പൊൻകുന്നം വർക്കിയെ ഓർക്കുമ്പോൾ

Facebook
Twitter
WhatsApp
Email

1940 – കളിലെ സർ സി പി യുടെ കിരാത ഭരണകാലം.
സി പി യുടെ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരങ്ങളെ കളിയാക്കിക്കൊണ്ട്
“മോഡൽ “എന്നൊരു ചെറുകഥ ആയിടെ പ്രസിദ്ധീകൃതമാവുന്നു. പൊൻകുന്നം വർക്കി എന്ന പേരിൽ കഥകളെഴുതുന്ന കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനാണ് ഈ കഥയെഴുതിയതെന്നറിഞ്ഞ സർക്കാർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ആറുമാസം ജയിലിലടക്കുകയും ചെയ്തു.

അങ്ങനെ കേരളത്തിൽ കഥയെഴുതിയതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ആദ്യ എഴുത്തുകാരൻ പൊൻകുന്നം വർക്കിയായി .

പത്രങ്ങളിലെല്ലാം ചൂടോടെ ഈ വാർത്ത വന്നത് ഒരു കണക്കിന് പൊൻകുന്നം വർക്കിക്ക് അനുഗ്രഹമായി.
വർക്കിയുടെ കഥകൾക്ക് വായനക്കാർ കൂടുകയും കഥകൾ ചൂടപ്പം പോലെ വിറ്റുപോവുകയും ചെയ്തു. സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടിയും അഴിമതിക്കെതിരായും മത പൗരോഹിത്യത്തെ എതിർത്തുമാണ് വർക്കിയുടെ തൂലിക കൂടുതലും ചലിച്ചത് .

വിശ്വാസികളെ ചൂഷണം ചെയ്തു കൊണ്ട് തടിച്ചുകൊഴുക്കുന്ന പള്ളികളെയും പട്ടക്കാരെയും എതിർത്തുകൊണ്ട് അദ്ദേഹം എഴുതിയ കഥകൾ കത്തോലിക്ക സഭയ്ക്ക് എന്നും തലവേദന സൃഷ്ടിച്ചിരുന്നു.

കഥകൾ എഴുതിയതിന്റെ പേരിൽ സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് പുറത്തുപോകേണ്ടിവന്ന ആദ്യ എഴുത്തുകാരനും പൊൻകുന്നം വർക്കി തന്നെയാണെന്നു തോന്നുന്നു.

ഇദ്ദേഹത്തിന്റെ ” ശബ്ദിക്കുന്ന കലപ്പ “എന്ന ചെറുകഥ മലയാളത്തിലെ ലക്ഷണമൊത്ത ചെറുകഥകളിൽ ഒന്നായിട്ടാണ് പ്രശസ്ത നിരൂപകൻ
എം കൃഷ്ണൻ നായർ തൻ്റെ “സാഹിത്യവാരഫല” ത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് .

സാഹിത്യകാരന്മാരുടെ ആദ്യ കൂട്ടായ്മയായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ രൂപവത്ക്കരണത്തിന് പൊൻകുന്നം വർക്കിയായിരുന്നു നേതൃത്വം നൽകിയത്.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായിട്ടും പൊൻകുന്നം വർക്കി പ്രവർത്തിച്ചിട്ടുണ്ട്.

അമ്പതോളം സാഹിത്യകൃതികളുടെ കർത്താവായ ഇദ്ദേഹത്തിന്റെ ഏതാനും കൃതികൾക്ക് ചലച്ചിത്രഭാഷ്യവും ഉണ്ടായിട്ടുണ്ട്. കാട്ടുപൂക്കൾ, കടലമ്മ ,അൾത്താര, വണ്ടിക്കാരി ,ചലനം ,
ഗംഗാസംഗമം എന്നിവയെല്ലാം പൊൻകുന്നം വർക്കിയുടെ രചനകളായിരുന്നു.

1910 ജൂലൈ 1-ന് ജനിച്ച പൊൻകുന്നം വർക്കിയുടെ ജന്മവാർഷികദിനമാണിന്ന്.
പ്രിയ എഴുത്തുകാരന്റെ സ്മരണകളെ മുൻനിർത്തി അദ്ദേഹത്തിന്റെ ചലച്ചിത്രമാക്കപ്പെട്ട ഏതാനും ചിത്രങ്ങളിലെ ഗാനങ്ങൾ ഇന്ന് പാട്ടോർമ്മകളിലൂടെ അവതരിപ്പിക്കുകയാണ്.

“പാലാഴിക്കടവിൽ നീരാട്ടിനിറങ്ങിയ പാലപൂങ്കാവിലെ പൂനിലാവേ ….”.
“മുങ്ങി മുങ്ങി മുത്തുകൾ വാരും മുക്കുവനേ മുന്നാഴി മുത്തു കടം തരുമോ…”
( രണ്ടു ഗാനങ്ങളും കടലമ്മ എന്ന ചിത്രത്തിൽ ) “മാണിക്യവീണയുമായെൻ മനസ്സിന്റെ താമര പ്പൂവിലുണർന്നവളേ …”
“അത്തപ്പൂ ചിത്തിരപ്പൂ …”
(രണ്ടു ഗാനങ്ങളും കാട്ടുപൂക്കൾ എന്ന ചിത്രത്തിൽ)
“ഓണത്തുമ്പീ വന്നാട്ടെ
ഓമന തുമ്പി വന്നാട്ടെ
ഒരു നല്ല കഥ പറയാൻ വന്നിരുന്നാട്ടെ …”
(അൾത്താര )
“മനസാ വാചാ കർമ്മണാ ഞാനൊരു മനുഷ്യപുത്രനെ സ്നേഹിച്ചു …”
(ഗംഗാസംഗമം )
“ചന്ദനച്ചോല പൂത്തു
ചാമരക്കാട് പൂത്തു … ”
( ചലനം )
“ഇടവപ്പാതി കോളു വരുന്നു …”
( വണ്ടിക്കാരി – വിജയശ്രീയുടെ ഈ ചിത്രം പൂർത്തിയാകാത്തതിനാൽ യൗവ്വനം എന്ന ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കുകയായിരുന്നു )

എന്നീ ഗാനങ്ങളെല്ലാം പൊൻകുന്നം വർക്കി കഥയെഴുതിയ ചിത്രങ്ങളിലേതാണ് .
2004 ജൂലൈ 2-ന് തന്റെ
93 – മത് പിറന്നാളാഘോഷിച്ചതിന്റെ പിറ്റേദിവസം പൊൻകുന്നം വർക്കി ഈ ലോകത്തോട് യാത്ര പറഞ്ഞു .
പ്രണാമം .

(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @365 )

About The Author

Leave a Reply

Your email address will not be published. Required fields are marked *