Facebook
Twitter
WhatsApp
Email


പെൺമയുടെ രസതന്ത്രങ്ങളെ അക്ഷരങ്ങളിലൂടെ
പകർന്ന് സാഹിത്യലോകത്തു വിസ്മയങ്ങൾ സൃഷ്ടിച്ച എഴുത്തുകാരിയാണു
മാധവിക്കുട്ടി. മരണാനന്തരവും അവരുടെ ഓരോ രചനയും നിത്യയൗവ്വനത്തോടെ പൂത്തുലഞ്ഞു നിൽക്കുന്നു.
മലയാളിക്ക് ഇന്നും ഈ പ്രണയ രാജകുമാരിയുടെ വചനങ്ങൾ ഇല്ലാതെ പ്രണയത്തെക്കുറിച്ചു നിർവചിക്കാനാവില്ല.ആത്മാവിഷ്കാരം സാക്ഷ്യം വഹിക്കുന്ന രചനകളിലൂടെ പല ആദർശ ജീവിതങ്ങളുടെയും കാപട്യങ്ങൾ അവർ തുറന്നു കാട്ടി.

സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളേയും, അഭിലാഷങ്ങളേയും കുറിച്ച് ഭാവനയിൽ വിരിഞ്ഞ കഥകളിലൂടെ ധൈര്യത്തോടെ എഴുതുവാൻ തുടങ്ങിയപ്പോൾ അവയെല്ലാം പലപ്പോഴും അവരുടെ
സ്വകാര്യ ജീവിതാനുഭവങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെയും, മാതൃഭൂമി മുൻ മാനേജിംഗ് എഡിറ്റർ വി.എം. നായരുടെയും മകളായിപ്പിറന്ന മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളിൽ അധികവും പുന്നയൂർക്കുളമാണ് നിറഞ്ഞു നിൽക്കുന്നത്.

പതിനഞ്ചാമത്തെ വയസ്സിൽ പ്രായം കൊണ്ട് ഏറെ
മുതിർന്ന ആളായിരുന്ന മാധവദാസുമായി അവരുടെ വിവാഹം നടന്നു. സ്വന്തം മാനസിക ജീവിതത്തിന്റെ, ആന്തരിക ദുഃഖങ്ങളുടെ ബഹിർസ്ഫുരണങ്ങളായി ദാമ്പത്യ ജീവിതത്തിലെ
അടിച്ചമർത്തലുകൾ, നൈരാശ്യങ്ങൾ, സ്നേഹശൂന്യതകൾഎല്ലാം കവിതയും കഥയുമായി പെയ്തിറങ്ങിയപ്പോൾ അന്നത്തെ മധ്യവർത്തി സമൂഹം അവരുടെ നേരേ വാളോങ്ങി.
കൗമാരത്തിൽ വിവാഹിതയാകേണ്ടിവന്ന പെൺകുട്ടിയുടെ ആഗ്രഹങ്ങളുടെയും നഷ്ടസ്വപ്നങ്ങളുടെയും വൈകാരികമായ അസ്ഥിരത ‘ശിക്ഷ’, ‘കുളക്കോഴികൾ’ എന്നീ രചനകളിൽ കാണാം.
‘സമ്മർ ഇൻ കൽക്കത്ത’ ആയിരുന്നു ആദ്യത്തെ
കൃതി. ഇംഗ്ലീഷടക്കം പല വിദേശ ഭാഷകളിലേക്കും
കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘മാധവിക്കുട്ടി’ എന്ന പേരിൽ ചെറുകഥകളും, നോവലുകളും, ‘കമലാദാസ്’ എന്ന പേരിൽ ഇംഗ്ലീഷിലും എഴുതിയിരുന്നു. ‘ആമി’ എന്ന വിളിപ്പേരും പ്രശസ്തമാണ്. അറുപത്തി
അഞ്ചാമത്തെ വയസ്സിൽ കമല ഇസ്ലാം മതം സ്വീകരിച്ച് ‘കമലാസുരയ്യ’യായി.’വണ്ടിക്കാളക’ളാണ്
അവസാനകൃതി.
മാധവിക്കുട്ടിയുടെ രചനകളിൽ സ്ത്രീത്വത്തിൻറെയും പ്രണയത്തിൻറെയും
വിവിധ ഭാവങ്ങളാണ് വാക്കുകളിലൂടെ ഒഴുകിയെത്തുന്നത്.അവയെ കാൽപ്പനികതയും
യാഥാർത്ഥ്യവും ഇഴുകിച്ചേരുന്ന ശില്‌പ ചാതുരിയോടെ ആവിഷ്കരിക്കുവാൻ
അവർക്കു നിഷ്പ്രയാസം കഴിയുമായിരുന്നു.
‘ശിലായുഗം’ എന്ന രചനയിൽ “ഞാൻ പാപിയാണ്, വിശുദ്ധയാണ്. വഞ്ചിക്കപ്പെട്ടവളാണ്”
എന്ന വാക്കുകളിൽ സ്നേഹം പൂർണ്ണമായി ലഭിക്കാതെ നിരാശയായി പിടയുന്ന സ്ത്രീയുടെ
സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്നു.

മാധവിക്കുട്ടിയുടെ വളരെ പ്രസിദ്ധമായ കഥയാണ്
‘പക്ഷിയുടെ മണം’. മനുഷ്യനേക്കാൾ സ്വാതന്ത്ര്യം
അനുഭവിക്കുന്നതു പക്ഷികളാണ്. ഒരു പക്ഷിയുടെ
ചിറകടി ശബ്ദം പോലെ അവരുടെ ഹൃദയവും
എന്നും സ്നേഹത്തിനുവേണ്ടി തുടിച്ചു കൊണ്ടിരുന്നു. ഒരു സ്ത്രീശരീരം പക്ഷിയുടെ കൂടാണെന്നും, ആകാശത്തു പറക്കുന്ന പക്ഷികൾ
ഭൂമിയിലെ മനുഷ്യരെ ഭയക്കുന്നതു പോലെ, സ്ത്രീകളും പലപ്പോഴും ഭയത്തിന്റെ തടവറകളിൽ കഴിയുന്നവരാണെന്ന് അവസാന നാളുകളിൽ അവർ മനസ്സിലാക്കി.
പുരുഷന്റെ സ്നേഹം ലളിതവും ശരീരനിബന്ധവുമാണെന്നും, സ്ത്രീയുടെ സ്നേഹം സങ്കീർണ്ണവുമാണെന്ന് ‘പരുന്ത്’ പോലുള്ള രചനകൾ പറയുന്നു.
ഏറെ വിവാദം സൃഷ്ടിച്ച ‘എന്റെ കഥ’യും സ്ത്രീ
പ്രണയത്തിലും സ്നേഹത്തിലും നേരിടുന്ന പീഡനത്തിന്റെ യും, വഞ്ചനകളുടെയും
മുഖം മൂടികൾ അഴിച്ചു മാറ്റുന്നുണ്ട്. ‘നുണകൾ’ എന്ന കഥയിൽ വിവാഹേതര
പ്രണയബന്ധവും അതിന് മൂകസാക്ഷിയാകേണ്ടിവരുന്ന കുട്ടിയുടെ മാനസിക വ്യഥയും നൊമ്പരത്തോടെ തുറന്നു കാട്ടുന്നു.
കുടുംബത്തിനു വേണ്ടി തേഞ്ഞു തീരുന്ന സ്ത്രീജീവിതത്തിന്റെ ക്ലാവു പിടിച്ച വശങ്ങളെ
‘കോലാട്’ എന്ന കഥയിലൂടെ ദർശിക്കാം.
‘നെയ്പ്പായസ’ത്തിൽ ഭാര്യയുടെ മരണ ശേഷവും അവളോടുള്ള സ്നേഹം
മനസ്സിൽ സൂക്ഷിക്കുന്ന ഭർത്താവും, അമ്മയുടെ മരണമറിയാതെ അമ്മയുണ്ടാക്കിയ പായസം നിഷ്കളങ്കതയോടെ കഴിക്കുന്ന കുട്ടികളും വരച്ചു കാണിക്കുന്നത് ദാമ്പത്യത്തിന്റെ സ്നേഹമുള്ള മുഖവും, മാതൃവാത്സല്യവുമാണ്.
‘നഷ്ടപ്പെട്ട നീലാംബരി’ പോലുള്ള കഥകൾ സ്ത്രീ
അവളുടെ കൗമാര യൗവന കാലഘട്ടങ്ങളിൽ
അനുഭവിക്കുന്ന പ്രണയത്തിന്റെ സുഗന്ധവും,
ദാമ്പത്യത്തിലെ പലപ്പോഴും നിറം വാർന്നു പോകുന്ന
പ്രണയ ഗന്ധവുമാണ്. എന്നാൽ പല രചനകളിലും
രാധാകൃഷ്ണ പ്രണയത്തിന്റെ ആഴവും പരപ്പും
കാണാം. ‘മകൻ ജയസൂര്യയെപ്പോലെ പ്രിയപ്പെട്ടവനാണ് കൃഷ്ണൻ’ എന്നും മാധവിക്കുട്ടി
ഒരു അഭിമുഖത്തിൽ പറഞ്ഞതായോർമ്മിക്കുന്നു.

വാർദ്ധക്യത്തിലും പ്രണയവും സ്നേഹവും ആഗ്രഹിക്കുന്ന സ്ത്രീകളുടെ മുഖങ്ങളും ‘വേനലിന്റെ ഒഴിവിൽ’, ‘പ്രഭാതം’ ‘ഒരു ദിവസം രാവിലെ’ തുടങ്ങിയ കഥകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
വേശ്യാലയത്തിൽ എത്തിപ്പെട്ട രുഗ്മിണി എന്ന പെൺകുട്ടിയുടെ നിഷ്കളങ്കത എന്നും മലയാളികളുടെ മനസ്സിൽ പടരുന്ന നോവാണ്. ‘ബാല്യകാലസ്മരണകൾ’, ‘അമാവാസി’, ‘ചന്ദനമരങ്ങൾ’, ‘മാനസി’, ‘കടൽമയൂരം’, ‘തണുപ്പ്’ തുടങ്ങി ഭാവനാപരമായ പാരമ്യവും ഔന്നത്യവും പുലർത്തുന്ന എത്രയോ രചനകൾ മാധവിക്കുട്ടിയുടെ തൂലികയിൽനിന്നും പിറന്നു വീണിട്ടുണ്ട്.
സ്ത്രീമനസ്സിന്റെ തീവ്രാഭിലാഷങ്ങളിലേക്കും നിസ്സഹായതകളിലേക്കും ഇറങ്ങിച്ചെല്ലുന്ന അനേകം ഇംഗ്ലീഷ് കവിതകളും എഴുതിയിട്ടുണ്ട്. ‘ആൽഫബെറ്റ് ഓഫ് ദ ലസ്റ്റ്’, ‘കളക്ടഡ് പോയംസ്’, ‘ഓൾഡ് പ്ലേ ഹൗസ് ആൻഡ് ദി അദർ പോയംസ്’ എന്നിവ പ്രശസ്തമായ ചില ഇംഗ്ലീഷ് കൃതികൾ ആണ്.
കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ, കേരളാ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡൻറ് തുടങ്ങി പല പദവികളും അലങ്കരിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയ
സാഹിത്യകാരി 1984 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. അമ്മമാരെയും, സ്ത്രീകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ ‘ലോക് സേവാ ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സംഘടന ആരംഭിച്ചു. വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ഏഷ്യൻ പോയട്രി പ്രൈസ്, കെൻറ് അവാർഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ആശാൻ വേൾഡ് പ്രൈസ്, മുട്ടത്തു വർക്കി അവാർഡ് എന്നീ
പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാലപ്പാട്ടെ തറവാട് മാധവിക്കുട്ടി കേരള സാഹിത്യ
അക്കാദമിക്ക് ഇഷ്ടദാനം നൽകി. അവസാന നാളുകളിൽ മകന്റെ കൂടെ പൂനെയിൽ ആയിരുന്നു. മരണത്തിന്റെ മടിത്തട്ടിലേക്ക് ഒരു പക്ഷിയെപ്പോലെ ചിറകടിച്ച് അവർ പറന്നു പോയി.
തിരുവനന്തപുരത്തെ പാളയം ജുമാ മസ്ദിജിലെ
ഖബറിനുള്ളിലും ‘സുരയ്യ പാടുകയാണ്’. മലയാളികളെ മോഹിപ്പിച്ചു കൊണ്ട്… ഇനിയും ‘എങ്ങനെ പാടണമെന്നറിയാതെ’.

About The Author

2 thoughts on “മലയാളിയുടെ സ്വന്തം മാധവിക്കുട്ടി – മിനിസുരേഷ്”
  1. വളരെ നല്ല വിവരണം. മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. അവരെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രീമതി.മിനി സുരേഷിൻ്റെ രചനയിലൂടെ കഴിഞ്ഞതിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *