അധ്യായം-7
മുന്നില്‍ കണ്ട രൂപത്തെ രവി വീണ്ടും വീണ്ടും നോക്കി. പതിനാറു വര്‍ഷം മുന്‍പൊരിക്കല്‍ കണ്ടപ്പോള്‍ പരിചയപ്പെട്ട ഓജസ്സും തേജസ്സും നിറഞ്ഞ ഇരുപത്തിനാലുകാരന്‍ വിനയന്റെ രൂപവുമായി തട്ടിക്കിഴിക്കുമ്പോള്‍ ഈ വിരൂപതയെ ഉള്‍ക്കൊള്ളാന്‍ രവിക്കെന്നല്ല ആര്‍ക്കും കഴിയില്ല. വിളറിവെളുത്ത ശരീരവും നിര്‍വികാരത നിറഞ്ഞ കണ്ണുകളും ഒരു മൃതശരീരത്തെ ഓര്‍മിപ്പിക്കുന്നവയായിരുന്നു. ഊന്നുവടിയില്‍ താങ്ങിനിര്‍ത്തിയിരുന്ന അയാളുടെ കൈപ്പടം വിറച്ചുകൊണ്ടിരുന്നു.
ആ കണ്ണുകളിലെ ചോദ്യഭാവമറിഞ്ഞു രവി സ്വയം പരിചയപ്പെടുത്തി. വാര്യത്തെ ഉമയുടെ ഭര്‍ത്താവ് എന്ന് കേട്ടപ്പോള്‍ കൊച്ചുതിരുമേനിയുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവമാറ്റം രവി ശ്രദ്ധിച്ചു.
രവിയോട് തടിയില്‍ കടഞ്ഞെടുത്ത അരതിണ്ണയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി വിനയന്‍ പൂമുഖത്തുണ്ടായിരുന്ന ചാരുകസേരയിലേക്ക് ചാഞ്ഞു.
‘ഉമക്ക് വിശേഷം എന്തുണ്ട്’ എന്ന ചോദ്യം കേട്ടപ്പോളാണ് വിനയന് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം രവി മനസിലാക്കിയത്. നാവ് വഴങ്ങാത്ത സംസാരത്തില്‍ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ രവിക്ക് നന്നായി ശ്രമിക്കേണ്ടി വന്നു. വര്‍ഷങ്ങളായി സംസാരിക്കാത്ത ജീവിതമാണ് മനയിലേത്. ആരും ചെല്ലാറില്ല, ചെല്ലുന്നവര്‍ ഒന്നും മിണ്ടാറുമില്ല. ആത്തോലമ്മ തളര്‍ന്നു വീണതിന് ശേഷം നാവനക്കിയിട്ടില്ല, പിന്നെ ആരോട് മിണ്ടും? വിനയന്‍ പറഞ്ഞപ്പോള്‍ രവി തലയാട്ടി.
വാര്യര്‍ കഴിഞ്ഞയാഴ്ച വീണതും മറ്റും പറഞ്ഞപ്പോള്‍ വിനയന്‍ നിര്‍ത്താതെ പൊട്ടിച്ചിരിച്ചു. ആ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ വിനയന്റെ മനസികനില തകരാറിലാണോ എന്ന് പോലും രവിക്ക് തോന്നിപ്പോയി.
തന്റെ ആഗമനോദ്യേശം സാധിച്ച് ഉടനെ മടങ്ങണമെന്നു രവി നിശ്ചയിച്ചു. കുഞ്ഞാത്തോലിനെപ്പറ്റിയാണ് തനിക്കറിയേണ്ടത്. മറ്റുള്ളവര്‍ പറയുന്നത് പോലെ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നറിയണം. ഉണ്ടെങ്കില്‍ ദേവൂട്ടിയുമായി ഏതു രീതിയിലാണ് അത് ബന്ധപ്പെട്ടിരിക്കുന്നത് എന്നും. ദേവൂട്ടി തന്റെ ജീവനാണ്, പക്ഷെ അവളില്‍ ഇന്നലെമുതല്‍ കാണപ്പെടുന്ന ഭാവപകര്‍ച്ചയും കുഞ്ഞാത്തോലുമായി എന്ത് ബന്ധം? അഥവാ ഉണ്ടെങ്കില്‍ തന്നെ, പരിഹാരമാര്‍ഗങ്ങള്‍ തേടിയേ പറ്റൂ. ശാസ്ത്രസാങ്കേതികവിദ്യയില്‍ ഏറ്റവും മികച്ചതെന്നു പേരു കേട്ട രാജ്യത്ത് സ്ഥിരതാമസമാക്കിയ അഭ്യസ്തവിദ്യനായ താന്‍ പുത്രീവാത്സല്യത്തിനടിമപ്പെട്ട് പരിഹാരക്രിയകളെപ്പറ്റി ചിന്തിക്കുന്നതോര്‍ത്തപ്പോള്‍ രവി സ്വയം അതിശയിച്ചു.
‘എല്ലാവരും പറയുന്നു നിര്‍മ്മല ഇവിടെയൊക്കെ ഉണ്ടെന്ന്. കൊച്ചുതിരുമേനി… കുഞ്ഞാത്തോലിനെ കണ്ടിട്ടുണ്ടോ?’
രവിയുടെ ചോദ്യം കേട്ട് വിനയന്‍ സ്തബ്ധനായി. അയാളുടെ കുഴിഞ്ഞ കണ്ണില്‍ മിഴിനീര്‍ ഉറവയിട്ടു.
‘അങ്ങനെയെങ്കിലും ന്റെ കുഞ്ഞൂനെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനെത്രവട്ടം കൊതിച്ചു. ഒന്ന് രണ്ടു തവണ അക്കരെക്കാവില്‍ നിന്നും പടച്ചോറു മുടങ്ങിയപ്പോള്‍ ഇത്രടം വരെ വരാന്‍ ആള്‍ക്കാര്‍ക്ക് പേടിയാണെന്നും അതുകൊണ്ടാണു കൊടുത്തുവിടാഞ്ഞതെന്നും. വല്യതിരുമേനി അറിയിച്ചിരുന്നു’.
‘കരച്ചിലോ താരാട്ടോ ഒക്കെ കേള്‍ക്കാറുണ്ടെന്നാണ് പൊതുവേ ഭാഷ്യം…. പക്ഷെ ഞാന്‍ ഒന്നും കേട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അവള്‍ എന്നെക്കാണാതിരിക്കുമോ…. എത്ര സ്‌നേഹത്തിലായിരുന്നു ഞങ്ങള്‍ ജീവിച്ചത്. കുഞ്ഞുണ്ടാവുന്നതും സ്വപ്‌നം കണ്ട് എത്ര രാത്രികളാണ് ഞങ്ങളീ പൂമുഖത്തിരിന്നിട്ടുള്ളതെന്നോ? അവള്‍ വയറ്റുകണ്ണിയായപ്പോള്‍ മുതല്‍ ഞാനെന്റെ മനസിലാണ് കുഞ്ഞിനെ വളര്‍ത്തിയത്. അത്ര കൊതിയായിരുന്നു ആ കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ ഞങ്ങള്‍ക്ക്. എന്നിട്ടു സംഭവിച്ചതോ?’ കൊച്ചുതിരുമേനി ഗദ്ഗദത്തോടെ വിതുമ്പി.
ദു:ഖാകുലനായ ആ മനുഷ്യനോട് കാര്യങ്ങളന്വേഷിക്കുന്നതില്‍ അനൗചിത്യം തോന്നിത്തുടങ്ങിയെങ്കിലും മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ രവിക്ക് ചോദിച്ചറിയേണ്ടി വന്നു, എങ്ങനെയാണത് സംഭവിച്ചതെന്ന്. ആ സംഭവം മനസിലേക്കാവാഹിക്കുന്ന മട്ടില്‍ വിനയന്‍ കുറച്ചു സമയം കണ്ണുകളടച്ച് മൗനമായിരുന്നു. പിന്നെ സംസാരിച്ചു തുടങ്ങി.
‘നിലാവുള്ള ആ രാത്രിയില്‍ മുറ്റത്തു നിര്‍മ്മലയെ ഉലാത്തിക്കുകയായിരുന്നു ഞാന്‍. ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഈ അരത്തിണ്ണയില്‍ ആത്തോലമ്മയും ഇരിക്കുന്നുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് നടക്കുന്നത് സുഖപ്രസവത്തിന് ഗുണം ചെയ്യുമെന്ന് പറഞ്ഞു നടക്കാന്‍ േ്രപരിപ്പിക്കുകയായിരുന്നു ആത്തോലമ്മ. കാല്‍ നോവുന്നു എന്നവള്‍ പരാതി പറഞ്ഞെങ്കിലും മടിച്ചി കുറുമ്പ് പറയുന്നു എന്നേ കരുതിയുള്ളൂ. പക്ഷേ പിന്നീട് അവള്‍ കരച്ചില്‍ തുടങ്ങിയപ്പോളാണ് സംഗതി കാര്യമാണെന്ന് ഞങ്ങള്‍ക്ക് മനസിലായത്.’
‘ഗ്രാമത്തില്‍ ആകെ ഒരു കാര്‍ ഉള്ളത് വാര്യത്താണ്. നിര്‍മ്മലയെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ കാര്‍ കിട്ടുമോ എന്നറിയാന്‍ ഞാന്‍ വാര്യത്തോടി ചെന്നെങ്കിലും വണ്ടി തിരികെവന്നിട്ടില്ലെന്ന് നാരായണേട്ടന്‍ പറഞ്ഞപ്പോള്‍ മടങ്ങി പോന്നു. അനുനിമിഷം നിര്‍മ്മലയുടെ വേദന കൂടിക്കൂടി വന്നു. ഡേറ്റ് ആവാന്‍ ഇനിയും ഒരു മാസം മിച്ചമുണ്ടെന്നോര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് ഭീതിയായി. അങ്ങനെ രണ്ടും കല്‍പ്പിച്ച് അവളെ ബൈക്കിലിരുത്തി ആസ്പത്രിയില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഈ വരമ്പും കടന്നു റോഡിലേക്കുള്ള വളവില്‍ വച്ചാണ് ചീറിപാഞ്ഞുവന്ന കാര്‍ ഞങ്ങളെ ഇടിച്ചുവീഴിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഞാന്‍ അബോധാവസ്ഥയിലായിരുന്നു. പിറ്റേന്ന് വെളുപ്പിനു ആളുകള്‍ ഞങ്ങളെ കണ്ടെടുക്കുമ്പോള്‍ എന്റെ നിര്‍മ്മല രക്തം വാര്‍ന്ന് മരിച്ചു കഴിഞ്ഞിരുന്നു, എന്റെ കുഞ്ഞും.’ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വിനയന്റെ കണ്ണുകളില്‍ കണ്ണുനീര്‍ പെയ്ത് തുടങ്ങിയിരുന്നു.
‘ഇനി പറയൂ എന്തായിരുന്നു അവളുടെ കുറ്റം. വിധിയെന്തിനാണ് ഞങ്ങളെ ശിക്ഷിച്ചത്? ഈ കുടുംബം ആകെ തകര്‍ന്നില്ലേ? രണ്ട് ജീവശ്ചവങ്ങളെ മിച്ചം വച്ചിട്ട് അവളെയങ്ങെടുത്തു. ഈ പാവങ്ങളെ ഇത്രയ്ക്കങ്ങട് ശിക്ഷിക്കാന്‍ ദൈവത്തിനെങ്ങനെ കഴിഞ്ഞു?’ പിന്നിലുയരുന്ന ചോദ്യങ്ങളില്‍ മനംനൊന്ത്, മറുപടി പറയാന്‍ കഴിഴാതെ രവി മുറ്റത്തേക്കിറങ്ങി.
ഇടവഴിയിലേക്കിറങ്ങിയപ്പോളാണ് കാര്‍ത്തിയമ്മയെ കാത്തുനിന്നില്ലല്ലോ എന്ന ഓര്‍മ്മ അയാളെ മഥിച്ചത്. അവരെ തിരഞ്ഞു പിന്നിലേക്ക് നോക്കിയ നിമിഷം മൊബൈല്‍ ശബ്ദിച്ചു. ഉമയാണ്, എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും. കണ്ണോത്ത് മനയിലെ സൂര്യദേവന്‍ തിരുമേനി ഉടനെ എത്തും, വേഗം വരൂ എന്ന് ഉമ പറഞ്ഞപ്പോള്‍ അയാള്‍ സമ്മതിച്ചു. പേരുകേട്ട ആയുര്‍വേദ വൈദ്യനാണ് സൂര്യദേവന്‍ തിരുമേനി. അച്ഛനെ വന്നൊന്നു കണ്ടതിനുശേഷമേ ചികിത്സിച്ചാല്‍ ഫലമുണ്ടാവുമോ എന്ന് പറയാന്‍ കഴിയൂ എന്നദേഹം പറഞ്ഞതായി ഉമ രാവിലെയും പറഞ്ഞിരുന്നത് രവി ഓര്‍ത്തു. മൊബൈലില്‍ സമയം പന്ത്രണ്ട് മണി എന്ന് കണ്ടപ്പോള്‍ താന്‍ മനയില്‍ ഒരുപാട് സമയം ചിലവഴിച്ചല്ലോ എന്നയാള്‍ അത്ഭുതപ്പെട്ടു. എന്തായാലും കാര്‍ത്തിയമ്മയെ ഇനി നാളെ വന്നു കാണാം എന്ന ചിന്തയില്‍ അയാള്‍ ഇടവഴിയിലൂടെ നടന്നു. ഒരു തേങ്ങലിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കുന്ന പ്രതീതി തോന്നിയപ്പോള്‍ അയാള്‍ ഒന്ന് നിന്ന് ചെവിയോര്‍ത്തു. ഒരു നേരിയ മൂളല്‍ പോലെ തോന്നിയ ആ ശബ്ദം ഇപ്പോള്‍ കേള്‍ക്കാനില്ല എന്ന ആശ്വാസത്തില്‍ അയാള്‍ മുന്നോട്ടു നടക്കാന്‍ തുനിഞ്ഞപ്പോളാണ് താന്‍ കോയിക്കല്‍ മനയുടെ അതിരില്‍ കരിമ്പനക്കൂട്ടങ്ങള്‍ക്കടുത്താണ് നില്‍ക്കുന്നത് എന്ന തിരിച്ചറിവ് ഒരു മിന്നല്‍പിണര്‍ പോലെ അയാളില്‍ കടന്ന് പോയത്.വെയിലിന്റെ പ്രഭാവത്തില്‍ കണ്ണൊന്ന് ചിമ്മിയ അയാള്‍ക്ക് മുന്നിലാകെ ഇരുട്ടനുഭവപ്പെട്ടു.
‘സൂര്യദേവന്‍ തിരുമേനിയല്ല ആര് വന്നാലും വാര്യര്‍ രക്ഷപ്പെടില്ല’ എന്നാരോ മന്ത്രിക്കുന്ന ശബ്ദം അയാളുടെ ചെവിയില്‍ അലയടിച്ചു. ഒന്ന് ഞെട്ടിവിറച്ച അയാള്‍ ആശ്രയത്തിനെന്നോണം വഴിയരികിലെ വള്ളിച്ചെടിയൊന്നില്‍ പിടിച്ചു കണ്ണ് വലിച്ചുതുറന്നു നോക്കി. അസാമാന്യ പ്രഭയോടെ മുന്നില്‍ തെളിഞ്ഞു നിന്ന ആ രൂപത്തിന്റെ പനങ്കുലപോലുള്ള മുടിയാണ് അയാള്‍ ആദ്യം കണ്ടത്.
About The Author
No related posts.