നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളെയും കഴിവുകളെയും മറന്ന് ജീവിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. എല്ലാം സ്വന്തം കഴിവു കൊണ്ട് നേടിയതാണെന്ന് കരുതി മൂഢസ്വർഗത്തിൽ ജീവിക്കുന്നവർ! ആരോടും തങ്ങൾക്ക് കടപ്പാടില്ലെന്നു കരുതുന്ന നാം സ്വയം പരാജയം ഏറ്റുവാങ്ങുന്നവരാണ്. ലോകം മുഴുവൻ കാൽക്കീഴിലാക്കാൻ ശ്രമിച്ച അലക്സാണ്ടർ ചക്രവർത്തിയുടെ നവ പതിപ്പുകൾ തന്നെയല്ലേ നമ്മളും. എല്ലാം നേടിയെന്ന് അഹങ്കരിച്ച ആ മനുഷ്യൻ്റെ അവസാന വാക്കുകൾ കൂടെ നാം ഓർക്കുന്നത് നല്ലതാണ്. കാരണം, അത്രയ്ക്കേറെ ശ്രദ്ധേയമായിരുന്നല്ലോ ആ അന്ത്യ വചനങ്ങൾ .” ഞാൻ മരിച്ചു കഴിയുമ്പോൾ എന്നെ അടക്കം ചെയ്യുന്ന ശവമഞ്ചത്തിൻ്റെ പുറത്തേക്ക് എൻ്റെ ഇരുകരങ്ങളുമിടണം. ഞാൻ വെട്ടിപ്പിടിച്ചതും നേടിയതൊന്നും കൊണ്ടു പോകാതെയാണ് ഈ ലോകത്തിൽ നിന്നു മടങ്ങുന്നതെന്ന് എല്ലാവരും അറിയണം.” പരാശ്രയം ഇല്ലാതെ സ്വയം മതി മറന്ന് ജീവിക്കുന്നവരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. അതിനാൽ നമ്മിലൊരു ചിന്തയുണ്ടാകണം: മറ്റൊരു അലക്സാണ്ടർ ചക്രവർത്തിയാകാൻ ശ്രമിക്കരുതെന്ന അവബോധം. നമ്മുടെ കഴിവുകളിലും നേട്ടങ്ങളിലും സമ്പത്തിലും ആരോഗ്യത്തിലും അഹങ്കരിക്കാതിരിക്കുക.ദാനങ്ങളും കൃപകളും നമ്മുടെ സ്വന്ത നേട്ടങ്ങളല്ലായെന്ന തിരിച്ചറിവുണ്ടാകണം.












