരുന്നു?”

ആര്യമോളുടെ നിഷ്‌ക്കളങ്കമായ ചോദ്യത്തിനുത്തരം നല്‍കുവാന്‍ എനിക്കാകുമായിരുന്നില്ല. ഇത്രനാളും വിധിയുടെ കൈയ്യിലെ കളിപ്പാവയായി. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വല്യമ്മ, എന്നവളോടു പറഞ്ഞാലോ എന്നോര്‍ത്തു. എന്നാല്‍ അതിനു മുമ്പു തന്നെ മായ പറഞ്ഞു. ”ശരിയാണ്… മീരചേച്ചി നമ്മള്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ എടുത്തു നോക്കി ഇവള്‍ പറയും മീര വല്യമ്മയെ കാണാന്‍ എത്ര സുന്ദരിയാണെന്ന്. മീര വല്യമ്മയുടെ ഛായ തനിക്കുമുണ്ടെന്ന് സ്വയം പുകഴ്ത്തുകയും ചെയ്യും…’

ആര്യയുടെ നിഷ്‌ക്കളങ്കമായ പ്രകടനങ്ങളും മായയുടെ വാക്കുകളും എന്നെ ഒട്ടൊന്ന് ഉത്സാഹഭരിതയാക്കി.
പെട്ടെന്ന് ആര്യ ഉത്സാഹത്തോടെ ചോദിച്ചു

”മീര വല്യമ്മയുടെ ഛായ എനിക്കുമില്ലേ? മീര വല്യമ്മ തന്നെ പറയൂ… മീര വല്യമ്മയെപ്പോലെ, പഠനമുള്‍പ്പെടെ എല്ലാ ആക്റ്റിവിറ്റീസിലും ഞാനും കഴിവു തെളിയിച്ചിട്ടുണ്ട്…’

ആര്യ അഭിമാനത്തോടെ പറഞ്ഞു.
അവളുടെ താടിപിടിച്ചുയര്‍ത്തി ഞാന്‍ പറഞ്ഞു.
”ആര്യമോള്‍ എന്നെക്കാളും സുന്ദരിയും മിടുക്കിയുമാണല്ലോ…’

എന്റെ വാക്കുകള്‍ അവളെ ആഹ്ലാദഭരിതയാക്കി. അതുകേട്ടപ്പോള്‍ മഞ്ജുവിന്റെ മക്കളായ നിമിഷയ്ക്കും ശ്വേതയ്ക്കും സഹിച്ചില്ല. ഡിഗ്രിക്കാരികളായ അവര്‍ ഇരുവരും പ്ലസ്ടുക്കാരിയായ ആര്യയെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

”ഉം… ഉം… പിന്നെ ഒരു സുന്ദരിക്കോത….ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ട് വല്യമ്മയുടെ സൗന്ദര്യവും മിടുക്കും .നിനക്കുമാത്രമല്ല… ഇല്ലേ വല്യമ്മേ…’

അസൂയാലുക്കളായ അവരും എന്റെ അടുത്തെത്തി. അവരെ ഇരുവശവും ചേര്‍ത്തു പിടിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു.

”നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഛായ കിട്ടിയിട്ടുണ്ട്. എന്റെ മാത്രമല്ല നിങ്ങളുടെ സുന്ദരികളായ അമ്മമാരുടേയും…’

‘ഓ… വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാര്‍ക്കില്ല…’ അവര്‍ മൂവരും ചേര്‍ന്നു പറഞ്ഞു.

”എന്താ എല്ലാവരും ചേര്‍ന്ന് ഒരു വിവാദം. മീര വല്യമ്മയെ നിങ്ങളെന്താ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണോ?”

മായയുടെ ഭര്‍ത്താവ് ഡോ.മോഹനനായിരുന്നു അത്. അയാള്‍ ബാംഗ്ലൂരില്‍ മായയോടൊപ്പം സ്വന്തം പ്രൈവറ്റ് ഹോസ്പിറ്റലില്‍ വര്‍ക്കു ചെയ്യുന്നു.

”ഞങ്ങള്‍ മീര വല്യമ്മയുടെ സൗന്ദര്യത്തെപ്പറ്റിയും കഴിവുകളെപ്പറ്റിയും പറയുകയായിരുന്നു. ഞങ്ങള്‍ പറഞ്ഞതു ശരിയല്ലെ ഇളയച്ഛാ… മീര വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാര്‍ക്കില്ലല്ലോ?”
നിമിഷയും ശ്വേതയും ചോദ്യഭാവത്തില്‍ നോക്കി.
”ഓ… ഇതാണോ വിഷയം… ഇത്തരമൊരു കാര്യത്തില്‍ മറുപടി പറയാന്‍ ഞാനളല്ല… എന്തിനാ വെറുതെ വീടിനു പുറത്താകുന്നത്?”

കുസൃതിച്ചിരിയോടെ മോഹന്‍ മായയെ നോക്കിപ്പറഞ്ഞു. മായ അല്‍പം പരിഭവത്തില്‍ മുഖം വീര്‍പ്പിച്ച് മോഹനനെ നോക്കി. പിന്നെ പറഞ്ഞു.

”അല്ലെങ്കിലും ഈ ആണുങ്ങള്‍ക്ക് സ്വന്തം ഭാര്യയില്‍ അത്ര സൗന്ദര്യവും കഴിവുമൊന്നും കാണാനാവുകയില്ല. മറ്റുള്ള പെണ്ണുങ്ങളെ തുറിച്ചു നോക്കി സൗന്ദര്യം ആസ്വദിക്കാനല്ലെ അവര്‍ക്കിഷ്ടം…’

‘ഞാന്‍ പറഞ്ഞില്ലേ ചേച്ചീ… ഞാന്‍ അഭിപ്രായം പറഞ്ഞാല്‍ കുഴപ്പമാകുമെന്ന്. ഇപ്പോള്‍ നോക്കൂ, ചേച്ചിയുടെ പ്രിയപ്പെട്ട അനുജത്തിയുടെ പരിഭവം പറച്ചില്‍…’

ആഹ്ലാദകരമായ ആ അന്തരീക്ഷം അല്‍പനേരത്തെയ്‌ക്കെങ്കിലും എന്റെ ദുഃഖങ്ങളെ അകറ്റി നിര്‍ത്തി. ഞാന്‍ പറയുവാന്‍ വന്ന കാര്യം തന്നെ മറന്നു പോയ മട്ടായി. ഇതിനിടയില്‍ മായ എന്റെ അടുത്തെത്തി.

”സോറി ചേച്ചീ ഞാന്‍ മോഹനെ ഒന്ന് ഇരുത്തുവാന്‍ വേണ്ടി പറഞ്ഞതല്ലെ? അല്ലെങ്കില്‍ നാളെ എന്റെ തലയില്‍ കേറി ഭര്‍ത്താവു കളിക്കാന്‍ തുടങ്ങും. അതൊഴിവാക്കാന്‍ വേണ്ടി…’

അവിടെ കൂട്ടച്ചിരി മുഴങ്ങി. ഏതാനും ദിവസങ്ങള്‍ ദുഃഖം മാത്രം തളംകെട്ടി നിന്ന ഒരു ഗൃഹമായിരുന്നില്ല അപ്പോള്‍ അത്. ഒരു വീടിന്റെ നെടുംതൂണായ അമ്മ യാത്ര പറഞ്ഞു പോയ ഒരു മരണ വീടുമായിരുന്നില്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു ചേരുമ്പോള്‍ സ്വാഭാവികമായി ഉളവാകുന്ന ആഹ്ലാദാന്തരീക്ഷം ആ വീട്ടിലും നിറഞ്ഞു നിന്നു. അല്‍പ നേരത്തേയ്ക്ക് അവരോടൊത്ത് ഉല്ലസിക്കുമ്പോള്‍ മറ്റെല്ലാം മറന്നു, ഞാന്‍ പറയുവാന്‍ വന്ന കാര്യം പോലും. പെട്ടെന്ന് മഞ്ജു ഗൗരവപൂര്‍വ്വം പറഞ്ഞു.

”മീര ചേച്ചി ഇവിടെ ഇരിക്കൂ. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.”

”എന്താ മഞ്ജു… എന്താണെങ്കിലും പറഞ്ഞോളൂ”

ഒരു മുഖവുരയ്ക്കായി തപ്പുന്ന മഞ്ജുവിനോട് ഞാന്‍ പറഞ്ഞു. അടുത്ത നിമിഷം മായയും ഞങ്ങളുടെ സമീപമെത്തി.

”ചേച്ചിയ്ക്കറിയാമല്ലോ അമ്മ നമുക്കെല്ലാം പ്രിയപ്പെട്ടതായിരുന്നു. ഇന്നിപ്പോള്‍ അമ്മ കടന്നു പോയിട്ട് ഇരുപതു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. അമ്മയുടെ ചിതാഭസ്മം കാശിയില്‍ കൊണ്ടു പോയി ഗംഗയില്‍ ഒഴുക്കണം. അതിന് ആരാണ് പോകുന്നതെന്ന് തീര്‍ച്ചപ്പെടുത്തണം എനിക്കാണെങ്കില്‍ തീരെ ലീവില്ല. ഞാന്‍ മറ്റന്നാള്‍ തിരിച്ചു പോവുകയാണ്. ഇപ്പോള്‍ തന്നെ ലീവ് വളരെയധികം എടുത്തിരിക്കുന്നു. ദിവാകരേട്ടന്റേയും ലീവ് തീര്‍ന്നിരിക്കുന്നു. പിന്നെ കുട്ടികള്‍ രണ്ടുപേരും എഞ്ചിനിയറിംഗിന് പഠിക്കുന്നതു കൊണ്ട് അവരുടേയും ക്ലാസ്സുകള്‍ നഷ്ടപ്പെടുത്താനാവില്ല. ‘

മഞ്ജു പറഞ്ഞു നിര്‍ത്തി. ഉദ്വേഗത്തോടെ എന്നെ നോക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു.

”ശരി മഞ്ജു… നീ മടങ്ങിപ്പോയ്‌ക്കോളൂ. എനിക്ക് കുറച്ചു ദിവസം കൂടി ലീവുണ്ട്. ഇതിനിടയില്‍ ഞാന്‍ കാശിയില്‍ പോയി വരാം. അമ്മയുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുകയും ചെയ്യാം. അല്ലെങ്കിലും നരേട്ടനും രാഹുലിനും വേണ്ടി ബലി കര്‍മ്മങ്ങള്‍ നടത്താന്‍ അവിടം വരെ പോകുവാന്‍ ഞാന്‍ ആലോചിച്ചിരുന്നതാണ്. മായ മോളെന്തു പറയുന്നു?”

”ചേച്ചി ഇഷ്ടം പോലെ ചെയ്‌തോളൂ… എനിക്ക് പ്രത്യേകിച്ച് ധൃതിയൊന്നുമില്ല. ഹോസ്പിറ്റല്‍ ഞങ്ങളുടെ സ്വന്തമായതു കൊണ്ട് എപ്പോള്‍ പോയാലും മതി. എങ്കിലും ചേച്ചീ നമ്മുടെ അമ്മ പോയില്ലെ.”

അവള്‍ അല്‍പം നിര്‍ത്തി ഏതോ ഓര്‍മ്മകളില്‍ മുഴുകിയെന്നോണം പറഞ്ഞു.

”വളരെക്കാലമായി അമ്മ എന്റെ കൂടെയുണ്ട്. വിപിനെയും ആര്യയെയും നോക്കി വളര്‍ത്തിയത് അമ്മയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കിപ്പോഴും അമ്മയെന്നു വച്ചാല്‍ ജീവനാണ്.”

അമ്മ മരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ദുഃഖിച്ചതും അവരാണല്ലോ എന്ന് ഞാനോര്‍ത്തു. പെട്ടെന്ന് അടുത്തു നിന്ന ആര്യ പൊട്ടിക്കരയാന്‍ തുടങ്ങി.

”മുത്തശ്ശിയെ മറക്കാന്‍ എനിക്കാവില്ല വല്യമ്മെ… മുത്തശ്ശി എന്തെല്ലാം നല്ല കാര്യങ്ങള്‍ ഞങ്ങള്‍ക്കു പറഞ്ഞു തരുമായിരുന്നെന്നോ? മുത്തശ്ശിയുടെ പഴയകാലമെല്ലാം ഞങ്ങളോടു പറയുമായിരുന്നു. കൂടാതെ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ എത്ര പുരാണ കഥകളും പാട്ടുകളും പറഞ്ഞു തന്നിരിക്കുന്നു. പക്ഷെ ഇന്നിപ്പോള്‍ കഥ പറഞ്ഞു തരാന്‍ മുത്തശ്ശിയില്ലല്ലോ.”

അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അകത്തേയ്‌ക്കോടി.
അതുകണ്ടപ്പോള്‍ പുതുതലമുറയിലും ഇത്തരക്കാരുണ്ടല്ലോ എന്ന് ഞാനോര്‍ത്തു. പഴമയുടെ ഗന്ധവും, നന്മകളും നെഞ്ചോടു ചേര്‍ക്കുന്നവര്‍. ഒരു പക്ഷെ എന്റെ മകള്‍ക്ക് അമ്മയുടെ സാമീപ്യവും, സ്‌നേഹവും നഷ്ടപ്പെട്ടതാകാം അവള്‍ക്ക് അമ്മയോട് അടുപ്പമില്ലാതെയാകാന്‍ കാരണം. എങ്കില്‍ അത് എന്റെ തെറ്റാണല്ലോ എന്നും ഓര്‍ത്തു. അപ്പോള്‍ മായ അടുത്തെത്തിപ്പറഞ്ഞു.

”ശരിയാണ് ചേച്ചീ… അമ്മയായിരുന്നു അവര്‍ക്കെല്ലാം. അതുകൊണ്ടു തന്നെ എന്നെക്കാള്‍ കൂടുതല്‍ അവര്‍ അമ്മയെ സ്‌നേഹിച്ചു. ഇന്നിപ്പോള്‍ അമ്മയില്ലാതെ അനാഥമായി പോകുന്ന ഈ വീടിനെക്കുറിച്ചോര്‍ക്കുമ്പോഴും ദുഃഖം തോന്നുന്നു. അതുകൊണ്ട് കുറച്ചു ദിവസം കൂടി ഇവിടെ നിന്നിട്ട് ഞാനും മടങ്ങിപ്പോകും ചേച്ചീ…’

മായ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ചിരുന്ന മഞ്ജു പറഞ്ഞു.

”ചേച്ചീ… ഇനി ഇതു പോലെയുള്ള നമ്മുടെ കൂടിക്കാഴ്ചകള്‍ കുറയും. ഈ വീടും അനാഥമായതു പോലെ പൂട്ടിക്കിടക്കും. എനിക്കൊരു ഐഡിയ തോന്നുന്നു. നമുക്ക് ഈ വീട് വിറ്റാലോ ചേച്ചീ… അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍, ഈ വീട് ഏറ്റെടുത്ത് മറ്റുള്ളവര്‍ക്ക് ഷെയര്‍ കൊടുത്താലും മതി.”
മഞ്ജു അതുപറഞ്ഞ് ഞങ്ങളിരുവരേയും നോക്കി എന്നിട്ട് തുടര്‍ന്നു പറഞ്ഞു.

”ഈയൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു കാര്യം സംസാരിക്കുന്നത് അനുചിതമാണെന്നറിയാം. എങ്കിലും ഞാന്‍ നേരത്തെ പറഞ്ഞതു പോലെ നമ്മള്‍ തമ്മില്‍ ഇനിയും ഇതുപോലെ കണ്ടുമുട്ടിയില്ലെന്നു വരാം. എല്ലാവര്‍ക്കും തിരക്കാണല്ലോ. അതുകൊണ്ട് ഇപ്പോള്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ ആലോചിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.”

എന്‍ജിനീയറായ മഞ്ജു പണ്ടേ അല്‍പം പ്രാക്ടിക്കലാണ്. അതുകൊണ്ട് അവള്‍ ചിന്തിക്കുന്നതും അത്തരത്തിലാണ്. എങ്കിലും അമ്മ മരിച്ച് ഇത്രയും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ഇതവതരിപ്പിച്ചതില്‍ അല്‍പം ദേഷ്യം തോന്നാതിരുന്നില്ല. എങ്കിലും ഞാനും മായയും ഒന്നും പ്രകടിപ്പിച്ചില്ല. ഞങ്ങള്‍ വെറുതെ ഒന്നും മിണ്ടാതെ മുഖത്തോടു മുഖം നോക്കിയിരുന്നു. അപ്പോള്‍ മഞ്ജു പറഞ്ഞു.

”നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഇക്കാര്യത്തില്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട. ഞാന്‍ ഒന്നും പറഞ്ഞില്ലെന്നു വിചാരിച്ചാല്‍ മതി.”
പെട്ടെന്ന് മായ പറഞ്ഞു.

”അതല്ല ചേച്ചീ… അമ്മ പോയിട്ട് ഇത്രയും കുറച്ചു ദിവസങ്ങളല്ലെ ആയുള്ളൂ. അതിനുള്ളില്‍ നമ്മള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചെന്നറിഞ്ഞാല്‍ നാട്ടുകാരെന്തു പറയും? അല്ലെങ്കില്‍ തന്നെ ഇക്കാര്യത്തില്‍ അമ്മയുടെ ആത്മാവ് നമ്മളോടു ക്ഷമിക്കുമോ?”

”അമ്മയ്ക്ക് വിരോധമൊന്നുമുണ്ടാവു കയില്ല മായേ. അമ്മ മുമ്പൊരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ മരിച്ചാലുടന്‍ നിങ്ങളീ വീടു വിറ്റോളൂ, എന്നിട്ട് തുല്യമായിട്ട് ഷെയര്‍ ചെയ്യണം എന്ന്. എനിക്കായിട്ട് നിങ്ങള്‍ക്കു തരാന്‍ ഇനി ഇതേ ഉള്ളൂവെന്ന്…’

അതുപറയുമ്പോള്‍ മഞ്ജുവിന്റെ ശബ്ദം ഇടറിയിരുന്നു. ഇതിനിടയില്‍ എല്ലാം കേട്ടുകൊണ്ടു നിന്ന ദിവാകരന്‍ ഇടപെട്ടു കൊണ്ടു പറഞ്ഞു.

‘ഇതിപ്പോള്‍ വിറ്റാല്‍ പത്തു പന്ത്രണ്ടു കോടിയെങ്കിലും കിട്ടും. പത്തു നാല്‍പതു സെന്റ് സ്ഥലമില്ലേ. സെന്റിന് പത്തു മുപ്പതു ലക്ഷം ഇവിടെ ഇപ്പോള്‍ വിലയുണ്ടാകും. ഓരോരുത്തര്‍ക്കും നാലു കോടി വീതം കിട്ടും…’

ദിവാകരനും ഉത്സാഹത്തിലായിരുന്നു. അയാളാണ് മഞ്ജുവിനെ പറഞ്ഞ് പ്രേരിപ്പിക്കുന്നതെന്നു തോന്നി.
ഏതായാലും ഇപ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് മനസ്സു പറഞ്ഞു. എനിക്കും, മായയ്ക്കും ആ വീടിനോടുള്ള വൈകാരിക ബന്ധം ഏറെയായിരുന്നു. അച്ഛനമ്മമാരോടൊത്ത് സന്തോഷം മാത്രം പങ്കിട്ടു ജീവിച്ചിരുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കുട്ടിക്കാലം. എന്നും വസന്തം വിരുന്നിനെത്തിയിരുന്ന ആ കാലഘട്ടം. ഓര്‍മ്മയുടെ ചെപ്പില്‍ ഒരു മധുര സ്മരണയായി ഇന്നും ഞാന്‍ സൂക്ഷിക്കുന്നു.

അടുത്തുള്ള ദേവീക്ഷേത്രത്തിലെ ഉത്സവകാലം, അച്ഛന്റെ നാട്ടിലേയ്ക്ക് ഇടയ്ക്കിടയ്ക്കുള്ള യാത്രകള്‍… ഓണവും, വിഷുവും വിരുന്നിനെത്തിയിരുന്ന ദിനരാത്രങ്ങള്‍, കാര്‍ത്തിക മാസത്തിലെ ഉത്സവാഘോഷങ്ങള്‍… എല്ലാമെല്ലാം മനസ്സിനെ കുളിരണിയിക്കുന്ന ഓര്‍മ്മകളാണ്…..

പൂത്തുമ്പികളെപ്പോലെ പാറി നടന്ന മൂന്നു പെണ്‍കിടാങ്ങള്‍ അപ്പോള്‍ മനസ്സിലോടിയെത്തി. അവരുടെ ജന്മദിനാഘോഷങ്ങള്‍ ,അച്ഛന്റേയും അമ്മയുടേയും മാര്യേജ് ആനിവേഴ്‌സറികള്‍ ഇവയെല്ലാം ഞങ്ങള്‍ അടിച്ചു പൊളിച്ചാഘോഷിച്ചിരുന്നു. പണത്തിന് ഒരു കുറവുമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ വിചാരിക്കുന്നതെന്തും നേടിത്തന്നിരുന്ന മാതാപിതാക്കള്‍…
… കാലം അവരുടെ മധുര പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചുവെങ്കിലും, ജരാനരകള്‍ നല്‍കി കറുത്ത തിരശ്ശീലയ്ക്കപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയിയെങ്കിലും, ഇന്നും അവരുടെ ഉച്ഛ്വാസ നിശ്വാസങ്ങള്‍ അവിടെ ഉറങ്ങിക്കിടപ്പുണ്ട്. അവര്‍ അവസാനമായി പൊഴിച്ച ശ്വാസഛ്വാസം പോലും അവിടത്തെ അന്തരീക്ഷത്തില്‍ തങ്ങി നില്പുണ്ട്.ഞങ്ങള്‍ക്ക് ഇന്നും ആ വീടിനോടുള്ള വൈകാരിക അടുപ്പത്തിന് കാരണങ്ങള്‍ ഇവയാകാം. എന്തായാലും ഇപ്പോള്‍ ഒന്നും പ്രതികരിക്കേണ്ടെന്നു മനസ്സു പറഞ്ഞു.

”നമുക്ക് അതിനെപ്പറ്റി ആലോചിയ്ക്കാം മഞ്ജു… ഇപ്പോഴല്ല… പിന്നീടെപ്പോഴെങ്കിലും…’ ഞാന്‍ പറഞ്ഞൊഴിഞ്ഞു.

പിന്നീട് മഞ്ജുവും അതിനെപ്പറ്റി കൂടുതലൊന്നും സംസാരിച്ചില്ല.
അല്‍പ സമയത്തിനുള്ളില്‍ അരുണ്‍ വന്നെത്തി.
”മാഡം, ഞാന്‍ കാര്‍ കൊണ്ടുവന്നിട്ടുണ്ട്. നമുക്കിറങ്ങാം…’

അപ്പോള്‍ മാത്രമാണ് ഞാനെങ്ങോട്ടാണ് യാത്ര പോകുന്നതെന്ന് മായ അന്വേഷിച്ചത്.
ഒരു സുഹൃത്തിനെ കാണുവാനാണ് ഈ യാത്ര എന്നു മാത്രം പറഞ്ഞു, ഞാന്‍ കാറില്‍ കയറി. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും അറിയിച്ചു.

കാര്‍ ഞങ്ങളേയും കൊണ്ട് അതിവേഗത്തില്‍ പാഞ്ഞു. ഒരിക്കല്‍ മണവാട്ടിയുടെ മധുര പ്രതീക്ഷകളോടെ ഞാന്‍ ചെന്നെത്തിയ ആ നാട്ടിലേയ്ക്ക്… ഒടുവില്‍ കണ്ണീര്‍പ്പൂക്കള്‍ മാത്രം സമ്മാനിച്ച് എന്നെ യാത്രയാക്കിയ ആ വിദൂര മണ്ണിലേയ്ക്ക്…

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px