അധ്യായം-9
പിറ്റേന്ന് രാവിലെ കണ്ണോത്ത് മനയിലേക്ക് യാത്രയാവും മുന്‍പ് വാര്യരെ കണ്ട് യാത്ര പറയാന്‍ രവി മുറിയിലേക്ക് ചെന്നു. വിവരം പറഞ്ഞതും ഭയചകിതനായി വിളറിവെളുത്ത ആ മനുഷ്യന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുന്നത് രവി തിരിച്ചറിഞ്ഞു. ഉമ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും കാര്യങ്ങള്‍ വിശദമായി അറിയാതെ അവളെ കൂടെകൂട്ടുന്നതില്‍ അയാള്‍ക്ക് താല്‍പര്യം തോന്നിയില്ല.
ഇരുപത്തിരണ്ട് കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് രവി കണ്ണോത്ത് മനയുടെ പടിപ്പുരയിലെത്തി. കാറില്‍ നിന്നിറങ്ങി പടിപ്പുരയും കടന്ന് അയാള്‍ മുന്നോട്ടു നീങ്ങി. ചെമ്പരത്തിയും ഔഷധസസ്യങ്ങളും പടര്‍ന്നു പിടിച്ച് കിടക്കുന്ന പുരയിടം. അതിന് നടുവിലൂടെ ഏതാണ്ട് ഒരു കിലോമീറ്ററോളം നീളത്തില്‍ നടപ്പാത. ഇരുവശവും പൂത്തുലഞ്ഞ് നില്ക്കുന്ന കൃഷ്ണതുളസിയുടെ ഗന്ധം അയാളെ തഴുകിയെത്തി. അതിഥിയെ സ്വീകരിക്കാനെന്ന മട്ടില്‍ അല്പം പ്രായം ചെന്നൊരു വൃദ്ധന്‍ നടപ്പാതയിലേക്കിറങ്ങി നിന്നു. ആഗമനോദ്ദേശം അറിയിക്കാന്‍ രവി ശ്രമിക്കും മുമ്പ് തന്നെ ഒരു ശബ്ദം കേട്ടു.
‘കൈമളേ…, ഇങ്ങ്ട് തന്നെ കൊണ്ടുപോന്നോളൂ…നാം പ്രതീക്ഷിച്ചിരുന്ന ആളാണിത്’
ആ ശബ്ദത്തിന്റെ ഉറവിടമന്വേഷിച്ച് രവി ചുറ്റും തിരഞ്ഞെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഒന്ന് പുഞ്ചിരിച്ച്, തന്നെ പിന്തുടര്‍ന്നോളൂ എന്ന് കൈമള്‍ രവിയ്ക്ക് ആംഗ്യം കാട്ടി.
അതിപുരാതനമായ ഒരു നാലുകെട്ട് അതായിരുന്നു കണ്ണോത്ത് മന. ചിത്രപ്പണികള്‍ ആലേഖനം ചെയ്ത ഉരുളന്‍തടിത്തൂണുകളും മച്ചും പൗരാണികതയുടെ ആഢ്യത്തം വിളിച്ചോതുന്നവയായിരുന്നു. നിലത്ത് പാകിയിരുന്ന കരിങ്കല്‍പ്പാളികളുടെ മിനുസമാര്‍ന്ന പ്രതലം ഗ്രാനൈറ്റിനെ പോലും തോല്‍പ്പിക്കുന്നതും. നീളന്‍വരാന്തയിലൂടെ രവി കൈമളെ അനുഗമിച്ചു. അല്‍പം മുന്നിലായി കാണപ്പെട്ട അടഞ്ഞ വാതിലിനോട് എന്തോ ഒരാകര്‍ഷണം പോലെ. ഒരു നിമിഷത്തിനുള്ളില്‍ പൊടുന്നനെ ആ വാതില്‍പ്പാളികള്‍ തുറന്ന് ഇരുവശത്തേക്കും നിരങ്ങിമാറിയെങ്കിലും അവിടെ ആരെയും കാണാഞ്ഞത് രവിയെ അതിശയിപ്പിച്ചു. അല്‍പം കൂടി ഉള്ളിലേക്ക് നടന്നപ്പോള്‍, പച്ചമരുന്നുകളുടെ ഗന്ധം തളംകെട്ടി നില്‍ക്കുന്ന തെക്കിനിയില്‍ ചൂരല്‍കസേരയില്‍ സൂര്യദേവന്‍ തിരുമേനി. രവി കൈ കൂപ്പി.
അദ്ദേഹത്തിനു മുന്നില്‍ നിലത്ത് വിരിച്ചിരുന്ന പുല്‍പ്പായയില്‍ രവിയെ ഇരുത്തി കൈമള്‍ പുറത്തേക്ക് നടന്നു. അല്‍പസമയം ധ്യാനനിഷ്ഠനായിരുന്ന തിരുമേനി കണ്ണുകള്‍ തുറക്കും മുന്‍പ് തന്നെ വലതുകയ്യില്‍ ആവണിപ്പലകയും ഇടതുകയ്യില്‍ ഒരു ഗ്ലാസ്സ് സംഭാരവുമായി കൈമള്‍ കടന്നുവന്നു. അതറിഞ്ഞെന്ന മട്ടില്‍ തിരുമേനി കണ്ണുകള്‍ തുറന്നത് രവി ശ്രദ്ധിച്ചു. കൈമള്‍ രവിയ്ക്ക് സംഭാരം കൈമാറിയപ്പോള്‍ ചാരുകസേരയില്‍ നിന്നും ഇറങ്ങി തിരുമേനി രവിയ്ക്ക് എതിര്‍വശത്ത് പീഠത്തില്‍ ചമ്രം പടഞ്ഞിരുന്നു.
‘രവിശങ്കര്‍…… നക്ഷത്രം വിശാഖം അല്ലേ? ഉമയുടേത് മകവും?’ അദ്ദേഹത്തിന്റെ ചോദ്യത്തിനു രവി അതേയെന്ന് മറുപടി പറഞ്ഞു.
അല്‍പസമയം ധ്യാനലീനനായിരുന്ന അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മന്ത്രങ്ങള്‍ ഉരുവിടുന്നത് പോലെ അനങ്ങിയതായി രവിയ്ക്ക് തോന്നി.
പിന്നെ അദ്ദേഹം കണ്ണുകള്‍ തുറന്ന് നോക്കിയപ്പോള്‍ അവയില്‍ നിന്നും അളവില്ലാത്ത കരുണയുടെ പ്രവാഹം തന്നിലേയ്‌ക്കൊഴുകുന്നതായും രവിയ്ക്കനുഭവപ്പെട്ടു.
‘രവിക്ക് ജ്യോതിഷത്തിലും മറ്റും താല്‍പര്യമുണ്ടോ?’ ആവണിപ്പലകയില്‍ കരുക്കള്‍ നിരത്തുമ്പോള്‍ അദ്ദേഹം തിരക്കി.
‘അന്ധമായ വിശ്വാസങ്ങള്‍ ഒരു ആചാരത്തിലുമില്ലെങ്കിലും ദൈവത്തിലും ശക്തിയിലും വിശ്വാസമുണ്ട്’ രവി മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു. അല്‍പസമയത്തെ കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം നെറ്റിയില്‍ ഒന്ന് തടവി അദ്ദേഹം നോക്കിയപ്പോള്‍ രവിക്ക് എന്തോ അസ്വാഭാവികത അനുഭവപ്പെട്ടു.
‘രവിശങ്കര്‍…., വാര്യരുടെ കൈകളാല്‍ ഭ്രൂണഹത്യ നടന്നിട്ടുണ്ട്…. മനപൂര്‍വ്വം തന്നെയെന്ന് വേണം കരുതാന്‍. ആ തെറ്റിനു മാപ്പില്ല. അതുകൊണ്ടുതന്നെ വാര്യരുടെ ചികിത്സയെപ്പറ്റിയോ അദ്ദേഹത്തിന്റെ ഭാവിയെപ്പറ്റിയോ ഒന്നും പറയാനുള്ള കഴിവെനിക്കില്ല. അത് നമുക്ക് ഈശ്വരപാദങ്ങളില്‍ അര്‍പ്പിക്കാം. പക്ഷേ, രവിയുടെ ചില സംശയങ്ങള്‍ക്ക് മറുപടി തരാനുള്ള ത്രാണി നമുക്കുണ്ടെന്ന് തന്നെ നോം കരുതുന്നു.’
‘തിരുമേനി…. അച്ഛന്റെ കൈകളാല്‍ അപകടമുണ്ടായി എന്ന് ഞാന്‍ കരുതുന്നില്ല. ഡ്രൈവര്‍ ദാമോദരേട്ടന്‍ സ്വയം കീഴടങ്ങിയതാണല്ലോ? തന്നെയുമല്ല, ഈ ജന്മം ഇത്ര ശിക്ഷ ലഭിക്കാനും മാത്രം തെറ്റൊന്നും അച്ഛന്‍ ചെയ്തതിട്ടുള്ളതായി കേട്ടുകേള്‍വി പോലുമില്ല.’
‘രവീ…. വാര്യര്‍ എന്ന വ്യക്തിയെ എനിക്ക് പരിചയമില്ല, പക്ഷേ എന്റെ അകക്കണ്ണില്‍ തെളിഞ്ഞ ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന് മാത്രം. ഈ ഭൂമിയില്‍ പിറവിയെടുക്കുന്നവരെല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കര്‍മ്മങ്ങളുടെ ഫലം അനുഭവിച്ചേ പിരിയൂ…. മുജ്ജന്മസുകൃതം കൊണ്ട് ചിലര്‍ക്ക് കര്‍മ്മഫലങ്ങളില്‍ താമസം ഉണ്ടായേക്കാമെങ്കില്‍ പോലും മരണാനന്തരമെങ്കിലും അവര്‍ക്കതിനെ നേരിട്ടേ പറ്റൂ.
താങ്കള്‍ ഒന്ന് വിശദമായി അന്വേഷിക്കൂ…ആ ഡ്രൈവര്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും. എന്താണു നടന്നതെന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ നമുക്കൊരു മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കും’ ഒന്ന് പറഞ്ഞു നിര്‍ത്തി അദ്ദേഹം ഒരുവട്ടം കൂടി കവടി നിരത്തി.
‘ദേവിക പുനര്‍ജ്ജന്മമാണെന്ന് നോം പറഞ്ഞാലോ?’
ആ ചോദ്യം കേട്ടതും രവി ഞെട്ടിത്തരിച്ചു പോയി. ജീവിതത്തിലൊരിക്കലും ദേവുവിന്റെ കാര്യത്തിലെന്നല്ല, ആരുടെ കാര്യത്തിലും അങ്ങനെയൊരു തോന്നല്‍ പോലും രവിയില്‍ കടന്നുവന്നിട്ടില്ല.
ദേവു പുനര്‍ജ്ജന്മമാണത്രേ…. ആണെങ്കില്‍ ആരുടെ? കുഞ്ഞാത്തോലിന്റെയോ? അതുകൊണ്ടാണോ ചില സമയങ്ങളില്‍ അവള്‍ മറ്റാരോ ആവുന്നത് പോലെ തനിക്ക് തോന്നുന്നത്? രവി ചിന്താകുലനായി
അത് മനസ്സിലാക്കിയിട്ടെന്നോണം സൂര്യദേവന്‍ തിരുമേനി പറഞ്ഞു.
‘ഭൂമിയിലേയ്ക്ക് പിറന്നുവീഴാന്‍ കൊതിച്ചൊരു ശിശു… അമ്മയുടെ പൊക്കിള്‍ക്കൊടി മുറിഞ്ഞ് ഗര്‍ഭപാത്രത്തിനു പുറത്തെ വെളിച്ചം കാണാനും ശബ്ദത്തിലൂടെ മാത്രം പരിചയിച്ച മാതാപിതാക്കളെ കാണാനും വെമ്പല്‍ കൊണ്ട ആ ശിശുവാണു ദുര്‍മ്മരണപ്പെട്ടതിനു ശേഷം ദേവികയിലൂടെ പുനര്‍ജ്ജനിച്ചത്’
സൂര്യദേവന്‍ തിരുമേനി പറഞ്ഞുതീര്‍ന്നപ്പോള്‍ രവി ശക്തമായി തലവെട്ടിച്ച് അദ്ദേഹം സമര്‍ത്ഥിച്ചതിനെ ഖണ്ഡിക്കാന്‍ ശ്രമിച്ചു. അയാളുടെ ദേവു അയാളുടേത് മാത്രമാണ്. പഴയ ജന്മത്തിന്റെ കെട്ടുപാടുകളില്‍ക്കുടുക്കി അവളെ അന്യയാക്കാന്‍, അങ്ങനെ ചിന്തിക്കാന്‍ പോലും അയാള്‍ തയ്യാറല്ലായിരുന്നു.
‘വാര്യര്‍ക്കിതറിയാമായിരുന്നു രവീ… ഉമ ഗര്‍ഭിണിയായ സമയത്ത് തന്നെ വാര്യര്‍ അത് മനസിലാക്കിയിരുന്നു. കുഞ്ഞാത്തോലിന്റെ മരണശേഷം ചില അപശകുനങ്ങള്‍ കണ്ടുതുടങ്ങിയതും വാര്യര്‍ ആരെക്കൊണ്ടോ കര്‍മ്മങ്ങള്‍ ചെയ്യിച്ചു കുഞ്ഞാത്തോലിനെ ആവാഹിച്ചിരുന്നു. അതുകൊണ്ട് തന്നെയാണു ദേവുവിനെ വിവാഹത്തിനു മുന്‍പ് ഒരിയ്കലും ഇവിടെ കൊണ്ടുവരരുത് എന്ന് വാര്യര്‍ നിങ്ങളെ ചട്ടംകെട്ടിയതും. പൊക്കിള്‍ക്കൊടിബന്ധം എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും മാതാവിനെയും ശിശുവിനെയും ആകര്‍ഷിക്കും. ദേവുവിന്റെ സാമീപ്യം കുഞ്ഞാത്തോലെന്ന അമ്മമനസ്സിനെ ആവാഹനത്തിന്റെ ശക്തിയില്‍ നിന്നുപോലും ചിലപ്പോള്‍ മുക്തയാക്കും. വിവാഹത്തോടെ അമ്മമാര്‍ക്ക് സാധാരണ പെണ്മക്കളില്‍ ആധിപത്യം കുറയും. അതുകൊണ്ട് വിവാഹശേഷം ദേവു ഇവിടെ വന്നാലും കുഞ്ഞാത്തോലിന്റെ ആത്മാവിനു കുഞ്ഞിന്റെ ആത്മാവിലോ പുനര്‍ജ്ജനിച്ച വ്യക്തിയിലോ സ്വാധീനം കുറയുമെന്ന് വാര്യര്‍ കണക്ക്കൂട്ടി.’
സൂര്യദേവന്‍ തിരുമേനി പറയുന്നത് രവിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അയാള്‍ക്കതൊന്നും മനസിലാവണമെന്നുമില്ലായിരുന്നു. അഴിക്കാന്‍ ശ്രമിക്കുന്തോറും മുറുകിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിനുള്ളില്‍ കുടുങ്ങിയത് പോലെ അയാള്‍ക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.
‘രവിയ്ക്ക് വേണമെങ്കില്‍ വെറും തോന്നലെന്നോ അന്ധവിശ്വാസമെന്നോ പറഞ്ഞൊഴിയാം. പക്ഷേ ഇതുറപ്പിച്ചു കൊള്ളൂ, ഈ ഭൂമിയില്‍ ആത്മാക്കളുണ്ട്. അവയില്‍ ചിലത് കാലാനുസരണം പുനര്‍ജ്ജനിക്കുകയും ചെയ്യും.
ഇവിടെ ജീവിച്ചു കൊതിതീരാതെ മരിച്ചവരുടെ ആത്മാക്കള്‍ക്ക് അവരുടെ പ്രീയപ്പെട്ടവര്‍ ജീവിക്കുന്നിടങ്ങള്‍ വിട്ട് പോവാന്‍ കഴിയില്ല. മോഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും പൂര്‍ത്തീകരണത്തിനു മുന്‍പ് ഭൂമി വിട്ട് പോവേണ്ടി വന്നാലും നഷ്ടസ്വപ്‌നങ്ങളില്‍ നിന്നും മോഹഭംഗങ്ങളില്‍ നിന്നും ആത്മാവിനെ പിഴുത് മാറ്റാന്‍ കഴിയാതെ, തങ്ങളുടെ മരണത്തിനു കാരണഭൂതരായവരെ ശിക്ഷിക്കാന്‍, പ്രതികാരദാഹികളായി അവര്‍ ഈ ഭൂമിയില്‍ തന്നെ തുടരും. ഒരു നിമിഷം കണ്ണുകളടച്ച് കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം ചില ആത്മാക്കളുടെ തേങ്ങികരച്ചിലുകള്‍…. ഇതൊന്നും കേള്‍ക്കാനും അറിയാനും നമ്മള്‍ ശ്രമിക്കാറില്ല, ഇനിയഥവാ കേട്ടാലും വെറും തോന്നലുകളായി എഴുതിത്തള്ളാറാണു പതിവ്.’
തിരുമേനി പറഞ്ഞുനിര്‍ത്തിയപ്പോള്‍ രവിശങ്കര്‍ തന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ ഉപ്പറിഞ്ഞു. അനിയന്ത്രിതമായ വ്യഥയില്‍ രവിയുടെ ശരീരമാകെയുലഞ്ഞു. തീവ്രമായ പുത്രീവാത്സല്യത്തിന്റെയും ജന്മാന്തരബാദ്ധ്യതയുടേയും മദ്ധ്യേ നിസ്സഹായനായിപ്പോയിരുന്നു ആ പിതൃഹൃദയം.
About The Author
No related posts.